Wednesday, November 08, 2006

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - ഭാഗം - 3

മൂടല്‍ മഞ്ഞു മൂടികെട്ടിയ റോഡിലൂടെ ഡ്രൈവര്‍ വണ്ടിയോടിച്ചുകൊണ്ടിരുന്നു.

ഒരു പക്ഷെ ജീവിതത്തില്‍ ഇനി ഒരിക്കല്‍ പോലും സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരാന്‍ കഴിഞ്ഞു എന്നോ, ഉറ്റവരേയോ, ഉടയവരേയോ കാണുവാന്‍ സാധിച്ചു എന്നോ വരില്ല.

ഉറ്റവരെ വിട്ടുപോകുകയാണെന്നുള്ള ചിന്തക്കിനി എവിടെ സ്ഥാനം? ഭീരുവിനേപോലെ ചിന്തിക്കാനാണെങ്കില്‍, ഈ സാഹസത്തിനെന്തിനൊരുങ്ങി? ജീവിതത്തെയും, വരാന്‍ പോകുന്ന സാഹചര്യങ്ങളേയും അഭിമുഖീകരിച്ചേ മതിയാവൂ.

തണുത്ത കാറ്റ്‌ ചില്ലിന്നിടയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ തുറന്ന്, ഞാന്‍ സീറ്റില്‍ ഒന്നു നിവര്‍ന്നിരുന്നു. ഇടതുവശത്തെ പാടങ്ങളില്‍ സ്വര്‍ണ്ണനിറത്തില്‍ വിളഞ്ഞു നില്‍ക്കുന്ന ചോളങ്ങള്‍, വലതു വശത്തെ പാടങ്ങളില്‍, മൊട്ടക്രൂസിന്റേയും, ക്യാബേജിന്റേയും കൃഷി. എയര്‍പോര്‍ട്ടെത്താന്‍ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി.

എയര്‍പോര്‍ട്ടില്‍ ടാക്സിയെത്തിയതും, ഡൊമിനിക്ക്‌ പിന്നാലെ ഞാനും ഇറങ്ങി. ബാഗെടുത്ത്‌ ചുമലില്‍ തൂക്കി. ചുറ്റുപാടും ഒന്നു നോക്കി.


പൂരം കഴിഞ്ഞ തൃശൂര്‍ റൗണ്ട്‌ പോലെ അവിടേയും, ഇവിടേയും എന്നുവേണ്ട എല്ലായിടത്തും, സര്‍ദാര്‍ജികളും, സര്‍ദാറിണികളും,റെജായിക്കുള്ളിലും, പുറത്തുമായി തന്റെ തലയും, അതിനെ ബന്ധിപ്പിച്ചിരിക്കുന്ന ശരീരവും നിക്ഷേപിച്ചുകൊണ്ട്‌ തണുപ്പില്‍ നിന്നും രക്ഷനേടുവാന്‍ കിടക്കുന്നതു കണ്ടപ്പോള്‍ പഞ്ചാബിലെ വല്ല എയര്‍പോര്‍ട്ടിലുമാണോ ഞാന്‍ ചെന്നെത്തിപെട്ടിരിക്കുന്നതെന്ന് എനിക്കൊരു സംശയം തോന്നി. കൃഷിസ്ഥലങ്ങളും, ട്രാക്ടറുകളും, എരുമ, പോത്തുകൂട്ടങ്ങളേയും വിറ്റ്‌ കാനഡായിലേക്കും, യു കേയിലേക്കും മൈഗ്രേറ്റ്‌ ചെയ്യാനായി എത്തിയിരിക്കുന്നവരാണിവര്‍. യു കെ ഏമ്പസിക്കു മുന്‍പിലും, കാനഡാ ഏമ്പസിക്കുമുന്‍പിലും പല തവണ ഇത്തരം കാഴ്ച ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പേര്‍ ഒരുമിച്ചിങ്ങനെ എയര്‍പോര്‍ട്ടില്‍ കിടന്നുറങ്ങുന്നത്‌ കണ്ടതാദ്യമായായിരുന്നു.

