Friday, January 26, 2007

കുറുമാന്റെ കഥകള്‍ - ഒരു അമേരിക്കന്‍ സ്വപ്നം

നെടുമ്പാശ്ശേരിയില്‍ നിന്നും നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍, ദുബായിയില്‍ വന്നിറങ്ങി, മധ്യകുറുമാന്റെ ഫ്ലാറ്റില്‍ താമസം തുടങ്ങിയിട്ടൊരാഴ്ചയാകാറായി. വിസിറ്റ്‌ വിസയുടെ കാലാവധി മൂന്നു മാസം, അതിന്നുള്ളില്‍ പറ്റിയ ജോലി കണ്ടുപിടിക്കണം എന്നത്‌ സാധാരണക്കാര്‍ക്ക്‌ അത്ര ഈസിയായിട്ടുള്ള കാര്യമല്ല.

ഗ്രാഡുവേഷന്‍ കഴിഞ്ഞവര്‍ വരുന്നു, എഞ്ചിനീയറിംഗ്‌ കഴിഞ്ഞവര്‍ വരുന്നു, കമ്പ്യൂട്ടറില്‍ അന്നു വരേയായിറങ്ങിയ കോഴ്സുകളെല്ലാം അരച്ചു കലക്കി കുലുക്കി കുപ്പിയിലാക്കി, മൊത്തം കുടിച്ച്‌ വറ്റിച്ച ജഗജില്ലികള്‍ വരുന്നു. വരുന്നതില്‍ അറുപതുശതമാനം പേരും ജോലി കിട്ടാതെ മടങ്ങുന്നു. അഥവാ ജോലി കിട്ടിയാല്‍ ഇഷ്ടപെട്ട ജോലിയോ, വേതനമോ ലഭിക്കാതെ അസംതൃതരായ്‌ ജോലി ചെയ്യുന്നു, തുടങ്ങിയ കിംവദന്തികള്‍ വന്ന അന്നു മുതല്‍ പരിചയമില്ലാത്തവരും, പരിചയമുള്ളവരും സമയം കിട്ടുമ്പോള്‍ വന്നു പറഞ്ഞു തന്നു.

കാണാന്‍ വരുന്ന പരിചയക്കാര്‍ക്കും, അല്ലാത്തവര്‍ക്കും, ഒരേ ഒരു ഉപദേശം മാത്രം. പണ്ടത്തെ ഗള്‍ഫൊന്നുമല്ല ഇപ്പോളത്തെ, ഒരു ജോലി കിട്ട്വാന്ന് വിചാരിച്ചാല്‍ അത്ര എളുപ്പമമൊന്നുമല്ല, അതിനാല്‍ എന്തെങ്കിലും, ജോലി കിട്ടിയാല്‍ അതില്‍ കടിച്ചു തൂങ്ങി കിടന്നുകോള്ളണം, ഒരു കാരണവശാലും പിടി വിടരുത്‌. പിടിവിട്ടാല്‍ നേരെ വീഴുന്നതെവിടേക്കാണെന്നറിയാമല്ലോ?

എവിടേക്കാ? എനിക്കപ്പോഴും സംശയം മാത്രം.

നേരെ നാട്ടിലേക്കാ.

ആവൂ സമാധാനം. സന്മനസ്സുള്ള ഉപദേശികള്‍ക്ക്‌ സമാധാനം.

പക്ഷെ ഇതൊന്നും കേട്ടിട്ടൊന്നും കുറുമനൊരു കുലുക്കവുമുണ്ടായില്ലാന്നു മാത്രമല്ല, മരുഭൂമിയിലെ ഈന്തപന പോലെ ഉറച്ചങ്ങനെ നിന്നു.

ഈ പഹയന്മാര്‍ പറഞ്ഞതു മുഴുവന്‍, ഗ്രാഡുവേഷന്‍ കഴിഞ്ഞവരുടേയും, എഞ്ജിനീയറിംഗ്‌ കഴിഞ്ഞവരുടേയും, കമ്പ്യൂട്ടര്‍ കോഴ്സ്‌ മൊത്തമായും കലക്കികുടിച്ചവരുടേയും മാത്രം കാര്യം.

പക്ഷെ ഇതിന്നിടയിലൊരാള്‍ പോലും, ഒരു പ്രിഡിഗ്രിക്കാരന്‍ തിരിച്ചുപോയതിനെകുറിച്ച്‌ സൂചിപ്പിച്ചു പോലുമില്ല. എന്തൊരാശ്വാസം.

പ്രിഡിഗ്രിയെന്ന കടക്കാ കടമ്പയും, ഇമ്പോര്‍ട്സ്‌ ആന്റ്‌ എക്സ്‌ പോര്‍ട്സ്‌ മാനേജ്മെന്റിലൊരു ഡിപ്ലോമയും, മാത്രമല്ല,ഏഴെട്ടു വര്‍ഷത്തെ അസാമാന്യ എക്സ്പീരിയന്‍സും, പിന്നെ ഇന്ത്യാ മഹാരാജ്യം മൊത്തത്തില്‍ കറങ്ങിയ എക്സ്പീരിയന്‍സു കൂടാതെ, ചില യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്തു വന്ന പരിചയവും ഉണ്ട്‌. പിന്നെ ഞാനെന്തിനു പേടിക്കണം.

അല്ലെങ്കിലും എനിക്ക്‌ പേടിക്കേണ്ട ആവശ്യമില്ലല്ലോ, കാരണം, വിസ തന്നത്‌, മധ്യ കുറുമാന്‍, ടിക്കറ്റ്‌ സ്പോണ്‍സര്‍ ചെയ്തത്‌, ആദിയും, മധ്യവും കൂടി, അക്കോമഡേഷന്‍ ആന്റ്‌ ഫുഡ്‌ ഈസ്‌ സ്പോണ്‍സേര്‍ഡ്‌ ബൈ മധ്യകുറുമാന്‍, ഇനി വല്ല ഇന്റര്‍വ്യൂവും ചുളുവില്‍ തരപെട്ടാല്‍ അതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ ആള്‍സൊ പ്രൊവൈഡഡ്‌ ബൈ മധ്യകുറുമാന്‍.

ഇത്രയൊക്കെ ചെയ്ത മധ്യകുറുമാനെ, മനസ്സു തുറന്നൊന്നു സഹായിക്കേണ്ടത്‌ എന്റെ കടമയല്ലെ? ആയതിനാല്‍, ഭക്ഷണം ഹോട്ടലില്‍ നിന്നും മാത്രം കഴിച്ചിരുന്ന അവന്നായി മാത്രം ഞാന്‍ ഒറ്റമുറിയുടെ മുക്കില്‍ ഇലക്ട്രിക്ക്‌ ഹീറ്റര്‍ സെറ്റു ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഇഷ്ടപെട്ടിരുന്ന അവനോട്‌, നന്നായി പാചകം ചെയ്താല്‍ കോഴിയും, ആടും, മീനും തരുന്ന സ്വാദിനെ കുറിച്ചു വാതോരാതെ സംസാരിച്ച്‌, മിഷനറി പ്രവര്‍ത്തകര്‍ മതം മാറ്റുന്നതുപോലെ, നിസ്സാരമായി, നോണ്‍ വെജീറ്റേറിയനിലേക്കാകര്‍ഷിച്ചു.

