Friday, January 26, 2007

കുറുമാന്റെ കഥകള്‍ - പാതാള കാഴ്ചകള്‍

രംഗം ഒന്ന്

പൂയ്, പൂയ്, ടോ, നില്‍ക്കടോ മാവേലീ അവിടെ. ഭീമസേനന്‍ വലിയവായില്‍ കൂകി വിളിച്ചു.

ഗതകാല സ്മരണകളില്‍ ലയിച്ച്, പരിസരം മറന്ന് കാലുകള്‍ വലിച്ച് വച്ച് ഓടുകയുമല്ല, നടക്കുകയുമല്ലാത്ത രീതിയില്‍ പോയിരുന്ന മാവേലിയുടെ കാലുകള്‍ ഭീമസേനന്റെ ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടപ്പോള്‍ പൊടുന്നനെ നിന്നുപോയി.

മാവേലി തിരിഞ്ഞ് നോക്കി.

ഭീമസേനന്‍ നിലക്കടല കൊടിച്ചുകൊണ്ടതാ നടന്നു വരുന്നു.

എന്താ മാവേലീ തന്നെ ഈയിടേയായി ജിമ്മിലേക്കൊന്നും കാണുന്നില്ലല്ലോ?

എന്തു പറയ്യാനാ ഭീമാ, ഓണം അടുത്തില്ലെ? മാളോരെ കാണാന്‍ പാതാളം വഴി, ഭൂമിയില്‍ പോകണം. ഇങ്ങനെ മെലിഞ്ഞുണങ്ങിയിരുന്നാല്‍ ജനങ്ങള്‍ക്ക് എന്നെ കണ്ടാല്‍ തിരിച്ചറിയില്ല എന്നുമാത്രമല്ല, മാവേലിയാണെന്നു ഞാന്‍ പറഞ്ഞാല്‍ ആള്‍മാറാട്ടത്തിന്ന് കേസെടുത്തൂള്ളിലിട്ട് എന്റെ പരിപ്പിളക്കും. മാത്രമല്ല, പഴയതിലും ഉഷാറിലല്ലേ, ഈയിടേയായി കസ്റ്റഡി മരണം നടക്കുന്നത്. ആയതിനാല്‍, കേരളത്തില്‍ പോകുന്നതിന്നുമുന്‍പ് വയറുവീര്‍പ്പിക്കാനുള്ള തത്രപാടിലാണ്. വെറും വയറല്ല, നല്ല എണ്ണം പറഞ്ഞ കുടവയര്‍‍.

അല്ല മാവേലി, താനെന്താ പെണ്ണാണോ ടപ്പ്ന്നങ്ങനെ വയറു വീര്‍പ്പിക്കാന്‍?. അതിനൊക്കെ കുറേ മാസങ്ങള്‍ വേണ്ടേ?

വിദ്യാഭ്യാസമില്ലെങ്കിലും, വിവരം വേണംന്ന് പറയണത് വെറുതേയല്ല ഭീമാ. എനിക്ക് നിന്റെ പോലെ ആനയുടെ ശരീരമൊന്നും വേണ്ട. തലകുനിച്ച് നോക്ക്യാ, താഴെ സ്വന്തം ശരീരഭാഗങ്ങള്‍ കാണരുത്. അത്ര തന്നെ.

എന്നാലും, അത്രക്കും വയറെങ്ങിനെ വീര്‍പ്പിക്കും താന്‍?

ആ വഴിക്കാ ഞാന്‍ പോകുന്നത്. ദിവസം ഉച്ചക്കൊരു മൂന്ന്, കൂടിയാല്‍ നാല് പൈന്റ് ബീയര്‍. രാത്രിയില്‍ അത് നാലോ അഞ്ചോ ആകും പിന്നെ കഴിക്കാന്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത്, ചക്കക്കുരു ചുട്ടത്, കെ എഫ് സി, അങ്ങനെ വായുകോപമുളവാക്കുന്നതും, വയറ് സ്തംഭിപ്പിക്കുന്നതായ ഭക്ഷണങ്ങള്‍ മാത്രം. പിടികിട്ട്യോ ഭീമാ തനിക്ക്?

ഒവ്വൊവ്വേ, പിടികിട്ടി.

ഭീമനും, മാവേലിയും വര്‍ത്തമാനം പറഞ്ഞുകൊണ്ടങ്ങനെ നടക്കുന്നതിന്നിടയില്‍ മാവേലിയുടെ പാദാരവിന്ദത്തില്‍ പൊടുന്നനെ ഒരസ്ത്രം വന്നു തറച്ചു നിന്നു.

അയ്യോ, മാവേലിയും, ഭീമനും ഒരൊറ്റ ചാട്ടം.

