Wednesday, June 07, 2006

കുറുമാന്‍ - ഒരു വെക്കേഷന്റെ തുടക്കം

പഠിത്തത്തിലുള്ള അതീവ താത്പര്യം മൂലം, പ്രി ഡിഗ്രി പരീക്ഷ കഴിഞ്ഞതും, എന്റെ ജാതകം ഞാന്‍ തന്നെ ഹരിച്ച്‌, ഗുണിച്ച്‌, ഗണിച്ചു നോക്കിയപ്പോള്‍, വിദ്യാപരമായി, സമയം വളരെ മോശമാണെന്നും, ആസന്നേ യോഗ പരാജയേ, കേതൂ ദ്ര്യഷ്ടി ദ ശുക്രദേ (തോല്‍വി, ജയിക്കാതിരിക്കല്‍, വിജയിക്കാന്‍ രക്ഷ യാതൊന്നുമില്ലാ, തുടങ്ങീ, പരാജയപെടുവാനുള്ള യോഗം ആസന്നമാണെന്നു ചുരുക്കം), കൂടാതെ, കേതുവില്‍ ശുക്രന്റെ ദൃഷ്ടി (അതായത്‌, മകന്റെ പഠിത്തത്തില്‍, അച്ഛന്റെ ദൃഷ്ടി കാര്യമായ്‌ പതിഞ്ഞു തുടങ്ങി എന്നര്‍ത്ഥം) എന്നിവയും തെളിഞ്ഞു കണ്ടു.

പരാജയം ഒരു ശീലമാക്കൂ എന്ന എക്സ്പെന്‍സീവായ പോളിസിക്കുടമയായ എനിക്ക്‌, ആസന്നമായ പ്രി ഡിഗ്രി പരീക്ഷാഫലത്തില്‍ യാതൊരു വിധ ആശയും, തോല്ക്കുമെന്നതില്‍ യാതൊരുവിധ ആശങ്കയും ഇല്ലായിരുന്നെങ്കിലും, ഗള്‍ഫ്‌ ജീവിതം മടുത്ത, അച്ഛന്‍ കുറുമാന്‍, ഗള്‍ഫില്‍ പൂട്ടികെട്ടിയ പെട്ടിയും, കിടക്കയും, നാട്ടിലേക്ക്‌ കൊണ്ടു വന്നു പെര്‍മനന്റായി നിവര്‍ത്തിയിട്ടിരുന്നതിന്റെ ഒരു നടുക്കം, ഞെട്ടുവാതം പോലെ എന്നെ ഇടക്കിടെ ഞെട്ടിച്ചിരുന്നു.

എന്തായാലും, പരീക്ഷ കഴിഞ്ഞതല്ലേ ഉള്ളു, ഇനി എന്തായാലും,റിസല്‍റ്റ്‌ വരുവാന്‍ രണ്ടുമാസത്തോളം ഉണ്ടല്ലോ, ആ സമയം കൊണ്ട്‌ ഇതിന്നൊരു മറുമരുന്നൊപ്പിക്കാം എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചു.

ഒഴിവുകാല ദിനങ്ങള്‍ പതിവുപോലെ, മീന്‍ ചൂണ്ടാന്‍ പോകുക, അമ്പല കുളത്തില്‍ ചങ്ങാടം കെട്ടി തുഴയുക, പിന്നെ, കണ്ണു കലങ്ങി ചുവന്നു പുറത്തേക്കുന്തി വരുന്നതു വരെ നീന്തികുളിക്കുക, വീട്ടില്‍ പോയി മൂക്കു മുട്ടെ ഭുജിക്കുക, കാശ്‌ തരപെട്ടാല്‍ സിനിമ കാണുക, തുടങ്ങിയ നിരുപദ്രവമായ കാര്യങ്ങള്‍ ചെയ്ത്‌ ഒന്നൊന്നരാഴ്ച കഴിഞ്ഞ ഒരു ഞായറാഴ്ച, തെണ്ടി തിരിഞ്ഞുച്ചക്ക്‌ വീട്ടിലെത്തിയപ്പോള്‍, ഡെല്‍ഹിയിലുള്ള എന്റെ കസിന്‍ സിസ്റ്ററും, കുടുംബവും വീട്ടില്‍ ഇരിക്കുന്നു.

