Tuesday, November 28, 2006

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 5

കയറിയ അതേ സ്ഥലത്തു തന്നെ ടാക്സി എന്നെ തിരിച്ചെത്തിച്ചു. മീറ്ററില്‍ കാണിച്ച തുക പോക്കറ്റില്‍ നിന്നുമെടുത്തു കൊടുത്തപ്പോള്‍, കൈ ചെറുതായെങ്കിലും ഒന്നു വിറച്ചു. ചുരുങ്ങിയത് ഒരു മൂന്നാലു ദിവസത്തേക്കുള്ള ഭക്ഷണത്തിന്റെ പൈസയാണ് ഒരുപകാരവുമില്ലാത്ത യാത്രക്കായി കൊടുക്കേണ്ടി വന്നിരിക്കുന്നത് എന്നതു തന്നെ കാരണം.

നേരം ഇരുട്ടാന്‍ ഇനിയും സമയമുണ്ട്. സ്വിറ്റ് സര്‍ലന്റിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്, മനസ്സിനെ മരവിപ്പിച്ചിരിക്കുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റ് ഇപ്പോഴിതാ ശരീരത്തിനേയും മരവിപ്പിക്കുന്നു. ബാഗ് തോളില്‍ തൂക്കി ഞാന്‍ നടന്നു, പഴയ ആ ബാറിലേക്കു തന്നെ.

പഴയ അമ്മൂമ്മമാരും, അപ്പൂപ്പന്മാരും അതാതു സ്ഥലങ്ങളില്‍ ഇരിക്കുന്നുണ്ട്, പുതുതായി ചിലര്‍ വന്നിട്ടുണ്ടുമുണ്ട്. കൌണ്ടറില്‍ പോയി ഒരു ബിയര്‍ വാങ്ങി, ഒരറ്റത്തുള്ള ബഞ്ചില്‍ പോയി ഇരുന്നു. എന്റെ എതിര്‍വശത്തായി മൂന്നു ചെറുപ്പക്കാര്‍ ഇരിക്കുന്നു. ചെറുപ്പക്കാര്‍ എന്നു പറയുന്നതിലും നല്ലത് ചെക്കന്മാര്‍ എന്നു പറയുന്നതാണ്, കാരണം മൂന്നു പേരും ഇരുപതില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

ഇനിയെന്തു ചെയ്യണം എന്നാലോചിച്ചുകൊണ്ട്, ഞാന്‍ ബിയര്‍ അല്പാല്പമായി നുണഞ്ഞു. ഒരു വിത്സെടുത്ത് കത്തിച്ചു, പുകയൂതി വിട്ടുകൊണ്ട് നോക്കിയപ്പോള്‍ എന്നെ നോക്കി ചിരിക്കുന്ന മൂവര്‍ സംഘത്തേയാണു ശ്രദ്ധയില്‍ പെട്ടത്. ഞാനും ചിരിച്ചു. എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു, പിയര്‍, അഡ്രിന്‍, മാര്‍ട്ടിന്‍. അവരില്‍ പിയര്‍ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ഫ്രെഞ്ചും, അച്ഛന്‍ ന്യൂസിലാന്റുകാരന്‍
കാപ്പിരിയുമാണ്. മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ കാപ്പിരിയും, അച്ഛന്മാര്‍ ഫ്രെഞ്ചും. .

സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു സിഗററ്റ് ചോദിച്ച് വാങ്ങി മൂന്നു പേരും കൂടി വലിച്ചു. നിവൃത്തിയില്ലാതെ ദില്ലിയില്‍ പാതിരാത്രി, കടകള്‍ പൂട്ടിയ നേരത്ത് ഗൂര്‍ക്കയുടെ കയ്യില്‍ നിന്നും ഒരു ബീഡി വാങ്ങി ഞങ്ങള്‍ മുന്നാലു പേര്‍ ചേര്‍ന്ന് പലപ്പോഴും വലിച്ചിട്ടുണ്ടെന്നൊഴികെ,ഒരു സിഗററ്റ് വാങ്ങി മൂന്നു പേര്‍ വലിക്കുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്. അതും ഫ്രാന്‍സില്‍.

പിന്നെ അവരില്‍ ഒരുവന്‍ എഴുന്നേറ്റു പോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി വന്ന് അവര്‍ മൂന്നുപേരുടെ ഗ്ലാസിലും തുല്യമായൊഴിച്ച് കഴിച്ചു. ഒരു ബിയര്‍ വാങ്ങി മൂന്നു പേരടിക്കുന്നതും ആദ്യമായി കാണാന്‍ യോഗമുണ്ടായി. ദൈവമേ ഇനി ഇവര്‍ വലിക്കുന്നതും, കുടിക്കുന്നതിന്റേയും രീതി ഇങ്ങനേയാണോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.