സദാ സമയവും, ജാസ്മിന്‍ എയര്‍ റൂം ഫ്രഷനറുമടിച്ച്‌, ചന്ദനത്തിരിയും കത്തിച്ച്‌ ഹൃദ്യമായ വാസനയുടെ മാസ്മരിക തീര്‍ത്ത അവന്റെ മുറിക്ക്‌, വന്നിട്ടൊരാഴ്ചക്കുള്ളില്‍ സെയ്തലവിയുടെ കഫറ്റേറിയയുടെ മണമാക്കിയെടുക്കാന്‍ ഞാന്‍ കുറച്ചൊന്നുമല്ല പാടുപെട്ടത്‌.

അങ്ങനെ ഞാന്‍ വന്നിട്ടൊരാഴ്ച തികഞ്ഞൊരു വ്യാഴാഴ്ച. ഗള്‍ഫന്മാരുടെ വീക്കെന്റ്‌. വൈകുന്നേരം പണികഴിഞ്ഞു വന്ന മധ്യകുറുമാന്റെ ഒപ്പം രണ്ടു മൂന്നു സുഹൃത്തുക്കളും വന്നു. എന്നെ സന്ദര്‍ശിക്കുക, പിന്നെ ചെറുതായൊന്നു വീക്കെന്റാഘോഷിക്കുക. ഇത്രയും മാത്രമായിരുന്നു അവരുടെ ഉദ്ദേശം.

വെറുതെയിരുന്നൊരാഴ്ചയായ്‌ ടി വി മാത്രം കണ്ടു മടുത്ത എനിക്ക്‌ അവരുടെ വരവ്‌ മരുഭൂമിയിലെ മരുപച്ച പോലെ തോന്നി.

ഡാ വീക്കെണ്ട്‌ നമുക്കൊന്നടിച്ചുപൊളിക്കാമ്ന്ന് മധ്യന്റെ വായില്‍ നിന്നും പുറത്തേക്ക്‌ പൊഴിഞ്ഞ നിമിഷം, ഫ്രിഡ്ജ്‌ തുറന്ന് ഞാന്‍ ചാള, കോഴിക്കാല്‌ പായ്ക്കറ്റ്‌, സോസേജ്‌ തുടങ്ങിയ സാധനങ്ങള്‍ പുറത്തെടുത്ത്‌ വെള്ളത്തിലിട്ടു.

മധ്യകുറുമാന്‍ ബാഗില്‍ നിന്നും, അന്നു വാങ്ങികൊണ്ടു വന്ന രണ്ടു കുപ്പി സ്കോച്ചേട്ടന്‍ എടുത്ത്‌ മേശപുറത്തു വച്ചു.

കുപ്പി കണ്ടതും, വെളുത്ത വാവിലെ ചന്ദ്രനെപോലെ, എന്റെ മുഖം മൊത്തമായും തെളിഞ്ഞു. വന്നിട്ടൊരാഴ്ചയായീട്ട്‌ കള്ളിന്റെ ഒരു തുള്ളിപോലും,ദാഡാ കുടിച്ചോന്ന് പറഞ്ഞിട്ടൊരുപദേശിയും എനിക്ക്‌ തന്നിട്ടുണ്ടായിരുന്നില്ല. എന്തിനുപദേശി, എന്റെ സ്വന്തം ചേട്ടന്‍ പോലും!

കുപ്പി കണ്ടതും, ഫാസ്റ്റ്‌ ഫോര്‍വേര്‍ഡടിച്ചതുപോലെ, കുക്കുമ്പറും, സബോളയും, തക്കാളിയും, അരിഞ്ഞ്‌, പാകത്തിനുപ്പുമിട്ട്‌, നാരങ്ങ പിഴിഞ്ഞ സാലഡും,നാടന്‍ മിക്ചറിട്ട പ്ലെയിറ്റും ഗ്ലാസുകളും മേശമേല്‍ എപ്പോള്‍ വന്നൂന്ന് വന്നവരും മധ്യകുറുമാനും അലോചിച്ചു നില്ക്കുന്നതിനിടയില്‍, കുപ്പിയുടെ കഴുത്ത്‌ പിരിച്ച്‌ ഞാന്‍ ഗ്ലും, ഗ്ലുമ്ന്ന് എല്ലാ ഗ്ലാസ്സിലേക്കും പെഗ്ഗളവില്‍ വിസ്കി ഊത്തി.

പണിചെയ്യുന്നതിലുള്ള എന്റെ കാര്യക്ഷമതയും, വേഗതയും, കണ്ട അതിഥികള്‍ അപ്പോള്‍ തന്നെ പറഞ്ഞു, എന്തൊരു ഊര്‍ജ്ജസ്സ്വലത, ഇവന്‍ രക്ഷപെടും.

വീകെന്റുപാര്‍ട്ടികള്‍ പലതു കഴിഞ്ഞു. എന്റെ സി വി ഫാക്സ്‌ ചെയ്യുവാന്‍ ഫാക്സ്‌ നമ്പര്‍ ഡയല്‍ ചെയ്ത്‌, ചെയ്ത്‌ മധ്യകുറുമാന്റെ ചൂണ്ടുവിരല്‍ കാല്‍ ഭാഗം തേഞ്ഞു.

ഇടക്കിടെ ഒരോരോ ഇന്റര്‍വ്യൂകാളുകള്‍ വരും, അറ്റന്റ്‌ ചെയ്യും, അവര്‍ ഉദ്ദേശിക്കുന്ന വേതനവും, ഞാന്‍ പ്രതീക്ഷിക്കുന്ന വേതനവും തമ്മില്‍ ശുദ്ധജാതകവും, പാപജാതകവും തമ്മിലുള്ള പോലെ ചേര്‍ച്ചക്കുറവ്‌ കാരണം എല്ലാം അലസിപോയി.

മാസം ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, യു എ യിലെ ഒട്ടുമിക്ക കമ്പനികളിലും, എന്റെ സി വി ഒരു രണ്ടു മൂന്നു പ്രാവശ്യമെങ്കിലും എത്തിചേര്‍ന്നിരിക്കണം.