വര്‍ത്തമാനങ്ങളെല്ലാം പറഞ്ഞിരിക്കുന്നതിനിടയില്‍ , ചേച്ചി ഒരു ചോദ്യം.

ഡാ, നിന്റെ പരീക്ഷ കഴിഞ്ഞ്‌ ഇവിടെ വെറുതെ ഇരിക്കുകയല്ലെ, ന്നാ, പിന്നെ നിനക്കൊരുമാസം ഞങ്ങളുടെ കൂടെ ഡെല്‍ഹിയില്‍ വന്നു നിന്നു കൂടെ?

ഒരു മാസത്തേക്കാണെങ്കില്‍ ഒരു മാസം, തല്ക്കാലം ഇവിടെ നിന്നൊന്നു മാറികിട്ടിയാല്‍,തിരികെ വരാതിരിക്കാനുള്ള കാരണം പിന്നീട്‌ കണ്ടു പിടിച്ചാല്‍ മതിയല്ലോ എന്നു കരുതി, ഞാന്‍ റെഡി എന്നു പറയുവാന്‍ വായ ഒന്നു പൊളിച്ചപ്പോഴേക്കും അച്ഛന്‍ പറഞ്ഞു. വേണ്ടടീ, അവനിവിടെ തന്നെ നില്ക്കട്ടെ. അവനാണെങ്കില്‍ അടുത്തമാസം ടൈപ്പിന്റെ ഹയറും, ഷോര്‍ട്‌ ഹാന്‍ഡിന്റെ ലോവറും എക്സാം ഉള്ളതാ.

അതുകേട്ടതോടെ, ചേച്ചി, അളിയന്‍, എന്റെ മരുമക്കളായ മൂന്നു വയസ്സുകാരി ചിത്ര, ഒരു വയസ്സുകാരന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ആ സബ്ജക്റ്റിനെ കുറിച്ചുള്ള ചര്‍ച്ച, തുടങ്ങിയ അതേ സ്പീഡില്‍ നിറുത്തിവച്ചു.

മൃഷ്ടാന്നഭോജനത്തിനുശേഷം, ചേച്ചിയും, കുടുംബവും, തിരികെ പോയപ്പോള്‍ മുതല്‍ ഞാന്‍ അമ്മയുടെ പുറകില്‍ ഒരു വാലായി കൂടി.

ഇനി മുതല്‍ സത്യമായും ഞാന്‍ പഠിക്കാം അമ്മേ, കടയിലെല്ലാം പറയുമ്പോള്‍ പോകാം, മീന്‍ ചൂണ്ടാന്‍ പോകുകയേയില്ല. കുളത്തില്‍ കുളിക്കാന്‍ പോയാല്‍ അരമണിക്കൂറിന്നകം വീടെത്താം, ചേട്ടന്മാരുമൊത്ത്‌ തല്ലു പിടിക്കുകയേയില്ല, തുടങ്ങിയ എന്നെ കൊണ്ട്‌ ചെയ്യാന്‍ പറ്റാത്ത എല്ലാ കാര്യങ്ങളും ചെയ്യാം എന്ന്, ഇലക്ഷന്‍ പ്രചരണത്തിനെത്തിയ സ്ഥാനാര്‍ത്തികളെ പോലെ, മുന്നും, പിന്പും നോക്കാതെ സധൈര്യം വിളിച്ചു പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, മൂന്നു ദിവസമായിട്ടും ചെവിയില്‍ കയറിയ വണ്ടിറങ്ങുന്നില്ല എന്നു കണ്ട്‌, സഹികെട്ട്‌, നാലാം ദിവസം രാവിലെ, ഒരര ഇഡ്ഡലി, ചമ്മന്തിയില്‍ മുക്കി വായിലേക്കച്ഛന്‍ വച്ച്‌ മിണ്ടാന്‍ പറ്റാതിരിക്കുന്ന നിമിഷത്തില്‍, എനിക്കുള്ള റെക്കമെന്റേഷന്‍ ലെറ്റര്‍ അമ്മ അച്ഛന്‍ മുന്‍പാകെ സമര്‍പ്പിച്ചു.

