Friday, September 01, 2006

Suryagayatri സൂര്യഗായത്രി - ഓണാശംസകള്‍

അങ്ങനെ ഓണം വന്നു.

മാവേലി കേരളത്തിലേക്കും വന്നു.

ഇങ്ങോട്ട് സ്നേഹിച്ചില്ലെങ്കിലും അങ്ങോട്ട് വെറുക്കരുത് എന്ന് മാവേലിയ്ക്കറിയാം.

മലയാളികള്‍ക്ക് മുഴുവന്‍ തിരക്കല്ലേ.

അതുകൊണ്ട് തന്നെയാണ് താന്‍ വര്‍ഷത്തിലൊരിക്കല്‍ വന്ന് പ്രജകളെക്കാണാം എന്ന് മാവേലിത്തമ്പുരാന്‍ തീരുമാനിച്ചത്.

പാതാളത്തില്‍ നിന്നും വന്നെത്തി, കാഴ്ചകളൊക്കെക്കണ്ട് നടക്കുമ്പോള്‍ ഒരാള്‍ കാറില്‍ വന്ന് ഒരു കുറിപ്പും കൊടുത്ത് “ഹായ് മാവേലീ, ബൈ മാവേലീ” ന്നും പറഞ്ഞ് പാഞ്ഞ് പോയി.

മാവേലി വിചാരിച്ചു. ‘പാവം പ്രജകള്‍. ഓണത്തിനും കൂടെ വിശ്രമമില്ല.’

മാവേലി വഴിവക്കിലെ മരത്തണലില്‍ ഇരുന്നു. പ്രജ കൊടുത്ത കുറിപ്പെടുത്തു.

അമ്പരന്നു. ‘ങേ...ഇതൊന്നും മനസ്സിലാവുന്നില്ലല്ലോ. ഇത് കേരളം തന്നെയല്ലേ? മലയാളവും?’

പാവം മാവേലി. പോണോരോടും വരണോരോടും മുഴുവന്‍ വായിച്ചുകേള്‍പ്പിക്കാന്‍ പറഞ്ഞു.

ആര്‍ക്കും അറിയില്ല. ചിലര്‍ക്ക് നില്‍ക്കാന്‍ പോലും സമയവുമില്ല.

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു രൂപം വരുന്നത്.

നോക്കുമ്പോള്‍ സു. വഴിവക്കില്‍ വല്ലവരും ഉപേക്ഷിച്ചിട്ട് പോയ കഥകളോ കവിതകളോ ഉണ്ടോന്ന് നോക്കാന്‍ ഇറങ്ങിയതാണ്. ബ്ലോഗിലിടാന്‍.

മാവേലിക്ക് സുവിനെ പണ്ടേ അറിയാം. ഓണം ഓണമായിട്ട് ആഘോഷിക്കുന്ന പലരില്‍ ഒരാള്‍.

മാവേലിയെ കണ്ട് സു നിന്നു.

“എന്താ തമ്പുരാനേ ഇന്ന് വെറും ഇരിപ്പാണോ? എല്ലാവരേയും കണ്ട് തിരിച്ചുപോകണ്ടേ?”

“കാണണം. തിരിച്ചുപോവുകയും വേണം. പക്ഷെ ഇതൊരാള്‍ തന്ന കുറിപ്പാണ്. ഒന്നും മനസ്സിലാവുന്നില്ല. മലയാളം ഞാന്‍ പഠിച്ചിട്ടുണ്ട്. പക്ഷെ ഇത് അതും അല്ല. വല്ല ഭീഷണിയും ആണോ?”

“ഞാന്‍ നോക്കാം. തരൂ” സു പറഞ്ഞു.

നോക്കിയപ്പോള്‍ സുവിനു ചിരി വന്നു.

“തമ്പുരാനേ ഇത് ‘ ഓണാശംസകള്‍’ എന്നാണല്ലോ.”

“എന്നിട്ട് ഇതെന്താ ഇങ്ങനെ? മലയാളം മറന്നോ പ്രജകള്‍?”

“അയ്യോ. ഇല്ലില്ല. മലയാളികള്‍ മലയാളം മറക്കില്ല. ഇത് മൂലഭദ്രയാണ്. എല്ലാവരും പഠിച്ചെടുത്തു. അത്രേ ഉള്ളൂ.”

“അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇനി തിരിച്ചുപോകുന്നതിനുമുമ്പ് കാണാം.”

മാവേലി ഒരു വഴിക്കും സു വേറൊരു വഴിക്കും പോയി.

ഓണം കഴിഞ്ഞു. മാവേലി സു-വിനോട് യാത്ര പറയാന്‍ വന്നു.

“അടുത്തകൊല്ലവും കാണാം. എനിക്കൊരു തിരക്കും ഉണ്ടാവില്ല അപ്പോഴും” എന്ന് സു പറഞ്ഞു. വല്യ സങ്കടം തോന്നി സു-വിന്.


“കാണാം.” പോകുന്നതിന്റെ വിഷമത്തിലും, എന്നാല്‍ ഗൌരവത്തിലും മാവേലി പറഞ്ഞു.

എന്നിട്ട് ഒരു ചെറിയ പൊതി കൊടുത്തു സു-വിന്.

മാവേലി നടന്ന് മറഞ്ഞപ്പോള്‍ സു പൊതി തുറന്നു.

ഒരുപാട് പൂക്കള്‍. മനോഹരമായ പൂക്കള്‍. പലതരം വര്‍ണങ്ങളില്‍ നിറഞ്ഞു നിന്നു. കൂടെ ഒരു കുറിപ്പും.

സു കഷ്ടപ്പെട്ട് , വായിച്ച്, സന്തോഷത്തോടെ നിറഞ്ഞ കണ്ണ് തുടച്ചു.

അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

“ലമ്പോരനാശി കിഷിഉഉ. മസ്സപു ഹഷഛെ. കിമി കചുപ്പ കോഞപ്പിനു ആഞാം.

കെമ്പ് ഹന്നാസും ദ്ക്ഷോഖിഘ് മിഷ്പ്പഷുപ്.

കാഷെമ്‌ഇസും കെമ്പെമിസും തഴണ്ണോച്ചെ.”

*******************************************

എല്ലാവര്‍ക്കും ഓണാശംസകള്‍.

*******************************************


(ഉമേഷ്‌ജിയ്ക്ക് നന്ദി. മൂലഭദ്ര ആ ബ്ലോഗില്‍ നിന്നാണ് പഠിച്ചത്. തെറ്റുണ്ടാവും എന്നാലും.)

posted by സ്വാര്‍ത്ഥന്‍ at 11:45 PM

0 Comments:

Post a Comment

<< Home