Wednesday, April 26, 2006

കൂമൻ‍പള്ളി - ബിസ്മി

http://koomanpalli.blogspot.com/2006/04/blog-post_25.htmlDate: 4/26/2006 12:09 PM
 Author: ദേവരാഗം
ബസ്സ്‌ അതിന്റെ സ്റ്റോപ്പിലല്ലാതെ നിറുത്തിയത്‌ ഒരു പോലീസ്‌ സബ്‌ ഇന്‍സ്പെക്റ്റര്‍ക്കു കയറാനായിരുന്നു. അയാളെക്കണ്ടതും പേനകള്‍ നിറച്ച ഇരുമ്പു പെട്ടി മാറത്തടുക്കി ബിസ്മിയലി എഴുന്നേറ്റ്‌ തന്റെ ഇരിപ്പിടം സ്വീകരിക്കാന്‍ ആ യൂണിഫോം ധാരിയെ ക്ഷണിച്ചു."യേഷ്‌ ഖമോണ്‍.."

പോലീസുകാരന്‍ സ്റ്റേഷനു മുന്നില്‍ വണ്ടി നിറുത്തിച്ച്‌ ഒരു നന്ദിവാക്കു പോലും പറയാതെ ഇറങ്ങിപ്പോയിക്കഴിഞ്ഞ്‌ ഞങ്ങള്‍ ഈ വൃദ്ധന്‍ അയാള്‍ക്ക്‌ ഇരിക്കാന്‍ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കേണ്ടിയിരുന്നില്ലെന്ന് പ്രമേയം പാസ്സാക്കി.
"ഒരു ഏ എസ്‌ ഐ എന്നാല്‍ വെറും ഒരു ക്ലെര്‍ക്ക്‌ അല്ലേ? എന്തിനാണു എഴുപതു വയസ്സായ അലിയാരുകാക്ക പെട്ടിയും കുടുക്കയും താങ്ങി എഴുന്നേറ്റ്‌ എമ്മാനെ ഇരുത്തുന്നത്‌? കെ എസ്‌ ഈ ബിയിലെ ഒരു ക്ലാര്‍ക്കായിരുന്നു വന്നതെങ്കില്‍ ഇങ്ങനെ എഴുന്നേറ്റു കൊടുക്കുമായിരുന്നോ? കാക്കായെപ്പോലുള്ളവരാണീ നാട്ടില്‍ പോലീസിനെ.."

പുള്ളേരേ, ഈ വഴിയോരത്ത്‌ ഓടപ്പുറത്ത്‌ ഞാനെന്റെ കച്ചവടം നടത്തുന്നു. എന്നും കാണുന്ന മുഖങ്ങള്‍ പോലീസുകാര്‍, അവരിലൊരാള്‍ക്ക്‌ എന്റെ മുഖം തിരിച്ചറിയാനായാല്‍.

ചിന്നക്കടയെത്തി. "എല്ലാരും ഇറങ്ങണം." കണ്ടക്റ്റര്‍ അറിയിച്ചു.

"യേഷ്‌ ഖമിംഗ്‌" ബിസ്മിയലി പെട്ടിയെടുത്തു. തുവര്‍ത്ത്‌ തോളിലൊരു ഷാള്‍ പോലെ ഇട്ടു. മുണ്ടു മടക്കി കുത്തി ഇറങ്ങിപ്പോയി.

