Thursday, May 18, 2006

മണ്ടത്തരങ്ങള്‍ - ഹൌസ്‌ഓണറും ഓസിന് കിട്ടിയ ഭക്ഷണവും

ഓണര്‍ നല്ല ഓണര്‍
എന്ത് നല്ല ഓണര്‍
കുക്കില്ലാത്ത ദിവസം
ഫുഡുണ്ടാക്കി തന്നു.

ഹൌസ് ഓണറെ പറ്റി നല്ല മതിപ്പായിപ്പോയി അന്ന്. കുക്ക് വന്നില്ല എന്ന് രാവിലെ എങ്ങിനേയോ അറിഞ്ഞ് വൈകുന്നേരം എനിക്കും സഹമുറിയനും വേണ്ട ഭക്ഷണം ഉണ്ടാക്കി കൊടുത്തയച്ചിരിക്കുന്നു. എന്ത് നല്ല ഹൌസ് ഓണര്‍.

പാത്രങ്ങള്‍ കുറേ എണ്ണം ഉണ്ട്. ഒരോന്നായി തുറന്ന് നോക്കി.

ആദ്യത്തേതില്‍ ലെമണ്‍ റൈസ്. അതു തുറന്നത് പോലെ അടച്ച് വച്ചു. എനിക്കും എന്റെ സഹമുറിയനും ലെമണ്‍ റൈസ്, പുളിയോഗരെ, കോക്കനട്ട് റൈസ് എന്നീ കന്നഡ ഡെലിക്കസീസ് കണ്ടു കുട. ചുവന്നരിച്ചോറ്, അല്ലേല്‍ വെളുത്ത‌അരി, പിന്നെ ബാസ്മതി അരിയും. ബാക്കി എന്ത് കണ്ടാലും ഒന്നുകില്‍ ഞങ്ങള്‍ ഓടും അല്ലെങ്കില്‍ അത് കൊണ്ട് വരുന്നവനെ ഓടിക്കും.

രണ്ടാമത്തെ പാത്രത്തില്‍ സാമ്പാര്‍. ഒരിത്തിരി എടുത്ത് രുചി നോക്കി. നല്ല മധുരം. അല്ലെങ്കിലും കര്‍ണാടകയില്‍ ഇങ്ങനെയാ, എല്ലാത്തിലും ശര്‍ക്കര കലക്കും. അതില്ലാതെ അവര്‍ക്ക് പറ്റില്ല. ഇന്നാള് ഏതോ ഒരു ഹോട്ടലില്‍ പോയി ഊണ്‌ കഴിച്ചപ്പോള്‍ അവിടത്തെ അച്ചാറിനും ഉണ്ട് മധുരം. ശിവ ശിവ. മധുരസാമ്പാറും വേണ്ടേ വെണ്ടേ. അതും അടച്ചു വച്ചു.

പിന്നെ ഒരു പാത്രത്തില്‍ എന്തോ ഒരു തോരന്‍. ചോറും സാമ്പാറും ഇല്ലാതെ തോരന്‍ കഴിക്കുന്നത്തെങ്ങിനാ, ആ പാത്രവും അടച്ചു. ഇനി ഒരു പാത്രവും കൂടി.

അതില്‍ ചിക്കന്‍ തന്നെ ആയിരിക്കും, അതിന്റെ ഒരു ഭാഗത്ത് മസാല ഒഴുകിയ പാട് കാണാനുണ്ട്. കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് പാത്രം തുറന്നു. ഭാഗ്യം, ചിക്കന്‍ തന്നെ. പക്ഷെ രുചി നോക്കിയപ്പൊ അയ്യോന്ന് വിളിച്ചു പോയി. പായസത്തില്‍ ചിക്കന്‍ കഷ്ണം ഇട്ടപോലെ. അതിലും മധുരമയം. ഞങ്ങളുടെ കൊതി ആവിയായി കാറ്റിലലിഞ്ഞു. ആ പാത്രവും ഞങ്ങള്‍ക്ക് അടച്ച് വയ്ക്കേണ്ടി വന്നു.

വന്ന ദേഷ്യത്തിന് ആ പാത്രങ്ങള്‍ ഞങ്ങള്‍ ചപ്പു് ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്ന മൂലയ്ക്കിട്ട് പുറത്ത് ഊണ് കഴിക്കാന്‍ പോയി. ഊണ് കഴിച്ച് തിരിച്ച് വന്ന ഉടനേ ഹിപ്പൊപ്പൊട്ടാമസ്സിനെപ്പോലെ കിടന്ന് ഉറങ്ങുകയും ചെയ്തു.

അന്നൊരു വ്യാഴാഴ്ച ആയിരുന്നു. പിറ്റേന്ന് വെള്ളിയാഴ്ച ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ച് എനിക്ക് നാട്ടില്‍ പോകേണ്ട ആവശ്യം വന്നു. എന്റെ സഹമുറിയന് തിരുവനന്തപുരത്ത് ഒരു ട്രൈനിങ്ങ് പ്രമാണിച്ച് അവനും പോയി. രണ്ടാളും തിരിച്ച് വന്നത് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ്.

