Friday, March 24, 2006

Suryagayatri സൂര്യഗായത്രി - മോക്ഷം!

ഭൂമിയിലെ സകല ഭാരവും താങ്ങുന്നതിന്റെ ദൈന്യം ശേഷാദ്രി അറിഞ്ഞു. കണ്ണുകള്‍ നിസ്സഹായതയില്‍ വികസിച്ചു. മുന്നില്‍ നില്‍ക്കുന്ന ബ്ലേഡ്‌ കമ്പനിക്കാരന്‍ അഗ്നികുണ്ഠമാണെന്നും, അയാളുടെ വായില്‍ നിന്നും കനലുകള്‍ തന്റെ മുഖത്തേക്ക്‌ ഓടിയടുക്കുകയാണെന്നും ശേഷാദ്രിക്ക്‌ തോന്നി.

ഇന്നേയ്ക്ക്‌ നാലാം പക്കം നിശ്ചയത്തിനൊരുങ്ങുന്ന വീട്‌. ആഹ്ലാദിക്കുന്ന ഭാര്യ. ഉല്ലസിക്കുന്ന നാലു മക്കള്‍. ഇവരുടെ മേല്‍ താന്‍ വിതയ്ക്കാന്‍ ഒരുങ്ങുന്ന ദുഖഃത്തിന്റെ വിത്തുകള്‍. അയാള്‍ വേച്ച്‌ പോകുന്ന കാലും, പിടയ്ക്കുന്ന മനസ്സുമായി പിന്തിരിഞ്ഞു നടന്നു.

ബ്ലേഡ്‌ കമ്പനിക്കാരന്‍ തിരസ്കരിച്ച, വീടിന്റെ ആധാരം, നിശ്ചയത്തിന്റെ സമയം അടുക്കുമ്പോഴേക്കും പൈസ തരാമെന്ന അയാളുടെ വാക്ക്‌, കഴിഞ്ഞയാഴ്ച വേണമെന്ന് ഉറപ്പ്‌ പറയാത്തതിനാല്‍ വേറെ ആര്‍ക്കോ അടിമയായ പണം, സ്ത്രീധനം, വിവാഹച്ചെലവ്‌, നാട്ടുകാര്‍, കന്യാദാനം കൊണ്ട്‌ മാത്രം കൈവശമാക്കാന്‍ പറ്റുന്ന മോക്ഷം. എല്ലാം കൂടെ ചുറ്റും നിന്ന് അട്ടഹസിക്കുകയാണ്. പരിഹാസത്തിന്റെ ശൂലം കൊണ്ട് കുത്തിനോവിക്കുകയാണ്.

വീട്ടിലെത്തി. ആധാരം ആരും കാണാതെ കട്ടിലിനടിയിലെ മരപ്പെട്ടിയിലേക്ക്‌ എറിഞ്ഞു. പതിവില്ലാത്ത വിധം ഭക്ഷണപൊതി കണ്ടപ്പോള്‍ അമ്പരന്ന മുഖങ്ങള്‍. വിശദീകരണവും ഉടനെ. അക്ക ഇനി എത്ര നാള്‍ ഈ വീട്ടില്‍. സന്തോഷത്തോടെ കഴിച്ച്‌ ഇനിയൊരിക്കലും ഉണരാത്ത നിദ്രയിലേക്ക്‌ നടന്ന് പോയ അവരെ നോക്കി ബോധത്തിനും അബോധത്തിനും ഇടയില്‍ ആയ അയാള്‍ ബാക്കി വന്ന അന്നം മുഴുവന്‍ ആര്‍ത്തിയോടെ വായിലേക്കിട്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പിന്നെ ഒറ്റയ്ക്കായിപ്പോവാന്‍ വയ്യെന്ന ധൃതിയില്‍ വീട്ടുകാരോടൊപ്പം ചേര്‍ന്നു.

മുമ്പേ കണക്കെഴുതിയ ചിത്രഗുപ്തനും, മോക്ഷദാതാവും നിസ്സംഗരായി ഇരുന്നു. പതിവു പോലെ.

ബ്ലേഡ്‌ കമ്പനിക്കാരന്റെ അലമാരയില്‍ അപ്പോഴും ഇരി‍ക്കുന്നുണ്ടായിരുന്നു, ഒരുപാട്‌ നോട്ടുകെട്ടുകള്‍- തങ്ങളുടെ മോക്ഷവും കാത്ത്‌.

posted by സ്വാര്‍ത്ഥന്‍ at 2:13 AM

0 Comments:

Post a Comment

<< Home