അങ്ങനെ വിസയെല്ലാം റിന്യൂ ചെയ്ത മൂന്നാം മാസത്തിന്റെ ആരംഭത്തില്‍ അജ്മാനില്‍ ഉള്ള ഒരു കൊറിയന്‍ കമ്പനിയില്‍ എനിക്ക്‌ ഒരു ജോലി കിട്ടി.

ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന ആള്‍ക്ക്‌ ഇംഗ്ലീഷ്‌ വാക്കുകകള്‍ കുറച്ചു മാത്രമറിയാം. എനിക്കാണെങ്കിലോ കുറച്ചു വാചകങ്ങളും, എന്തായാലും ഇന്റര്‍വ്യൂ ഗോദായില്‍ കൊറിയക്കാരനെ ഞാന്‍ മലര്‍ത്തിയടിച്ചു.

ഇന്റര്‍വ്യൂ കഴിഞ്ഞു,

വേതനം, വേതനം, കേളികൊട്ടുയരുന്ന വേതനം.

ടേബില്‍ളിന്നപ്പുറത്ത്‌ കൊറിയന്‍, ഇപ്പുറത്ത്‌ കുറുമാന്‍, രണ്ടു പേരും ചേര്‍ന്ന് പഞ്ചഗുസ്തിക്കാരെ പോലെ, അങ്ങോട്ടും ഇങ്ങോട്ടും വേതനത്തേല്‍ പിടിക്കാന്‍ തുടങ്ങി.

പഞ്ചഗുസ്തിക്കവസാനം, പ്രതീക്ഷിക്കുന്ന വേതനത്തില്‍ നിന്നും അമ്പത്‌ ശതമാനം ഡിസ്കൌണ്ട്‌ നല്‍കാം, അതില്‍ താഴെ ഒരു നയാഫില്‍സ്‌ കുറയില്ല എന്നു ഞാന്‍ തറപ്പിച്ചൊറപ്പിച്ച്‌ പറഞ്ഞപ്പോള്‍, കൊറിയന്‍ കൊടുക്കാമെന്നുദ്ദേശിച്ചതില്‍ നിന്നും ഇരുപതു ശതമാനം വര്‍ദ്ദനവ്‌ നല്‍കാനും തയ്യാറായതിന്നൊടുവില്‍ എനിക്ക്‌ ജോലി കിട്ടി. ആ കമ്പനിക്ക്‌ സമര്‍ത്ഥനായ ഒരു തൊഴിലാളിയേയും.

അന്നേക്കന്ന് ഞാന്‍ ഷാര്‍ജയിലുള്ള മധ്യന്റെ മുറിയില്‍ നിന്നും, എന്റെ സാധനസാമാഗ്രികള്‍ ചുമന്ന്, അജ്മാനിലെ കമ്പനി അക്കോമഡേഷനില്‍ എത്തി. എനിക്കായി അനുവദിച്ച എട്ടേ ബൈ ആറുള്ള വിശാലമായ മുറിയില്‍ പ്രവേശിച്ച്‌ ആടുന്ന ചപ്രമഞ്ചത്തില്‍ കിടന്നുറങ്ങി (ആട്ടുകട്ടിലല്ല, കാലിളകിയതുകാരണം കട്ടിലാടുന്നതാണ്‌).

താമസവും, ജോലിയും ഒരേ കോമ്പൌണ്ടിലായിരുന്ന കാരണം പിറ്റേന്ന് രാവിലെ എട്ട്‌ മണിക്ക്‌ ഞാന്‍ ഐശ്വര്യമായി ജോലിയില്‍ പ്രവേശിച്ചു. എന്തു സുഖം ട്രാവലിംഗ്‌ പ്രശ്നങ്ങള്‍ ഉദിക്കുന്നതേയില്ല.

പക്ഷെ, ഒന്നിനും, രണ്ടിനും, മെസ്സില്‍ പോയി ഞണ്ണാനും, കൊച്ചുവെളുപ്പാന്‍ കാലത്ത്‌ പോയി മൂന്നാലു മണിക്കൂര്‍ ഉറങ്ങാനുമല്ലാതെ ആ കോമ്പൌണ്ടില്‍ നിന്നും ഞാന്‍ വെളിയില്‍ പോയത്‌ പതിനൊന്നാം ദിവസം ജോലി രാജിവച്ചതിന്നു ശേഷം മാത്രമായിരുന്നു.

അഞ്ചുനേരം മൃഷ്ടാന്നം ഭോജിച്ച്‌ ഉണ്ടാക്കിയെടുത്ത അറുപത്തഞ്ചു കിലോ തൂക്കം പതിനൊന്നു ദിവസം കൊണ്ട്‌ പതിനൊന്നു കിലോ കുറഞ്ഞു.

കുറുമാന്‌, കൊറിയന്‍ ചെയ്തൊരു പണിയേ.

പതിനൊന്നു ദിവസത്തെ വേതനം എന്തായാലും, വേദനയോടെ എണ്ണിതരുമ്പോഴും, അവസാനശ്രമം എന്ന പോലെ കൊറിയന്‍ ചോദിച്ചു. പണിവിടാന്‍ തന്നെ തീരുമാനിച്ചോ, ഒന്നുകൂടെ ആലോചിച്ചിട്ട്‌ പോരെ.

അയ്യോ, ഇനിയും ഞാന്‍ ഇവിടെ പണിചെയ്താല്‍, ഞാന്‍ ചോരതുപ്പുമെന്നതിന്‌ സംശയം വേണ്ടേ വേണ്ട. എനിക്ക്‌ വയ്യായേ. ഞാന്‍ പൂവ്വ്വായേ.

വീണ്ടും സാധനസാമാഗ്രികളുമായി അജ്മാനില്‍ നിന്നും ഷാര്‍ജയിലേക്ക്‌. മധ്യകുറുമന്നൊരു താങ്ങായി (ഈ താങ്ങ്‌ മറ്റേ താങ്ങ്‌, ഏത്‌? കേട്ടിട്ടില്ലെ, അവനൊരു താങ്ങ്‌ താങ്ങെന്നൊക്കെ).

ആദ്യത്തെ വിസയുടെ കാലാവധി തീര്‍ന്ന്, ഞാന്‍ ഇറാനിലുള്ള്‌, കിഷ്‌ ദ്വീപില്‍ പോയി രണ്ടാമത്തെ വിസിറ്റില്‍ തിരിച്ചെത്തി.

വീണ്ടും ക്ലാസിഫൈഡുകോളങ്ങളില്‍ പതിഞ്ഞിരിക്കുന്ന അനന്തവും, അഞ്ജാതവുമായ ജോലിക്കുവേണ്ടിയുള്ള തിരിച്ചിലിന്റെ ദിനങ്ങള്‍.

