Wednesday, June 14, 2006

നെടുമങ്ങാടീയം - രായപ്പയണ്ണന്‍!

"രായപ്പയണ്ണന്‍ ഗെള്‌ഫീന്ന് വന്ന്"

രാജപ്പന്‍ പിള്ള ഗോപിനാഥ പിള്ള എന്ന് പാസ്പോര്‍ട്ടില്‍ പേരുള്ള ഞങ്ങളുടെ രായപ്പയണ്ണനും ഗള്‍ഫില്‍ നിന്നും വന്നു. 8 വര്‍ഷം കഴിഞ്ഞുള്ള വരവാണ്‌.

പക്ഷെ രവിയണ്ണന്‍ വന്നതുപോലുള്ളവരവല്ല. ഇതു ശരിക്കും ഉള്ള ഗള്‍ഫീന്നുള്ള വരവ്‌. കെട്ടിയവളും 14 വയസുള്ള മോനും 12 വയസുള്ള മോളും ഒത്തുള്ള വരവ്‌.


വരവ്‌ തന്നെ ഒരു ആഘോഷമായിരുന്നു.
മുന്നില്‍ ഒരു ടാക്സിയില്‍ ഇവിടുന്നു 'ഏറോഡ്രാമില്‍' വിളിക്കാന്‍ പോയ ബന്ധു സംഘം. പിന്നിലെ കാറില്‍ കുത്തിനിറച്ച്‌ കുറേ നാട്ടുകാര്‍. നടുവില്‍ ഒരു ചുവന്ന എസ്റ്റീം കാറില്‍ കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ വച്ച്‌ രായപ്പയണ്ണന്‍.
മഹാന്‍ തന്റെ ഒരു കൈ ഭാര്യയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന പോലെ അഭിനയിക്കുന്നുണ്ട്‌. എല്ലാ കാറുകള്‍ക്കും മുകളില്‍ ഒരുപാട്‌ പെട്ടികളിലായി 'പൊളിച്ചടുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു ഗള്‍ഫ്‌.'


ജംഗ്ഷനിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍, രായപ്പയണ്ണന്റെ വണ്ടി നിന്നു. ഒരു കാന്തിക ശക്തിയില്‍ എന്നപോലെ മുന്നിലേയും പിന്നിലേയും വണ്ടികളും നിന്നും. കാറിന്റെ ഗ്ലാസ്‌ താഴ്ത്തി തന്റെ കൂളിംഗ്‌ ഗ്ലാസ്‌ മാറ്റാതെ രവിയണ്ണന്‍ തൊഴുതു. കറുത്ത ഗ്ലാസിനുള്ളിലൂടെ ചാരനിറത്തിലുള്ള ഗണപതിയെ രായപ്പയണ്ണന്‍ കണ്ടു. തന്റെ മണിപേഴ്സില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ഗള്‍ഫ്‌ നാണയം അയാള്‍ ദൈവസന്നിധിയിലേക്ക്‌ എറിഞ്ഞു. വാഹനവ്യൂഹം നീങ്ങി.


പുതുതായി പണിതീര്‍ന്ന വീട്ടിന്റെ നടയില്‍ വണ്ടി നിന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ മുന്നിലേയും പിന്നിലേയും സംഘം കാറിനിരുവശവും നിരന്നു.
രാജപ്പന്‍പിള്ള ഗോപിനാഥപിള്ള തന്റെ കാലുകള്‍ നിലത്തൂന്നി. വെറുതെ ചുറ്റും കൈ വീശി. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ വലിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തി പറഞ്ഞു.
"ഹാര്‍ സ്യാദാ"*
മുന്നില്‍ നിന്ന പിതാശ്രി കോവിപ്പിള്ള ശരിയാണെന്ന് തലയാട്ടി. രായപ്പയണ്ണന്‍ ജന്മനാട്ടിലെ തിരിച്ചെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യവാചകം വടക്കുനിന്നും വന്നകാറ്റില്‍ നാട്ടിലലിഞ്ഞു. . കേട്ട്‌ നിന്നവര്‍ അത്‌ വീടിനെക്കുറിച്ചാവും എന്നു കരുതി, കോവിപ്പിള്ളയെപ്പോലെ.