ദേ, അവന്‍ വിനീടൊപ്പം, ഡെല്ലിക്ക്‌ പൊയ്ക്കൊട്ടേന്നേ. ഒരു മാസത്തേക്കല്ലേ ഉള്ളൂ.

വായിലിരുന്ന ഇഡ്ഡലി കഷ്ണം, നില്‍പ്പനടിക്കുന്നതുപോലെ, ഒറ്റ ഇറക്കിന്‌ അച്ഛന്‍ അകത്താക്കിയതിന്നു ശേഷം മൊഴിഞ്ഞു. അവന്‍ ഒരു സ്ഥലത്തേക്കും പോകുന്നില്ല. മര്യാദക്ക്‌ ഇവിടെ ഇരുന്ന പഠിച്ചാല്‍ മാത്രം മതി. അവനേ പോലെ തന്നെ അല്ലെ അവന്റെ രണ്ടു ചേട്ടന്മാരും?

അവനെ പോലെയവര്‍ പഠിക്കാണ്ട്‌ തെണ്ടിതിരിഞ്ഞൊന്നും നടക്കുന്നില്ലല്ലോ? ഇനി അഥവാ അവന്‌ പോകണമെങ്കില്‍, വല്ല, മാവേലി സ്റ്റോറിലോ, റേഷന്‍ കടയിലോ, ഗോതമ്പു പൊടിക്കാനോ ഒക്കെ പൊയ്ക്കോട്ടെ. എന്റെ പണിയൊന്നു കുറഞ്ഞെങ്കിലും കിട്ടുമല്ലോ?

എന്റെ ഓര്‍മ്മയിലൊന്നും കാടാമ്പുഴയില്‍ പോയി, കാടാമ്പുഴ ഭഗവതിക്ക്‌ പാര മുട്ടൊന്നും ഞാന്‍ മുട്ടിയിട്ടോ, നേര്‍ന്നിട്ടോ ഇല്ല, പിന്നെങ്ങിനെ, എന്റെ ജനനം മുതല്‍ ഏതിനും, എന്തിനും,എനിക്ക്‌ പാരയായിട്ടെന്റെ രണ്ടു ചേട്ടന്മാര്‍ തീര്‍ന്നു എന്നാലോചിച്ചിട്ടെനിക്കൊരെത്തും പിടിയും കിട്ടിയില്ല!

ഏയ്‌, ഇനി അവന്‍ നന്നായി പഠിക്കാമെന്ന് പറഞ്ഞിട്ടുണ്ട്‌. ഒരു പ്രാവശ്യത്തിക്കല്ലെ? അവിടെ ചെന്നാല്‍ അവളും ഗോപ്യേം കൂടി അവനെ ഗുണദോഷിച്ചോളും. പോക്കോട്ടവന്‍.

ഏടീ, അവന്റെ ടൈപ്പിന്റേം, ഷോര്‍ട്ട്‌ ഹാന്റിന്റേം പരീക്ഷ പോവില്ലെ?

ഓ അതടച്ച ഫീസു പോകുമെന്നല്ലേ ഉള്ളൂ. വന്നിട്ടു വീണ്ടും എഴുതാമല്ലോ?

നീയ്യാ, ഈ ചെക്കനെ ഇങ്ങനെ വഷളാക്കണെ. എളേ സന്തതിയാണെന്നു കരുതി ഞാനും കുറേ പുന്നാരിച്ചു. ഉം, ഉം.. പൊയ്ക്കോ, പൊയ്ക്കോ, പക്ഷെ, റിസല്‍റ്റ്‌ വരുന്നേനു മുന്‍പു തന്നെ ഇവിടെ തിരിച്ചെത്തിയിരിക്കണം.

അച്ഛന്റെ പൊക്കോ എന്നുള്ള അനുമതി കിട്ടിയപ്പോള്‍, റിസല്‍റ്റ്‌ വന്നപ്പോള്‍, പ്രതീക്ഷിക്കാണ്ട്‌ റാങ്കു കിട്ടിയ സന്തോഷം എനിക്കു വന്നു.

അന്നെന്റെ വീട്ടിലും, അയല്‍പ്പക്കത്തെ ഒട്ടുമുക്കാല്‍ വീട്ടിലും ഫോണ്‍ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഒറ്റ വീട്ടിലും ഫോണ്‍ ഉണ്ടായിരുന്നില്ല!