ഭീമനും, മാവേലിയും അമ്പരന്നുകൊണ്ട് തല തിരിച്ചന്യോന്യം നോക്കി. പിന്നെ തല കിഴക്കോട്ടും, പടിഞ്ഞാട്ടും, വടക്കോട്ടും തിരിച്ചു നോക്കി...ഇല്ല ആരേയും കാണാനില്ല. ഇതാരുടെ പണിയാവോ, പണ്ടാരം, മാവേലി പറഞ്ഞു.

പേടിക്കേണ്ടടോ, തെക്കുഭാഗത്തുനിന്നും വന്ന ശബ്ദം കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി.

ദാ, ജീന്‍സും, ടീ ഷര്‍ട്ടുമിട്ട് ഇടം കയ്യില്‍ വില്ലും, വലം കയ്യിലമ്പുമായി, ദ്രോണാചാര്യര്‍ വരുന്നു. നീണ്ട താടി വളര്‍ന്നു പൊക്കിളോളമെത്തിയിരിക്കുന്നു. തല മൊട്ടയടിച്ചിരിക്കുകയാണ്. ഇടത്തേ കാതിലിട്ടിരിക്കുന്ന ഒരൊറ്റ കടുക്കന്‍, സൂര്യപ്രകാശത്തില്‍ വെട്ടി തിളങ്ങുന്നുണ്ട്.

ടോ തന്നോടിതെത്രം പ്രാവശ്യം പറഞ്ഞിരിക്കുന്നു, ഇങ്ങിനെ പഴയ കളികളൊന്നും കളിക്കരുതെന്ന്. ആ ഏകലവ്യനെ കണ്ട് പഠിക്ക്, അമ്പും വില്ലുമൊക്കെ പണ്ടേ തൂക്കി വിറ്റ്, പുതിയ ഒരു എ കെ 47 വാങ്ങി. ഇപ്പോ അതിലിട്ടാ കമ്പ്ലീറ്റ് അഭ്യാസം. ഉന്നം അണുകിട പോലും തെറ്റാതെ, സ്വന്തം റിസ്കിന്മേല്‍ ആരേലും ഒരാപ്പിള് തലയില്‍ വച്ച് നിന്നാല്‍, ഒരൊറ്റ വെടി, ആപ്പിള്‍ പീസ് പീസായി അപ്പുറത്ത് വച്ച പ്ലെയിറ്റില്‍ അടുക്കിവച്ച പോലെ വീഴും. ടച്ചിങ്ങിന്നു ബെസ്റ്റ്, മാവേലി തന്റെ അനുഭവം സാക്ഷ്യപെടുത്തി.

ങ്ഹാ, അവന്ന് പണ്ടേ പണ്ടാരമടങ്ങിയ ഉന്നമാ, അതല്ലെ ഞാന്‍ അവന്റെ പെരു വിരല്‍ മുറിച്ച് വാങ്ങിയത്. ദ്രോണാചാര്യര്‍ മൊഴിഞ്ഞു.

അവര്‍ മൂവരും വര്‍ത്തമാനം പറഞ്ഞു നടക്കുന്നതിന്നിടയില്‍ ഒരു ഈര്‍ക്കിലി കോര്‍മ്പയില്‍ ഫ്രെഷായി പിടിച്ച മീനും, ചൂണ്ടയുമായി അര്‍ജുനന്‍ എതിരേ നടന്നുവരുന്നത് കണ്ടു ഭീമന്‍ ചോദിച്ചു.

ഡാ അര്‍ജുനാ, ഇന്നെന്താ സ്പെഷ്യല്‍?

കുറച്ച് ബ്രാലും, കരിപ്പിടിയും കിട്ടിയിട്ടുണ്ട്. ബ്രാല് നല്ല കൊടമ്പുളിയിട്ട് കറിവെക്കാം, കരിപ്പിടി വറക്കാം.

ഉം ദ്രൌപതിയോട് പറയ്യ്, നല്ലോണം എരിവിട്ട് വക്കാന്‍, ഞാന്‍ സന്ധ്യാവുമ്പോഴേക്കും അങ്ങോട്ട് വരാം.

ഓ പള്ളീല്‍ പോയി പറഞാല്‍ മതി. ദ്രൌപതി അടുക്കളേ കേറീട്ട് മൂന്ന് നാളായി. അവള്‍ക്ക് കേറാന്‍ പാടില്ല്യ, തീണ്ടാരിയാ. അതിന്ന് ചേട്ടനെങ്ങിനെ അറിയാനാ, ഈയിടേയായി വീട്ടിലേക്ക് വരുന്നത് തന്നെ ആണ്ടിന്നും സംക്രാന്തിക്കുമല്ലെ? പൊറുതി മുഴുവന്‍ ആ രാക്ഷസ്സീടെ കൂടെ അല്ലെ. അര്‍ജുനന്‍ മുഖം കയറ്റിപിടിച്ചു.