രായപ്പണ്ണന്‍ കൂളിംഗ്‌ ഗ്ലാസിനുള്ളിലൂടെ തന്റെ കൊട്ടാരം കണ്ണുകള്‍ കൊണ്ട്‌ ഒന്ന് ഉഴിഞ്ഞു. ബാല്ക്കണിയുടെ താഴെ നിരന്ന ദീര്‍ഘചതുരങ്ങളില്‍ അടിച്ചിരിക്കുന്ന ബഹുവര്‍ണ്ണങ്ങള്‍ രായപ്പയണ്ണന്റെ കണ്ണില്‍ കുളിരുവിരിയിച്ചു. വീട്‌ പണിക്കാരന്‍ രാമന്‍ മേസ്തിരിയുടെ തോളില്‍ കൈവച്ച്‌ ചോദിച്ചു.
"കൈഫാലക്ക്‌?"*
ആ പറഞ്ഞതു ശരിതന്നെ എന്നുള്ള അര്‍ഥത്തില്‍ രാമന്‍ മേശിരി തലകുലുക്കി.

രായപ്പയണ്ണന്‍ പിന്നെ അധികം ആരോടും മിണ്ടിയില്ല. ആകെ മിണ്ടിയതോ നാട്ടുകാര്‍ക്ക്‌ മനസിലാവാത്ത അറബിയും.


രായപ്പയണ്ണന്റെ മാറ്റം നാട്ടുകാര്‍ ഉള്‍ക്കൊണ്ടു. അതുകൊണ്ടാരും അധികം സംസാരിക്കാനും നിന്നില്ല.
നാട്ടുകാരൊക്കെ പറഞ്ഞു, രായപ്പന്‍ ആളാകെ മാറി. മലയാളം പോലും മറന്നു. ഇംഗ്ലീഷാണ്‌ സംസാരിക്കുന്നത്‌ എന്ന്.
എക്സ്‌ ഗള്‍ഫുകാരില്‍ പ്രമുഖനായ റമല്‌ ബാലന്‍ തിരുത്തി.
"അയ്യീ അത്‌ അറബാണ്‌. നമ്മള്‌ കൊറേക്കാലം പറഞ്ഞതല്ലീ, എന്റെ അറബാബയ്ക്ക്‌ ഇംഗ്ലീഷറിഞ്ഞൂടേരിന്ന്. കര്‍സാനയ്ക്ക്‌* കുഴയ്ക്കുമ്പം അറബാബ എപ്പഴും ചോയിക്കും ഇസ്മന്റ്‌ ആവശ്യത്തിനിട്ടാടാ എന്ന്."
അറബ്‌ പറയുമ്പോള്‍ ബാലന്‌ നൂറുനാവാണ്‌ ഒരു അറേബ്യന്‍ ഓര്‍മ്മയുടെ നിറം മുള്ള വര്‍ണ്ണങ്ങള്‍ ബാലന്റെ മുഖത്ത്‌ വിരിയും. പ്രവാസജീവിതത്തിനപ്പുറം നാട്ടില്‍ കെട്ടിടം പണിക്ക്‌ പോകുമ്പോഴും ബാലന്‍ ചില അറബ്‌ വാക്കുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു.
"റമലരിച്ച്‌ കൊണ്ട്‌ വാ" എന്നൊക്കെ ബാലന്‍ നീട്ടിവിളിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആദ്യമൊക്കെ വാപൊളിക്കുമായിരുന്നു. ആ വാക്കിന്റെ അതി പ്രസരം ക്രമേണ ബാലന്‍ എന്ന പേരിനു മുന്‍പു ഒരു കൂട്ടുപേരായി നിന്നു. റമല്‌ *ബാലന്‍.

ഒരുകാര്യം മറന്നു, നമ്മള്‍ ബാലനെക്കുറിച്ചോ അവന്റെ റമലിനെ കുറിച്ചോ അല്ല പറഞ്ഞുവന്നത്‌. വിഷയം മാറാന്‍ പാടില്ല. നമുക്ക്‌ രാജപ്പന്‍ പിള്ളയുടെ ബ്രൂട്ട്‌ മണത്തിന്റെ പിന്നാലെ പോകാം.