ഭാഗ്യവാന്മാര്‍, മനസ്സില്‍ ഞാന്‍ കരുതി, എല്ലാം വിറ്റു തുലച്ചായാലും, മൈഗ്രന്റ്‌ വിസായിലല്ലെ പോകുന്നത്‌?

ഞാന്‍ വെറും വിസിറ്റിംഗ്‌ വിസക്കാരന്‍. വിറ്റുതുലക്കാന്‍ രണ്ട്‌ കിഡ്നിയല്ലാതെ വേറെ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തു എന്റെ സ്വന്തമായ്‌ ഉണ്ടായിരുന്നെങ്കില്‍ ഞാനും അരക്കൈ നോക്കിയേനെ!

ഡൊമിനിയോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ എയര്‍പോര്‍ട്ടിന്നകത്തേക്ക്‌ കയറി. കേരള എക്സ്പ്രസ്‌, തമിള്‍ നാട്‌ എക്സ്പ്രസ്സ്‌, പുഷ്‌ പുള്‍, ജനതാ എക്സ്പ്രസ്‌, കെ എസ്‌ ആര്‍ ടി സി, ചേരന്‍, ചോളന്‍ തുടങ്ങിയ വണ്ടികളിലെല്ലാം കയറിയിട്ടുണ്ടെങ്കിലും, വിമാനയാത്ര ചെയ്യാന്‍ പോകുന്നത്‌, ജീവിതത്തിലാദ്യമായാണ്‌, അതും എയര്‍ ഫ്രാന്‍സില്‍. അതിന്റെ വ്യാകുലതകള്‍ ഇല്ലാതില്ലെങ്കിലും, ആറ്റില്‍ ചാടി ചാകാന്‍ പോകുന്നവന്ന്, തോട്ടില്‍ ചാടാന്‍ പേടി തോന്നേണ്ടതുണ്ടോ എന്ന ഒരു മനോഭാവമായിരുന്നു എനിക്കപ്പോള്‍.

ലഗേജ്‌ എന്നു പറയുവാന്‍ ഒരേ ഒരു ബാഗ്‌ മാത്രം. അതു കൊടുത്ത്‌ കയ്യൊഴിവാക്കി, ബോര്‍ഡിംഗ്‌ പാസ്സും വാങ്ങി വെറുതെ വെയിറ്റിംഗ്‌ റൂമില്‍ കാത്തിരുപ്പു തുടങ്ങി. തലേ ദിവസം ആര്‍മാദിച്ചതിന്റെ ചെറിയ ഒരു ഹാങ്ങ്‌ ഓവര്‍ ഇല്ലാതില്ല.

പണ്ടാരം, ബാഗ്‌ ലഗേജ്‌ കൗണ്ടറില്‍ കൊടുത്തില്ലായിരുന്നുവെങ്കില്‍, രാവിലെ തന്നെ ഒരു ബാഗ്പൈപ്പര്‍ എടുത്ത്‌ മണ്ടക്കൊതുങ്ങി നിന്നോ, ഇരുന്നോ, പൂശാമായിരുന്നു.

എന്തായാലും തണുപ്പത്തുള്ള കാത്തിരിപ്പിന്നു വിരാമമിട്ടുകൊണ്ട്‌ യാത്രക്കാരുടെ ശ്രദ്ധക്കായുള്ള അനൗണ്‍സ്‌മന്റ്‌, അംഗ്രേസിയിലും, ഹിന്ദിയിലും, പഞ്ചാബിയിലും വന്നു. വന്നതും, എന്റെ മുന്‍പില്‍ വലിയ ഒരു വരി രൂപം കൊണ്ടു.