എന്റെ ഗ്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഗ്ലാസ് കൂടെ വാങ്ങാന്‍ പോയി, പിന്നെ തോന്നി, കയ്യിലുള്ള പൈസകൊണ്ട് എന്തായാലും ഭാവി കരുപ്പിടിക്കാന്‍ കഴിയില്ല, എങ്കില്‍ പിന്നെ ഈ പിള്ളേര്‍ക്കെന്തുകൊണ്ട് രണ്ടു ബിയര്‍ വാങ്ങി കൊടുത്തുകൂട? അവരില്‍ എന്നോട് കൂടുതല്‍ സംസാരിച്ചിരുന്ന പിയര്‍ എന്ന പയ്യനെ ഞാന്‍ അടുത്തോട്ട് വിളിച്ചു ചോദിച്ചു, ബിയര്‍ അടിക്കുന്നോ എന്ന്. അവന്റെ മുഖം മൊത്തമായൊന്നു തെളിഞ്ഞു, പിന്നെ പറഞ്ഞു, നിങ്ങള്‍ ബില്ല് കൊടുക്കുമെങ്കില്‍ തീര്‍ച്ചയായും കഴിക്കാം എന്ന്.

ഫ്രാന്‍സിലായിരുന്നിട്ടും, കയ്യില്‍ കാര്യമായി കാശില്ലാതിരുന്നിട്ടും, അല്പം അഹങ്കാരം എനിക്കു തോന്നിയതിന്റെ പരിണിതഫലമായി എനിക്കടക്കം നാലു ബിയര്‍ ഞാന്‍ വാങ്ങി. അമ്പതിന്റെ ഒരു ഫ്രാങ്ക് കൊടുത്തു എന്നു മാത്രമല്ല, ബാക്കിയുള്ള രണ്ട് ഫ്രാങ്ക് ടിപ്പായും കൊടുത്തു.

നാലുപേരും ഒരുമിച്ചിരുന്നു ബിയറടിക്കുന്നതിന്റെ ഇടയില്‍ പിയറിന്നോട് ഞാന്‍ ഫ്രാന്‍സിനേകുറിച്ചും, സ്വിറ്റ്സര്‍ലന്റിനേകുറിച്ചും പല പല കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത്രയും അടുത്തിടപഴകിയിട്ടും, മേശമേല്‍ വച്ചിരുന്ന സിഗററ്റു പായ്ക്കറ്റില്‍ നിന്ന് ഓരോ പ്രാവശ്യം സിഗററ്റെടുക്കുമ്പോഴും അവര്‍ എന്നോട് അനുമതി ചോദിച്ചിരുന്നു.

സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ പിയറിനോട് ഫ്രാന്‍സിലെ ബാസലിലേക്കുള്ള എന്റെ ആഗമനോദ്ദേശം അറിയിച്ചു. എനിക്ക് സ്വിറ്റ്സര്‍ലന്റിലേക്ക് പോകണം, പക്ഷെ കയ്യില്‍ വിസയില്ല.

ആദ്യമായി എന്നോട് ചോദിക്കാതെ തന്നെ പിയര്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു, പിന്നെ ഉള്ളിലേക്ക് പുക ആഞ്ഞാഞ്ഞു വലിക്കുകയും, പുറത്തേക്കു തള്ളുകയും ചെയ്തു. അതിന്നുശേഷം, വളരെ മൃദുവായ സ്വരത്തില്‍ ഫ്രെഞ്ചില്‍ മറ്റു രണ്ടു പേരോടുമായ് എന്തൊക്കേയോ സംസാരിച്ചു. അവരും എന്തൊക്കേയോ പിയറിന്നോട് പറയുന്നുണ്ടായിരുന്നു.

ദൈവമേ, വിശ്വസിച്ചു പറഞ്ഞതു വിനയായോ, ഇവര്‍ എന്നെ ചതിക്കുമോ? ഉള്ളില്‍ ചെറിയ ഭയം തോന്നാന്‍ തുടങ്ങി. എന്റെ ഭയം അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് പിയര്‍ എന്നോട് പറഞ്ഞു. പോലീസ് ചെക്ക് പോസ്റ്റിലൂടെയല്ലാതെ, ബോര്‍ഡര്‍ ക്രോസ് ചെയ്യുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, ട്രെയിനിലായാലും ചെക്കിങ്ങ് എപ്പോഴുമുണ്ട്. എങ്കിലും, നമുക്ക് ശ്രമിച്ചു നോക്കാം.

പ്രതീക്ഷയുടെ ഒരു ചെറിയ നാളം എന്റെ ഉള്ളില്‍ തെളിഞ്ഞു. വരൂ നമുക്ക് പോകാം, പിയര്‍ എന്നോട് പറഞ്ഞു.

ബിയറടി മതിയാക്കി ഞങ്ങള്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു. സൂര്യന്‍ അസ്തമിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. വീശുന്ന കാറ്റിന്നു കുളിരും കൂടിയിരിക്കുന്നു.


കുന്നിന്‍ ചെരുവിലൂടേയും, മരങ്ങള്‍ക്കിടയിലൂടേയും, ടാര്‍ ചെയ്ത റോട്ടിലൂടേയും, രണ്ടു മൂന്ന് കിലോമീറ്ററോളം ദൂരം നടന്നിരിക്കണം. ഒരു ചെറിയ വീടിന്റെ ഉള്ളിലേക്ക് ആഡ്രിന്‍ കയറിപോയി. പിന്നെ തിരിച്ചു വന്നത് വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ താക്കോലുമായാണ്.