ഒമ്പതരയുടെ മൂന്നുപിടിക - കാറളം റൂട്ടിലോടുന്ന ശ്രി അയ്യപ്പ ബസ്സില്‍ കയറി ഞാന്‍ കാറളത്തെ എന്റെ അമ്മായിയുടെ വീട്ടിലെത്തി.

എനിക്ക്‌ യാത്രാനുമതി കിട്ടിയ കാര്യം ബോദിപ്പിച്ചു. എല്ലാവര്‍ക്കും സന്തോഷം.

ഇന്നു ബുധനാഴ്ച, ശനിയാഴ്ച്ചയാണവരെല്ലാവരും തിരികെ ഡെല്‍ഹിയില്‍ പോകുന്നത്‌. ടിക്കറ്റ്‌ കിട്ടുമോ എന്നുള്ള പ്രശ്നം എന്നേ വീണ്ടും കൊഞ്ഞണം കുത്തി കാണിച്ചു.

അളിയന്‍ ഗോപ്യേട്ടന്‍ അക്കാര്യം ഏറ്റെടുത്തു.

ടിക്കറ്റ്‌ ഞാന്‍ റെഡിയാക്കാം. വെയിറ്റിംഗ്‌ ലിസ്റ്റില്‍ കിട്ടിയാലും മതി. നമ്മുക്കഡ്ജസ്റ്റ്‌ ചെയ്യാം.

മൂപ്പര്‍ സ്കൂട്ടറുമെടുത്ത്‌, എന്നേയും പുറകിലിരുത്തി, തൃശൂര്‍ക്ക്‌ ആ നിമിഷം തന്നെ യാത്ര തിരിച്ചു.

തൃശ്ശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ ചെന്ന് ടിക്കറ്റ്‌ എടുത്തു. വെയിറ്റിംഗ്‌ ലിസ്റ്റ്‌ ഒമ്പത്‌. സാരമില്ലടാ, നമുക്ക്‌ ശരിയാക്കാം.

തിരിച്ചു പോകുന്ന വഴി അരമനയില്‍ വണ്ടി സ്റ്റാന്റിലിട്ട്‌ എന്നേയും കൂട്ടി മൂപ്പരകത്തു കയറി.

ഡാ നീ ബീയറടിക്കുമോ?

വല്ലപ്പോഴും ഒരു ബീയറൊക്കെ അടിക്കുന്നതു കൂടാതെ അച്ഛന്റെ കുപ്പിയില്‍ നിന്നും ഒരൌണ്‍സ്‌ ബ്രാന്‍ഡിയോ, വിസ്കീയോ, ചിലപ്പോഴൊക്കെ ഞാന്‍ ആരുമറിയാതെ അടിച്ചുമാറ്റി അകത്താക്കിയിരുന്നെങ്കിലും, ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട സമയത്ത്‌ ബഹുമാനിക്കുക എന്നതെന്റെ ശീലമായതിനാല്‍, മനസ്സെതിര്‍ത്തിട്ടും, വേണ്ട എന്നു ഞാന്‍ പറഞ്ഞു.

കള്ളുകുടിയന്റെ മുഖലക്ഷണം മനപ്പാടമാക്കിയ ഗോപ്യേട്ടന്‍, എന്റെ വേണ്ട എന്ന ജല്‍പ്പനത്തിന്റെ അര്‍ത്ഥം, വേണം എന്നാണെന്നു വായിക്കുകയും, രണ്ട്‌ ബിയറിന്നും, ഒരു ബീഫ്‌ ഫ്രൈക്കും ഓര്‍ഡര്‍ നല്‍കുകയും ചെയ്തപ്പോള്‍, വരാന്‍ പോകുന്ന മധു നിറഞ്ഞ ദിനങ്ങളെ മുന്നില്‍ കണ്ട്‌, പുന്നെല്ലു കണ്ട എലിയേ പോല്‍ ഞാന്‍ ചിരിച്ചു.

വാ തുറന്നു ചിരിച്ച ചുണ്ട്‌, തിരികെ കൂടിചേര്‍ന്ന് നോര്‍മ്മല്‍ പൊസിഷനില്‍ എത്തുന്നതിനുമുന്‍പേ, അഞ്ചു മിനിട്ടു വൈകീഡാ ഗോപ്യേന്നും പറഞ്ഞ്‌ വേറൊരുവന്‍ ഞങ്ങള്‍ക്കിടയിലെ കട്ടുറുമ്പായി.

