Wednesday, June 14, 2006

കൊടകര പുരാണം - ചാലക്കുടി ബസ്റ്റാന്റ്‌

ഒരിക്കലൊരു പുലര്‍കാലെ ഞാന്‍ എറണാകുളത്തിന്‌ പോയി.

കൊടകരയില്‍ നിന്ന് എറണാകുളത്തിന്‌ ഡൈറക്ട്‌ വണ്ടിയൊക്കെ കിട്ടുമെങ്കിലും പൊതുവേ അത്രക്കും അത്യാവശ്യമില്ലെങ്കില്‍, ആരും അങ്ങിനെ പോകില്ല.

സീറ്റ്‌ അവെയിലബിലിറ്റി തന്നെ പ്രശനം. അഞ്ചോ പത്തോ ഇരുപതോ, കിലോമീറ്റര്‍ ദൂരം നിന്ന് യാത്രചെയ്യുമ്പോലെയല്ലല്ലോ, നില്‍പ്പനായി 70 കിലോമീറ്റര്‍ പോക്ക്‌.

ആദ്യത്തെ അരമണിക്കൂര്‍ നേരെ നിന്നും പിന്നെ വലത്തും ഇടത്തുമുള്ള സീറ്റുകളുടെ കമ്പിയില്‍ ഇടുപ്പെല്ല്‌ സപ്പോര്‍ട്ട്‌ ചെയ്ത്‌ 'ഗ്രേയ്റ്റര്‍ ദാന്‍, ലെസ്‌ ദാന്‍' സൈനുകള്‍ പോലെനിന്നും പിന്നെ ബസിലെ നടുകമ്പിയില്‍ തണ്ടല്‍ സപ്പോര്‍ട്ട്‌ ചെയ്ത്‌ കവച്ച്‌ നില്‍ക്കലുമായി പോയാല്‍ ആ ദിവസം രാത്രി, അരക്കുചുറ്റും ചതഞ്ഞര്‌ ചത്ത കോശങ്ങളുടെ കൂടപ്പിറപ്പുകളുടെ ദീനരോദങ്ങള്‍ മൂലം ഉറങ്ങാന്‍ കഴിയാതെ വന്നേക്കാം.

ഇതൊഴിവാക്കാന്‍, ചാലക്കുടിക്ക്‌ പോയി, സ്റ്റാന്റില്‍ നിന്ന് എറണാകുളം ബസ്‌ പിടിച്ച്‌ പോവുകയാണെങ്കില്‍ അവരവരുടെ ചോയ്സിനൊത്ത, വെയിലേറ്‌ കൊള്ളാത്ത സീറ്റ്‌ ഒപ്പിച്ച്‌ സുഖമായി യാത്ര ചെയ്യാം.

അന്ന് സില്‍ക്കിന്‌ ബെഡ്‌ റസ്റ്റ്‌ പിരിഡാണ്‌. വീട്ടില്‍ കട്ടന്‍ ചായയുടെ കാലം.

കാലത്ത്‌ ‘ഹെവി കടി‘ അവെയിലബിളാകണമെങ്കില്‍, ഏഴുമണിയെങ്കിലുമാവും. ഇത്തരം അവസ്ഥയെ മുന്നില്‍ കണ്ട്‌ എല്ലാകാലത്തും ബിസ്കറ്റ്‌ പാട്ടയില്‍, ഉണക്കമുന്തിരി അങ്ങിങ്ങായി പാകിയ റസ്ക്‌ ഉണ്ടാകും വീട്ടില്‍. കട്ടനും റസ്കും. ആ കോമ്പിനേഷന്‍ നല്‍കിയ ഊര്‍ജ്ജത്തിലായിരുന്നു എന്റെ യാത്രയൊരുക്കം.

എന്റെ യാത്രോദ്ദേശ്യം പാസ്പോറ്ട്ടില്‍ ഇ.സി.എന്‍.ആര്‍ സ്റ്റാമ്പിങ്ങായതുകൊണ്ട് ഞാന്‍ അന്ന് കൊടകരയില്‍ നിന്ന് ചാലക്കുടിക്ക്‌ ടിക്കറ്റെടുത്തു.

ഏറെക്കുറെ പേരാമ്പ്ര കഴിഞ്ഞതോടെ, എന്റെ കിഡ്ണി, കട്ടന്‍ ചായയുടെ പൂരിഫിക്കേഷന്‍‌, എക്ട്രാക്റ്റിങ്ങ്‌ ഏന്റ്‌ ഡിസ്റ്റ്രിബ്യൂഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതും, സ്ക്വാണ്ടര്‍, യൂറിന്‍ ഡെലിവറി സെക്ഷനിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തതും എന്നില്‍ നേര്‍ത്ത മുട്ടലുകളുണ്ടാക്കി.