അഡ്രിന്‍ ഡ്രൈവിങ്ങ് സീറ്റിലും, മാര്‍ട്ടിന്‍ മുന്‍ സീറ്റിലും കയറി. പിയറും ഞാനും പിന്‍ സീറ്റിലും. കാര്‍ മുന്നോട്ട് നീങ്ങി. സൌന്ദര്യമേറിയ, വൃത്തിയേറിയ മലനിരകള്‍ക്കിടയിലൂടെ വണ്ടി കുറേ നേരം ഓടിയതിന്നുശേഷം അഡ്രിന്‍ വണ്ടി നിറുത്തി. ഇരുള്‍ ചെറുതായി പരന്നു തുടങ്ങിയിരിക്കുന്നു.

പിയര്‍ എന്നോട് ഇറങ്ങാന്‍ ആവശ്യപെട്ടു, ബാഗുമെടുത്ത് ഞാന്‍ ഇറങ്ങിയതിന്നു പിന്‍പെ പിയറും ഇറങ്ങി. പിന്നെ അങ്ങു ദൂരെ, വെളിച്ചം കത്തുന്ന രണ്ടു ചെറിയ കെട്ടിടങ്ങള്‍ കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു, ദാ ആ കാണുന്ന ആദ്യത്തെ ചെക്ക് പോസ്റ്റാണ് ഫ്രാന്‍സ് ചെക്ക് പോസ്റ്റ്. അതിന്നപ്പുറം ഒരു മുന്നൂറു മീറ്റര്‍ കഴിഞ്ഞു കാണുന്നത് സ്വിറ്റ്സ് ചെക്ക് പോസ്റ്റും.

ഉവ്വ്, എനിക്കറിയാം, കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പെ ഞാന്‍ ഇവിടെ ടാക്സിയില്‍ വന്നിറങ്ങയതാണ്. ഫ്രെഞ്ച് ചെക്ക് പോസ്റ്റില്‍ പാസ്പോര്‍ട്ട് ചെക്ക് ചെയ്ത്, സ്വിസ് വിസ ഇല്ല എന്നു പറഞ്ഞു അവര്‍ എന്നെ തിരികെ അയച്ചതുമാണ്.

മനസ്സിലായി, ബോര്‍ഡറില്‍ നിന്നും കുറുമാനെ തിരിച്ചു വിട്ടു എന്നു പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കു കാര്യം മനസ്സിലായി, ഇതായിരിക്കും ചെക്ക് പോസറ്റെന്ന്. ഇതല്ലാതെ, ബേസലില്‍ വേറെ ഒരു ചെക്ക് പോസ്റ്റ് ഇല്ല. തിരക്കു കൂട്ടാതെ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ.

പിയര്‍ പറയൂ.

ഇവിടെ നിന്നും ദാ ആ കാണുന്ന മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ ഒരു അര മൈല്‍ നേരെ നടക്കുക. കൈ നേരെ ചൂണ്ടികൊണ്ട് പിയര്‍ പറയാന്‍ തുടങ്ങി. ഏകദേശം അര മൈല്‍ നടന്നാല്‍, ഇടത്തോട്ട് തിരിഞ്ഞു ഒരു അര മൈല്‍ വീണ്ടും നടക്കുക, അപ്പോള്‍ ഒരു കമ്പി വേലി കെട്ടിയിരിക്കുന്നതു കാണാം. അതാണ് ഫ്രാന്‍സ്, സ്വിസ്സ് ബോര്‍ഡര്‍. കമ്പി വേലി എന്നു പറഞ്ഞാല്‍ ഇലക്ട്രിക് ഷോക്കൊന്നുമില്ല, വെറുതെ ഒരു വേലി കെട്ടിയിരിക്കുന്നെന്നു മാത്രം. അതിന്നപ്പുറവും, ഇപ്പുറവും ഒരു മൈലോളം യാതൊരു ജനവാസവുമില്ല. പക്ഷെ കമ്പി വേലിയില്‍ പിടിച്ചു കയറി അപ്പുറത്തോട്ട് കടന്നു കഴിഞ്ഞാല്‍ വീണ്ടും നേരെ നടക്കുക, ഒരു അര മൈലോളം, അപ്പോള്‍ ദാ ഈ കാണുന്ന റോഡിലെത്തും. അവിടെയെത്തിയാല്‍ ഞങ്ങളെ കാത്തു നില്‍ക്കുക. മണിക്കൂര്‍ എത്ര കഴിഞ്ഞാലും, ഞങ്ങള്‍ വരും.