അതു സാരമില്ല, നീ ഇപ്പോള്‍ വരുമെന്നറിയാമെന്നതിനാല്‍, രണ്ടെണ്ണം ഞാന്‍ ആള്‍ റെഡി ഓര്‍ഡര്‍ ചെയ്തെന്ന് പറഞ്ഞ നിമിഷത്തില്‍, മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ, എന്റെ സ്വപ്നങ്ങള്‍ അരമനയിലെ, പൊട്ടിപൊളിഞ്ഞ തറയില്‍ വീണു ചിതറി.

ഇതാരാ, ഈ പയ്യന്‍?

ഇത്‌ ഭാര്യേടെ അമ്മാമന്റെ മോനാ, പേര്‌ കുറുമന്‍.

കൈനിട്ടിയ കട്ടുറുമ്പിന്റെ കൈയിലെന്റെ കൈ വെയ്ക്കുവാന്‍ ഞാന്‍ എഴുന്നേറ്റു നിന്നു. കൈ കൊടുത്തു. ചമ്മിയപോലെ ചിരിച്ചു.

ഞാന്‍ ജയരാജ്‌. ഇവിടുത്തെ രാമവര്‍മ്മപുരം സി ആര്‍ പി എഫ്‌ ക്യാമ്പിലെ ഡി വൈ എസ്‌ പി യാ എന്നും പറഞ്ഞു എന്റെ കൈ ആളൊന്നു പിടിച്ചു ഞരിച്ചു. (ഇത്രയും പ്രായക്കുറവുള്ള ഡി വൈ എസ്‌ പി ഉണ്ടാവുമോ എന്ന് ശങ്കിച്ച എനിക്ക്‌, എന്റെ കയ്യേലമര്‍ത്തിയതിന്റെ കരുത്തു കണ്ടപ്പോള്‍, ഇയാള്‍ക്കും ഡി വൈ എസ്‌ പി ആകാം എന്നു മനസ്സിലായി. തുടര്‍ന്നു വന്ന സംഭാഷണത്തില്‍ നിന്നും പുള്ളിക്കാരന്‍ വളരെ ചെറുപ്പത്തില്‍, സ്പോര്‍ട്സ്‌ ക്വാട്ടായില്‍ സര്‍വീസില്‍ കയറിയതാണെന്നും മറ്റും അറിഞ്ഞു. അതിന്നു ശേഷം നിരവധി തവണ, നാട്ടില്‍ വച്ചും, ഡെല്‍ ഹിയില്‍ വച്ചും, ഞങ്ങള്‍ കൂടിയിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ താമസമാക്കിയ ജയരാജേട്ടന്‍ ഇന്ന് ഐ പി എസ്‌ ഓഫീസറാണ്‌).

ഓര്‍ഡര്‍ ചെയ്ത ബിയറും, രണ്ടു ഗ്ലാസ്സുമായ്‌ സപ്ലയര്‍ വന്നു. ജയരാജേട്ടനെ കണ്ടതും ഒന്നൊതൊങ്ങി ചിരിച്ചു. പിന്നെ മൊഴിഞ്ഞു.

സാറിന്നായിരുന്നോ? ദാ അപ്രത്തെ റൂമിലേക്കിരിക്കായിരുന്നല്ലോ സാറെ.

ശരി, നീ ഇതെല്ലാമെടുത്തവിടെ വക്ക്‌. ഞങ്ങള്‍ അങ്ങോട്ടിരിക്കാം. ങാ, പിന്നെ നീ വരുമ്പോള്‍ ഒരു ഗ്ലാസ്സും കൂടി കൊണ്ടു പോര്‌.

