Tuesday, September 05, 2006

Blogging A Story - സാല്‍‌വദോറിന്റെ കുതിരവണ്ടി

ഉറക്കമുണരുന്നതു് അപ്രതീക്ഷിതമായാണു്, ഒരു കുലുക്കത്തിലാണെന്നു തോന്നുന്നു. മയക്കം വരുത്തുന്ന ആലസ്യത്തില്‍ നിന്നും വിടുതല്‍ നേടി ബോധത്തിന്റെ ആദ്യപടവില്‍ ചവിട്ടുമ്പോഴേയ്ക്കു തന്നെ സ്ത്രീ മുതല്‍ ശാസ്ത്രം വരെ പലതും തലയ്ക്കകത്തേയ്ക്കു പാഞ്ഞെത്തുന്നു. തലേന്നാളത്തെ സമസ്യകള്‍, മാനസികവ്യാപരങ്ങള്‍, എവിടെന്നെന്നില്ലാതെ മുളച്ചുപൊന്തിയ ചിന്തകളുടെ കൂണ്‍‌രൂപങ്ങള്‍; അല്പമാത്രമായ ബോധമണ്ഡലത്തിനു ചുറ്റും താന്താങ്ങള്‍ക്കു് ഇടം കിട്ടുവാന്‍ ഇവ പെറ്റു പെരുകുന്നു. ക്രമാതീതമായുള്ള അവയുടെ പെരുപ്പത്തില്‍ നിന്നും തലകുടഞ്ഞെഴുന്നേല്‍ക്കുമ്പോഴേ ഉറക്കം പൂര്‍ണ്ണമായും വിട്ടുപോയെന്നു കരുതുവാനാകൂ. പലപ്പോഴും ഈ ശ്രമത്തില്‍ ഞാന്‍ ദാരുണമായി പരാജയപ്പെടുകയാണു പതിവു്.

ഇടിമിന്നലുകള്‍ ഇരുട്ടിലതുവരെ ഒളിഞ്ഞുകിടന്നിരുന്ന എന്തിനേയോ നൊടിയിടനേരത്തേയ്ക്കു കാണിച്ചു തരുന്നു; മിന്നലിന്റെ നീലവെളിച്ചം മറഞ്ഞുപോകുമ്പോഴാണു കാഴ്ചക്കാരന്‍ കൂടുതല്‍ കാണുവാന്‍ തുടങ്ങുന്നതു്. കൂട്ടം തെറ്റി നില്‍ക്കുന്ന ഉണങ്ങിയ വാഴയിലയാകും ശത്രുവിന്റെ രൂപമെടുത്തു് ഇരുട്ടില്‍ പതുങ്ങിനില്‍ക്കുന്നതു്. സാല്‍‌വദോര്‍ ദാലിയുടെ 1 ചിത്രം അപ്രകാരമാണു ഓര്‍ക്കുവാന്‍ തുടങ്ങുന്നതു്. വിജനമായ വഴിത്താരയിലൂടെ നഗരത്തിലേയ്ക്കു പായുന്ന കുതിരവണ്ടി-അതിലെ യാത്രക്കാര്‍. ഒരു തവണകൂടി ചിത്രത്തിലേയ്ക്കു സൂക്ഷ്മം നോക്കുമ്പോള്‍ യാത്രക്കാരെന്നു തോന്നിയവര്‍ പൊടുന്നനെ ഇല്ലാതാവുന്നു. അകം ശൂന്യമായ കുതിരവണ്ടി; അതിനകത്തെ ശൂന്യതയിലൂടെ നഗരക്കാഴ്ചകള്‍ മനുഷ്യരൂപങ്ങളായി തോന്നിക്കുന്നതാവാം. നഗരവും മനുഷ്യനും ഒന്നാവുന്ന അദ്വൈതം. ആ കാഴ്ച നഗരത്തിനെ കുറിച്ചുള്ളതു മാത്രമാണു്. നഗരം പുഴ പോലെയാണു്, പുഴയടങ്ങുന്ന പ്രകൃതിയെപ്പോലെ. പ്രകൃതിക്കു ദ്വന്ദത്തെപ്പറ്റി യാതൊരു സങ്കല്പവുമില്ല, ദാഹാര്‍ത്തനായ മനുഷ്യന്റെ ദാഹം ശമിപ്പിക്കുന്ന നദിതന്നെയാണു് ആഴത്തിലിറങ്ങിച്ചെന്നാല്‍ അയാളുടെ പ്രാണന്‍ അപഹരിക്കുന്നതും 2 . മനുഷ്യന്‍ ഒരേ സമയം പ്രകൃതിയുടേയും ആത്മാവിന്റെയും ബന്ധനത്തിലാണു്, ഒപ്പം തന്നെ പ്രകൃതിയുമായും ആത്മാവുമായുള്ള ദ്വന്ദത്തെ കുറിച്ചു മനുഷ്യന്‍ ബോധവാനുമാണു്. സാല്‍‌വദോറിന്റെ ചിത്രത്തിലെ കുതിരവണ്ടി നഗരമെന്ന ദ്വന്ദസങ്കല്പമില്ലാത്ത പ്രകൃതിയില്‍‍ മുങ്ങിച്ചാകുവാനാണു പോകുന്നതു്.