പക്ഷെ ഞങ്ങള്‍ ഒരു രണ്ടു മണിക്കൂറെങ്കിലും , കുറുമാനെ കാത്ത് ഇവിടെ തന്നെ നില്‍ക്കും, കാരണം, ഇന്‍ എനി കേസ് തനിക്കു കടക്കാന്‍ സാധിക്കാതെ വന്നാലോ, അതോ പോലീസ് പിടിയിലായാലോ അവര്‍ താങ്കളെ തിരിച്ചയക്കും, അങ്ങനെയാണെങ്കില്‍ ഒരു മണിക്കൂറിന്നകം താന്‍ ഇതു വഴി തന്നെ വരേണ്ടി വരും. രണ്ടു മണിക്കൂറായിട്ടും തന്നെ കണ്ടില്ല എങ്കില്‍, ഞങ്ങള്‍ ബോര്‍ഡര്‍ ക്രോസ് ചെയ്ത് കാര്‍ പതുക്കെ ഓടിച്ച് ആ വഴിയെ വരാം, അപ്പോള്‍ താങ്കള്‍ അവിടെയുണ്ടെങ്കില്‍ നമുക്ക് ബാക്കി കാര്യം പിന്നെ തീരുമാനിക്കാം.

ആള്‍ ദ ബെസ്റ്റ് എന്നു പറഞ്ഞു പിയര്‍ എനിക്കു ഷേക് ഹാന്റു തന്നു, പിന്നെ, പോലീസ് പിടിയിലായാല്‍ യാതൊരു കാരണവശാലും ഞങ്ങളുടെ പേര്‍ പറയുകയോ, ഞങ്ങള്‍ വണ്ടിയില്‍ വിട്ടുവെന്നോ, മറ്റോ പറയരുത് എന്ന് പിയര്‍ പറഞ്ഞു.
വണ്ടിയിലിരിക്കുന്നവര്‍ രണ്ടുപേരും, തങ്ങളുടേ ചൂണ്ടു വിരലും, നടുവിരലും ഉയര്‍ത്തി വി എന്ന അടയാളം കാട്ടി.


ബാഗില്‍ നിന്നും ഒരു വിത്സില്‍ന്റെ പാക്കറ്റ് എടുത്ത് ഞാന്‍ പിയറിന്നു നല്‍കി, പിന്നെ ബാഗ് ചുമലിലേറ്റി, മരങ്ങള്‍ നിറഞ്ഞ ആ പറമ്പിലേക്ക് നടന്നു. കരിയിലകളില്‍ മെല്ലെ ചവിട്ടികൊണ്ട് അതികം ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ മുന്‍പോട്ട് നടന്നു. നിറയെ മരങ്ങള്‍ നിറഞ്ഞ ആ സ്ഥലത്ത്, ഒരു നടപാത ഇല്ലാതിരുന്നതിനാല്‍, ഇടക്കിടെ അങ്ങോട്ടും, ഇങ്ങോട്ടും എന്റെ ദിശ മാറ്റേണ്ടി വന്നു. ഏകദേശം ഇരുപതു മിനിറ്റിലതികം നടന്നപ്പോള്‍, നടക്കുന്നതിന്റെ ദിശ ഞാന്‍ മാറ്റി ഇടത്തോട്ടാക്കി. പിന്നേയും നടന്നു കരിയിലകള്‍ക്കു മുകളില്‍ പതുക്കെ ചവിട്ടി കൊണ്ട്. ഒരു പത്തു മിനിറ്റോളം നടന്നു കാണണം, ബൌ, ബൌ ബൌ. ഒരു നായയുടെ കുര കേട്ടു, അതിനെ തുടര്‍ന്ന് നായയുടെ കുര, നായ്ക്കളുടെ കുരയായി മാറി. മാത്രമല്ല ആ കുരകള്‍ അടുത്തടുത്ത് വരുകയും ചെയ്യുന്നു. അവയുടെ കുരക്ക് താളമായി, ഒരാണിന്റേയും, പെണ്ണിന്റേയും ശബ്ദവും അടുത്തടുത്ത് വരുന്നത് ഞാന്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.

എന്തു ചെയ്യണം എന്നാലോചിക്കാന്‍ സമയം കിട്ടുന്നതിന്നു മുന്‍പു തന്നെ, രണ്ട് കൂറ്റന്‍ നായ്ക്കള്‍ എന്നെ വലയം ചെയ്തു എന്നു മാത്രമല്ല, അതിലൊരു നായ‍, എന്റെ പാന്റില്‍ കടിച്ചു പിടിക്കുകയും ചെയ്തു. തൊട്ടരികെ, ടോര്‍ച്ചുകള്‍ മിന്നി തെളിഞ്ഞു. ഞാനറിയാതെ തന്നെ എന്റെ പാന്റ് നനഞ്ഞു.

വാറ്റ് യു ഡൂയിങ്ങ് ഹിയര്‍?

ടോര്‍ച്ചെന്റെ കണ്ണിലേക്കടിച്ചുകൊണ്ട് ഒരു പോലീസുകാരന്‍ ചോദിച്ചു.

വഴി തെറ്റി വന്നതാണ്. സന്ധ്യക്ക് ഈ വനഭംഗി ആസ്വദിക്കാന്‍ കയറിയതാ. ഇരുട്ടിയപ്പോള്‍ വഴി അറിയാതെ അലയുകയായിരുന്നു.

പാന്റില്‍ കടിച്ചു പിടിച്ചു തിണ്ണ മിടുക്കു കാട്ടിയിരുന്ന ശ്വാനനോട് അയാള്‍ എന്തോ പറഞ്ഞു. എന്റെ പാന്റിന്റെ പിടുത്തം വിട്ട് അവന്‍ നല്ലരാമനായി നിന്നു.