പോട്ടഡാ കുഞ്ഞാ, ചേട്ടന്‍ വേഗം എത്താം എന്നും പറഞ്ഞ്, പോക്കറ്റീന്ന് ഒരു കഞ്ചാവുബീഡിയെടുത്ത് ഭീമന്‍ അര്‍ജുനന് നല്‍കി.

സന്തോഷത്താല്‍ അര്‍ജുനന്റെ മുഖം തിളങ്ങി. എന്നാ ശരി ചേട്ടാ, വൈകുന്നേരം കാണാംന്ന് പറഞ്ഞു അര്‍ജുനന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഭീമന്‍ വിളിച്ചു പറഞ്ഞു.

ദാ പിന്നേ, ഞാനാ ബീഡി തന്നേന്ന് യുധീഷ്ടരേട്ടന്‍ അറിയണ്ടാട്ടോ, പിന്നെ ഓരോ പുക, നകൂന്നും, സഹൂന്നും കൊടുത്തോ. നല്ല നീല ചടയനാ.

രംഗം രണ്ട്.

മാവേലിയും, ഭീമസേനനും, ദ്രോണാചാര്യരും പാതാളത്തിലെ ബാറിലരുന്ന് ബീയറടിക്കുന്നു.
സ്റ്റേജില്‍ സില്‍ക്കു സ്മിതയും, സൌന്ദര്യയും, ഖജരാരേ, ഖജരാരെ, തൂം ആരേ ആരേ നൈനാ എന്ന പാട്ടിന്നൊത്ത് ചുവടുവെച്ച് നൃത്തം ചെയ്യുന്നു.

മാവേല്യേ, താന്‍ യോഗം ചെയ്തവനാണടോ, തനിക്ക് വര്‍ഷത്തില്‍ പതിനൊന്നു മാസമെങ്കിലും, പാതാളത്തിലിരിക്കാന്‍ അവസരം കിട്ടുന്നുണ്ടല്ലോ? എന്താ രസം? ഞങ്ങളുടെ കാര്യം അതുപോലേയാണോ? ദ്രോണരും, ഭീമനും ഒരേ ശബ്ദത്തില്‍ മൊഴിഞ്ഞു.

എന്നും ആ രംഭേം, മേനകേം, തിലോത്തമേം, ശരീരം ഏതാണ്ട് മുഴുവന്‍ മറക്കണ വസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യണ കണ്ടാല്‍ തന്നെ കുടിച്ചുകൊണ്ടിരിക്കുന്ന സുര ഗ്ലാസ്സെടുത്ത്, മോന്തേമ്മെ എറിയാന്‍ തോന്നും. അശ്രീകരങ്ങള്. ഒന്നിന്നും ഒരു ആത്മാര്‍ത്ഥതയുമില്ല ചെയ്യുന്ന തൊഴിലിന്നോട്!

പാതാളത്തിലേക്കാണെങ്കില്‍ ദേവലോക വാസികള്‍ക്ക് ഒരു വിസ കിട്ടാന്‍ എന്താ പാട്. അഥവാ കിട്ടിയാല്‍ തന്നെ, മേക്സിമം ഒരു മാസത്തെ സിങ്കിള്‍ എന്റ്ട്രി വിസയും. വി ഐ പിയായ, വാമനനും, ഇന്ദ്രനും, പെര്‍മനന്റ് വിസയാ‍യ കാരണം തോന്നുമ്പോള്‍ പൊകുകയും, വരികയും ചെയ്യാം. ന്ഹാ, കലികാലം, കലികാലം. ഭീമന്‍ ഉവാച!

രംഗം മൂന്ന്

ബാറില്‍ നിന്നിറങ്ങി വേച്ച് വേച്ച് നടന്നു വരുന്ന മാവേലിയും, ദ്രോണരും, ഭീമസേനനും........
മൂന്നും കൂടിയ കവലയിലെ കലുങ്കിലിരുന്ന് കഞ്ചാവു ബീഡു പുകച്ച് നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങിയതും, ഒരു പുലി അലറിപാഞ്ഞു വരുന്നു. പുറത്ത് മണികണ്ഠനുമിരിപ്പുണ്ട്.

കലുങ്കിന്നരുകില്‍, ബ്രേക്കിട്ട് പുലിപ്പുറത്തിരുന്നുകൊണ്ട് തന്നെ മണികണ്ഠന്‍ ചോദിച്ചു, എന്താ സ്വാമിമാരെ നേരം പോയ നേരത്ത് വീട്ടില്‍ പോകാതെ ഇവിടിരുന്ന് കഞ്ചനടിക്കണേ?