വീണ്ടും,

ദേവദാരു പൂത്തു, എന്‍ മനസ്സിന്‍ താഴ്വരയില്‍

‍സപ്ലയര്‍ ബീഫ്‌ ഫ്രൈ കൊണ്ടു വന്നതിനോടൊപ്പം തന്നെ ഒരു ഗ്ലാസ്സും കൊണ്ടു വന്നതില്‍, ജയരാജേട്ടന്‍ ഇത്‌ ബിയറാണ്‌, നീ കുടിച്ചു ക്കൊള്‍ക എന്നും പറഞ്ഞ്‌ ഒഴിച്ചു തന്നപ്പോള്‍, മൂത്തവരുടേ വാക്കും, മുതു നെല്ലിക്കയും, ബിയറും, ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നറിയാവുന്നതിനാല്‍, ഇടവും, വലവും, നോക്കാതെ ഒറ്റവലിക്ക്‌ ഞാന്‍ ഗ്ലാസ്‌ കാലിയാക്കി, മേശമേല്‍ കാലി ഗ്ലാസ്‌ വച്ചു, പിന്നെ രണ്ടേ രണ്ടു കഷ്ണം ബീഫ്‌ ഫ്രൈ വായിലിട്ട്‌ ചവച്ച്‌ മിണ്ടാണ്ടിരുന്നു.

പിന്നേയും, പിന്നേയും ബിയര്‍ ബോട്ടിലുകള്‍ പലതും വന്നും പോയും ഇരുന്നു. അതിന്നിടയില്‍ ചിലകുപ്പിയിലെ ബിയറിന്റെ യോഗം, എന്റെ അന്നനാളവും, ആമാശയവും കാണണം എന്നായിരുന്നതിനാല്‍, ചിലപ്പോഴൊക്കെ അവരെന്റെ ഗ്ലാസ്സും റീഫില്‍ ചെയ്തു തന്നു.

ബീഫ്‌ ഫ്രൈ തീര്‍ന്നു, ഓംലറ്റുകള്‍ അനവധി തീര്‍ന്നു, പോര്‍ക്ക്‌ ഫ്രൈ തീര്‍ന്നു, അയ്ക്കൂറ വറുത്തത്‌ വന്നതു തീര്‍ന്നു, ബിയര്‍ കുപ്പികള്‍ പലതും തീര്‍ന്നു.

പല പല തവണ ഞങ്ങള്‍ മത്സരിച്ച്‌ മൂത്രമൊഴിച്ചു തിരികെ വന്നു.

അതിനിടയിലെപ്പോളോ, എന്റെ വെയിറ്റിംഗ്‌ ലിസ്റ്റ്‌ ഒമ്പതായിരുന്ന ടിക്കറ്റ്‌ ആരേയോ വിട്ട്‌, കണ്‍ഫേമാക്കി തിരികെ വരുത്തി, സഖാവ്‌ ഡി വൈ എസ്‌ പി ജയരാജ്‌.

ഒടുക്കത്തെ ഓര്‍ഡറായ, ചിക്കന്‍ ബിരിയാണിയില്‍ അന്നത്തെ കൂടികാഴ്ച ഞങ്ങള്‍ അവസാനിപ്പിച്ചു.

സപ്ലയര്‍ ബില്ല് കൊണ്ടു വന്നു വച്ചു.

പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്തുക്കാര്യം???? ഞാന്‍ മെല്ലെ മൂത്രമൊഴിക്കാന്‍ പോയി.

ഡാ പൂവ്വ്വാ എന്ന് ഗോപ്യേട്ടന്‍ ചോദിച്ചപ്പോഴാ പോണ്ട കാര്യം ഞാന്‍ ഓര്‍ത്തതു തന്നെ. ഞാന്‍ ഒരു ലവലാ, നീ ഓടിക്ക്യോന്ന് ചോദിക്കേണ്ട താമസം, സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഞാന്‍ സ്റ്റാന്‍ഡീന്നെറക്കി.

ഡാ, നിനക്കോടിക്കാന്‍ പറ്റിയില്ലെങ്കില്‍, ഞാന്‍ ജീപ്പും ഡ്രവറേം വിട്ടു തരാം എന്ന് ജയേട്ടന്‍ പറഞ്ഞപ്പോള്‍, അതിന്റെ ഒരാവശ്യവുമില്ല എന്നു പറഞ്ഞ്‌ ഗോപ്യേട്ടനേം പിന്നിലിരുത്തി ഞാന്‍ കൂര്‍ക്കഞ്ചേരി, ഊരകം, കരുവന്നൂര്‍, മൂര്‍ക്കനാട്‌ വഴി കാളവണ്ടി പോകുമ്പോലെ, കാറളത്തെത്തിച്ചു.