കുക്ക് അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ അത്താഴം സ്ഥിരമായി പുറത്ത് നിന്നുമാക്കി. സ്ഥിരം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നത് മുതലാകില്ല എന്ന് കണ്ട് ഓണര്‍ അത് തരുന്നതും നിര്‍ത്തി. മധുരതരമായ അത്താഴം കഴിക്കാന്‍ താല്പര്യമില്ലാത്ത് കാരണം ഫ്രീ ഭക്ഷണം കിട്ടാഞ്ഞിട്ടും ഞങ്ങള്‍ ഹാപ്പി.

ആഴ്ച ഒന്നങ്ങിനെ കഴിഞ്ഞു. ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നിടത്ത് നിന്ന് സഹിക്കാന്‍ വയ്യാത്ത് ദുര്‍ഗന്ധം വന്ന് തുടങ്ങിയപ്പോഴാണ് പണ്ട് തന്ന ഭക്ഷണപാത്രങ്ങള്‍ അതിന്റെ അടിയില്‍ ഉള്ള കാര്യം ഓര്‍ത്തത്. അതിന്റെ ആ പരിസരപ്രദേശത്തേക്കെങ്ങും അടുക്കാന്‍ പറ്റുന്നില്ല. അതിനു മുന്നേ ഓക്കാനം വരുന്നു. വീട്ടിലേയ്ക്കേ അടുക്കാന്‍ പറ്റാത്ത സ്ഥിതി.

മൂക്കിനകത്തും പുറത്തും വിക്സും അമൃതാഞ്ജനും ചേര്‍ന്ന മിശ്രിതം തേച്ച് പിടിപ്പിച്ച്, ഇനി വേറെ ഒരു മണവും അകത്ത് കേറില്ലെന്ന് ഉറപ്പിച്ച്, മൂക്കിനു പുറത്ത് തുണിയുടെ ഒരു മറയും കെട്ടി ഇല്ലാത്ത് ധൈര്യവും സംഭരിച്ച് ചവറുകൂനയുടെ അടിയില്‍ നിന്ന പാത്രങ്ങള്‍ നാലും ഞങ്ങള്‍ പൊക്കിയെടുത്തു. ഇത്ര ദുര്‍ഗന്ധം വമിക്കുന്ന സാധനം പുറത്തെങ്ങും കൊണ്ടുപോയി കളയാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അത് ക്ലോസറ്റില്‍ ഒഴിക്കിക്കളയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ബാത്ത്‌റൂമില്‍ ചെന്ന് ആദ്യത്തെ പാത്രം തുറന്നു. തുറക്കേണ്ട താമസം അതില്‍ നിന്നു നൂഡിത്സ് പോലെ കൊച്ച് കൊച്ച് പുഴുക്കളും കൃമികീടങ്ങളും പുറത്ത് ചാടി. അത് വരെ പിടിച്ച് നിന്നതൊക്കെ അവിടെപ്പോയി. കാവിലമ്മ കൈവിട്ടു. രണ്ടാളും ചര്‍ദ്ദി തുടങ്ങി.

ആ പാത്രം തന്നതിന് ശേഷം ഞങ്ങള്‍ കഴിച്ച സകല ഭക്ഷണവും അന്നു ഞങ്ങള്‍ വെളിയില്‍ തള്ളി. എന്നിട്ടും നിന്നില്ല. അടുത്ത രണ്ടു ദിവസം ഞങ്ങള്‍ക്ക് ഭക്ഷണം എന്ന് കേട്ടാല്‍ തന്നെ ഓക്കാനം വരുമായിരുന്നു. ജ്യൂസ് കുടിച്ചാലും ജീവന്‍ നിലനിര്‍ത്താം എന്ന് ഞങ്ങള്‍ക്ക് മനസ്സിലായ ദിവസങ്ങളായിരുന്നു പിന്നീട്.

ഓട കഴുകി വൃത്തിയാക്കുന്ന ഒരാളെ വിളിച്ച് കൊണ്ട് വന്നാണ് ആ പാത്രങ്ങള്‍ ഞങ്ങള്‍ പിന്നീട് വൃത്തിയാക്കിയത്. നേരത്തേ പറഞ്ഞുറപ്പിച്ചതിന്റെ ഇരട്ടി കാശ് കൊടുത്തതിനുപുറമേ അങ്ങേരുടെ പുച്ഛം നിറഞ്ഞ നോട്ടവും കാണേണ്ടി വന്നെങ്കിലും സാരമില്ല, അപകടം ഒഴിവായിക്കിട്ടിയല്ലോ.

എന്തായാലും ആ പാത്രങ്ങള്‍ ഇപ്പോഴും വീട്ടില്‍ അലമാരയില്‍ തന്നെ ഉണ്ട്. പഴയ ഓര്‍മ്മക്ക് മാത്രമായി വച്ചതല്ല. അത് തിരിച്ച് കൊടുത്താല്‍ ചിലപ്പോല്‍ ഇനി എന്നെങ്കിലും ഹൌസ്‌ഓണര്‍ക്ക് ഇനിയും ഭക്ഷണം കൊടുത്തയക്കണമെന്ന് തോന്നിയാലോ? ആ കുക്ക് ഇതു വരെ വന്നിട്ടില്ലേയ്.

posted by സ്വാര്‍ത്ഥന്‍ at 3:59 AM

0 Comments:

Post a Comment

<< Home