തിരിച്ചറിയാനാവാത്ത പല ചിന്തകളും തലച്ചോറിനെ മുക്കിക്കൊല്ലുമ്പോഴാണെന്നു തോന്നുന്നു, ഉണരുവാനുള്ള സന്ദേശം-ചിന്തകളുടെ ബഹളങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ തലച്ചോര്‍ പ്രയോഗിക്കുന്നതു് വേദനയെയാണു്. എല്ലാ ഉറക്കത്തിനു ശേഷവും വേദനിക്കുന്ന ശരീരവുമായി ഞാന്‍ ഞെരക്കത്തോടെ എഴുന്നേല്‍ക്കുന്നു. ഞാന്‍ ഉറങ്ങിക്കൊണ്ടിരുന്നതു് എന്റെ മാത്രം ഏകാന്തതയിലല്ലെന്നാണു് ആദ്യമുണ്ടായ തിരിച്ചറിവു്. ഉറങ്ങുമ്പോഴെപ്പോഴും അല്പം തുറന്നിരിക്കുന്ന വായില്‍ നിന്നും ഒഴുകിയ ഉമിനീര്‍ തുടച്ചുകളയുവാനാണു പ്രജ്ഞയാദ്യം ആവശ്യപ്പെടുന്നതു്. ഉറക്കം നടിച്ചുകൊണ്ടുതന്നെ അപ്രകാരം ചെയ്യുന്നതിനു ശേഷവും ജാള്യം കൈവിടാതെ ഉറങ്ങുന്നതായി നടിക്കുന്നു. യാത്രയിലാണെന്നറിയാം, ഉറങ്ങുന്നതിനു മുമ്പ് തലച്ചോറിനെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തിയതാണതു്.

ഉറക്കമുണര്‍ത്തിയ കുലുക്കം സഹയാത്രികന്റെ തോളില്‍ തലചായ്‌ച്ചതിലുള്ള നീരസമാണെന്നു തിരിച്ചറിയുന്നതു അപ്പോഴാണു്. ബോധംകെട്ടുറങ്ങിയതു പോലെ! അടുത്തിരിക്കുന്നതാരാണു്? ആ ചോദ്യം ഉറക്കം വിട്ടുണരുവാനുള്ള ത്വരയെ അടക്കിയതേയുള്ളൂ. മടിയില്‍ വിരിച്ചിരുന്ന ടവല്‍ (ഭാഗ്യം അതൂര്‍ന്നു വീണിരുന്നില്ല) തപ്പിയെടുത്തു മുഖത്തിട്ടു. അതിലെ നനവ് ഉറക്കമുണരുമ്പോഴുള്ള എന്റെ തലയിണകളെ ഓര്‍മ്മിപ്പിച്ചു. വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഉറങ്ങിപ്പോയതാണെന്നു ഓര്‍മ്മ വന്നപ്പോള്‍ അനാവശ്യമായുള്ളൊരു ലജ്ജയോടെ സീറ്റുകള്‍ക്കിടയിലെ ചെറിയ വിടവിലേയ്ക്കു തലയിട്ടു.

നിലത്തുവീണെന്നു കരുതിയ പുസ്തകം അവിടെ കാണുകയുണ്ടായില്ല. തലയുയര്‍ത്തി അടുത്ത സീറ്റിലേയ്ക്കു നോക്കി. അടുത്തിരുന്നവള്‍ ചിരിക്കേണ്ടതാണു്, ഞാനും അവളും ഇരിക്കുന്ന സീറ്റുകള്‍ ഒരുമിച്ചുള്ള മുന്‍‌ധാരണപ്രകാരം റിസര്‍വ് ചെയ്യപ്പെട്ടതായിട്ടും; ആ ചിരിയുണ്ടായില്ല. ചിരിക്കുന്നതിനു പകരം ഞാന്‍ നോക്കിയതു് അവളുടെ തോളിലേയ്ക്കായിരുന്നു. ബ്ലൌസിന്റെ മറവില്‍ നിന്നും തെറ്റി ബ്രായുടെ കറുത്ത വള്ളി പുറത്തുകണ്ടു. ‘അയ്യേ’ എന്നു തോന്നിയതു എന്നിലെ പഴയ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്കാവണം.