വെയറാര്‍ യു ഫ്രം? ഒപ്പം വന്ന മദാമ്മ പോലീസ് ചോദിച്ചു.

ഇന്ത്യ. ഒറ്റ വാക്കില്‍ ഉത്തരം ഞാന്‍ നല്‍കി.

കം വിത് അസ്, എന്റെ കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ട് പോലീസുകാരന്‍ ടോര്‍ച്ചും തെളിച്ച് നടന്നു, ഒപ്പം, ഞാനും, മദാമ്മ പോലീസും. എസ്കോര്‍ട്ടെന്നപോലെ, ഒരു നായ മുന്‍പിലും, മറ്റവന്‍ പിന്‍പിലും.

തൂക്കു കയര്‍ കിട്ടാന്‍ പോകുന്ന കാര്യമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ, അതിനാല്‍, സധൈര്യം ഞാനും അവര്‍ക്കൊപ്പം നടന്നു.

പത്തു മിനിറ്റില്‍ താഴെ ഞങ്ങളുടെ ജാഥ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിചേര്‍ന്നു. പുറത്തെ ബോര്‍ഡ് ഞാന്‍ വായിച്ചു. സ്വിസ്സെ ഡാ ലെ പോലിസ്.

അതുശരി, രാവിലെ പിടിച്ചു പുറത്താക്കിയത് ഫ്രെഞ്ച് പോലീസാണെങ്കില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്നത് സ്വിസ്സ് പോലീസ്സാണ്. കൊള്ളാം എന്തായാലും ഇമ്പ്രൂവ്മെന്റുണ്ട്. ഞാന്‍ മനസ്സില്‍ കരുതി.

ആ ചെറിയ ചെക്ക് പോസ്റ്റിന്നകത്തെ ഒരു മുറിയിലേക്കവര്‍ കടത്തി. ഒപ്പം രണ്ടു പട്ടികളും വന്നു.

പാസ്പോര്‍ട്ട് പ്ലീസ്. ഞാന്‍ പാസ്പോര്‍ട്ടെടുത്തു നല്‍കി.

പേജുകള്‍ ഓരോന്നും ഓടിച്ചുമറിച്ചതിന്നു ശേഷം, ഷെങ്ഗന്‍ വിസ പതിച്ചിരിക്കുന്ന പേജില്‍ കുറച്ചതികം നേരം നോക്കി പറഞ്ഞു. നിനക്ക് ഷെങ്ങഗന്‍ വിസ, അതും മള്‍ട്ടിപ്പിള്‍ എന്ട്രി ഉണ്ടല്ലോ, പിന്നെ ഇവിടെ സ്വിസ്സില്‍ എന്തിന്നു വന്നു, ഏതിന്നു വന്നു, ഈ കാട്ടിലൂടെ ക്രോസ് ചെയ്തതെന്തിന്ന്, തുടങ്ങിയ ചോദ്യ ശരവര്‍ഷങ്ങളുടെ ഘോഷയാത്ര തന്നേയായിരുന്നു ഒരു ഇരുപതു മിനിറ്റ്.

എന്റെ ഉത്തരങ്ങള്‍ എല്ലാം കേട്ട ശേഷം, അവിടെയിരുന്നവരില്‍ ഓഫീസര്‍ എന്നു തോന്നിയവന്‍ പറഞ്ഞു.

നോ, യു ആര്‍ ഏന്‍ ഏജന്റ് ഹു സെല്‍ ഡ്രഗ്സ്!

എന്റെ നല്ല ജീവന്റെ പാതിയും ആ വാക്കിലപ്പോ തന്നെ പോയി. കള്ള്, ചാരായം, വിസ്കി, ബ്രാന്‍ഡി, റം, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്, കഞ്ചാവ്, ചരസ്സ്, ഭാംങ്ങ് തുടങ്ങിയവ രണ്ടോ, മൂന്നോ തവണ ജീവിതത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ, ഒരിക്കലും, മറ്റൊരു ലഹരി പദാര്‍ത്ഥകുറിച്ച് ഞാന്‍ ചിന്തിക്കുകയോ, കാണുകയോ, ചെയ്തിട്ടില്ല, എന്നിട്ടിപ്പോള്‍ എന്നെ ഒരു മയക്കു മരുന്നു മാഫിയയുടെ കണ്ണിയാക്കാന്‍ അവര്‍ ഒരുങ്ങുന്നു. ഞാനാകെ നടുങ്ങി, ആ എല്ല് കോച്ചുന്ന തണുപ്പിലും, എന്റെ ശരീരം വിയര്‍ത്തു.

നോ സര്‍, ഐയാം നോട് എ ഡ്രഗ് ട്രാഫിക്കിങ്ങ് ഏജന്റ്. ബൈ മിസ്റ്റേക്ക് ഐ ക്രോസ് ദി ബോര്‍ഡര്‍.

ഓ കെ, ഓപ്പണ്‍ യുവര്‍ ബാഗ്. ഒരു മദാമ്മ കല്‍പ്പിച്ചു.