അന്ന് കാറളത്തു തന്നെ തങ്ങി, പിറ്റേ ദിവസത്തെ ശ്രീ അയ്യപ്പയില്‍ ഞാന്‍ സ്വന്തം വീടെത്തി. പിന്നിടുള്ള രണ്ടു ദിവസങ്ങള്‍, ഇത്രയും നല്ല മോനായിരുന്നോ നമ്മുടെ എന്ന്‌, അച്ഛനും, അമ്മക്കും തോന്നുന്ന വിധത്തിലുള്ള പെരുമാറ്റ ചട്ടങ്ങളായിരുന്നു ഞാന്‍ നടപ്പാക്കിയത്‌.

ആരെന്തൊക്കെ ചെയ്താലും, സമയത്തിനെ തടുത്ത്‌ നിര്‍ത്താന്‍ പറ്റുകയില്ലല്ലോ?

വ്യാഴം കഴിഞ്ഞപ്പോള്‍, വെള്ളി വന്നു, വെള്ളി കഴിഞ്ഞപ്പോള്‍ ശനിയും വന്നു.

ഇരിഞ്ഞാലക്കുടയില്‍ വന്ന് എന്നെ പിക്ക്‌ ചെയ്തിട്ട്‌ ഒരുമിച്ച്‌ തൃശൂര്‍ക്ക്‌ പോകാം എന്ന് ഗോപിചേട്ടന്‍ തലേ ദിവസം വന്നപ്പോള്‍ പറഞ്ഞിരുന്നു.

വൈകീട്ട്‌ മൂന്നേ നാല്‍പ്പ്പത്തി അഞ്ചിനാണ്‌ കേരള എക്സ്പ്രസ്സ്‌ തൃശ്ശൂരില്‍ വരുന്നത്‌.

ഉച്ചക്ക്‌, അപ്പാ കുറുമനും, അമ്മാ കുറുമിയും, മൂന്നു കുറുമ കുട്ടികളും, ഒരുമിച്ചിരുന്നൂണു കഴിച്ചു.

അമ്മക്കാകെ സങ്കടം. താഴെയുള്ള മകനല്ലെ? പുന്നാര മോനല്ലെ? താഴത്തും നിലത്തും വച്ച്‌ വളര്‍ത്ത്യേതല്ലെ. ഇന്ന് വരേയായി സ്കൂളില്‍ നിന്നും ടൂറ്‌ പോകുന്ന ഒരു ദിവസമോ, അമ്മാമന്‍, അമ്മായി, വല്ല്യമ്മ, ചെറിയമ്മ തുടങ്ങിയവരുടെ വീട്ടില്‍ പോയി നില്ക്കുന്ന ഒരാഴ്ചയോ അല്ലാതെ, ഇതിന്നാ, ആദ്യമായ്‌ എന്റെ ചെക്കന്‍, ഒരുമാസത്തേക്ക്‌ വിട്ടുനില്ക്കാന്‍ പോണൂ. അതും സ്വന്തം നാടാണേല്‍ ഓക്കെ......ഇതിപ്പോ, മൈലുകള്‍ക്കപ്പുറമുള്ള ഡെല്ലിയില്‍?

അമ്മ മൂക്കു പിഴിഞ്ഞു സാരിയില്‍ തുടച്ചു.

എത്ര തന്നെ ചീത്ത പറഞ്ഞാലും, തല്ലിയാലും, തന്റെ പെറ്റായ, അരുമ പുത്രനെ ഒരു മാസത്തേക്ക്‌ കാണാന്‍ പറ്റാത്ത ദുഖം മറക്കാന്‍ വേണ്ടി അച്ഛന്‍ കുറുമാന്‍ ഒരു വില്‍സുമ്മേന്ന് മറ്റൊന്നിനു തീകൊളുത്തി പുക വെറുതെ ഊതി വിട്ടുകൊണ്ടിരുന്നു.