‘ഇത്ര നേരവും നിങ്ങള്‍ ഉറങ്ങുകയായിരുന്നു.’ ഞങ്ങള്‍ക്കിടയില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ട ഭാഷയില്‍ അവള്‍ അറിയിച്ചു. അതു പാടില്ലായിരുന്നു എന്നായിരുന്നു അവളുടെ ഭാഷ്യം. അവളുടെ ഭാഷയില്‍ (അതെനിക്കു ദുര്‍ഗ്രാഹ്യമല്ല) എന്തോ പിറുപിറുത്തുകൊണ്ടു്, അവള്‍ എന്റെ കൈയിലേയ്ക്കൊരു പുസ്തകം വച്ചുതന്നു. അതൊരു ട്രാവല്‍ ഗൈഡായിരുന്നു. അതായിരുന്നില്ല ഞാന്‍ വായിച്ചിരുന്ന പുസ്തകം.

അവര്‍ തന്ന പുസ്തകത്തിന്റെ അടയാളപ്പെടുത്തിയ താളുകള്‍ക്കിടയില്‍ എനിക്കു പോകേണ്ടതെന്നു മുന്‍‌കൂര്‍ ധാരണയുണ്ടായിരുന്ന താവളത്തെ കുറിച്ചുള്ള സൂചനകളുണ്ടു്. അവിടെയുള്ള ഒരു പുരാതന കോട്ട വിനോദസഞ്ചാരികള്‍ക്കും ഭരണകൂടത്തിന്റെ പുരാവസ്തുവകുപ്പിനും ഏറെ പ്രാധാന്യമുള്ളതാണു്. ആ കോട്ടയിലേയ്ക്കു പണ്ടു ഞാനെപ്പോഴോ പോയിട്ടുണ്ടു്. അതിനകത്തു ചില്ലുപാളികള്‍ പാകിയൊരു മന്ദിരമുണ്ടു്-എങ്ങും ദീപങ്ങള്‍ പ്രതിഫലിക്കുന്ന ഏതാനും അകത്തളങ്ങളും. ദീപങ്ങള്‍ പ്രതിഫലിക്കാത്ത ചുമരുകളുള്ള ഒരു ഇരുട്ടുമുറിയില്‍ വച്ചാണു് അപര്‍ണ്ണയെന്ന ബംഗാളിയെ ആദ്യമായി ചുംബിച്ചതു്. ഊര്‍ധ്വശ്വാസത്തിന്റെ മനം‌പുരട്ടിക്കുന്ന ശബ്ദത്തോടെയാണു ഞാനവളെ ചുംബിച്ചതു്, അതിനെ കുറിച്ചുള്ള വികലമായ ഓര്‍മ്മകള്‍ പരിതാപകരമാം വിധം എന്റെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുന്നു.

ശോഭ എന്നു പേരുള്ള ആ സഹയാത്രികയുടെ കൂടെയുണ്ടാകുവാന്‍ പോകുന്ന ചില മണിക്കൂറുകള്‍ ഏറെക്കുറെ എനിക്കൂഹിക്കുവാന്‍ കഴിയുന്നതാണു്. ശോഭയുള്‍പ്പെടുന്ന ഒരു സംഘത്തിനു ഞാന്‍ ഒരേ സമയവും അതിഥിയും അടിമയുമായിരുന്നു; എന്റെ സഹയാത്രികയുടെ മുഖത്തൊരിക്കലും ആതിഥേയയുടെ ഭാവം കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും, താല്‍ക്കാലിക സൌകര്യത്തിനായി അവരെന്റെ ആതിഥേയയാണെന്നു കരുതി, അതിനാലെനിക്കു സ്വീകരിക്കുവാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തോടെ ഞാന്‍ വീണ്ടും ഉറങ്ങുവാന്‍ ശ്രമിച്ചു.

പുറത്തു് ഇരുട്ടുവാന്‍ തുടങ്ങിയിരുന്നു, കണ്ണുകളടച്ചപ്പോള്‍ ഇരുട്ടിരട്ടിച്ചു. ഇരുട്ടു് പ്രപഞ്ചത്തിന്റെ ആത്മാവായിരിക്കണം. അനാദിയായ കാലത്തു ലോകത്തിന്റെ ഏതോ കോണില്‍ ഇരുട്ടിന്റെ ഒരു കണികപോലെ പ്രപഞ്ചത്തിന്റെ ആത്മാവു്. സര്‍വ്വവും ഉള്‍ക്കൊള്ളുന്ന ദ്വന്ദാതീതമായ പ്രപഞ്ചം ആ ഇരുട്ടില്‍ നിന്നത്രേ അണുകളില്‍ നിന്നു് അണുകളിലേയ്ക്കു വിഘടിച്ചു പ്രകാശമായും വായുവായും ജീവനായും പരിണമിച്ചുണ്ടായതു്. ബ്രഹ്മാണ്ഡത്തിന്റെ ഗര്‍ഭസ്ഥാനത്തു് ഇരുട്ടു കോപ്പുകൂട്ടുന്നു, ഒരു പരമാണുവിലേയ്ക്കു പ്രപഞ്ചത്തെയാകെയൊതുക്കുവാന്‍. പിന്നെ സ്വയംഭൂവെന്നോണം ശൂന്യതയുടെ പ്രളയത്തില്‍ ഒരു ആലിലപോലെ പൊങ്ങിക്കിടക്കുവാന്‍.