പോട്ടയെത്തിയപ്പോഴേക്കും ശിങ്കാരിമേളം മുറുകുമ്പോലെ മുട്ടല്‍ ദ്രുതതാളത്തിലേക്ക്‌ കടക്കുകയും, യാത്രയുടെ സുഖം എനിക്ക്‌ നഷ്ടപ്പെടാനും തുടങ്ങി. ഞാന്‍ ചുറ്റിനും നോക്കി. ദൈവമേ, അടുത്തെങ്ങാനും ഒരു വെള്ളരം കല്ലുണ്ടായിരുന്നെങ്കില്‍, സ്കൂളില്‍ പഠിക്കുമ്പോള്‍ ചെയ്യുമ്പോലെ കക്ഷത്തില്‍ എടുത്ത്‌ വച്ച്‌ മൂത്ര ശങ്കയകറ്റാമായിരുന്നു, പക്ഷേ, ബസിനകത്തെങ്ങനെ കല്ലുണ്ടാകും?

ബസ്‌, സുരഭിക്ക്‌ മുന്‍പിലുള്ള ഹമ്പുകള്‍ ചാടുമ്പോള്‍ എനിക്ക്‌ താഴേക്ക്‌ ചാടിയിറങ്ങാതിക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ അത്യാവശ്യക്കാരനായി ചാലക്കുടി പ്രൈവറ്റ്‌ ബസ്‌സ്റ്റാന്റിലേ യൂറിനലിലേക്ക്‌ ഓടിക്കയറി.

ചാലക്കുടി പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റിലെ ബാത്ത്‌ റൂമിലെ സെറ്റപ്പ്‌ കണ്ട്‌ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. എന്റയര്‍ലി ഡിഫ്രന്റ്‌ സെറ്റപ്പ്‌!

കോപ്പകളില്ല, ചുമരില്‍ പടങ്ങളില്ല, തെറികളില്ല, എനിക്ക്‌ ചാലക്കുടിക്കാരെക്കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നി.വീട്ടിലെ നടപ്പുരപോലെ, വിശാലമായ നീറ്റ്‌ ഏന്റ്‌ ക്ലീന്‍ ബാത്ത്‌ റൂം.

ജീവ ജന്തുകുലത്തിന്റെ സ്ഥായിയായ ആ പരമാാനന്ദമനുഭവിച്ച്‌ ഞാനാ നില്‍പ്‌ നില്‍ക്കെ, എന്റെ പുറകില്‍ നിന്നൊരു 'എന്റമ്മേ... അയ്യോ' എന്നൊരു കരച്ചില്‍ കേട്ട്‌, ഞാന്‍ ഞെട്ടിപ്പോയി.

ബോഡി തിരിക്കാതെ തലമാത്രം തിരിച്ചപ്പോള്‍ ഷോള്‍ഡര്‍ വ്യൂവില്‍ ഞാന്‍ മിന്നായം പോലെ ഒരു നീല കളര്‍ ഓടിപ്പോകുന്നത്‌ ഞാന്‍ കണ്ടു.

തുടര്‍ന്ന് ആരൊക്കെയോ ബഹളം വക്കുന്നു. പുറത്താളുകളുടെ എണ്ണം കൂടുന്നു, ആരെയൊക്കെയോ ചീത്തവിളിക്കുന്നു!

പുറത്തെന്താണ് സംഭവിച്ചതെന്ന് നോക്കാനായി, പുറത്തേക്ക് ഓടിച്ചെന്ന ഞാന്‍ കണ്ടത്‌, മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം നീല സാരിയുടുത്ത സഹോദരിമാരെയാണ്‌.

എന്നെ കണ്ടതും ഒരു സഹോദരി അലറി എന്റെ മുന്നിലേക്ക് ചാടി.

'എടോ തന്റെ മുഖത്ത്‌ കണ്ണില്ലേടോ! ഈ എഴുതി വച്ചിരിക്കുന്നത്‌ കാണാന്‍! പാന്റും കോട്ടുമിട്ട്‌, പെണ്ണുങ്ങളുടെ മൂത്രപ്പുരയില്‍ കയറി മൂത്രമൊഴിച്ച്‌ നടക്കുന്നൂ. വൃത്തികെട്ടവന്‍, നാണമില്ലാത്തവന്‍...'

കാര്യങ്ങളുടെ കെടപ്പുവശം മനസ്സിലായ ആ വൈകിയ വേളയില്‍ ഞാന്‍ സ്കൂട്ടാവാന്‍ നേരം ഇങ്ങിനെ പറഞ്ഞു,

‘ഒന്നും മനപ്പൂര്‍വ്വം ആയിരുന്നില്ല’

With TransferBigFiles.com, you can send big files to anyone without hesitation, or wasting time with bounced emails. Files can be as big as 1 Gigabyte (that's 100 times bigger than Gmail allows for attachments). You can send your files to one person or many, use optional password protection, and even receive email notification when the file has been downloaded. If you like useful, free services, TransferBigFiles.com is a site to keep in your toolbox!

Try it Now!

posted by സ്വാര്‍ത്ഥന്‍ at 11:04 PM

0 Comments:

Post a Comment

<< Home