ശ്ശെ ആദ്യം അകത്തുപോയിരുന്നെങ്കില്‍ വിന്‍ഡോക്കരികിലുള്ള സീറ്റുകിട്ടുമായിരുന്നേനെ, ഇനിയിപ്പ്പ്പോ ഇത്ര പേര്‍ മുന്നിലുള്ള സ്ഥിതിക്ക്‌ വല്ല മൂലക്കുള്ള സീറ്റുമായിരിക്കും കിട്ടുക എന്നെല്ലാം ആലോചിച്ചു വരിയില്‍ വെറുതെ നിന്ന ഞാന്‍ പിന്നില്‍ നിന്നിരുന്ന യാത്രക്കാരുടെ തള്ളല്‍ മൂലം, സ്വന്തം കാലെടുത്ത്‌ നടക്കാതെ തന്നെ ഒരു ബസ്സിന്റെ വാതിലിന്നിടുത്തെത്തി, എല്ലാവരുടേയും ഒപ്പം ഞാനും കയറി ബസ്സില്‍. എന്തായാലും, ബസ്സില്‍ കയറിയ ഞാന്‍ വാതിലിന്നടുത്തു തന്നെ നിന്നു. ഫ്ലൈറ്റില്‍ എന്തായാലും ആദ്യം തന്നെ കയറിപറ്റി, ഇഷ്ടമുള്ള വിന്‍ഡോസ്‌ സീറ്റില്‍ ഇരിക്കാനുള്ള ഒരു നമ്പറായിരുന്നു അത്‌.

കയറിയവരേയും വഹിച്ച്‌, ബസ്സ്‌ ഫ്ലൈറ്റിന്നരികിലേക്ക്‌ ചെന്നുനിന്നു. ഒട്ടും സമയം പാഴാക്കാതെ ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി, ശബരിമല സന്നിദാനത്തേക്കുള്ള പതിനെട്ടുപടികളിലൂടെ നടതുറന്നതും, ഭക്തര്‍ ഓടികയറുന്നതുപോലെ, ഓടി കയറി.

ഫ്ലറ്റിന്റെ കവാടത്തില്‍ അതാ മഞ്ഞപല്ലുകള്‍ വെളിയില്‍ കാണിച്ച്‌ പുഞ്ചിരിച്ചുകൊണ്ടൊരു മദാമ്മ. എന്നെ കണ്ടതും, ബോണ്‍ജോര്‍ എന്ന് പറഞ്ഞ്‌ കൈ നല്‍കി.

കേട്ടത്‌ തെറിയാണോ (ദില്ലിയിലെ ജീവിതം ബേ, ബാ തുടങ്ങി എന്തുകേട്ടാലും തെറിയാണോ പറഞ്ഞത്‌ എന്ന് സംശയിക്കാന്‍ എന്നെ പഠിപ്പിച്ചിരുന്നു)? ഹേയ്‌ ആയിരിക്കില്ല, ഞാനും എന്റെ കയ്യ്‌ കൊടുത്തു പിന്നെ പറഞ്ഞു ബേന്‍...ചോ!!

ഞാന്‍ പറഞ്ഞത്‌ മനസ്സിലായിരിക്കാന്‍ വഴിയില്ല, കാരണം പുഞ്ചിരിച്ചുകൊണ്ടു തന്നെ അവര്‍ എന്നോട്‌ എന്റെ ബോര്‍ഡിംഗ്‌ പാസ്‌ ആവശ്യപെട്ടു. അതു നോക്കിയിട്ട്‌ എന്റെ സീറ്റ്‌ നമ്പര്‍ കാണിച്ചു തന്നിട്ട്‌ പറഞ്ഞു തന്നിട്ട്‌ കൈ ഫ്ലൈറ്റിന്റെ ബാക്കിലേക്ക്‌ ചൂണ്ടിയിട്ട്‌ അവിടെ പോയിരുന്നോളാന്‍ പറഞ്ഞു.

