Wednesday, June 14, 2006

കുറുമാന്‍ - പോര്‍ക്ക് വിന്താലു

തൊണ്ണൂറ്റിയാറ്‌ ഡിസംബറിലെ ദില്ലിയിലെ ഒരു പ്രഭാതം. എല്ലും തുളച്ച്‌ ശരീരത്തിനകത്തു കയറുന്ന തണുപ്പ്‌.

കുളിച്ചു എന്നു വരുത്തി കുളിമുറിയില്‍ നിന്നും പുറത്തു കടന്ന്, കോളര്‍ അന്തസ്സായ ഒരു ഷര്‍ട്ട്‌ എടുത്ത്‌ ഞാന്‍ ധരിച്ചു. നല്ല അങ്കൂറാ വൂളിന്റെ ഫുള്‍ സ്വെറ്റര്‍ ഒന്നു ഷര്‍ട്ടിന്റെ മേലണിഞ്ഞു. അതിന്മേലൊരു ലെതര്‍ ജാക്കറ്റുമിട്ട്‌ എന്റെ റോഡ്‌ കിങ്ങില്‍ കയറി ഓഫീസിലേക്ക്‌ പതിവുപോലെ പറത്തിവിട്ടു.

സര്‍, മേഡം വിളിക്കുന്നു.

ഷൈലജ വന്നു പറഞ്ഞപ്പോള്‍, കേബിനില്‍ നിന്നിറങ്ങി ഞാന്‍ സംഗീതാ മാഡത്തിന്റെ കേബിനില്‍ കയറി.

കയറിയപ്പോള്‍ തന്നെ മനസ്സിലായി, എന്തോ പന്തികേടുണ്ടെന്ന്, കാരണം, തന്ത സരേഷ്‌ ജട്മലാനിയും കേബിനില്‍ ഇരിക്കുന്നുണ്ട്‌.

കുറുമാന്‍ ഇരിക്കൂ.

ഒടുക്കത്തെ ഇരിക്കലായിരിക്കാനുള്ള സാധ്യത മണത്തതുകൊണ്ട്‌, കസേരയില്‍ മുള്ളില്ലായിരുന്നെങ്കിലും, മുള്ളിന്മേല്‍ ഇരിക്കുന്നതു പോലെ, ഹാഫ്‌ ചന്തി കസേരയിലും, ബാക്കി ചന്തി എയറിലുമായി ഇരുന്നെന്നപോലെ വരുത്തിയതിന്നു ശേഷം ഒരു ക്വസ്റ്റ്യന്‍ മാര്‍ക്ക്‌ മുഖത്തണിഞ്ഞ്‌, അവരെ രണ്ടു പേരേയും ഞാന്‍ മാറി, മാറി,നോക്കി.

ഞങ്ങള്‍ വിളിപ്പിച്ചത്‌, ആര്‍ ബി ഐ യുടെ (റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ) അവസാന ഷോ കോസ്‌ നോട്ടീസ്‌ വന്നിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ ഒരു കടലാസ്സും കഷ്ണം എനിക്ക്‌ നീട്ടി.

ഔട്ട്‌ സ്റ്റാന്‍ഡിങ്ങ്‌ പേയ്മെന്റായ അര കോടിയോളം രൂപയുടെ രസീതും, ചീട്ടും, മറ്റു കാര്യ കാരണങ്ങള്‍ അടങ്ങിയ ഡോക്യുമെന്റ്സും പതിനഞ്ച്‌ ദിവസത്തിനകം കാണിച്ചില്ലെങ്കില്‍, നിങ്ങളുടെ കമ്പനി കട്ട പൊകയാക്കും എന്നു മാത്രമല്ല, കമ്പനി പൂട്ടിക്കുകയും, ഫ്രീയായി, തിഹാര്‍ ജയിലില്‍ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കാനും സാധ്യത ഉണ്ടെന്ന് എഴുതിയ കുറിപ്പ്‌ ഞാന്‍ പലവുരു വായിച്ചു. പിന്നെ വീണ്ടും ആദ്യമായ്‌ കാണുന്നതുപോലെ അവരെ രണ്ടുപേരേയും മാറി മാറി നോക്കി.