പഴയതുപോലെ, ഇന്റര്‍വ്യൂകള്‍ പലതും അറ്റന്റ്‌ ചെയ്തു. എന്നെ തിരഞ്ഞെടുക്കുന്ന കമ്പനി എനിക്കിഷ്ടപെടുന്നില്ല, എനിക്കിഷ്ടപെടുന്ന കമ്പനി എന്നെ തിരഞ്ഞെടുക്കുന്നുമില്ല.

ഡെല്‍ ഹിയിലായിരുന്നെങ്കില്‍ ഈ സമയത്തിനുള്ളില്‍ പത്തു മുപ്പത്‌ മണി മണിപോലത്തെ ജോലി കിട്ടിയേനേന്ന് ഞാന്‍ മനസ്സിലോര്‍ത്തു. പെട്ടെന്നു തന്നെ ഞാന്‍ അതു തിരുത്തി. അത്‌ ഡെല്‍ ഹിയായിരുന്നെങ്കില്‍, ഇത്‌ സ്ഥലം യു എ ഇ, അപ്പോ ഇങ്ങനേം സംഭവിക്കാം.

പിന്നേം വാരങ്ങള്‍ കൊഴിഞ്ഞുവീണു, രണ്ടാമത്തെ വിസിറ്റ്‌ വിസയില്‍ വന്നിട്ട്‌ ഒന്നരമാസം കഴിഞ്ഞതു ഞാനറിഞ്ഞില്ല. പക്ഷെ ബാങ്കിലെ സ്റ്റേറ്റ്‌ മെന്റ്‌ നോക്കിയപ്പോള്‍ മധ്യകുറുമാന്‍ അറിഞ്ഞു.

വീട്ടില്‍ വന്നിട്ട്‌ കെട്ടുപ്രായം ആയിവരുന്ന പെണ്‍പിള്ളാരെ കാണുമ്പോള്‍, എട്യേ ശാന്തേ, നിന്റെ മോള്‌ പുര നിറഞ്ഞു നില്ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കൊറേയായല്ലോ? ഇനിയും കല്യാണമൊന്നും ആയില്ലേന്ന് ചില പരട്ട തള്ളകള്‍ ചോദിക്കുന്നതുപോലെ, വീട്ടില്‍ വരുന്നവരും, വഴിയില്‍ വച്ചു കാണുന്നവരും, എന്നെ കാണുമ്പോള്‍, കുറുമാനേ പണിയൊന്നും ആയില്ല്യല്ലേന്ന് ചോദിക്കാനും തുടങ്ങി.

തോര്‍ത്ത്‌ മുണ്ട്‌ തലവഴിയിട്ടാതെ പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥ. അഥവാ ഇടാതെ പുറത്തേക്കിറങ്ങിയാല്‍, ഗ്രോസറിക്കാരന്‍, കഫറ്റേറിയക്കാരന്‍, തുടങ്ങി പല തവണ പല സ്ഥലത്തായ്‌ ഇന്റര്‍വ്യൂവിന്ന് പോകുവാനായ്‌ കയറിയിട്ടുള്ള ആധ്യതയുള്ള ടാക്സിക്കാരന്‍ പട്ടാണി വരെ ചോദിക്കും ഒന്നും ആയില്ല്യാല്ലെ?

ശവത്തില്‍ കുത്തല്ലേടാ അല്‍സേഷന്റെ മക്കളേന്ന് പറയാന്‍ പലപ്പോഴും, എന്റെ നാവ്‌ വളഞ്ഞപ്പോളും, എന്റെ അന്നധാതാവിനെയും, അവന്റെ റെപ്പ്യൂട്ടേഷനേയും ഓര്‍ത്ത്‌ എന്റെ സ്പീക്കര്‍ ഞാന്‍ മ്യൂട്ട്‌ ചെയ്യും.

ഓരോരോ ധാന്യത്തിലും, അതു കഴിക്കാന്‍ വിധിക്കപെട്ടവന്റെ പേര്‌ മൂത്താശാരി കൊത്തിവച്ചിരിക്കും എന്ന ചൊല്ലുപോലെ, ഓരോരോ ജോലിയ്ക്കും, അത്‌ ചെയ്യാന്‍ വിധിക്കപെട്ടവന്റെ പേരും കൊത്തി വച്ചിരിക്കണം. കാരണം, അന്നുച്ചക്ക്‌ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ നിന്നും, ഫോണ്‍ വന്നു, ഇം പോര്‍ട്സ്‌ ആന്റ്‌ എക്സ്പോര്‍ട്സ്‌ ഡോക്യുമെന്റേഷന്‍ എല്ലാം വശമുണ്ടൊ എന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏഴെട്ടു വര്‍ഷത്തെ എക്സ്പീരിയന്‍സ്‌ കൈമുതലായുണ്ട്‌. ഇവിടെ ഇല്ല്യാന്ന് സി വി നോക്കിയാല്‍ അറിയാമല്ലോ എന്നു പറഞ്ഞപ്പോള്‍, എന്തായാലും, നാലുമണിക്ക്‌ ഇന്റര്‍വ്യൂവിന്ന് വാടാ ചെക്കാന്ന് ആ ഇംഗ്ലീഷുകാരന്‍ എന്നോട്‌ പറഞ്ഞു.

പതിവുപോലെ, പ്രതീക്ഷകളൊന്നുമില്ലാതെ ഫയലുമെടുത്ത്‌ അവരുടെ ഓഫീസ്സില്‍ പോയി. അവിടെ ചെന്നു കയറിയപ്പോള്‍, എമ്പ്ലോയ്‌മന്റ്‌ എക്സ്ചേഞ്ചില്‍ പേരു റെജിസ്റ്റര്‍ ചെയ്യാന്‍ നില്ക്കുന്ന ആളുകളുടെ വരി പോലെ, ആളുകള്‍ വരി വരിയായി നില്ക്കുന്നു (വേണമെങ്കില്‍ സൌകര്യം പോലെ കുറച്ച്‌ കുറക്കാം).

തെറിയും, സോറി, തിയറിയും, പ്രാക്റ്റിക്കലും, എല്ലാം കഴിഞ്ഞപ്പോള്‍, ടൈപ്പിംഗ്‌ സ്പീഡ്‌ ടെസ്റ്റ്‌ ചെയ്യണമെന്ന്.

അയ്യോ, പാവങ്ങള്‍ക്കറിയ്യോ, ആദിയും, ഡൊമിനിയും എനിക്കിട്ടിരുന്ന കുറ്റപേര്‍ റ്റൈപ്പും ഭൂതം/പരത്തും ഭൂതം എന്നായിരുന്നു(റ്റൈപ്‌ റൈറ്ററായാലും, കീബോര്‍ഡായാലും, കണ്ടാല്‍ എനിക്ക്‌ പ്രാന്താ.....ഷോര്‍ട്‌ ഹാന്റിലെഴുതുന്ന അത്ര സ്പീഡില്‍ ഞാന്‍ റ്റൈപ്പ്‌ ചെയ്യും അതിനാല്‍ റ്റൈപ്പും ഭൂതം എന്ന പേരും, ചപ്പാത്തി പര്‍ത്തുന്നതിലുള്ള സ്പീഡ്‌ കാരണം പരത്തും ഭൂതം എന്നും പേര്‍ വീണു).

