Friday, July 28, 2006

കൂട് - ഇവാനോവിന്റെ പുത്രന്‍ ഇവാനോവ്

URL:http://manjithkaini.wordpress....a4%e0%b5%8d%e0%b4%b0%e0%b4%a8%Published: 6/26/2006 8:32 AM
 Author: മന്‍‌ജിത് കൈനിക്കര

മഹാനായൊരു കളിക്കാരന്റെ പുത്രന്‍ റഫറിയായി ജനിച്ചാല്‍ എങ്ങനെയിരിക്കും? ഒരേകദേശ രൂപം ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന കുപ്രസിദ്ധമായ ഹോളണ്ട് - പോര്‍ച്ചുഗല്‍ മത്സരത്തില്‍നിന്നു ലഭിക്കും.

അച്ചടക്ക രാഹിത്യത്തിനു പേരുകേട്ട രണ്ടു ടീമുകള്‍ തമ്മിലുള്ള കളി നിയന്ത്രിക്കാന്‍ വിധിക്കപ്പെട്ടത് വലന്റൈന്‍ ഇവാനോവ് എന്ന റഷ്യക്കാരനായിരുന്നല്ലോ. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മഞ്ഞയും ചുവപ്പും വീശി കളിനിയന്ത്രിച്ച ഇവാനോവിനെ ഒടുവില്‍ ലോകം മുഴുവനും, എന്തിനേറെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പോലും, കയ്യൊഴിഞ്ഞു.

ഒരാള്‍ മാത്രമേ ഇവാനോവിനെ പിന്തുണയ്ക്കാനെത്തിയുള്ളൂ. അദ്ദേഹത്തിന്റെ പിതാവ് വലന്റൈന്‍ കോസ്മിച്ച് ഇവാനോവ്. ലോകകപ്പിന്റെ ചരിത്രത്താളുകളില്‍ ഈ പിതാവിന്റെ പേരു പണ്ടേ പതിഞ്ഞിട്ടുണ്ട്. അറുബോറന്‍ കപ്പുകളിലൊന്നായി വിലയിരുത്തപ്പെടുന്ന 1962ലെ ചിലി ലോകകപ്പില്‍ ബ്രസീലിന്റെ വാവയ്കും ഗരിഞ്ചയ്ക്കുമൊപ്പം ടോപ് സ്കോറര്‍ പദവി അലങ്കരിച്ച കളിക്കാരനായിരുന്നു അച്ഛന്‍ ഇവാനോവ്. സോവിയറ്റ് യൂണിയന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍.

മകനെ ന്യായീകരിക്കാനെങ്കിലും മഹാ‍നായ ഈ താരം ചൂണ്ടിക്കാട്ടിയ കാര്യം ശ്രദ്ധേയമാണ്. ഫെയര്‍ പ്ലേ എന്നു പറഞ്ഞ് റഫറിമാര്‍ക്ക് ക്ലാസെടുത്ത ഫിഫയ്ക്കുതന്നെ അതു കളിക്കളത്തില്‍ എങ്ങനെ നടപ്പാക്കണമെന്നതിനെപ്പറ്റി വല്യ നിശ്ചയമില്ല എന്നത്രേ അച്ഛന്‍ ഇവാനോവ് പറഞ്ഞത്. “കര്‍ക്കശക്കാരാവുക” എന്ന നിര്‍ദ്ദേശവുമായി റഫറിമാരെ കളിക്കളത്തിലേക്കു പറഞ്ഞുവിട്ട ഫിഫ, പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കു ശേഷവും കാര്‍ഡുകള്‍ പുറത്തെടുക്കുന്നതിനെപ്പറ്റി ഒരു നിര്‍ദ്ദേശവും നല്‍കിയില്ല. കുറഞ്ഞ പക്ഷം വൃത്തികെട്ട കളിക്കു പേരുകേട്ട ഹോളണ്ടും തെമ്മാടിത്തരങ്ങളില്‍ ഒട്ടും പുറകിലല്ലാത്ത പോര്‍ച്ചുഗലും കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോഴെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവിടണമായിരുന്നു.

ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വേദിയിലേക്ക് റഫറിമാരെ തിരഞ്ഞെടുത്തപ്പോഴും ഫിഫ പ്രത്യേക ശ്രദ്ധയൊന്നും കാട്ടിയില്ല എന്നതാണ് പല റഫറിമാരുടെയും ട്രാ‍ക്ക് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. പോയദിവസത്തെ വില്ലനായ ഇവാനോവിന്റെ കാ‍ര്യം തന്നെയെടുക്കാം. 2004ലെ യൂറോ കപ്പിലും കാര്‍ഡുകള്‍ തുരുതുരാവീശി കുപ്രസിദ്ധി നേടിയിരുന്നു ഈ റഫറി. ഇക്കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനല്‍-വിയ്യാറിയല്‍ മത്സരത്തില്‍ വിയ്യാറിയലിനനുകൂലമായി സംശയകരമായൊരു പെനാല്‍റ്റി വിധിച്ചും ഇവാനോവ് വിവാദപാത്രമായിരുന്നു.

ഈ ലോകകപ്പില്‍ കാര്‍ഡുകളുടെ പെരുമഴ കണ്ട ഇറ്റലി-യു.എസ്.എ. മത്സരം നിയന്ത്രിച്ച ഉറുഗ്വേക്കാരന്‍ ജോര്‍ഗേ ലരിയോന്‍‌ഡയാകട്ടെ മോശം റഫറിയിങ്ങിന്റെ പേരില്‍ ഉറുഗ്വേന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ശിക്ഷ ഏറ്റുവാങ്ങിയയാളുമായിരുന്നു.

ലോകമേളയ്ക്കു കളി നിയന്ത്രിക്കാനെത്തുന്നവരെ തിരഞ്ഞെടുത്തപ്പോള്‍ അത്ര ‘ഫെയര്‍’ ആയിരുന്നില്ലെന്നു സാരം.

എന്തുമാകട്ടെ ഹോളണ്ട്-പോര്‍ച്ചുഗല്‍ മത്സരം നിയന്ത്രിച്ചതുവഴി കുപ്രസിദ്ധിനേടിയ ഇവാനോവിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നതു ശരിയല്ല. തെറിവിളികള്‍ക്കൊണ്ടും വംശിയ അധിക്ഷേപങ്ങള്‍ക്കൊണ്ടും കനത്ത ടാക്ലിംഗ് കൊണ്ടും എതിരാളികളെ കീഴടക്കാന്‍ ശ്രമിക്കുന്ന ഹോളണ്ടും സംയമനം ഒട്ടുമേയില്ലാത്ത കളിക്കാര്‍ നിറഞ്ഞ പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ റഫറി നിസായഹായനാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ പലതും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ സൃഷ്ടിയായിരുന്നിക്കാം.

അതെന്തുമാകട്ടെ, ഫുട്ബോള്‍കളത്തില്‍ വിധികാട്ടുന്ന കോമാളിത്തരങ്ങള്‍ മാത്രം ഈ കളിക്കുശേഷം എന്നെ അല്‍ഭുതപ്പെടുത്തുന്നു. നാലു ഗോളടിച്ച് ടോപ്സ്കോറര്‍ ബഹുമതി നേടിയ ഒരു കളിക്കാരന്റെ പുത്രന്‍, നാലു ചുവപ്പുകാര്‍ഡുകളുയര്‍ത്തി കുപ്രസിദ്ധനാകുന്ന കാഴ്ച വിധിയുടെ ക്രൂരതയല്ലാതെ മറ്റെന്താണ്?

പെനാല്‍റ്റി കിക്ക് തടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഗോളിയെപ്പോലെ, കളിക്കളത്തില്‍ ദുരന്തപാത്രമാകാന്‍ എന്നും വിധിക്കപ്പെട്ട മറ്റൊരു കൂട്ടരാണല്ലോ പാവം റഫറിമാര്‍.

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 1:34 AM

0 Comments:

Post a Comment

<< Home