കാര്യമെന്തൊക്കെ പറഞ്ഞാലും, ഈ ഔട്സ്റ്റാന്‍ഡിംഗ്‌ അരക്കോടി രൂപ, സിന്ധികുടുമ്പം അവരുടെ സ്വിസ്സ്‌ അക്കൌണ്ടിലേക്ക്‌ മാറ്റിയതാണെന്നത്‌ മൂന്നു തരം.

യു ഹാവ്‌ ഗോണ്‍ ആന്റ്‌, മീറ്റ്‌ ദെം ആള്‍ റെഡി ഫോര്‍ ടൈംസ്‌ ബട്‌, സ്റ്റില്‍ ദെ ആര്‍ സെന്റിംഗ്‌ അസ്‌ സച്ച്‌ മെസ്സേജസ്‌??

ഞാനൊന്നും പറഞ്ഞില്ല, പക്ഷെ മനസ്സില്‍ ആലോചിച്ചു.

ആദ്യത്തെ തവണ മുമ്പൈക്ക്‌ പോയി, ചെറിയമ്മയുടെ ആന്റോപ്പ്‌ ഹില്ലിലുള്ള ഫ്ലാറ്റില്‍ തങ്ങി, കുട്ടികളുമൊത്ത്‌ ഒരാഴ്ച ചിലവിട്ടു, അതിന്നിടയിലൊരു ദിവസം ആര്‍ ബി ഐ യുടെ മുന്‍പില്‍ പോയി. ബില്‍ഡിങ്ങ്‌ കണ്ടു. ഒരു മലയാളി റിസപ്ഷനിസ്റ്റിനെ പിടിച്ച്‌ ഒരു ഹോട്ടലില്‍ ഒരാഴ്ച തങ്ങിയതിന്റെ ബില്ലും തരപ്പെടുത്തി.

രണ്ടാമത്തെ തവണ പോയി, നേവിയില്‍ ഉദ്യേഗസ്ഥനായ വലിയമ്മയുടെ മകന്‍ സതീഷും കുടുമ്പത്തോടുമൊത്ത്‌ അവന്‍ താമസിക്കുന്ന, കൊളാബയിലെ ഫ്ലാറ്റില്‍ താമസിച്ചു, അവനുമൊത്ത്‌, നേവല്‍ ബേസ്‌ ബാറില്‍ നിരവധി തവണ കയറി, പല പല സ്ഥലങ്ങള്‍ പലതവണ കണ്ടു. ആര്‍ ബി ഐ യുടെ മുന്‍പിലുള്ള ഒരു ഹോട്ടലില്‍ കയറി അന്തസ്സായി, കോഴി ബിരിയാണി വെട്ടി വിഴുങ്ങി. ഒരു വെയ്റ്ററെ പരിചയപെട്ടു.

മുന്നാമത്തെ തവണ പോയി, ചെറിയമ്മയുടെ അവിടേയും, സതീഷിന്റെ അവിടേയും മാറി, മാറി താമസിച്ചു. മൊത്തം മുമ്പൈ കണ്ടു, കഴിഞ്ഞ തവണ ആര്‍ ബി ഐ യുടെ മുന്‍പിലെ ഹോട്ടലില്‍ വച്ച്‌ പരിചയപെട്ട വെയ്റ്ററെ കണ്ടു, അവന്റെ കെയറോഫില്‍, ആര്‍ ബി ഐയിലെ പീയൂണിനെ പരിചയപെട്ടു. സതീഷും, പീയൂണ്‍ ബാബുവും, ഞാനും കൂടി മുജിറ കാണാന്‍ പോയി.