എന്റെ ബാഗ് നിലത്തു വച്ചു ഞാന്‍ അതിന്റെ മൂന്നു സിപ്പുകളും അഴിച്ചു. പിന്നെ ചോദ്യഭാവത്തോടെ അവരുടെ മുഖത്തേക്കു നോക്കി. രണ്ടു നായ്ക്കളും കിതച്ചുകൊണ്ട് എന്റെ ചുറ്റും തന്നെ നില്‍ക്കുന്നുടായിരുന്നു.

ബാഗിലുണ്ടായിരുന്നതെല്ലാം ഞാന്‍ വെളിയില്‍ വാരി ഇട്ടു. ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, ഷര്‍ട്ടുകള്‍, സ്വെറ്ററുകള്‍, അടിവസ്ത്രങ്ങള്‍, ജീന്‍സുകള്‍, എല്ലാം, തുടര്‍ന്ന്, വിസ്കിയുടെ രണ്ട് കുപ്പികള്‍ പുറത്തെടുത്ത് വച്ചു.

സായിപ്പാപ്പീസറുടെ കണ്ണില്‍ ഒരു ചോദ്യ ചിഹ്നം ഞാന്‍ കണ്ടു.

വാറ്റ് ഈസ് ദിസ്.

വിസ്കി സര്‍.

അയാള്‍ കുപ്പി തുറന്നു, മണത്തു, ഒരു തുണി കഷ്ണം എടുത്ത് പൊട്ടിച്ച കുപ്പി ചെരിച്ച് അതിലേക്ക് പകര്‍ന്നു, പിന്നെ ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തീ പകര്‍ന്നു. തുണി കത്താന്‍ തുടങ്ങിയതും, അയാള്‍ ആ തുണി കഷ്ണം, നിലത്തിട്ടു ചവുട്ടി കെടുത്തി.

ആന്‍സി ചേച്ചി, ചേച്ചി ജാന്‍സി ചേച്ചിക്കായി തന്നയച്ച കശുവണ്ടി പരിപ്പിന്റെ പാക്കറ്റുകള്‍ രണ്ടും ഞാന്‍ പുറത്തെടുത്തു.

തൊണ്ടിയോടുകൂടി പ്രതിയെ പിടിച്ചവരുടെ മുഖഭാവം, അവിടെയുണ്ടായിരുന്ന എല്ലാ പോലീസുകാര്‍ക്കും.

ഓപ്പന്‍ ഇറ്റ്.

ഒരു കവര്‍ ഞാന്‍ കടിച്ചു വലിച്ചു തുറന്നു. കശുവണ്ടി പരിപ്പുകള്‍ താഴെ വീണു ചിതറി.

അതു കഴിക്കാന്‍ വന്ന നായ്ക്കളോട് ആ കാക്കിയിട്ട നായ്ക്കള്‍ എന്തോ പറഞ്ഞു. അതു കേള്‍ക്കേണ്ട പാതി, കേള്‍ക്കാത്ത പാതി, നായ്ക്കള്‍ പിന്നോട്ട് മാറി, കാഷ്യൂ നട്ട് താഴെ വീണതു കണ്ടിട്ടില്ലാത്തതുപോലെ നാക്കും നീട്ടി കിതപ്പു തുടര്‍ന്നു.

ഈറ്റ് ഇറ്റ്. മൂന്നാലു കശുവണ്ടി പരിപ്പുകള്‍ ഞാന്‍ കഴിച്ചു. അതിലും മയക്കുമരുന്നൊന്നുമില്ല എന്നവര്‍ക്കുറപ്പായതിനാലാവണം, എല്ലാം തിരിച്ചു ബാഗിലിടാന്‍ അവര്‍ പറഞ്ഞത്.

എല്ലാം ബാഗില്‍ വലിച്ചു വാരി കുത്തി നിറച്ചു. ഇനിയെന്തെന്ന ചോദ്യഭാവത്തോടെ നിന്നു.

ഉം. റിമൂവ് യുവര്‍ ക്ലോത്സ് .

ജാക്കറ്റഴിച്ചു, ജീന്‍സഴിച്ചു, ഷര്‍ട്ടഴിച്ചു. ഗോദായില്‍ നില്‍ക്കുന്ന മല്ലനെ പോലെ, വെറും അണ്ടര്‍വെയര്‍ മാത്രം ധരിച്ചു ഞാന്‍ നമ്ര മുഖിയായി നിന്നു. കാരണം, രണ്ട് ആണ്‍ പോലീസ് മാത്രമായിരുന്നെങ്കില്‍ പ്രശന്മമില്ല, ഇതിപ്പോ രണ്ട് മദാമ്മ പോലീസുകാരും കൂടെ ഉണ്ടല്ലോ.

അതും കൂടെ അഴിക്ക്. ഒരു മദാമ്മ എന്റെ മുഖത്തേക്കു നോക്കി പറഞ്ഞപ്പോള്‍, നാണം സഹിക്കാതെ ഞാന്‍ മിണ്ടാതെ നിന്നു.