തുടകളില്‍ അമര്‍ത്തിപ്പിടിച്ചാണു് ഇത്തവണ അവളുണര്‍ത്തിയതു്. മുരണ്ടുകൊണ്ടു ചോദിച്ചു: ‘ഡാം, യു അസ്ലീപ്?’. പണ്ടു താമസിച്ചിരുന്ന ബോര്‍ഡിങിലെ വാര്‍ഡന്റെ മുഖം ഓര്‍മ്മ വന്നു. ഉറങ്ങിപ്പോകുന്നവരെ ഒളിച്ചുവന്നു വല്ലാത്തൊരു സാഡിസത്തോടെ അയാള്‍ അടിച്ചുണര്‍ത്തുന്നു, പിന്നെ വേദനിപ്പിക്കുന്ന ക്രൂരതയോടെ അയാള്‍ ദുഷിച്ചുനോക്കും. ഈര്‍ഷ്യയോടെ ഞങ്ങള്‍ തലകുനിച്ചിരിക്കുമായിരുന്നു. അവര്‍ നേരത്തെ തന്നിരുന്ന ട്രാവല്‍ ഗൈഡ് കൈയില്‍ നിന്നും വഴുതി വീണിരുന്നു, ഭാഗ്യം നിലത്തുവീണില്ല. അതു തപ്പിയെടുക്കവെ അവരുടെ ശബ്ദം വീണ്ടും കേള്‍ക്കയുണ്ടായി: ‘നമുക്കിറങ്ങേണ്ട സ്ഥലമെത്തുന്നു, എനിക്കിനി നിങ്ങളുടെയുറക്കത്തിനു കാവലിരിക്കുവാന്‍ സാധിക്കയില്ല.’

ഉറക്കമുണര്‍ത്തുമ്പോള്‍ സ്വാഭാവികതയിലേയ്ക്കുള്ള മാനുഷിക പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സജ്ജമായിരിക്കുകയില്ല. പതിയെ പതിയെ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു വെളിച്ചത്തിലേയ്ക്കു പൂര്‍ണ്ണമായും കണ്ണുതുറന്നു വയ്ക്കുമ്പോഴേ ഉണര്‍വു പൂര്‍ണ്ണമാകുന്നുള്ളൂ. അതിനായുള്ള പരിശ്രമത്തില്‍ ജനലല്പം തുറന്നിട്ടു മുഖത്തേയ്ക്കു കാറ്റുവീഴുവാന്‍ സമ്മതിച്ചു. ശീതക്കാറ്റിന്റെ കുളിര്‍മ്മയില്‍ സഹയാത്രിക അസഹ്യത പ്രകടിപ്പിച്ചു പിറുപിറുത്തു. ഔദ്യോഗികമായി അവള്‍ ചുണ്ടനക്കുന്നതു ശപിക്കുവാനും അല്ലാത്ത വേളയില്‍ നിന്ദിക്കുവാനുമാണെന്നു് എനിക്കപ്പോള്‍ തോന്നി. അവളുടെ വലതു ചുമലില്‍ വസ്ത്രത്തിന്റെ മറവുതെറ്റി തെളിഞ്ഞു കാണുന്ന അടിവസ്ത്രം, ആ രാത്രിയിലുടനീളം എന്നില്‍ ക്രൌര്യം വിതയ്ക്കുവാന്‍ പോന്നതായിരുന്നു.

നാലു ചുമരുകള്‍ക്കു നടുവില്‍ തളച്ചിടപ്പെട്ട രാത്രിയുടെ ഒരു യാമം. ഞങ്ങള്‍ രണ്ടു മനുഷ്യര്‍ക്കിടയില്‍ വെളുത്ത പുക നിറഞ്ഞുനിന്നു. അതു കാഴ്ചയെ തടസ്സപ്പെടുത്തുന്ന ഒന്നായിരുന്നില്ല, ഉള്‍ക്കാഴ്ചയെ മൂടിപ്പിടിക്കുന്ന ഒന്നായിരുന്നു, അതെന്റെ മനസ്സിനെ ഭാഗികമായി അന്ധകാരത്തിലാഴ്ത്തി. ആ രാത്രിയെനിക്കേറെ പണികളുണ്ടു്, ഏറെക്കുറെ ബുദ്ധിക്കും ശരീരത്തിനും ചേരുന്ന പണികള്‍; മനസ്സറിയാതെയായാല്‍ ഏറെ നന്നു്.