നാലമത്തെ തവണ പോയി, ഹോട്ടലില്‍ മുറിയെടുത്തു. പീയൂണ്‍ ബാബു പറഞ്ഞതു പടി, ആര്‍ ബീ ഐയിലെ, എക്സ്പോര്‍ട്ട്‌ ഇന്‍ങ്കം ഔട്ട്സ്റ്റാന്‍ഡിംഗ്‌ സെക്ഷനിലെ മാനേജരെ കണ്ടു. പരിചയപെട്ടു. അദ്ദേഹത്തിനേയും കൂട്ടി പല പല ബാറുകള്‍ കണ്ടു. കൈക്കൂലിയായി ഒരു ലക്ഷം ഓഫര്‍ ചെയ്തു. ശരിയാക്കാം, പക്ഷെ ഒരു പെട്ടിപോര, രണ്ടു മൂന്നു പെട്ടി വേണ്ടി വരും എന്നയാള്‍ പറഞ്ഞപ്പോള്‍, നോക്കാം എന്ന് ഞാനും പറഞ്ഞു.

ഒരാഴ്ച എന്നാടൊപ്പം സായം കാലം മുതല്‍ പുലര്‍ച്ച വരെ എന്നെ തലയാക്കി അടിച്ചു പൊളിച്ചതിനൊടുവില്‍ ഒരു വെള്ളിയാഴ്ച ഇടി വെട്ടും പോലെ ആള്‍ പറഞ്ഞു.

മലയാളിയായതുകൊണ്ടു പറയുവാ, ഈ കേസില്‍ നിന്നൂരാന്‍ ഒരു വഴിയുമില്ല. ഈ കമ്പനി ഇതാദ്യമായല്ല, പല പല കേസുകളുമുണ്ടായിട്ടുമുണ്ട്‌ മുന്‍പും. ഒരു നാലഞ്ചു ലക്ഷം മുടക്കാന്‍ തയ്യാറാണെങ്കില്‍, ഫയല്‍ എപ്പോ മുക്കിയെന്നു ചോദിച്ചാല്‍ മതി എന്ന്.

സിന്ധി കമ്പനി. ഒരു പാമ്പിനേയും, സിന്ധിയേയും ഒരുമിച്ചു കണ്ടാല്‍ ആരെ ആദ്യം കൊല്ലണം എന്നു ചോദിച്ചാല്‍ സിന്ധിയേ കൊല്ലണം എന്നു പറയുന്ന ഉലകം!!


അമ്പതിനായിരത്തിന്നോ, കൂടിയാല്‍ ഒരു ലക്ഷത്തിന്നോ കേസൊതുക്കാന്‍ പറഞ്ഞിട്ട്‌ എന്നെ നാലു പ്രാവശ്യം വിട്ടതിന്നു തന്നെ കമ്പനി അമ്പതിനായിരം പൊടിച്ചു. ഇനിയിപ്പോള്‍, നാലഞ്ചു ലക്ഷമെന്നു പറഞ്ഞാല്‍ എന്റെ കിഡ്നി അവരൂരി വില്ക്കും എന്നെനിക്കുറപ്പ്‌.

എന്തായാലും ഞാന്‍ തിരികെ ദില്ലിക്ക്‌ പോയി, അഞ്ചാറു ലക്ഷം കൊടുക്കാതെ കേസില്‍ നിന്നൂരാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍, ആലോചിക്കാം എന്നു പറഞ്ഞപ്പോഴും, ആ ആലോചനയുടെ റിസല്‍റ്റ്‌ കിട്ടാന്‍ മറ്റൊരു ഷോകോസ്‌ നോട്ടീസ് വേണ്ടി വരുമെന്നിപ്പോഴാണറിഞ്ഞത്‌.

സീ കുറുമാന്‍, യു ഹാവ്‌ റ്റു ഡു സംതിംഗ്‌ ദിസ്‌ റ്റൈം, ഓര്‍ എല്‍സ്‌ വി ഹാവ്‌ ടു ഫൈന്‍ഡ്‌ സം വണ്‍ എല്‍സ്‌.