ശ്ശെ, ബോര്‍ഡിംഗ്‌ പാസ്സ്‌ ഒന്നു വായിച്ചു നോക്കിയിരുന്നെങ്കില്‍, ഈ സീറ്റു നമ്പറും മറ്റും ഉണ്ടായിരുന്നെന്നറിഞ്ഞിരുന്നുവെങ്കില്‍ തിരക്കുകൂട്ടി ഓടികയറേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ചമ്മിയ മുഖവുമയി (അല്ലെങ്കിലെന്തൊരു സൗന്ദര്യമാണാവോ?), ഞാന്‍ എന്റെ സീറ്റില്‍ പോയിരുന്നു.

ഫ്ലൈറ്റ്‌ മൊത്തം വീക്ഷിച്ചു. കൊള്ളാം നമ്മുടെ ബസ്സും, തീവണ്ടിയുമൊന്നും ഇതിന്റെ ഏഴയലത്തു വരില്ല. സീറ്റുബെല്‍റ്റിടണം എന്നെല്ലാം അച്ഛനും മറ്റു പലരും പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍, അടുത്ത സീറ്റില്‍ ആളുവരുന്നവരെ സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കിയും ഊരിയും ആറേഴു തവണ പ്രാക്റ്റീസ്‌ ചെയ്തു.

ഇന്ത്യനും, വിദേശിയുമടക്കം നിരവധിയാത്രക്കാര്‍ ഫ്ലൈറ്റില്‍ കയറി. എന്റെ അരികിലെ സീറ്റില്‍ മധ്യവയസ്കനായ ഒരു ഇന്ത്യക്കാരന്‍ ഇരുപ്പുറപ്പിച്ചു. കണ്ടാല്‍ തന്നെ അറിയാം, ഒരു ബിസിനസ്സുകാരനാണെന്ന്. അല്ലാതെ എന്നെപോലെ, വല്ലവനും കുരുക്കിട്ടു തന്ന ടൈയും കഴുത്തില്‍ അണിഞ്ഞ്‌ വന്നിട്ടുള്ളവനല്ല.

എന്നോട്‌ അയാള്‍ ചിരിക്കുകയും, എന്റെ പേരു ചോദിച്ചതിന്നു ശേഷം സ്വയം പരിചയപെടുത്തുകയും ചെയ്തു. ദൈവമേ ആളൊരു മാന്യന്‍ തന്നെ. പക്ഷെ അതികം സംസാരിച്ചാല്‍, ഇയാള്‍ ഞാനൊരു ബിസിനസ്സ്‌ കാരനല്ല എന്നെങ്ങാനും മനസ്സിലാക്കി എനിക്കു പാരയാകുമോ എന്ന് കരുതി ഞാന്‍ കണ്ണടച്ചുറക്കം നടിച്ച്‌ കിടന്നു.

സമയം കൃത്യം പത്തരയായതും, ഫ്ലൈറ്റിന്റെ എഞ്ജിന്‍ ഓണ്‍ ആയി. അവന്‍ ഒന്നു നിരങ്ങി കറങ്ങി നിന്നു. കുറച്ചു സീറ്റുകള്‍ക്കു മുന്‍പിലായി ഒരു മദാമ്മ വന്നു നിന്ന സമയത്തു തന്നെ, മുന്ന് സീറ്റു മുന്‍പിലായ്‌ മച്ചില്‍ നിന്നും ഒരു ടി വി താഴേക്കിറങ്ങി വന്നു സീറ്റിന്റെ മുകളിലായി നിന്നു (ഹോ, എന്തത്ഭുതം!!). പിന്നെ ടി വി യില്‍ കാണിച്ചതും, മദാമ്മ കാണിച്ചതും ഒന്നായിരുന്നു. ആത്യാശ്യം വന്നാല്‍ ചെയ്യേണ്ട എന്തൊക്കേയോ കാര്യങ്ങളായിരുന്നു അവര്‍ പറഞ്ഞത്‌. എനിക്കാ സമയത്ത്‌ അത്യാവശ്യമായി വേണ്ടത്‌ അതായിരുന്നില്ല, പകരം ഹാങ്ങ്‌ ഓവര്‍ മാറ്റാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന ചിന്താഗതിയായിരുന്നതിനാല്‍, അവര്‍ പറയുന്നതൊന്നും ഞാന്‍ ലവലേശം പോലും ശ്രദ്ധിച്ചില്ല.