ബിസ്മി പൌണ്ടന്‍ പേനകള്‍, ഞെക്കുമ്പോ നിബ്ബ്‌ വരികയും വീണ്ടും ഞെക്കുമ്പോളത്‌ ഉള്‍വലിയുകയും ചെയ്യുന്ന ജൂബിലി ആട്ടോമാത്തിക്ക്‌ പേനകള്‍, റീഫില്‍, ക്യാമല്‍ മഷി, ചെല്‍പ്പാര്‍ക്ക്‌ മഷി, റൂളിപ്പെന്‍സില്‍, ഡബ്ബര്‍. എഴുത്തു സാമഗ്രികളെല്ലാം വില്‍പ്പനക്ക്‌ അലിയാരുടെ കയ്യിലുണ്ട്‌. ഒരു ചിലന്തി വല കെട്ടിയിരിക്കുമ്പോലെ ഓടപ്പുറത്തു വിരിച്ച ടാര്‍പ്പാളിനില്‍ ഇതെല്ലാം നിരത്തി തിമിരത്തിന്റെ വെളുത്ത വളയങ്ങള്‍ വീണ കണ്ണാലെ നടന്നു പോകുന്നവരെ നോക്കി ആ കിഴവന്‍ അങ്ങനെ വെയിലിലേക്കു കാല്‍ നീട്ടി കടത്തിണ്ണയിലിരിക്കും.വഴിപോക്കരില്‍ ആരുടെയെങ്കിലും കണ്ണ്‍ പേനകളില്‍ തടഞ്ഞുനിന്നാല്‍ ഉറക്കെ ക്ഷണിക്കും"യേഷ്‌ ഖമോണ്‍!"വിലപേശലൊഴിച്ചാല്‍ അലിയാരുടെ കച്ചവടത്തില്‍ ആര്‍ക്കും കുറ്റമോ കുറവോ കണ്ടുപിടിക്കാനൊന്നുമില്ല.

ചെറുപ്പകാലത്ത്‌ മട്രിക്കുലേഷന്‍ എഴുതാന്‍ താന്‍ അലിയാരുടെ കയ്യില്‍ നിന്നും വാങ്ങിയ അതേ പേന താന്‍ പെന്‍ഷന്‍ മസ്റ്റ്രോള്‍ ഒപ്പിടാനും കൊണ്ടുപോകുന്നെന്നും മറ്റുമുള്ള പഴങ്കഥകള്‍ പറഞ്ഞ്‌ കൊച്ചു മകനു പേനവാങ്ങാന്‍ വരുന്ന സമപ്രായക്കാരെ കാണുമ്പോള്‍ ആ കച്ചവടക്കാരന്‍ സംതൃപ്തിയോടെ പറയും "യേഷ്‌, റൈറ്റ്‌!"

അമ്പതു വര്‍ഷത്തെ റൈറ്റുകളുടെ കഥ ഞങ്ങളോടു പങ്കിടുന്ന ബസ്‌ യാത്രകളിലൊന്നിലാണ്‌ ആദ്യമായി ഒരു റോങ്ങ്‌ കണ്ടെത്തിയതും. ജാസ്മിന്റെ ഫയലില്‍ കുത്തിക്കണ്ട ആ റോങ്ങിനെ താല്‍പ്പര്യപൂര്‍വ്വം ഊരിയെടുത്ത്‌ ബിസ്മിയലി ചോദിച്ചു "പേര്‍ഷ്യേന്നു കൊണ്ടുതന്നതാണോയിത്‌?"

"അല്ല കാക്കാ, ഇതു ബ്യൂട്ടി പാലസില്‍ നിന്നു വാങ്ങിയതാ."

അലി റെയ്നോള്‍ഡ്‌ പേനയെ തുറന്ന് ഗുണപരിശോധന നടത്തി.
യേഷ്‌. ഏറിയാലൊരാറു മാസം. പിന്നെ പിരിച്ചടക്കുന്നയിടത്തുവച്ച്‌ പൊട്ടിപ്പോകും. എത്തര കൊടുത്ത്‌?അഞ്ചു രൂപായോ? യേഷ്‌ ഖമോണ്‍. ആറുമാസത്തേക്കഞ്ചേ .വര്‍ഷത്തേല്‍ പത്ത്‌. മോള്‍ക്ക്‌ അമ്പതു വര്‍ഷം എഴുതണമെങ്കില്‍ അഞ്ഞൂറുരൂപാ. അള്ളോ, ഇതു പറ്റിപ്പാ കച്ചോടം.

ജാസ്മിന്‍ തലയറഞ്ഞു ചിരിച്ചു."പൊന്നലിയാരു കാക്കാ. എന്റെ നാളത്തെക്കാര്യം പോലും എനിക്കറിഞ്ഞൂടാ. അമ്പതു വര്‍ഷത്തേക്കു പേനായോ."