ഹാവൂ. കൊതിച്ചതീശ്വരന്‍ നല്‍കിയല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പറഞ്ഞു.

യാ, ഐ തിങ്ക്‌ ഇറ്റ്സ്‌ ബെറ്റര്‍ ഈഫ്‌ യു ഫൈന്‍ഡ്‌ സം വണ്‍ എല്‍സ്‌. അയാം റിസൈനിംഗ്‌ റ്റുഡേ.

ക്യാബിനില്‍ നിന്നും ഞാന്‍ പുറത്തു കടന്നു, എന്റെ ക്യാബിനില്‍ പോയി, റെസിഗ്നേഷന്‍ ലെറ്റര്‍ ടൈപ്പ്‌ ചെയ്തു, പ്രിന്റെടുത്തു, ഷൈലജയുടെ കയ്യില്‍ കൊടുത്തയച്ചു.

കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്‌ ആറുമാസം പോലുമായിട്ടില്ല. എന്ത്‌ ബോണസ്സ്‌, എന്ത്‌ ഗ്രാറ്റ്യുറ്റി?

അര മണിക്കൂറിന്നകം, ഫുള്‍ അന്റ്‌ ഫൈനല്‍ സെറ്റില്‍മന്റ്‌ വൌച്ചറില്‍ ഒപ്പിടുവിച്ച്‌, ബാക്കി പൈസ തന്ന് അക്കൌണ്ടന്റെനിക്കു ഷേക്ക്‌ ഹാന്റ്‌ തന്നു.

ഞാന്‍ ജോലി ചെയ്ത ദില്ലിയിലെ അവസാന കമ്പനിയായിരുന്നു അത്‌, അല്ലെങ്കില്‍, എന്റെ ദില്ലിയിലെ അവസാനത്തെ ജോലിയായിരുന്നു അത്‌ എന്നും പറയാം.

തിരികെ മുറിയിലെത്തി. നാട്ടില്‍ നിന്നും കച്ചവടാവശ്യത്തിനെന്നും പറഞ്ഞ്‌, ചുമ്മാ അച്ചനമ്മമാര്‍ സമ്പാദിച്ച പൈസ അവരുടെ കണ്‍ വെട്ടത്തു പെടാതെ, സ്വസ്ഥമായി ചിലവഴിക്കാനായി ദില്ലിക്ക്‌ വന്ന രണ്ടു സുഹൃത്തുക്കള്‍, മുറിയില്‍ സമയത്തിനെ കഴുത്തുമുറിച്ചാണോ, അതോ തല്ലിയാണോ കൊല്ലേണ്ടതെന്നാലോചിച്ചിരിക്കുന്ന നേരത്താണ്‌ അവരേ പോലെ തന്നെ തൊഴിലും, പണിയൊന്നുമില്ലാതായെന്നു പറഞ്ഞ്‌ ഞാന്‍ മുറിയിലെത്തുന്നത്‌.

എന്റെ പണി പോയടാ ജോണ്‍സാ, സുരേഷേ ന്ന് ഞാന്‍ പറഞ്ഞപ്പോള്‍, തൃശ്ശൂര്‍ പൂരത്തിന്നമിട്ടു പൊട്ടിവിരിയുന്നതുപോലെ അവരുടെ ചിരി വിരിഞ്ഞു. അവരേ രണ്ടു പേരേയും ഇത്രയും സന്തോഷത്തോടെ‍ അതിനു മുന്‍പും, പിന്‍പും ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല.

അന്നുച്ചയ്ക്ക്‌ ഞങ്ങള്‍ തുടങ്ങിയ ആഘോഷത്തില്‍, വൈകീട്ട്‌ ജോലി കഴിഞ്ഞെത്തിയ സുഭാഷും, രാമേട്ടനും പങ്കു ചേര്‍ന്നു.