ഫ്ലൈറ്റ്‌ ടേക്ക്‌ ഓഫ്‌ ചെയ്തു, ആകാശത്തിലേക്ക്‌ കുത്തനെ പറന്നു കയറി, പിന്നെ സമനിരപ്പായ ആകാശത്തിലൂടെ തന്റെ പ്രയാണം തുടങ്ങി. എല്ലാവരും സീറ്റു ബെല്‍റ്റൂരുന്ന ശബ്ദം കേട്ടപ്പോള്‍ ഞാനും ഊരി. എയര്‍ ഹോസ്റ്റസ്‌ മാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ട്രോളി ഉന്തി നീങ്ങുന്നു. ഉന്തി ഉന്തി ഞങ്ങളുടെ മുന്‍ നിരയില്‍ ഇരിക്കുന്ന സീറ്റിലുള്ളവര്‍ക്ക്‌ എന്തോ ഭക്ഷണം കൊടുത്ത്‌ മദാമ്മ എന്റെ സീറ്റിന്നരികിലും എത്തി.

എന്റെ അയല്‍ വാസി മുന്‍ സീറ്റില്‍ നിന്നും ടീപോയ്‌ വലിച്ച്‌ വിടുവിച്ചപ്പോള്‍ ഞാനും ആ പണി ചെയ്തു. അയാള്‍ക്ക്‌ ഒരു ട്രേ സാധനങ്ങള്‍ കൊടുത്തു എനിക്കും കിട്ടി ഒരു ട്രേ നിറയെ സാധനങ്ങള്‍. പ്ലാസിക്‌ കവറില്‍ പൊതിഞ്ഞ്‌ എതാണ്ട്‌ ഗിഫ്റ്റ്‌ റാപ്‌ ചെയ്തതുപോലെ തൃകോണത്തിലും, ഉരുണ്ടിട്ടും, നീണ്ടിട്ടും, ചതുരത്തിലും അങ്ങനെ ഒരുവിധം എല്ലാ ഷേപ്പിലും ഉള്ള എന്തൊക്കേയോ കണ്ടിട്ടില്ലാത്ത ഭക്ഷണങ്ങള്‍ പാക്കറ്റിലും, അല്ലാതേയും. ഞാന്‍ കണ്ടതായിട്ടു അല്ലെങ്കില്‍ എനിക്കു പരിചയമുള്ളത്‌ അതില്‍ ബണ്‍ അഥവാ ബെന്ന് മാത്രം. ബ്രേക്ക്‌ ഫാസ്റ്റല്ല ഇത്‌. മനുഷ്യന്റെ നാണം കെടുത്താനായി മനപ്പൂര്‍വ്വം ചെയ്യുന്നതാണിത്‌. കിട്ടിയപാടെ അത്‌ ടീ പോയില്‍ വച്ച്‌ ഞാന്‍ ചാരികിടന്നു.

കഴിക്കുന്നില്ലേ? എന്റെ അയല്‍ വാസി മര്യാദരാമന്‍ എന്നോട്‌ ചോദിച്ചു. ഉവ്വ്‌. കുറച്ച്‌ കഴിയട്ടെ. ഇപ്പോള്‍ നല്ല വിശപ്പില്ല.