ഹറി അപ്. അയ്യോ ദൈവമേ, വേറേതൊരു അവസരമായിരുന്നെങ്കിലും ഒരു മദാമ്മ ആവശ്യപെട്ടാല്‍, അതും ഈ ഇരുപത്തി നാലു വയസ്സില്‍, ഈ ഹറി അപ്പിനു പകരം!!!

ചെക്കപ്പില്‍ സംതൃപ്തി വന്നതിനാലോ, എന്തോ, എന്നോട് പൊയ്ക്കൊള്ളാനും, ഇനിയിതുവഴിയെ വിസയില്ലാതെ വരരുത് എന്ന ഒരു മുന്നറിയിപ്പു നല്‍കിയും അവര്‍ എന്നെ തിരിച്ചയച്ചു.

തിരിച്ചു നടന്ന്, ഫ്രെഞ്ച് ബോര്‍ഡര്‍ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍, പഴയ ഇടിവെട്ട് മദാമ്മ, പാസ്പ്പോര്‍ട്ട് വാങ്ങി ഒന്നു മറിച്ചു നോക്കി,തിരികെ എനിക്കു നല്‍കി. പിന്നെ പറഞ്ഞു, യു ഹാവ് മള്‍ട്ടിപ്പിള്‍ എന്ട്രി വിസ, ബറ്റ്, യു ഹാവ് നോട് എക്സിറ്റ് ഫ്രാന്‍സ് യെറ്റ്, സോ നോ നീഡ് റ്റു സ്റ്റാമ്പ്.

ഒന്നും മിണ്ടാതെ, ഞാന്‍ നടന്നു, മുന്നിലേക്ക്. പുറകിലേക്ക് നടക്കാന്‍ എനിക്കന്ന് അറിയില്ലായിരുന്നു. ഇന്നും!

പത്ത് മിനിറ്റു നടന്നപ്പോഴേക്കും, വഴിയരുകില്‍ റോട്ടിലിരുന്നു സിഗററ്റു വലിക്കുന്ന പിയറിനേയും, അഡ്രിയനേയും, ഞാന്‍ കണ്ടു.

എന്നെ കണ്ടതും, എന്തായി എന്നു ചോദിച്ചവര്‍ അടുത്തു വന്നു.

ആ ഐഡിയ ഫ്ലോപ്പായി, ഞാന്‍ അവര്‍ക്ക് നടന്ന സംഭവം വിശദീകരിച്ചു കൊടുത്തു.

കുറുമാനു സ്വിസ്സില്‍ വിസയില്ലാതെ പോകണമെങ്കില്‍ ഇനി രണ്ടേ രണ്ടു വഴിയേ ഉള്ളൂ. അതും, പിടിക്കപെടാം, ഇല്ലാതിരിക്കാം, ഭാഗ്യം അനുസരിച്ച്.

എന്താണത് പിയര്‍?

ആദ്യ അവസരം : വണ്ടിയുടെ ഡിക്കിയില്‍ ഇരിക്കുക, എണ്‍പതു ശതമാനം വണ്ടിയും അവര്‍ ചെക്കു ചെയ്യുകയില്ല, അപ്പോള്‍ ഒരു പക്ഷെ രക്ഷപെട്ടു എന്നു വരാം.

അവരുടെ വണ്ടിയുടെ പഴക്കവും, ഒരു മണിക്കൂര്‍ നേരം ചെക്ക് പോസ്റ്റില്‍ പിടിച്ചു വച്ചിരുന്നതിന്നിടയില്‍ മനസിലാക്കിയത്‍, ചെക്ക് ചെയ്യുന്ന വണ്ടികളതികം കറുത്തവരുടേയും, സങ്കരവര്‍ഗ്ഗത്തിന്റേയും ആണെന്നു കണ്ടറിഞ്ഞ സ്ഥിതിക്ക് എനിക്ക്, ആ ഐഡിയ വേണ്ട എന്നു പറയേണ്ടി വന്നു.

രണ്ടാമത്തെ അവസരം : റൈന്‍ നദിയുടെ ഒരു കൈത്തോട് ഇവിടെ നിന്നും കുറച്ചു മാറി ഒഴുകുന്നുണ്ട്. അതിന്റെ ഒരു കര ഫ്രാന്‍സിലും, മറുകര സ്വിറ്റ്സര്‍ലന്റിലുമാണ്. അതു നീന്തികടക്കാന്‍ നിങ്ങള്‍ക്കായാല്‍!


ചെറുപ്പം മുതല്‍ നീന്തലില്‍ എക്സ്പര്‍ട്ടായ ഞാന്‍ പറഞ്ഞു,
പിയര്‍, ഞാന്‍ തയ്യാറാണ്.

കുറുമാന്‍, സമയം ഇരുട്ടി കഴിഞ്ഞിരിക്കുന്നു. മഞ്ഞു പെയ്യുന്നില്ലെങ്കിലും, നദി മഞ്ഞുപോലെ ഉറഞ്ഞിരിക്കുന്ന സമയമാണ്. ആലോചിച്ചു മാത്രം ചെയ്യുക.