ജോലി കിട്ടിയാല്‍ ആഘോഷം, ജോലി പോയാല്‍ ആഘോഷം. വണ്ടി ഇടിച്ചാല്‍ ആഘോഷം, മുത്തപ്പന്‍ ചത്താല്‍ ആഘോഷം. എന്തിനും ആഘോഷിച്ചിരുന്ന ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടം.

ആര്‍മാദിച്ചാഘോഷിക്കുന്നതിനിടയില്‍ എപ്പോഴോ, ക്രിസ്ത്മസ്സും, പുതു വര്‍ഷവുമെല്ലാം വരുകയല്ലേ, നമ്മള്‍ക്ക്‌ ഗോവയില്‍ പോയാഘോഷിക്കാം എന്നൊരാശയം ഞാന്‍ പറഞ്ഞപ്പോള്‍, ജോണ്‍സനും, സുരേഷും, അപ്പോള്‍ തന്നെ പോകാണമെന്നായി. പാതി രാത്രിക്ക്‌ പോകണ്ട, നാളെ പോയാല്‍ മതി എന്നവരെ കൊണ്ട്‌ സമ്മതിപ്പിക്കുവാന്‍, ഞാനും, രാമേട്ടനും വളരെ അധികം ബുദ്ധിമുട്ടേണ്ടി വന്നു.

എന്തായാലും പിറ്റേന്ന് ഉച്ചക്കുള്ള പഞ്ചാബ്‌ മെയിലില്‍ മുമ്പൈക്കും, മുമ്പെയില്‍ ചെന്നതിനു ശേഷം അവിടെ നിന്ന് ബസ്സ്‌ മാര്‍ഗം പനാജിയിലേക്കും ഞങ്ങള്‍ ചെന്നെത്തി.

പനാജിയില്‍ എത്തിയപ്പോള്‍ സമയം ഏതാണ്ട്‌ രാവിലെ നാലുമണി.

സാമ്പത്തികമായി താങ്ങാവുന്നതും, സായിപ്പുകളും, മദാമ്മകളുടേയും ഇഷ്ടപെട്ട ബീച്ചുകളിലൊന്നായ അരാമ്പോള്‍ ബീച്ചിന്നരികത്തുള്ള ഏതെങ്കിലും വീട്ടിലാകാം നമ്മുടെ താമസം എന്ന് ഞങ്ങള്‍, ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ്‌ നോക്കി തീവണ്ടിയില്‍ വച്ചു തന്നെ തീരുമാനിപ്പിച്ചുറപ്പിച്ചിരുന്നു.

നേരിയ വിശപ്പു തോന്നിയത് ശമിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നു വീക്ഷിക്കുന്നതിന്നിടയില്‍ തുറന്നു വച്ചിരിക്കുന്ന വുഡ്‌ ലാന്‍ഡ്സ്‌ ഹോട്ടല്‍ കാണുകയും, അതില്‍ കയറുകയും ചെയ്തു. നേരിട്ട്‌ അരാമ്പോളിലേക്ക്‌ ബസ്സില്ല എന്നും, പോകുന്ന വഴിക്കൊരു ഫെറി കടന്ന്, അവിടെ നിന്നും ബസ്സു മാറി കയറണമെന്നും, പച്ചതേങ്ങ മുക്കാല്‍ ഭാഗം മാത്രം അരച്ചു ചേര്‍ത്ത സാമ്പാറില്‍ ദോശ മുക്കി, ഞങ്ങള്‍ തിന്നുകൊണ്ടിരിക്കുന്നതിന്നിടയില്‍ സപ്ലയര്‍ പറഞ്ഞു തന്നു.

മീന്‍ കുട്ടയും, വട്ടിയുമായി, മീങ്കാരികള്‍ വണ്ടിയില്‍ ആദ്യം തന്നെ സ്ഥലം പിടിച്ചിരുന്നു. ഞങ്ങള്‍ വണ്ടിയില്‍ കയറി ബാക്ക്‌ സീറ്റില്‍ ഒരു വിധം അഡ്ജസ്റ്റ്‌ ചെയ്തിരുന്നു.