ക്ലാസ്സില്‍ ഞാന്‍ ഒറ്റക്കൊരു ബഞ്ചിലായി . മഞ്ഞ നിറം തുടങ്ങിയ വെയിലിലേക്ക്‌‌ നോക്കി ഉറക്കം തൂങ്ങുമ്പോള്‍ കണ്ണടക്കു മുകളിലൂടെ അലസമായി നോക്കിക്കൊണ്ട്‌ പ്രൊഫസര്‍ വായിച്ചു "hence the decision to s set up a cell to wind up those companies referred to the Board for Industrial and Financial Reconstruction as per the new SICA, for which no viable rehabilitation package could be formulated. Those organizations that cannot keep adrift in the gush of the modern technological.. എഴുന്നേറ്റു. "സര്‍ സുഖമില്ല". ഹാങ്ങോവര്‍ പോലെ ഒരു പരവേശം.

ലേഡി അതലെറ്റ്‌സ്‌ ഹോസ്റ്റല്‍ ജനാലയില്‍ നിന്നും നാലായി മടക്കിയ അരപ്പായ പ്രണയലേഖനം ചിറകുകളാക്കി ഒരു റോട്ടോമാക്ക്‌ പേന താഴെ കൈക്കുമ്പിള്‍ നീട്ടില്‍ നില്‍ക്കുന്ന ചെറുക്കന്റെ നേര്‍ക്ക്‌ പറന്നിറങ്ങി. അവന്‍ ഇതു കണ്ടോടാ ലവ്വ്‌ എന്ന മട്ടില്‍ എന്നെ നോക്കി. എഴുതി എഴുതി പ്രണയം തെളിയട്ടെയെന്ന് രവീണ ഠണ്ടന്‍ അനുഗ്രഹിച്ച കമിതാക്കള്‍.

ഐലണ്ട്‌ എക്സ്‌പ്രസ്സ്‌ വന്നു നിന്നു. പത്തിരുനൂറോളം പേര്‍ ഒരു ജാഥപോലെ ചീനക്കാര്‍ നിര്‍മ്മിച്ച റെയില്‍ച്ചരക്കു പാണ്ടികശാലത്തിണ്ണയിലൂടെ നിരത്തിലെത്തി. എന്നാല്‍ ആരുടെയും കണ്ണുകള്‍ ഓടപ്പുറത്ത്‌ നിരത്തിയ ബിസ്മിയിലും ജൂബിലിയിലും തടഞ്ഞുനില്‍ക്കുന്നില്ല.

"യേഷ്‌ ഖമോണ്‍‍" ബിസ്മിയലി ആശയറ്റ്‌ ആരെയെന്നില്ലാതെ ഉറക്കെ വിളിച്ചു.

തള്ളിവന്ന മഹാജനാവലിയുടെ കീശകള്‍ അലിക്കു നോട്ടുകള്‍ കൊടുക്കാതെ തിരക്കിട്ടു വഴിയിടുക്ക്‌ കടന്നു പുറത്തു പോയി.

വെള്ളിയുടെ നിറമുണ്ടായിരുന്ന വെയില്‍ പെട്ടെന്നു മഞ്ഞയും പിന്നെ ബ്രൌണും ആയി. ബിസ്മിയലി താനറിയാതെ അടച്ചിട്ട കടയുടെ തുരുമ്പു ഷട്ടറിലേക്ക്‌ ചാഞ്ഞു.
"യേഷ്‌?" ഒന്നും കഴിക്കാഞ്ഞിട്ടാവുമോ?

തള്ളി വന്ന ദീര്‍ഘശ്ശ്വാസം പ്രാണവായുവിന്‍ കണികകളൊന്നും അലിക്ക്‌ കൊടുക്കാതെ ‌ നെഞ്ചിന്‍കൂട്‌ കടന്നു പുറത്തു പോയി.
"യേഷ്‌ ഖമിംഗ്‌".ബിസ്മില്ലാഹ്‌.

posted by സ്വാര്‍ത്ഥന്‍ at 11:11 AM

0 Comments:

Post a Comment

<< Home