സായിപ്പൊരു പേപ്പ്പ്പര്‍ എടുത്ത്‌ തന്നിട്ട്‌ എന്നോട്‌ ഒരു പാരഗ്രാഫടിക്കാന്‍ പറഞ്ഞ്‌ ആളു പുറത്തു പോയി അഞ്ചുമിനിട്ട്‌ കഴിഞ്ഞു വന്നപ്പൊള്‍ ഞാന്‍ റ്റൈപ്പ്‌ ചെയ്യാതെ വെറുതെ ഇരിക്കുന്നത്‌ കണ്ടിട്ട്‌ എന്തു പറ്റി എന്ന ചോദ്യത്തിന്ന്, സാറെ പാരഗ്രാഫല്ല പേപ്പര്‍ മൊത്തമായും അടിച്ചു കഴിഞ്ഞിട്ട്‌ ഒന്നര മിനിട്ടായി എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം മോണിറ്ററില്‍ വന്നൊന്ന് വായിച്ചു നോക്കി. പിന്നെ മഞ്ഞ പല്ലുകള്‍ മുഴുവന്‍ വെളിയില്‍ കാട്ടി കുലുങ്ങി കുലുങ്ങി ചിരിച്ചു.

എന്താവോ, ഇയാളിങ്ങനെ ചിരിക്കണേന്നൊരുപിടിയും കിട്ടാണ്ടങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുമ്പോള്‍ ആ നല്ല മനുഷ്യന്‍ പറഞ്ഞു യു ആര്‍ സെലക്റ്റഡ്‌ കുറുമാന്‍.

ജസ്റ്റ്‌ വെയ്റ്റ്‌ ഔട്‌ സൈഡ്‌, ലെറ്റ്‌ മി ഇന്റര്‍വ്യൂ ദി റസ്റ്റ്‌ ഓഫ്‌ ദ കാന്റിഡേറ്റ്‌ സ്‌, ഫോര്‍ എ ഫോര്‍മാലിറ്റി.

പുറത്ത്‌ രാമനാമം ജപിച്ച്‌ ഏകദേശം ഒരു മണിക്കൂറോളം കാത്തിരുന്നപ്പോളും, ഉള്ളിലുള്ള ഒരേ ഒരു പ്രാര്‍ത്ഥന റ്റൈപ്പും ഭൂതത്തിനെ വെല്ലാന്‍ മറ്റൊരു പിശാചും ഈ ആള്‍ക്കൂട്ടത്തിന്നിടയിലുണ്ടാകല്ലേന്ന് മാത്രമായിരുന്നു.

എന്തായാലും, എന്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്‌ അവസാനത്തെ കാന്റിഡേറ്റും പുറത്തുപോയപ്പോള്‍ ഞാന്‍ ശ്വാസം ഒന്നുള്ളിലേക്കാഞ്ഞു വലിച്ച്‌ പുറത്തേക്ക്‌ വിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ സായിപ്പ്‌ എന്നെ വിളിച്ച്‌ ആളുടെ കേബിനില്‍ കയറി.

പഞ്ച ഗുസ്തി പിടിക്കാനായിരിക്കുമെന്ന് പറയാതെ തന്നെ മനസ്സിലായി.

അകത്തു കയറി ഇരുന്ന ഉടനെ, എന്നോടൊരു ചോദ്യം, എത്ര പ്രതീക്ഷിക്കുന്നു.

തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നു പറഞ്ഞപോലെ, കൂട്ടി പറയാന്‍ ഒരു പേടി, എന്നാലും, ഞാന്‍ പ്രതീക്ഷിക്കുന്ന ശമ്പളം പറഞ്ഞതിനൊപ്പം തന്നെ, പതിഞ്ഞ ശബ്ദത്തില്‍ അല്‍പസ്വല്‍പം അഡ്ജസ്റ്റ്‌ ചെയ്യാമെന്ന് കൂടി പറഞ്ഞു.

കുറുമാന്‍, യു ആര്‍ വെരി ടാലന്റഡ്‌ മാന്‍!!!

സായിപ്പിലും പൊട്ടനുണ്ടല്ലേന്നാണ്‌ എനിക്കാദ്യം മനസ്സില്‍ തോന്നിയത്‌. പിന്നീട്‌ അതു തിരുത്തി, ആനക്കതിന്റെ വിലയറിയില്ലാന്നാക്കി മാറ്റി. അല്‍പം കുനിഞ്ഞിരുന്നിരുന്ന ഞാന്‍ നെഞ്ചുവിരിച്ചൊന്നുയര്‍ന്നിരുന്നു.

വി വില്‍ പേ യു 0000. എന്റമ്മേ....സ്വപ്നത്തില്‍കൂടി വിജാരിക്കാത്ത വേതനമോ. എന്റെ തുടയില്‍ ഞാന്‍ ഒന്നു നുള്ളി നോക്കി. വേദനിക്കുന്നുണ്ട്‌. കുഷ്ഠമില്ല, സ്വപ്നവുമല്ല.

അപ്പോള്‍ തന്നെ, അപ്പോയ്‌മന്റ്‌ ലെറ്റര്‍ അടിച്ച്‌ സൈന്‍ ചെയ്ത്‌ കയ്യില്‍ തന്ന്‌ ശനിയാഴ്ച മുതല്‍ ജോയിന്‍ ചെയ്യാനും പറഞ്ഞു.

സന്തോഷാശ്രുക്കള്‍ എന്റെ കണ്ണില്‍ പൊടിഞ്ഞു, ഒരു നിമിഷം, എന്റെ അമ്മയേയും, അച്ഛനേയും, ആദിയേയും, മധ്യനേയും, മദ്യത്തേയും, ഞാന്‍ മനസ്സിലോര്‍ത്തു.

മുറിയില്‍ എത്തി മധ്യനെ വിളിച്ച്‌ കാര്യം പറഞ്ഞു, പിന്നെ അമ്മയേയും, അച്ഛനേയും, ആദിയേയും വിളിച്ചു. എല്ലാവരും ഹാപ്പി.

വൈകുന്നേരം, ഫ്ലാറ്റുകാരും, കൂട്ടുകാരും കൂടി ആവശ്യത്തിനാര്‍മാദിച്ചു.