മീനിന്റെ കസ്തൂരി ഗന്ധവും, മീങ്കാരികളുടെ ഉച്ചത്തിലുള്ള നിറുത്താത്ത സംസാരവും കേട്ട്‌, ഒരൊന്നൊന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, വണ്ടിയുടെ അവസാന സ്റ്റോപ്പായ ഫെറിയുടെ മുന്‍പില്‍ വണ്ടിയെത്തിയപ്പോഴേക്കും, എനിക്ക്‌ രണ്ടിനു പോണോന്നൊരു ചിന്ന ശങ്കൈ!

ഫെറി കടന്ന് അക്കരെ ചെന്ന്, അരാമ്പോളിലേക്കുള്ള ബസ്സില്‍ കയറി ഇരുന്നു. ഫെനി മണക്കുന്ന കശുമാവിന്‍ തോപ്പിന്നിടയിലൂടെ ബസ്സ്, കയറ്റങ്ങള്‍ കയറിയിറങ്ങി യാത്ര തുടര്‍ന്നു.

രണ്ടിനു പോകൂ, പോകൂ എന്ന സന്ദേശം തുടര്‍ച്ചയായി എന്റെ തലച്ചോറില്‍ നിന്നും ശരീരത്തിലേക്ക്‌ പ്രവഹിച്ചു.

വണ്ടി മൂളി മൂളി കയറ്റം കയറുന്നതിനിടയില്‍, എന്റെ വയറ്റില്‍ നിന്നും ഫാക്സ്‌ വരുന്നെന്നറിയിക്കുന്ന ഫാക്സ്‌ ടോണ്‍ പലതു വന്നു.

വണ്ടി അരാമ്പോളെത്തി, ഞങ്ങള്‍ ഇറങ്ങി. ബീച്ചു റോഡിലൂടെ പെരിയോന്‍ ആബ്സന്റായപ്പോള്‍ നടന്നതുപോലെ ഞാന്‍ വേച്ചു വേച്ചു നടന്നു.

ഫാക്സ്‌ റിസീവ്ഡ്‌ ഇന്‍ മെമ്മറി എന്ന സന്ദേശം തുടര്‍ച്ചയായി വരുവാന്‍ തുടങ്ങി, ഒപ്പം നിര്‍ത്താതെ ഫാക്സ്‌ ടോണും.

ഇനിയും ട്രാന്‍സ്മിഷന്‍ ഓക്കെ ആക്കിയില്ലെങ്കില്‍, ആകെ ചളമാകുമെന്ന് ഞാന്‍ ജോണ്‍സണോടും, സുരേഷിനോടും പറഞ്ഞു മനസ്സിലാക്കി.

ബീച്ചെത്താറായി. സമയം ആറര കഴിഞ്ഞിട്ടേയുള്ളൂ. പകലോന്‍ മടിച്ചു മടിച്ചെണീറ്റു വരുന്നതേയുള്ളൂ.

രണ്ടു മൂന്നു വീട്ടില്‍ കയറി ബെല്ലടിച്ച്‌, മുറി ഒഴിവുണ്ടോ എന്നു ചോദിച്ചപ്പോള്‍, ഫുള്ളാണെന്ന മറുപടിയും കിട്ടി.

ഭാഗ്യത്തിന്നു, മൂന്നാമ്മതു കയറിയ വീട്ടില്‍ മുറി ഒഴിവുണ്ടായിരുന്നു.

പൈസയും, കാര്യങ്ങളുമൊക്കെ, നിങ്ങള്‍ പറഞ്ഞുറപ്പിക്ക്‌, ഞാന്‍ ഒന്നു ഫാക്സ്‌ ചെയ്തട്ടു വരട്ടെ എന്നു പറഞ്ഞ്‌, മുറിയില്‍ ബാഗു വച്ച്‌, പാന്റു മാറി മുണ്ടുടുത്ത്‌, പുറത്തു വന്ന് വീട്ടുടമസ്ഥയോട്‌ (ഗോവയില്‍ മിക്കവാറും വീട്ടില്‍ പെണ്‍ ഭരണമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌), ടോയ്‌ലറ്റ്‌ എവിടെയാണെന്നു ചോദിച്ചു.