അതെ, നാട്ടുകാര്‍ അടിച്ചുറപ്പിച്ചു തന്നെ പറഞ്ഞു,
"രായപ്പണ്ണന്‍ മലയാളം മറന്നു"


പിറ്റേദിവസം തന്നെ രായപ്പയണ്ണന്‍ ഒരു 'സെക്കനാന്റ്‌' ചവര്‍ലെറ്റ്‌ (ഷവര്‍ലേ) കാറുവാങ്ങി. അന്നു വൈകുന്നേരം തന്നെ ത്രീ പീസ്‌ കോട്ടും അണിഞ്ഞ്‌ എക്സ്റ്റ്രാ ഫിറ്റിംഗ്‌ അല്ലാത്ത കണ്ണടയും വച്ച്‌ ഭാര്യയും ഒത്ത്‌ സിറ്റിയിലേക്ക്‌ പോയി. ആദ്യം പത്മനാഭസ്വാമിക്ഷേത്രത്തിലും പിന്നെ ആറ്റുകാല്‍ അമ്പലത്തിലും. അതുകഴിഞ്ഞ്‌ മസ്കറ്റ്‌ ഹോട്ടലില്‍ ഒരു ചായകുടി.

അതു കഴിഞ്ഞു നേരേ പോയത്‌ നോക്കിയയുടെ ഷോറൂമിലേക്ക്‌ ആണ്‌. ഗമ ഒട്ടും കുറയ്ക്കാതെ ഭാര്യയുടെ കൈ പിടിച്ച്‌ അയാള്‍ ആ ഷോപ്പിലേക്ക്‌ കയറി. സെക്കൂരിറ്റിക്കാരന്‍ ഭയ ഭക്തി ബഹുമാനത്തോടെ വാതില്‍ തുറന്നു. ഷോഫര്‍ ഡ്രിവണ്‍ ഷവര്‍ലേയില്‍ വന്നിറങ്ങിയ കോട്ടും സൂട്ടും ഇട്ട കസ്റ്റമറെ കണ്ട്‌ ഫുള്‍സ്ലീവും ടൈയും കെട്ടിയ സെയില്‍സ്മാന്‍ ഓടി വന്നു.
"സര്‍ മേ ഐ ഹെല്‍പ്പ്‌ യൂ?"
രായപ്പയണ്ണന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും തന്റെ മൊബെയില്‍ ഫോണ്‍ എടുത്തു. സെയില്‍സ്‌മാന്‍ ഭക്തിയാദരവോടേ അതു വാങ്ങി. എന്നിട്ട് ചോദിച്ചു
"സര്‍ വാട്ട്‌ യൂ വാണ്‍ മീ റ്റു ടൂ സര്‍?"

അറിയാവുന്ന ഇംഗ്ലീഷ്‌ ആദ്യം രായപ്പയണ്ണന്‍ പറഞ്ഞു. ' ആച്ച്വലീ... യെസ്‌ യെസ്‌." പിന്നെ പിടിച്ചുനിലക്കാനായില്ല. മസ്കറ്റ്‌ ഹോട്ടലില്‍ പോയി ദോ ടീ, ദോ വടൈ എന്നു പറഞ്ഞപോലെ ഇവിടെ കാര്യം പറഞ്ഞു മനസിലാക്കാനാവില്ല.
ഒടുവില്‍ രായപ്പണ്ണന്‍ വാ തുറന്നു,
" എടേയ്‌ അതിന്റെ കൂട്‌ തായെ വീണ്‌ പ്വോറി പോയെടേ, അമ്മേണ. ചെല്ലക്കിളീ ഇതില്‌ ഒരു നല്ല പോതരവൊള്ള ഒരു കൂട്‌ ഇട്ട്‌ തരീ.."


വാല്‍ക്കഷണം : ഞങ്ങള്‍ ഈ നാട്ടുകാരുടെ നാവ്‌, പതിറ്റാണ്ടുകാലം മറ്റേതു ഭാഷയില്‍ ഉപ്പിലിട്ടാലും മുളകിലിട്ടാലും "ഇങ്ങ്‌നെ തന്നേരിക്കും, അമ്മേണ ഒള്ളതാണ്‌"


എന്നെ പോലെ ഗള്‍ഫുകാര്‍ അല്ലാത്തവര്‍ക്ക്
*"ഹാര്‍ സ്യാദാ" - ചൂട് കൂടുതലാണ്.
* “കൈഫാലക്ക്‌“ - How are you?
*റമല്‍ - മണല്‍
*കര്‍സാന - കോണ്‍ക്രീറ്റ്


(അറബ് വാക്കുകള്‍ പറഞ്ഞുതന്ന ഗള്‍ഫന്മാര്‍ക്ക് നന്ദി)

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 3:19 AM

0 Comments:

Post a Comment

<< Home