വീട്ടില്‍ പോയിട്ടെന്തു ചെയ്യനാ സ്വാമീ? മനസ്സമാധാനം കിട്ടാന്‍ ബെസ്റ്റിതു തന്നെ.

തന്നെ, തന്നെ.

അല്ലാ, സ്വാമിയെന്താ ഈ വഴി. ദ്രോണര്‍ ചോദിച്ചൂ.

ഒന്നും പറയേണ്ട ആചാര്യോ. കഴിഞ്ഞ മാസം, ആ ജയമാലേം, കൂട്ടരും കൂടി എന്നെ തൊട്ടൂ പിടിച്ചൂന്നും പറഞ്ഞ് ആകെ പൊല്ലാപ്പാക്കി. ഒക്കെ പ്രി പ്ലാന്‍ഡാ. ഞാന്‍ ഒന്നും അറിഞ്ഞില്ല, കേട്ടില്ലാന്നും നടിച്ച്, ഇരുന്ന ഇരിപ്പില്‍ നിന്നനങ്ങിയില്ല.

ഇതെല്ലാം കേട്ടി, മുട്യേം കെട്ടിവച്ച്, മാളികപ്പുറത്തിന്നവള് വന്നൂ. എന്തായിരുന്നു ആ വരവ്? കണ്ണില്‍ നിന്നും തീപ്പൊരി പാറുകയായിരുന്നു. വെട്ടുകൊള്ളാഞ്ഞത് ഭാഗ്യം. ഒരു വിധം ഞാന്‍ അവളെ പറഞ്ഞ് മനസ്സിലാക്കി. അങ്ങനെ പ്രശ്നമൊക്കെ ഒന്നൊതുങ്ങിയതായിരുന്നു.

ഇപ്പോള്‍ കണ്ടില്ലെ, നേരാം വണ്ണം തന്ത്രം അറിയാവുന്ന മുന്‍ തലമുറക്കാരായ തന്ത്രിമാരുടെ രീതി പിന്തുടരാതെ, കണ്ടില്ലേ, ആ അണ്ടരര് അടകോടരര് എന്താ ചെയ്തു കൂട്ട്യേന്ന്.

ബ്രഹ്മചാരിയായ ഞാന്‍ എന്റെ കണ്ട്രോള്‍ വിട്ടുപോകുന്നതിന്നും മുന്‍പ്, എന്റെ പുല്യേം കൂടി ഇങ്ങോട്ട് പോന്നു. ഇനി രണ്ടിലൊന്നറിയാതെ ഞാന്‍ അങ്ങോട്ടില്ല.

മണികണ്ഠന്‍ പുലിപുറത്ത് നിന്നിറങ്ങി അവരുടെ കൂടേ കലുങ്കേല്‍ ഇരുന്നു. ദ്രോണര്‍ ഒരു നിറബീഡി മണികണ്ഠനും നല്‍കി.


രംഗം നാല്

നട്ടപാതിര നേരത്ത് കിടപ്പുമുറിയാകെ പ്രകാശപൂരിതമാക്കികൊണ്ട് എന്റെ മോണിറ്റര്‍ ഓണായി. കുറുമിയും, കുറുമികുട്ടികളും അഗാധമായ നിദ്രയിലായതുകാരണം, തലവഴി കമ്പിളി മൂടാതെ തന്നെ സധൈര്യം മേല്‍ എഴുതിയ മൂന്നു രംഗങ്ങളും എഴുതുകയായിരുന്നു.

ഏ സിയുടെ ഗര്‍ ശബ്ദത്തിന്നിടയിലും, ടക്, ടക്, ടക് എന്ന കീ ബോര്‍ഡില്‍ വിരല്‍ പതിയുന്ന ശബ്ദം മുറിയില്‍ മുഴങ്ങി കൊണ്ടിരുന്നു.

പൊടുന്നനെ എ സിയുടേയും, കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തേയും, നിര്‍വീര്യമാക്കികൊണ്ട്, കുട്ടികുറുമി ഉറക്കമുണര്‍ന്ന് വലിയവായില്‍ നിലവിളി തുടങ്ങി.

ഗാഢനിദ്രയ്ക്കു ഭംഗം വന്നതില്‍ അസ്വസ്ഥയായി, കുട്ടികുറുമിക്കുള്ള പാലെടുക്കാന്‍, കുറുമി എഴുന്നേറ്റപ്പോള്‍ കണ്ടത്, സ്വയം മറന്ന് ഞാന്‍ കീബോഡില്‍ കൊട്ടികൊണ്ടിരിക്കുന്നതാണ്.

ശേഷം ചിന്ത്യം.

posted by സ്വാര്‍ത്ഥന്‍ at 10:26 AM

0 Comments:

Post a Comment

<< Home