‘ടൈമര്‍ പ്രവര്‍ത്തിക്കുന്നതു കാണുവാന്‍ നിങ്ങള്‍ക്കിത്ര താല്പര്യമെന്താണു്? എന്നെ ഒഴിവാക്കുവാനാണോ?’ അതൊരു നിരര്‍ത്ഥകമായ ചോദ്യമാണെന്നറിയാഞ്ഞിട്ടല്ല. ശോഭയുള്‍പ്പെടുന്ന സംഘത്തിനു ഞാന്‍ ‘ഒറ്റ പോയന്റുള്ളൊരു ചീട്ടാണു്’. തള്ളിക്കളിക്കാം, തുരുപ്പായുമിറക്കാം. അവരെ സംബന്ധിച്ചിടത്തോളം എന്റെ ചോദ്യം ബാലിശമാണു്, അവരുടെ താല്പര്യങ്ങള്‍ ഏറെ വിവേകപരവും.

‘ഞാനിതു ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പ് ആരെങ്കിലും കാണുകയാണെങ്കില്‍?’ അവര്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.

ഞാന്‍ തറപ്പിച്ചു പറഞ്ഞു: ‘നിങ്ങള്‍ക്കിതു സെറ്റ് ചെയ്തു തരുവാന്‍ മാത്രമാണു് എനിക്കു ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. ഫ്യൂസ് ബൈപാസ് ചെയ്യുന്നതു് അപകടമാണു്. നമ്മള്‍ തമ്മിലുള്ള കരാറില്‍ ഇതൊന്നും വിശദീകരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടില്ല.’ ഇവര്‍ ഇതെന്തിനുള്ള പുറപ്പാടാണു്? എന്നെയിവര്‍ കൂടുതല്‍ തെറ്റുകളിലേയ്ക്കു വലിച്ചുകൊണ്ടുപോകുന്നോ?

ശോഭയുടെ വിരലുകള്‍ റിവോള്‍വറിന്റെ ട്രിഗറിലാണിരിക്കുന്നതു്. ട്രിഗര്‍ ഉപയോഗിക്കുന്നതിനു മുമ്പേ അതിനുള്ള ലോക്ക് റിലീസ് ചെയ്തിരിക്കണം. അവര്‍ക്കതറിയാഞ്ഞിട്ടോ, അതോ റിവോള്‍വര്‍ എന്റെ നേരെ ചൂണ്ടിയിരിക്കുന്നതു് എന്നെ ഭയപ്പെടുത്തി അനുസരിപ്പിക്കുവാന്‍ മാത്രമോ?

‘നോക്കൂ, എക്സ്പ്ലോസീവ് പ്ലാന്റ് ചെയ്യുന്നതിനു മുമ്പേ ആരെങ്കിലും നിങ്ങളെ കണ്ടുപിടിക്കുകയാണെങ്കില്‍, ഇതാ ഈ ഫെയില്‍‌സേഫ് ഫ്യൂസ് ഉപയോഗിക്കൂ. സ്ഫോടനം നടക്കുകയില്ല. നിങ്ങളെന്നോടു ചെയ്യുന്നതുപോലെ ഒരു പക്ഷെ നിങ്ങള്‍ക്കു ചിലരെയെങ്കിലും ഭയപ്പെടുത്തി സ്വയരക്ഷയ്ക്കു സാവകാശം കണ്ടെത്തുവാനായേയ്ക്കും.’

‘നിങ്ങള്‍ ഭീരുവാണു്. ഭീരുക്കളേ സ്വയരക്ഷയെ പ്രതി ആലോചിക്കുവാന്‍ മെനക്കെടുകയുള്ളൂ. എനിക്കതില്‍ താല്പര്യമില്ല.’ അവര്‍ തിരിച്ചടിച്ചു.

‘ഞാനൊരിക്കല്‍ കൂടി വിശദീകരിക്കാം, സ്വയരക്ഷയെ കുറിച്ചുള്ള ചിന്ത ഭീരുത്വമാകുന്നില്ല. വിവേകിയാകൂ...’ സംസാരിക്കുവാന്‍ കാരണങ്ങളില്ലാതായപ്പോള്‍ ഞാന്‍ നിറുത്തി.

അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കു പകരം ഒന്നു മാത്രം ആവശ്യപ്പെടുകയുണ്ടായി-സമയം. ഇത്ര കൂടി പറയണമെന്നു തോന്നി: ‘ഞാന്‍ ഡിവൈസ് ചെയ്തിരിക്കുന്നതു കെമിക്കല്‍ ഫ്യൂസാണു്, ആ ഫ്യൂസ് തന്നെയാണു് ഈ ഡിസൈനിലെ ഡിറ്റൊണേറ്ററും. നിങ്ങളാവശ്യപ്പെടുന്ന വിധം എക്സ്പ്ലോഷന്‍ ട്രിഗര്‍ ചെയ്യുവാന്‍ പ്രത്യേകം ഡിറ്റണേറ്ററുകളും, ഇലക്ട്രിക് സര്‍ക്ക്യൂട്ടുകളും, ബാറ്ററികളും ആവശ്യമാണു്. ഇവയെല്ലാം നാം പിടിക്കപ്പെടുവാനുള്ള സാധ്യത കൂട്ടുകയാണു ചെയ്യുന്നതു്.’

‘നാം എന്നു പറയേണ്ടതില്ല. ഞാന്‍ മാത്രം.’

വൈരാഗ്യത്തോടെ ഞാനവരെ നോക്കി. അവരതു ഗൌനിക്കാതെ ചുണ്ടു പിളര്‍ത്തി എന്റെ നേര്‍ക്കു ചീറി.

നീ തടസ്സങ്ങള്‍ പറയുന്നതെന്തിനെന്നു് എനിക്കറിയാം. നിന്നെയെനിക്കറിയാം. നിന്റെ കാമവെറിയുള്ള കണ്ണുകളെ എനിക്കു പരിചയമുണ്ടു്. നിന്നെപ്പോലൊരുവനെയല്ല ഞാനിവിടെ പ്രതീക്ഷിച്ചിരുന്നതു്. വിരാഗിയായൊരു വൃദ്ധനെയാണു്. സംഘം പറയുന്നതെല്ലാം പാവയെപ്പോലെ അനുസരിക്കുന്ന ഒരു കടല്‍ക്കിഴവനെ. നീയതല്ല, ഇതു നിന്റെ ദുര്യോഗമാണെന്നുമെനിക്കറിയാം. നിന്റെ രഹസ്യങ്ങള്‍ കോറിയിട്ട പട്ടം പറത്തുന്നവരില്‍ ഞങ്ങളില്‍ ചിലരുണ്ടു്; അതറിയുന്ന നീ, സമര്‍ത്ഥമായി എടുത്തണിഞ്ഞിരിക്കുന്ന ഈ സഹവര്‍ത്തിത്വം നിനക്കിപ്പോള്‍ ഷണ്ഡന്റെ മുഖമാണു നല്‍കുന്നതു്. സംഘാംഗങ്ങളേക്കാള്‍ നീ എന്നില്‍ സ്വാതന്ത്ര്യമെടുക്കുന്നു, നിന്റെ പുരുഷ ഹോര്‍മോണുകളെ എന്നില്‍ അടിച്ചേല്‍പ്പിക്കുന്നു. നിന്റെ വിയര്‍പ്പിനു രേതസ്സിന്റെ ദുര്‍ഗന്ധമാണു്, നിന്റെ തുമ്മലിന്റെ ഗന്ധം ആട്ടിന്‍ കൊറ്റന്റേതാണു്. നിന്റെ... നിന്റെ... അവര്‍ കിതച്ചു, നിന്റെ ലിബിഡോയുടെ രഹസ്യങ്ങള്‍, നിന്റെ മുഖത്തിന്റെ പരസ്യമാണു്-ഞാനതറിയാതെയുമല്ല. ഇടിഞ്ഞ മുലകളും കൃശമായ അരക്കെട്ടുമുള്ള എന്നെ നീ കാമിക്കുന്നു. എനിക്കതില്‍ തെല്ലും അത്ഭുതമില്ല, പക്ഷെ അതു പോലും നീയുമായി പങ്കുവയ്ക്കുവാന്‍ ഞാനൊരുക്കമല്ല.

ഞാന്‍ കണ്ണുകളടച്ചിരുന്നു.