ശനിയാഴ്ച കുളിച്ചൊരുങ്ങി ഓഫിസില്‍ പോയി ജോയിന്‍ ചെയ്തു. ഒരാഴ്ചക്കകം പണി അഠിച്ചു. സമര്‍ത്ഥനായി. പഴയ ഓഫീസുകളിലെന്ന പോലെ, ഓഫീസിന്റെ അവിഭാജ്യഘടകമായി.

മാസങ്ങള്‍ കടന്നു പോയി, പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്‌ ഏഴെട്ടുമാസം കഴിഞ്ഞു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലെ ഒരു ഡിസംബര്‍ മാസം. റമദാന്‍ മാസം, പുണ്യ മാസം.

അറബിനാട്ടിലെങ്ങും, നോമ്പിന്റെ കാലം, പകലെങ്ങും പബ്ലിക്കായി ഭക്ഷണം കഴിക്കുകയോ, എന്തിന്‌ വെള്ളം കുടിക്കുകയോ ചെയ്യാന്‍ പാടില്ലാത്ത കാലം. ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും ഇത്‌ ബാധകമല്ല. പക്ഷെ പ്രായപൂര്‍ത്തിയായവര്‍ ചെയ്താല്‍ കട്ടപൊക.

പോലീസ്‌ കണ്ടാല്‍ പിടിച്ചുള്ളില്‍ കൊണ്ടു പോയി, കൂട്ടിലിട്ടാല്‍ വൈകുന്നേരം, നൊയമ്പു തുറക്കുമ്പോള്‍ പുറത്തുവിടും, വിടാന്‍ നേരം, നല്ലൊരു തുക പിഴയായി ഒടുക്കാന്‍ പറഞ്ഞ്‌, ഒടുക്കത്തെ ഒരു രസീതും തരും. ആയതിനാല്‍ പകലോന്‍ ഉദിച്ചു കഴിഞ്ഞസ്തമിക്കുന്നതു വരെ, വയറിന്റെ കാര്യം മഹാ കഷ്ടം.

പക്ഷെ ഡ്യൂട്ടി സമയം സാധാരണ സമയത്തേക്കാല്‍ മൂന്നു മണിക്കൂര്‍ കുറവ്‌.

ഞങ്ങളുടെ ഓഫീസ്‌ സമയം രാവിലെ എട്ടു മുതല്‍ രണ്ട്‌ വരേ മാത്രം. അതു കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചുറക്കം (ഇതിന്നിടയില്‍ ഞാന്‍ മധ്യകുറുമാന്റെ മുറിയില്‍ നിന്നും മറ്റു സുഹൃത്തുക്കളുടെ മുറിയിലേക്ക്‌ മാറിയിരുന്നു).

റമദാന്‍ മാസങ്ങളില്‍ രാത്രികാലം ഉത്സവം പോലേയാണ്‌. എങ്ങും തോരണങ്ങളും, വര്‍ണ്ണ വെളിച്ചങ്ങളും നാട്ടിയിരിക്കും. രാത്രി മുഴുവന്‍ തീറ്റ, കുടി, പകലുറക്കം, ഇതാണ്‌ ഞങ്ങളടക്കം മിക്കവരുടേയും പരിപാടി.

അങ്ങനെ ആ റമദാന്‍ കാലത്ത്‌, ഇവിടുത്തെ ഒരേ ഒരു ടെലിക്കമ്യൂണിക്കേഷന്‍ കമ്പനിയായ എത്തിസലാത്ത്‌ ഷാര്‍ജ കോര്‍ണിഷില്‍ ഒരു ടെന്റിട്ട്‌ ഇന്റര്‍നെറ്റ്‌ കണക്ഷനോടുകൂടിയ പത്തിരുന്നൂറു കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുകയും, ജനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റിനെ കുറിച്ചും, അതിന്റെ അനന്തമായ സാധ്യതകളേകുറിച്ചും വിവരിച്ച്‌ ടെന്റിലേക്ക്‌ കയറ്റികൊണ്ടുപോയി, ഫ്രീയായി ബ്രൌസ്സ്‌ ചെയ്യുവാന്‍ പഠിപ്പിക്കുകയും, ആവശ്യമുള്ളവര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷനും ഫ്രീയായി നല്‍കാന്നും തുടങ്ങി.

ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റ്‌, വെറുതേയിരുന്ന് പ്രാന്തായ ഞങ്ങള്‍ നടന്ന് നടന്ന് കോര്‍ണിഷിലെത്തിയപ്പോള്‍ വര്‍ണ്ണശബളമായ ടെന്റു കണ്ടും, അവരുടെ വിവരണം കേട്ടും ഇന്റര്‍നെറ്റില്‍ ആകൃഷ്ടരാവുകയും, നോമ്പുകാലമായ ഒരു മാസക്കാലം തുടര്‍ച്ചയായ്‌ ടെന്റില്‍ പോയി ബ്രൌസു ചെയ്ത്‌, ചെയ്ത്‌ ഈയുള്ളവന്‍ ചാറ്റിങ്ങിനടിക്ഷന്‍ ആകുകയും, നൊമ്പുകഴിഞ്ഞ്‌ പെരുന്നാള്‍ വന്നപ്പോള്‍ എത്തിസലാത്ത്‌, സര്‍ക്കസുകാര്‍ പോകുന്നതുപോലെ, ടെന്റഴിച്ച്‌ അവനവന്റെ പാട്ടിനുപോകുകയും ചെയ്തപ്പോള്‍, ചാറ്റിങ്ങിനടിക്ഷനായ ഞാന്‍ അതോടുകൂടി, മയക്കുമരുന്നിനഡിക്റ്റായവന്‌ മയക്കുമരുന്നു കിട്ടാതായാലുള്ള സ്ഥിതിയിലാകുകയും ചെയ്തു.

എന്റെ ഓഫീസില്‍ ബോസ്സിന്റെ കമ്പ്യൂട്ടറില്‍ മാത്രമാണന്ന് ഇന്റര്‍നെറ്റ്‌ ഉണ്ടായിരുന്നത്‌. കൂടാതെ ഇന്നത്തെ പോലെ, ബ്രൌസ്സിംഗ്‌ സെന്ററുകളും അന്നുണ്ടായിരുന്നില്ല. ചാറ്റ്‌ ചെയ്യാതെ, ചെയ്യാതെ, എന്റെ വിശപ്പും, ദാഹവും, ഉത്സാഹവും അസ്തമിച്ചു.

പെരുന്നാള്‍ കഴിഞ്ഞതും,എത്തിസലാത്തില്‍ പോയി ഞാന്‍ ഫ്രീയായി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തു. പക്ഷെ വീട്ടില്‍ കമ്പ്യൂട്ടറില്ലല്ലോ. എന്തു ചെയ്യും?