ദെയര്‍......കൈചൂണ്ടി അവര്‍ ടോയ്‌ലറ്റ്‌ കാണിച്ചു തന്നു.

നാടു തടുക്കാം, പക്ഷെ മൂടു തടുക്കാന്‍ പറ്റുമോ?

തെങ്ങിന്നിടയിലൂടെ ഞാന്‍ ചന്തിയുന്തി നടന്നു ടോയലറ്റിലേക്ക്‌. ഓടണമെന്നു തോന്നിയെങ്കിലും, അഭദ്ധത്തില്‍ ലക്ഷ്യത്തിലെത്തുന്നതിന്നു മുന്‍പ്‌ ബാണം താഴെ വീണാലോ എന്നു കരുതി ഓടിയില്ല.

പാട്ട വാതില്‍ വലിച്ചു തുറന്നു. ഭാഗ്യം, ബക്കറ്റില്‍ വെള്ളവും, പിടിയില്ലാത്ത കപ്പുമുണ്ട്‌. വാതില്‍ ചാരി കെട്ടി വച്ചു. മുണ്ടൂരി വാതിലില്‍ ഇട്ടു.

ഇരുന്നു. ടോയലറ്റിന്നു ചുറ്റും പല പല പാതപദനങ്ങള്‍ കേട്ടതു പോലെ തോന്നി. വെറുതേ തോന്നിയതായിരിക്കും.

ഇരുന്നതും, ഫാക്സ്‌ ട്രാന്‍സ്മിഷന്‍ സക്സസ്സ്‌.

വെള്ളമെടുത്ത്‌ കഴുകാന്‍ തുനിഞ്ഞതും,പൊടുന്നനെ, മൂട്ടിലാരോ വാക്വം ക്ലീനര്‍ വച്ചതുപോലെ ഒരു എയര്‍ സക്കിങ്ങും, ഗറ്ര്‍ എന്നൊരു ശബ്ദവും.

ഇരുന്ന ഇരിപ്പില്‍ ഞാന്‍ താഴോട്ടു നോക്കിയതും, വലിയ ഒരു പന്നിമൂക്ക് എന്റെ ഭൂഗോളത്തിന്നു തൊട്ടു താഴെ. ഒരു കാലിഞ്ചു മൂക്കവന്നു മുകളിലേക്കുയര്‍ത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍, വരാഹമൂര്‍ത്തി ഭൂഗോളം മൂക്കില്‍ ഉയര്‍ത്തിനില്ക്കുന്നതുപോലെ, എന്റെ ഭൂഗാളവും അവന്‍ മൂക്കേല്‍ ഉയര്‍ത്തിയേനെ!

എന്റമ്മോ, ഞാന്‍ ഇരുന്ന ഇരുപ്പില്‍ ചാടി എഴുന്നേറ്റലറി.

എന്റെ അലര്‍ച്ച കേട്ട്‌ പന്നി അമറികോണ്ട്‌ പിന്മാറി. വിറക്കുന്ന കരങ്ങളാല്‍, കഴുകല്‍ കഴിഞ്ഞ്‌ മുണ്ടെടുത്തുടുത്ത്‌, വാതിലിന്റെ കെട്ടഴിച്ച്‌ ഞാന്‍ പുറത്തേക്കിറങ്ങി.

ഉള്ളിലെ ആന്തല്‍ മാറിയിട്ടില്ലായിരുന്നെങ്കിലും, വയറൊഴിഞ്ഞ സംതൃപ്തിയില്‍ ഞാന്‍ നടക്കുമ്പോള്‍, വയറു നിറഞ്ഞ സംതൃപ്തിയുമായി ഒരു വലിയ പന്നിയും, അവന്റെ പിന്‍പില്‍ വിശന്ന വയറുമായി മറ്റഞ്ചാറു പന്നികളും എന്റരികിലൂടെ നടന്നുപോയി. വലിയ പന്നി എന്റെ മുഖത്തു നോക്കി, കൊള്ളാം എന്നൊരമറല്‍.