വര്‍ണ്ണചിത്രങ്ങള്‍ കൊത്തിയിരിക്കുന്ന അമ്പാരിയുമേന്തി നില്‍ക്കുന്ന ടൂറിസം വകുപ്പിന്റെ ആനയെ കടന്നു് അവള്‍ കോട്ടയുടെ കനത്ത മതില്‍ക്കെട്ടിനകത്തേയ്ക്കു നടന്നു. അകത്തു പ്രധാന സഭാമന്ദിരവും കടന്നു ചെല്ലേണ്ടുന്ന ചെറിയ ഗര്‍ഭഗൃഹങ്ങളാണു് അവരുടെ ലക്ഷ്യം. വായു കനംവച്ചു തിങ്ങി നില്‍ക്കുന്ന കുടുസ്സായ ഒരു കോണില്‍ ഏതെങ്കിലും പുരാവസ്തുവിന്റെ മറവില്‍ അവളാ സ്ഫോടകം കരുതിവച്ചു പോരും. പുറത്തെത്തുവാനും കോട്ടയുടെ പുറംഭാഗത്തുള്ള റിക്ഷകളിലേയ്ക്കു നടന്നെത്തുവാനും ഇരുപതു മിനുട്ടുകളോളം മതിയാകും. അതിനകം അലുമിനിയം ഫോയില്‍ തുളച്ചു സള്‍ഫ്യൂറിക് ആസിഡ് പെര്‍ക്ലോറേറ്റുകളില്‍ വീണിട്ടുണ്ടാവും. ആദ്യത്തെ ചെറിയ സ്പാര്‍ക്കിനതുമതി-വളരെ ലളിതമായ നിര്‍മ്മിതി. കലാലയ ലോകത്തെ കലാപത്തിനാണു് ആദ്യമായി ഇത്തരമൊരെണ്ണം നിര്‍മ്മിച്ചെടുത്തതു്. ഹോസ്റ്റല്‍ കെട്ടിടത്തിലെ രണ്ടാം നിലയില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ എസ്.പി അതു തിരിച്ചും മറിച്ചും നോക്കി, പിന്നെ ഫ്യൂസെടുത്തു നിലത്തിട്ടു. ആസിഡുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്ന കനം കുറഞ്ഞ ഗ്ലാസ് ക്യാവിറ്റി നിലത്തുവീണു തകര്‍ന്നപ്പോള്‍ മാര്‍ബിള്‍ പാകിയ തറയില്‍ നിന്നും ഫ്യൂംസ് ഉയരുവാന്‍ തുടങ്ങി. എസ്.പി ആ വെളുത്ത പുകച്ചുരുളുകളിലേയ്ക്കും റൂമിലെ അന്തേവാസികളിലേയ്ക്കും മാറിമാറി നോക്കി. പിന്നെ പുറത്തൊരാളെ കാവല്‍ നിര്‍ത്തി വരാന്തയുടെ അറ്റത്തേയ്ക്കു നടന്നുപോയി. അയാള്‍ തിരികെ വന്നതു് അര്‍ത്ഥപൂര്‍ണ്ണമായ ഒരു പുഞ്ചിരിയോടെയായിരുന്നു. ആ പുഞ്ചിരിയ്ക്കു ഞാന്‍ നല്‍കേണ്ടി വന്ന വില കനത്തതായിരുന്നു. ഞാനെന്ന മനുഷ്യന്‍ കലാപങ്ങളില്‍ നിന്നും കലാപങ്ങളിലേയ്ക്കു ഓടിക്കയറി.

തികച്ചും അപ്രതീക്ഷിതമായാണു് അപ്പോള്‍ സ്ഫോടനത്തിന്റെ ശബ്ദം ഞാന്‍ കേള്‍ക്കയുണ്ടായതു്. അതെന്നെ ആദ്യം തളര്‍ത്തുകയും, പിന്നെ രോമകൂപങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്ന തരത്തില്‍ ഭയചകിതനുമാക്കി. കാലുകള്‍ വലിച്ചുനീട്ടിക്കൊണ്ടു ഞാന്‍ കോട്ടയുടെ അകത്തേയ്ക്കു് ഓടുകയാണുണ്ടായതു്. അതു വളരെ അയുക്തികമായൊരു തീരുമാനമായിരുന്നു, തീര്‍ത്തും വിവേകശൂന്യം, തീര്‍ത്തും വികാരപൂര്‍ണ്ണം.

പാതിയും പൊളിഞ്ഞുപോയ വാതില്‍, കനത്ത തൂക്കുവിളക്കുകളിലെ ചില്ലുകള്‍ തറയില്‍ ചിതറിക്കിടക്കുന്നു. കരിഞ്ഞ സള്‍ഫറിന്റെ ഗന്ധം, അല്ല തെറ്റിയതാണു്, കരിഞ്ഞ മാംസത്തിന്റെ ഗന്ധം. കുറച്ചു മിനുട്ടുകള്‍ക്കു മുമ്പുവരെ തന്നോടൊപ്പം ചിലവിട്ടിരുന്ന ഒരുവളെ മാംസത്തിന്റെ ഗന്ധം കൊണ്ടു തിരിച്ചറിയാനാവാതെ ഞാനുഴറി നിന്നു. കഴിഞ്ഞ രാത്രിയില്‍ റിവോള്‍വറിന്റെ ഇരുമ്പുകുഴല്‍ എന്റെ ചെവികള്‍ക്കു താഴെ അമര്‍ത്തിപ്പിടിച്ചു് അവള്‍ നിന്നപ്പോള്‍ ഞാനവളുടെ തൊലിയുടെ ഗന്ധം അറിഞ്ഞതാണു്, ഇതു പോലൊരു കനത്ത ഇരുട്ടിലും പുകയിലും എനിക്കവളെ തിരിച്ചറിയുവാനായേന്നെ. ഇവിടെ കരിഞ്ഞ മാംസം മണക്കുന്നു, പിന്നെ ആ ഉഗ്രസ്ഫോടനത്തിലും രക്ഷപ്പെടുവാനാകാതെ കനത്ത ചുമരുകള്‍ക്കുള്ളില്‍ തടയിടപ്പെട്ട വിഷവമായ വായുവിന്റെ ഗന്ധവും. അലേര്‍ട്ട് പ്രഖ്യാപിച്ചു ഓടി വരുന്ന സുരക്ഷാജീവനക്കാര്‍ ഒഴിപ്പിച്ചെടുക്കുന്ന ജനങ്ങളുടെ കൂട്ടത്തില്‍ വെറുമൊരു ടൂറിസ്റ്റായി ഞാനും കോട്ടയ്ക്കു പുറത്തെ വെളിച്ചത്തിലേയ്ക്കു തെളിയിക്കപ്പെട്ടു.