അയാള്‍ ആ ട്രേയുടെ കവറിളക്കുന്നതും, ഓരോന്നായി എടുത്തു കഴിക്കുന്നതും,സീറ്റില്‍ ചാരികിടന്നുകൊണ്ട്‌ ഞാന്‍ ഒളികണ്ണിട്ടു നോക്കി.

അവസാനമായി അയാള്‍ ബട്ടറിന്റെ പാക്കറ്റിന്റെ തൊലിപൊളിച്ച്‌ ഫോര്‍ക്കില്‍ ബട്ടറെടുത്ത്‌ ബണ്ണില്‍ പുരട്ടാന്‍ തുടങ്ങിയതും, അല്ലെങ്കില്‍ കഴിച്ചു കളയാം എന്നും പറഞ്ഞ്‌ ഞാനും എന്റെ ട്രോളിമേല്‍ കൈവച്ചു. മനസ്സില്‍ പിടിച്ചില്ലെങ്കിലും, പാലിന്റെ ഒരു ചെറിയ പായ്ക്കറ്റും, പഞ്ചസാരയുടെ ഒരു ട്യൂബും ഒഴികെ എല്ലാം ഞാന്‍ കാലിയാക്കി. പുറത്തേക്ക്‌ വന്ന ഏമ്പക്കത്തിനെ കഴുത്തില്‍ വച്ചു തന്നെ ഞാന്‍ ഞെരുക്കി കൊന്നു. ചായയും, കാപ്പിയുമായി വന്ന മദാമ്മയുടെ കയ്യില്‍ നിന്നും ഒരു ഗ്ലാസ്‌ ചായ വാങ്ങി ഞാന്‍ പാലും പഞ്ചസാരയും ചേര്‍ത്ത്‌ കഴിച്ചു. അപ്പ്പോഴും തീര്‍ത്ഥ ജലം കിട്ടാത്ത വിഷമം എന്റെ ഉള്ളില്‍ സുനാമി പോലെ അലയടിച്ചിരുന്നു.

ട്രോളിയുന്തി വന്ന മദാമ്മയുടെ കയ്യിലേക്ക്‌ ഞാന്‍ കാലിയായ ട്രേ നല്‍കി. പിന്നെ സീറ്റ്‌ പുറകിലേക്ക്‌ തള്ളി കാലുകള്‍ നീട്ടി വച്ച്‌ മയങ്ങാന്‍ തുടങ്ങി.

വെളുപ്പിന്‌ അഞ്ചരക്ക്‌, അടുത്തുള്ള അമ്പലത്തിലെ കോളാമ്പി മൈക്കില്‍ കൂടെ സുബ്ബലക്ഷ്മിയമ്മയുടെ സുപ്രഭാതം ചെവിയിലേക്കെത്തുന്നതുപോലെ, മയക്കത്തിന്നിടയിലും ക്ടിം, ശൂൂ എന്ന സോഡയോ, ബിയറോ പൊട്ടുന്ന ശബ്ദം എന്റെ ചെവിയിലേക്ക്‌ ഒഴുകി ഒഴുകിയെത്തി. ഹാ ഹാ എന്തൊരു കര്‍ണ്ണാനന്ദകരം. ആനന്ദദായകം.

ഞാന്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. സീറ്റിന്റെ ബട്ടന്‍ അമര്‍ത്തി സീറ്റ്‌ നേരെയാക്കി നിവര്‍ന്നിരുന്നു. കഴുത്തില്‍ കെട്ടിമുറുക്കിയിരിക്കുന്ന ടൈയുടെ കുരുക്ക്‌ വലിച്ചൊന്നയച്ചു.

വാട്‌ യു ലൈക്ക്‌ റ്റു ഡ്രിങ്ക്‌? ബീയര്‍, വിസ്കി, കൊണ്യാക്‌?