ആലോചനക്കൊടുവില്‍ ഐഡിയ കിട്ടി. ഓഫീസിലെ എന്റെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, പക്ഷെ ഫോണ്‍ കണക്ഷനെന്തു ചൊയ്യും? അതിനും കിട്ടി ഐഡിയ, കമ്പനിയിലെ ഫാക്സ്‌ ഇരിക്കുന്നത്‌ എന്റെ ടേബിളിന്നടുത്താണ്‌. ചാറ്റു ചെയ്യാന്‍ തോന്നുമ്പോള്‍, ഫാക്സ്‌ ലൈന്‍ ഊരി പതുക്കെ എന്റെ കമ്പ്യൂട്ടറില്‍ കുത്താം, ആവശ്യം കഴിഞ്ഞാല്‍ ഫാക്സില്‍ തിരിച്ചു കണക്റ്റു ചെയ്യാം. എന്റെ ഒരു കാര്യമേ!! ഐഡിയക്കൊരു പഞ്ഞവുമില്ല. എന്റെ ബുദ്ധിയേകുറിച്ചോര്‍ത്ത്‌ ഞാന്‍ പുളകം കൊണ്ടു.

അങ്ങനെ പിറ്റേന്നു മുതല്‍ ചാറ്റാന്‍ മുട്ടുമ്പോള്‍, ഫാക്സ്റ്റിന്റെ വയറൂരി കമ്പ്യൂട്ടറില്‍ കുത്തി ഞാന്‍ എം എസ്‌ എന്നിലും, യാഹൂവിലും, കേരള ഡോട്ട്‌ കോമിലും, പിന്നെ ആല്‍തൂ ഫാല്‍തൂ സൈറ്റുകളിലും വെറുതെ കയറിയിറങ്ങി തേരാ പാരാ നടന്നു. എന്തൊരുന്മേഷം, എന്തൊരാനന്ദം.

സ്ഥിരമായ ഒരു ലക്ഷ്യം ഇല്ലാതിരുന്നതിനാല്‍ ചാറ്റിംഗ്‌ വെറും ഒരു സമയം കൊല്ലിമാത്രമായിരുന്ന ദിനങ്ങള്‍.

ചാറ്റുന്നതിനിടെ ഇടക്കിടെ കസ്റ്റമേഴ്സിന്റെ ഫോണ്‍ കോളുകള്‍ വരും. ഹലോ, എന്താ നിങ്ങളുടെ ഫാക്സ്‌ വര്‍ക്ക്‌ ചെയ്യുന്നില്ലേ, ഒരു മണിക്കൂറിലതികമായല്ലോ ട്രൈ ചെയ്യുന്നത്‌?

ഏയ്‌, അതു വര്‍ക്കു ചെയ്യുന്നുണ്ടല്ലോ. ഓര്‍ഡറുകള്‍ തെരു തെരേയായി വരുന്നതുകൊണ്ട്‌ ലൈന്‍ ബിസിയായതാ, ഇപ്പോല്‍ ഫ്രിയാണല്ലോ. ഒന്നു ട്രൈ ചെയ്തു നോക്കൂ. വേഗം കണക്ഷന്‍ തിരികെ കൊടുത്ത്‌ ഒന്നുമറിയാത്തവനെപോലെ ഞാന്‍ ഇരിക്കും.

അങ്ങനെ ദിവസങ്ങള്‍ പണിചെയ്തും, ചാറ്റിയും ഇരിക്കുന്നതിനിടയില്‍, എം എസ്‌ എന്‍ ന്റെ ചാറ്റുംകുളത്തില്‍, കോഴികുടല്‍ കോര്‍ത്ത എന്റെ ചൂണ്ടയുമിട്ട്‌ മീനെ പിടിക്കാന്‍ ഇരിക്കുന്നതിനിടയില്‍ ഒരു പാറ്റിയ ബ്രാല്‍ കൊത്തി.

പേര്‌ : മേരി.
സ്ഥലം : ഓഹിയോ (അതൊ ഓഹയാവോ?), യു എസ്‌ എ.
പ്രായം : മധുര മുപ്പത്തൊമ്പത്

കൊള്ളാം, സംസാരത്തില്‍ നല്ല കുലീനത.

എനിക്ക്‌ വയസ്സ്‌ ഇരുപത്തിയാറ്‌. പ്രായമിത്തിരിയേറിയാലെന്താ, സ്ഥലം അമേരിക്കയല്ലെ. കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ തയ്യാര്‍.

പിന്നീടു വന്ന ദിനങ്ങള്‍ ഫാക്സ്‌ എന്‍ഗേജിന്റേതു മാത്രമായിരുന്നു.

ഇടക്കിടെ, വല്ലപ്പോഴും മാത്രം ഫാക്സിനു ജീവന്‍ കിട്ടും. ആ സമയത്ത്‌ ഇടവപ്പാതി പെയ്യുന്നതുപോലെ ഫാക്സ്‌ മഴ. ഈ ഫാക്സ്‌ വരുന്നത്‌ വെറും ഫാക്സല്ല, കമ്പനിയുടെ മാംസവും, രക്തവുമായ ഓര്‍ഡറുകളാണ്‌. അതേ ഓര്‍ഡറുകള്‍ പ്രൊസസ്സ്‌ ചെയ്തതില്‍ നിന്നും കിട്ടുന്ന കമ്മീഷനാണ്‌ ഞാനടക്കം ഉള്ളവരുടെ ശമ്പളമായി വരുന്നതെന്ന കാര്യം ഞാന്‍ മനപ്പൂര്‍വ്വം മറന്നു.

മേരി മേരാ ജീവന്‍ ആയി തീര്‍ന്നിരുന്നതു തന്നെ കാരണം.

ഞങ്ങളുടെ പ്രേമ കുരു കുത്തിയിരുന്നത്‌, മുളച്ചു,വളര്‍ന്നു, വലുതായി. മാസങ്ങള്‍ രണ്ട്‌ കഴിഞ്ഞു.

അങ്ങനെ ഒരു ദിവസം ചാറ്റിങ്ങിനിടയില്‍ ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്‌. മുന്‍പ്‌ പറയാതിരുന്നതില്‍ പിണങ്ങരുത്‌ ചക്കരേന്നും പറഞ്ഞിട്ട്‌ മേരി പറഞ്ഞ കാര്യം കേട്ട്‌ ഞാന്‍ വെട്ടി വിറച്ചു.

അവള്‍ ഡൈവോര്‍സിയാണെന്നും, അവള്‍ക്കൊരു മകനുണ്ടെന്നും.

ആദ്യം ദ്വേഷ്യം തോന്നിയെങ്കിലും, അമേരിക്കയിലെത്താന്‍ ഒരു മകനല്ല, രണ്ടോ, മൂന്നോ മക്കളുണ്ടെങ്കിലും സാരമില്ല എന്നൊരവസ്ഥയിലേക്ക്‌ ഞാന്‍ പെട്ടെന്നു തന്നെ എത്തി.