ചെറിയ മണ്‍‌പാത്രത്തില്‍ പാര്‍ന്നു കിട്ടിയ ചായ ചുണ്ടോടടുപ്പിച്ചു ഞാന്‍ നിര്‍നിമേഷനായിരുന്നു. പിന്നെ രുചിയാസ്വദിച്ചു മെല്ലെ ആ പാനീയം കഴിച്ചു തുടങ്ങി. ഏതാനും മേശകള്‍ക്കപ്പുറത്തുള്ള ടെലിവിഷനിലെ വാര്‍ത്താചാനലില്‍ സ്ഫോടനത്തിന്റെ വിശദാംശങ്ങള്‍ ഒഴുകിനീങ്ങുന്നു. ദൃശ്യങ്ങള്‍ക്കു വോയ്സ്‌ഓവര്‍ എന്നോണം ഒരു പെണ്‍‌ശബ്ദം വാതോരാതെ സംസാരിക്കുന്നു. പിടിക്കപ്പെടുമെന്നു ഉറപ്പായപ്പോഴാണത്രെ ബോംബ് സൂക്ഷിച്ചിരുന്ന പെണ്‍ തീവ്രവാദി ഫ്യൂസ് വിച്ഛേദിച്ചു സ്ഫോടനം നടത്തിയതു്. ദൃക്‌സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തി ... കോട്ടയില്‍ നിന്നും ... ചാനലിനു വേണ്ടി ...കുമാര്.‍

ചായ തീര്‍ത്തു്, പുതുമണ്ണിന്റെ മണം തന്നിരുന്ന മണ്‍‌പാത്രം ഒരു വക്കല്പം പൊട്ടിച്ചു് ഉപയോഗശൂന്യമാക്കി ഞാന്‍ എഴുന്നേറ്റു. എത്രയോ കാലങ്ങളായി ചായ കുടിച്ചിട്ടു്. അതെനിക്കു ഇഷ്ടമില്ലാത്ത പാനീയമാണു്. പുറത്തിറങ്ങി പ്രധാനവീഥിയുടെ ഓരത്തു റിക്ഷകള്‍ കാത്തുനില്‍ക്കുന്നയിടത്തേയ്ക്കു നടക്കുവാന്‍ തുടങ്ങി-ആദ്യമാദ്യം കാലുകള്‍ വേച്ചു വേച്ചു്, പിന്നെ അര്‍ദ്ധബോധത്തില്‍. വയസ്സനായ ഒരു കുതിര വലിക്കുന്ന, യാത്രക്കാരെ കാത്തിരിക്കുന്നവരില്‍ ആദ്യത്തെ ഊഴക്കാരന്റെ വണ്ടിയില്‍ കയറിയിരുന്നു. പിന്നെ സാല്‍‌വദോറിന്റെ കുതിരവണ്ടിയിലെന്നതു പോലെ ഉള്ളകം ശൂന്യമാകുവാന്‍, ആ ശൂന്യതയിലേയ്ക്കു്,‍ ദ്വന്ദത്തെ കുറിച്ചു സങ്കല്പങ്ങള്‍ സൂക്ഷിക്കാത്ത ഇരുട്ടിനെ നിറയ്ക്കുവാന്‍‍ സ്വയം നഷ്ടപ്പെടുത്തി അദ്വൈതിയായി.

കുറിപ്പുകള്‍:
  1. സാല്‍‌വദോര്‍ ദാലിയുടെ ‘ഫാന്റം കാര്‍ട്ട്’ എന്ന ചിത്രം.
  2. യയാതി, വി.എസ്.ഖണ്ഡേക്കര്‍.

posted by സ്വാര്‍ത്ഥന്‍ at 8:45 AM

0 Comments:

Post a Comment

<< Home