എനിക്ക്‌ പിന്നാലെ, ജോണ്‍സനും, സുരേഷും ടോയലറ്റില്‍ പോയി വന്നു, അവരേയും പന്നിക്കുടുംബം അനുഗമിച്ചു. ആളുകള്‍ മുന്നിലൂടെ അപ്പര്‍ ബര്‍ത്തില്‍ കയറുന്നു, പന്നികള്‍ പിന്നിലൂടെ ലോവര്‍ ബര്‍ത്തില്‍ കയറുന്നു എന്ന ഒരൊറ്റ വിത്യാസം മാത്രം.

കുളിയെല്ലാം കഴിഞ്ഞ്‌, ഒന്നുറങ്ങി ഒരു പന്ത്രണ്ടു മണിക്ക്‌ വല്ലതും കുടിക്കുകയും, ഞണ്ണുകയും ചെയ്യാം എന്നു കരുതി ഞങ്ങള്‍ പുറത്തേക്കിറങ്ങി.

ബീച്ചിലേക്കു നടക്കുന്ന വഴിക്ക്‌, ആളുകളേക്കാള്‍ അധികം പന്നികളെ ഞങ്ങള്‍ കണ്ടു എന്നു മാത്രമല്ല, സെപ്റ്റി ടാങ്ക്‌ എന്നു പറയുന്ന സാധനം, അവിടങ്ങളിലെ ടോയലറ്റിന്നില്ല എന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ഞങ്ങള്‍ കണ്ടു പിടിച്ചു.

ആളുകള്‍ ഡൌണ്‍ലോഡു ചെയ്യുന്നത്‌, പന്നികള്‍ ഡയറക്ട്‌ അപ്‌ ലോഡു ചെയ്യുന്ന സുന്ദര മനോഹരമായ, എക്കോ ഫ്രണ്ട്‌ ലി വേസ്റ്റ്‌ റിസൈക്ലിങ്ങ്‌ സിസ്റ്റം.

ബീച്ചിനോടു ചേര്‍ന്ന് മണല്‍തിട്ടയില്‍ കെട്ടി പടുത്ത ഒരു ബീയര്‍ ബാര്‍ കം റെസ്റ്റോറണ്ടില്‍ ഞങ്ങള്‍ കയറി.

ബീയറുകള്‍ അടിച്ച്‌ ഉള്ളിലെ ചൂടുകുറച്ചു.

വിശപ്പിന്റെ വിളി വന്നപ്പോള്‍, ഓണര്‍ കം, സപ്ലയര്‍ കം, അക്കൌണ്ടന്റിനെ വിളിച്ചു ചോദിച്ചു ഇന്നെന്താണു സ്പെഷല്‍ എന്ന്.

കൌണ്ടറില്‍ പോയി ഒരു ഹാര്‍ഡ്‌ ബോര്‍ഡില്‍ ടുഡേയ്സ്‌ സ്പെഷല്‍ എന്ന് നല്ല കയ്യക്ഷരത്തില്‍ എഴുതിയ മെനുവുമായവന്‍ വന്നു.

പോര്‍ക്ക്‌ 65
പോര്‍ക്ക്‌ ചില്ലി
പോര്‍ക്ക്‌ മപ്പാസ്‌
പോര്‍ക്ക്‌ മസാല
പോര്‍ക്ക്‌ സ്റ്റീക്ക്‌
പോര്‍ക്ക്‌ വിന്താലു.

സപ്ലയര്‍ ചോദിച്ചു, എന്താ എടുക്കേണ്ടത്.

ബില്ലെടുത്തോളൂ.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 8:49 AM

0 Comments:

Post a Comment

<< Home