ആദി കുറുമാനും, മധ്യ കുറുമാനും, എന്തൊക്കെ പറഞ്ഞാലും, അവന്‍ ഞങ്ങളുടെ ഓമന അനിയനല്ലെ, തങ്ങളുടെ ഓഹരി, ഇഡ്ഡലിയും, ദോശയും, പഴം പൊരിയും, കുറച്ച്‌ അധികം തിന്നാല്‍ എന്താ, മണ്ണെണ്ണയും, ഗോതമ്പും വാങ്ങാന്‍, റേഷന്‍ കടയിലും, പാമോയില്‍ വാങ്ങാന്‍ മാവേലി സ്റ്റോറിലും എപ്പോളും പോയിരുന്നതല്ലെ, ഇനി മുതല്‍ ഒരു മാസത്തെക്കേങ്കിലും,നമ്മള്‍ തന്നെ പോകണ്ടെ എന്നാലോചിച്ചു വ്യസനിച്ചു.

പിന്നാലെ, പല അയല്‍പക്കക്കാരും, വന്നു യാത്ര പറഞ്ഞു.

എതാണ്ട്‌ നമ്മടെ ഡിക്കിന്റെ സാരഥി മുരളി വിളിച്ചുകൂട്ടുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്ര ആളുകള്‍ എന്നെ യാത്രയാക്കാന്‍ എന്റെ തിരുമുറ്റത്തുണ്ടായിരുന്നു.

ഇരച്ചു വന്നു കയറിയ അമ്പാസിഡറിന്റെ ഡിക്കിയില്‍ എന്റെ ബാഗ്‌ വച്ച്‌, ഞാനും വണ്ടിയില്‍ കയറി.

പെട്ടെന്നതാ, പൂതക്കാടന്‍ റോസില്യേച്ചി ഓടിവന്ന് (ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആപ്പിസിന്റെ അരികില്‍ ചായകട നടത്തിയിരുന്ന), അച്ചപ്പം, കുഴലപ്പം, പഴം പൊരി എന്നിവയടങ്ങുന്ന ഒരു കവര്‍ എന്റെ കയ്യില്‍ തന്നതിന്നുശേഷം പറഞ്ഞു. എന്റെ മോനെ, നീ പോയ്യ്യാ ഈ വീടുമാത്രല്ലാട്ടാ, നമ്മുടെ എടവഴിതന്നെ ഉറങ്ങും. ന്നാലും, നീ പോയി വാടാ ന്ന്‌ പറയണ കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. അവര്‍ക്കും ഉണ്ടേ മൂന്നു പെണ്‍കുട്ടികള്‍, ഞാന്‍ രാക്കി കെട്ടാറുള്ള മൂന്നു പെണ്മക്കള്‍.

അങ്ങനെ ഞങ്ങടെ വണ്ടി എന്റെ മുറ്റം കഴിഞ്ഞ്‌ നീങ്ങി, തൃശ്ശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തി. പറഞ്ഞ സമയത്തിന്നും വെറും, മൂന്നേ മൂന്നു മണിക്കൂര്‍ മാത്രം വൈകി കേരളാ എക്സ്പ്രസ്‌ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ വന്നു കിതച്ചു.

പെട്ടി, കുട്ടി,പിന്നെ, ചൊവ്വൂരുന്ന് വാങ്ങിയ, ആട്ടുകല്ല്‌, അമ്മിക്കല്ല്‌ തുടങ്ങിയവ ഞാനും, ഗോപ്യേട്ടനും കൂടി വണ്ടിയില്‍ കയറ്റി, ഞങ്ങളുടെ സീറ്റിന്നടിയില്‍ അഡ്ജസ്റ്റ്‌ ചെയ്ത്‌ വെച്ചു.

എല്ലാവരും സീറ്റില്‍ ഇരുന്നപ്പോഴേക്കും, അവന്‍ കരഞ്ഞു........കൂൂൂൂൂൂൂൂ..............കൂൂൂൂൂൂൂൂൂൂൂൂൂൂ

eTrust® Internet Security Suite provides comprehensive protection against viruses, hackers, identity thieves, spyware, spam, offensive web sites, and other online threats that can jeopardize your privacy, your data, and your PC's performance. It combines easy-to-use, business-strength technology with preconfigured settings and automatic updates that take the guesswork out of PC security.

PC Magazine 4-Star Rating
4 Ways to Save

posted by സ്വാര്‍ത്ഥന്‍ at 11:10 AM

0 Comments:

Post a Comment

<< Home