അതിനെന്താ മുത്തേ? നല്ല കാര്യമല്ലെ. എനിക്കു നിന്നോട്‌ ദ്വേഷ്യം തീരെയില്ലാന്നു മാത്രമല്ല, ഇപ്പോള്‍ സ്നേഹം കുറച്ചു കൂടി കൂടി.

ഐ ലവ്‌ യു. ഉമ്മ.....

ഐ ലവ്‌ യു സോ മച്ച്‌ കുര്‍മാന്‍. യു ആര്‍ മൈ ലൌവ്‌ ആന്റ്‌ ലൈഫ്‌. ഐ ജസ്റ്റ് കാണ്ട് ലീവ് വിതൌട്ട് യു. അവളുടെ ഹൃദയത്തില്‍ നിന്നും പ്രേമം നിറഞ്ഞ്, കര കവിഞ്ഞൊഴുകി.

പിന്നീടുള്ള ദിനങ്ങളില്‍ അവള്‍ ദിവസത്തില്‍ ഒരു നാലു തവണയെങ്കിലും എന്നോട്‌ ഫോണില്‍ സംസാരിക്കും. അവള്‍ മാത്രമല്ല അവളുടെ അമ്മയും. അവളുടെ ശബ്ദം കിളിനാദം പോലെയെനിക്കു തോന്നി.

ഞാന്‍ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി. രാത്രി മേരിയുമാറ്റി ചാറ്റിംഗ്‌ തുടങ്ങിയാല്‍ ചിലപ്പോളത്‌ പുലരും വരെ നീളും. പ്രേമത്തിന്റെ ഓരോ കളികളേ!


എനിക്കായി പതിനെട്ടു കാരറ്റിന്റെ സ്വര്‍ണ്ണമാലയും എന്റെ പേരിന്റെ ആദ്യാക്ഷരം കൊത്തിയ ലോക്കറ്റും മേരി എനിക്ക്‌ കൊരിയറായയച്ചു തന്നു.

മേരിയുടെ കയ്യും പിടിച്ച്‌ ഓഹിയോവിലെ സ്റ്റ്രീറ്റിലൂടെ നടക്കുന്നത്‌ ഞാന്‍ പല രാത്രികളിലും സ്വപ്നം കണ്ടു.

ഫാക്സ്‌ വരാതെ ബിസിനസ്സ്‌ തളര്‍ന്നപ്പോള്‍ എന്റെ പ്രേമം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു.

അങ്ങനെ ഒരു ദിവസം ഉച്ചക്ക്‌ ഊണുകഴിഞ്ഞ്‌ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍, ബോസ്‌ എന്നെ ക്യാബിനില്‍ വിളിച്ചൊരു കവര്‍ തന്നു.

ഇന്‍ക്രിമെന്റായിരിക്കുമെന്ന് കരുതി കവര്‍ തുറന്ന ഞാന്‍ ഞെട്ടിപ്പോയി.

അതിന്റെ ഉള്ളില്‍ എനിക്കുള്ള ടെര്‍മിനേഷന്‍ ലെറ്ററായിരുന്നു. വിത്‌ ഇമ്മീഡിയറ്റ്‌ അഫക്റ്റ്‌!

എന്റമ്മേ.......മേരിയുടെ പേരൊന്നു മാറ്റിയാലോന്ന് വരെ ഞാന്‍ ആ നിമിഷം ആലോചിച്ചു.

പണി പോയാല്‍ പുല്ല്. എനിക്കെന്റെ മേരിയുണ്ടല്ലോ. ഈ മരുഭൂമിയില്‍ തനിച്ചിങ്ങനെ കഷ്ടപെട്ട്‌ ജോലി ചെയ്യേണ്ട ആവശ്യം എനിക്കില്ല. അമേരിക്കക്ക്‌ എത്രയും പെട്ടെന്നു പോകുക . എന്റെ മേരിയുമൊത്ത് സുഖമായി ജീവിക്കുക. അത്ര തന്നെ.

അന്നു രാത്രി മേരിയുമായി ചാറ്റ്‌ ചെയ്യുമ്പൊല്‍ പണിപോയ കാര്യം ഞാന്‍ പറഞ്ഞു. അതിനെന്താ, നിന്നെ അമേരിക്കയില്‍ ഞാന്‍ കൊണ്ടുവരാം സ്വീറ്റ്‌ ഹാര്‍ട്ട്‌, എത്രയും പെട്ടെന്നു തന്നെ.

എന്റെ ദേഹം പിന്നേയും കുളിരുകോരി. മേരി അടുത്തുണ്ടായിരുന്നെങ്കില്‍, അവളെ എന്റെ കൈകളില്‍ കോരി ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങിയേനെ.

ഡൈവോഴ്സിയായെങ്കിലെന്ത്‌? ഒരു മകനുണ്ടെങ്കിലെന്ത്‌? അവള്‍ക്കെന്നോടുള്ള സ്നേഹത്തിന്റെ ആഴമല്ലെ പ്രധാനം?

ചാറ്റിങ്ങിനിടയില്‍ പണ്ടു വന്നതുപോലെ വീണ്ടും ഒരു വാചകം.

ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ പിണങ്ങരുത്‌. പ്ലീസ്‌. ഞാന്‍ മുന്‍പേ പറയണമെന്നു കരുതിയതാണ്‌. എന്റെ അമ്മയും, മകനും പറഞ്ഞു പറയേണ്ട. പിന്നീടു പറയാമെന്ന്. പക്ഷെ ഇനിയും നിന്നില്‍ നിന്നും അതെനിക്കൊളിച്ചു വക്കാനാകില്ല ഹണീ.

പറയട്ടെ.....

പറയു സുന്ദരീ,എന്റെ പ്രാണേശ്വരി

എന്റെ മോനൊരു മോളുണ്ട്‌.

എന്ത്‌?

യെസ്‌, എന്റെ മോന്റെ വിവാഹം കഴിഞ്ഞു, അവനൊരു മകളുമുണ്ട്‌.

“മേരി മുത്തി“യുടെ അവസാന വാചകം വായിച്ചപ്പോള്‍, പെട്ടെന്ന് എനിക്ക്‌ നെഞ്ചിലൊരു വേദന വന്നു. കസേരയിലേക്ക്‌ ഞാന്‍ ചാഞ്ഞിരുന്നു. മുന്നിലെ മോണിറ്ററിലെ വെളിച്ചം മങ്ങി മങ്ങി ഇല്ലാതായി.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

bug tracker | bug tracking | scrum | software project management | help desk

posted by സ്വാര്‍ത്ഥന്‍ at 11:52 AM

0 Comments:

Post a Comment

<< Home