Tuesday, September 05, 2006

::സാംസ്കാരികം:: - കണ്ണീരോടെ വിട: ആന്ദ്രേ അഗാസി വിരമിച്ചു

കണ്ണീരോടെ വിട: ആന്ദ്രേ അഗാസി വിരമിച്ചു

ന്യൂയോര്‍ക്ക്‌: അതേ സ്വര്‍ണത്തലമുടി. അതേ നീലക്കണ്ണുകള്‍. അതേ 'അടിപൊളി' വസ്‌ത്രവിതാനം.
പക്ഷേ രണ്ടു പതിറ്റാണ്ടു മുന്‍പ്‌ കാലിഫോര്‍ണിയയിലെ ഒരു ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ട്‌ മത്സരം കളിക്കാനിറങ്ങിയ പതിനാറുകാരന്‍ പയ്യന്റെ കളിയില്‍ ഗാലറികളെ അമ്പരപ്പിക്കാന്‍ പോന്ന യാതൊന്നുമുണ്ടായിരുന്നില്ല- കണ്ണുകളിലെ ആ കുസൃതിച്ചിരിയൊഴികെ.

ഞായറാഴ്ച രാത്രി ആര്‍തര്‍ ആഷ്‌ സ്റ്റേഡിയത്തില്‍ അതേ പയ്യന്‍ കൈകളില്‍ മുഖമൊളിപ്പിച്ച്‌ വിതുമ്പിയപ്പോള്‍, നിറഞ്ഞ ഗാലറികള്‍ ഒപ്പം വിതുമ്പി. ഒരു യുഗസമാപ്‌തിക്ക്‌ സാക്ഷ്യം വഹിക്കുകയായിരുന്നു അവര്‍. ടെന്നിസിനെ കോര്‍ട്ടിന്റെ നാലതിരുകള്‍ക്കപ്പുറത്ത്‌ ജനഹൃദയങ്ങളില്‍ കുടിയിരുത്തിയ ഒരു സ്റ്റെയിലിഷ്‌ കളിക്കാരന്റെ വിടവാങ്ങല്‍.
ആന്ദ്രെ അഗാസിയായിരുന്നു ആ നിത്യഹരിതനായകന്‍. ജര്‍മ്മന്‍കാരനായ ബഞ്ചമിന്‍ ബെക്കര്‍ എന്ന ' അജ്ഞാത'നോട്‌ അഞ്ചു സെറ്റ്‌ നീണ്ട മാരത്തോണ്‍ പോരാട്ടത്തില്‍ കീഴടങ്ങി 36 കാരന്‍ അഗാസി കോര്‍ട്ട്‌ വിട്ടപ്പോള്‍ സ്റ്റേഡിയത്തിലെ മണ്‍തരികള്‍പോലും ഒരു നൊമ്പരം ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കാം. എത്രയെത്ര ആവേശകരമായ പോരാട്ടങ്ങളാണ്‌ ഈ മൈതാനത്ത്‌ അഗാസി കാഴ്ചവച്ചിട്ടുള്ളത്‌.

വികാരനിര്‍ഭരമായിരുന്നു അഗാസിയുടെ വിടവാങ്ങല്‍. "സ്കോര്‍ബോര്‍ഡില്‍ നിങ്ങള്‍ കാണുക എന്റെ തോല്‍വിയായിരിക്കാം. സത്യത്തില്‍ ഞാന്‍ ജയിക്കുകയായിരുന്നു. ഇരുപതുവര്‍ഷം ഒരേ അളവില്‍ നിങ്ങള്‍ എനിക്ക്‌ കോരിച്ചൊരിഞ്ഞുതന്ന സ്‌നേഹം എന്നെ ഒരു ജേതാവാക്കി മാറ്റിയിരിക്കുന്നു." അഗാസി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
" എനിക്ക്‌ നന്ദിയുണ്ട്‌. മരണംവരെ നിങ്ങളുടെ ഓര്‍മ്മകള്‍ എന്നോടൊപ്പമുണ്ടാകും. ഈ സ്‌നേഹവും"- ഒന്നടങ്കം എഴുന്നേറ്റുനിന്ന്‌ ഹര്‍ഷാരവം മുഴക്കിയ പ്രേക്ഷകവൃന്ദത്തെ നോക്കി അഗാസി പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അഗാസിയുടെ വാക്കുകള്‍ കേട്ടുനിന്നവരില്‍ ഭാര്യ സ്റ്റെഫിഗ്രാഫുമുണ്ടായിരുന്നു.

മത്സരം കഴിഞ്ഞ്‌ ലോക്കര്‍ റൂമില്‍ തിരിച്ചെത്തിയ അഗാസിയെ സഹകളിക്കാര്‍ എഴുന്നേറ്റുനിന്നു കൈയടിച്ച്‌ സ്വീകരിച്ചു. "എന്റെ ജീവിതത്തില്‍ എനിക്ക്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഞാനിതിനെ കാണുന്നു"- എട്ടു ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍ നേടിയ ചരിത്രമുള്ള അഗാസി പറഞ്ഞു. "നാളെ ഞാന്‍ ഉറക്കമുണരുന്നത്‌ പുതിയൊരു പുലരിയിലേക്കായിരിക്കും. തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍ക്കാന്‍ ഏറെയുണ്ടാകും. ഇതുപോലുള്ള രോമാഞ്ചമുണര്‍ത്തുന്ന അനുഭവങ്ങള്‍."

7-5, 6-7 (4-7), 6-4, 7-5 നാണ്‌ ബഞ്ചമിന്‍ ബെക്കര്‍ അഗാസിയെ കീഴ്പ്പെടുത്തിയത്‌. "ഈ വിജയം എനിക്ക്‌ വളരെ വിലപ്പെട്ടത്‌. ടെന്നിസില്‍ അഗാസിക്ക്‌ തുല്യനായി അഗാസി മാത്രം"- ബെക്കര്‍ പറഞ്ഞു.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍ - 5 സെപ്റ്റംബര്‍ 2006

posted by സ്വാര്‍ത്ഥന്‍ at 8:18 AM

0 Comments:

Post a Comment

<< Home