പിയര്‍, എന്റെ ലക്ഷ്യം, സ്വിറ്റ്സര്‍ലാന്റില്‍ എത്തുക എന്നതാണ്, അതിനായി ഞാന്‍ എന്തും ചെയ്യും, ചെയ്തിരിക്കും. ദയവു ചെയ്തു എന്നെ സഹായിക്കൂ.

അവരുടെ പിന്നാലെ കാറില്‍ ഞാന്‍ കയറി. മുക്കാല്‍ മണിക്കൂറോളം കാറില്‍ സഞ്ചരിച്ചതിന്നു ശേഷം, കാര്‍ ഒരു മോട്ടലിന്റെ മുന്‍പില്‍ നിറുത്തി. പിന്നെ എല്ലാവരും ഇറങ്ങി. കുറുമാന്‍, ഞങ്ങള്‍ക്ക് ഒരു കോഫി വാങ്ങി തരാമോ?

എന്തുകൊണ്ടില്ല? നാലു കോഫി പിയര്‍ ഓര്‍ഡര്‍ ചെയ്തു.

മിനിറ്റുകള്‍ക്കകം കോഫി ഞങ്ങളുടെ മേശപുറത്തെത്തി. കടും കാപ്പി. വായില്‍ വച്ചതും ഒരു കാര്യം ഉറപ്പായി. എനിക്കിത് കഴിക്കാന്‍ പറ്റില്ല. മധുരമില്ല, പാലില്ല, ഒന്നുമില്ല. അത് ഫ്രെഞ്ച്-സ്വിസ്സ് സ്പെഷലാണെന്നെനിക്കെങ്ങിനെ അറിയാന്‍?

അവര്‍ കാപ്പി കുടിച്ചു തീര്‍ന്നു. ബില്‍ വന്നു, ഞാന്‍ ബില്ല് കൊടുത്ത് എഴുന്നേറ്റപ്പോള്‍, എന്തേ കുറുമാനെ കാപ്പി കുടിച്ചില്ല.

ഏയ്, ഒന്നുമില്ല, നല്ല തണുപ്പല്ലെ, കാപ്പിക്കു പകരം കള്ളു ഞാന്‍ കുടിക്കാം പിന്നെ എന്ന് പറഞ്ഞൊഴിഞ്ഞു.

സമയം നന്നേ ഇരുട്ടിയിരിക്കുന്നു. കാറില്‍ കയറി പിന്നേയും ഇരുപതുമിനിട്ടു നേരത്തെ യാത്രക്കവസാനം കാര്‍ നിറുത്തി എല്ലാവരും ഇറങ്ങി, ഞാനടക്കം

കുറുമാന്‍, ഇത് റൈന്‍ നദിയുടെ ഒരു കൈത്തോടാണ്, ഇക്കരെ ഫ്രാന്‍സും, അക്കര സ്വിസ്സും. ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം ചങ്ങാടം, വഞ്ചി, തുടങ്ങിയതൊന്നും ഉപയോഗിക്കാന്‍ പാടില്ല, ആരും ഉപയോഗിക്കുകയുമില്ല.

ഒരു കരയില്‍ നിന്നൊരുകരയിലേക്കുള്ള ദൂരം ഇരുന്നൂറുമീറ്ററില്‍ താഴെ മാത്രം.

നീന്താന്‍ പരിചയമുണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊന്നു നീന്തി കരകയറാന്‍ നോക്കൂ. പക്ഷെ വെള്ളം തണുത്തുറഞ്ഞതാണ്. താങ്കളുടെ ബാഗ് വണ്ടിയില്‍ തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ ഇക്കരെ തന്നെ കാത്തു നില്‍ക്കാം. താങ്കള്‍ അക്കരെ എത്തി എന്നു കണ്ടാല്‍ ഞങ്ങള്‍ വണ്ടിയുമായി ഒരു മണിക്കൂറിനകം അക്കരെ വരാം. താങ്കള്‍ അക്കര കയറിയിട്ടേ ഞങ്ങള്‍ ഇവിടെ നിന്നു നീങ്ങൂ. ഒന്നുമില്ലെങ്കിലും നമ്മള്‍ സുഹൃത്തുക്കളായിപോയില്ലെ?

ഒരു ദിവസത്തിന്റെ, അല്ലെങ്കില്‍ മണിക്കൂറുകളുടെ പരിചയത്തിന്മേല്‍ എന്നോട് ഇത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന് അവരോട് ഞാന്‍ എന്തു പറയാന്‍?

ബാഗില്‍ നിന്നും ഒരു ഷോര്‍ട്ടെടുത്തണിഞ്ഞു, ഒരു ബനിയനും.

ഒഴുകുന്ന വെള്ളത്തില്‍ കൈ തൊട്ടൊന്നു നോക്കി.

വെറുങ്ങലിക്കുന്ന തണുപ്പ്.

വരുന്നതെന്തും നേരിട്ടേ തീരൂ. സകലമാന ദൈവങ്ങളേയും മനസ്സില്‍ കരുതി ഞാന്‍ വെള്ളത്തിലേക്ക് ചാടി.

ഡും..............

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 9:23 PM

0 Comments:

Post a Comment

<< Home