ജലദേവത മൂന്നു മഴുവുമായ്‌ ഒരുമിച്ച്‌ വന്ന് എതാ നിന്റെ മഴു എന്നു ചോദിച്ചതുപോലെയായല്ലോ ഇതിപ്പോ. ബീയറായാലും, വിസ്കിയായാലും, കോണ്യാക്കായാലും, ഒന്നിനേയും തള്ളിപറയാന്‍ പറ്റില്ല. ആലോചിച്ചു നില്‍ക്കാനോ ഇരിക്കാനോ ഉള്ള സമയമില്ല. ഗെറ്റ്‌ മി എ ബിയര്‍ ആന്റ്‌ ഈ വിസ്കി ആസ്‌ വെല്‍.

അമ്പത്‌ ചോദിച്ചവന്‌, നൂറു കിട്ടിയതുപോലെ, ഓരോന്നു ചോദിച്ച എനിക്ക്‌ പേരറിയാത്ത ഏതോ രണ്ട്‌ വിസ്കിയുടെ കുപ്പിയും, രണ്ടു ബിയറിന്റെ പാട്ടയും കിട്ടി.

എന്റെ അയല്‍ വാസിയും ഇരുന്നു ബിയറഡിക്കുന്നുണ്ട്‌. മദ്യപാനത്തിന്റെ കാര്യം വരുമ്പോള്‍ ബിസിനസ്‌ കാരനും, പണിയൊന്നുമില്ലാത്തവന്നും എല്ലാം സമാന മനസ്കര്‍. എന്തൊരൊരുമ!!

അല്‍പം അല്‍പമായി കുപ്പിയും, പാട്ടയും അകത്താക്കി. സിഗറട്ടു വലിച്ച്‌ കിട്ടിയ കിക്കിനെ ഇരട്ടിയാക്കി (ആ കാലഘട്ടങ്ങളില്‍ ഫ്ലൈറ്റില്‍ സിഗററ്റ്‌ വലിക്കാമായിരുന്നു).

എനിക്ക്‌ പോകേണ്ടത്‌ അല്ലെങ്കില്‍ എന്റെ ടിക്കറ്റ്‌ ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ്‌. ഫ്ലൈറ്റാണെങ്കില്‍ ആദ്യം പാരിസില്‍ ആളുകളെ ഇറക്കി അരമണിക്കൂര്‍ വെയ്റ്റ്‌ ചെയ്തിട്ടേ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്‌ പോകുകയുള്ളൂ. അപ്പോള്‍ എന്തുകൊണ്ട്‌ എനിക്ക്‌ പാരിസിലിറങ്ങി, ഈഫിള്‍ ടവറൊന്നു കണ്ടുകൂട. പറ്റുമെങ്കില്‍ സ്വിറ്റ്‌ സര്‍ലന്റിലേക്കൊന്നു കടക്കാന്‍ പരിശ്രമിച്ചുകൂട. ലഹരി ചെറുതായി തലക്ക്‌ പിടിച്ചു തുടങ്ങിയതിനൊപ്പം തന്നെ ചിന്തകള്‍ കാടു കയറാനും തുടങ്ങി.

കൈ എത്തിച്ചു ബട്ടണ്‍ അമര്‍ത്തി. മദാമ്മ ചിരിച്ചുകൊണ്ട്‌ വന്നു. യെസ്‌?

എനിക്കൊരു ബിയര്‍. എനിക്ക്‌ കമ്പനി തരാനാണൊ എന്ന് നിശ്ചയമില്ല അയല്‍ക്കാരനും.

പോയ മദാമ്മ വീണ്ടും വന്നു രണ്ടു കയ്യിലും ഈ രണ്ടു പാട്ട ബിയറുമായി. രണ്ടെനിക്കും, രണ്ടെണ്ണമെന്റെ അയല്‍ക്കാരനും. ആ നിമിഷം ഞാന്‍ പ്രാര്‍ത്ഥിച്ചത്‌ ഈ ഫ്ലൈറ്റ്‌ നിലം പതിക്കാതിരുന്നെങ്കില്‍ എന്നതിന്നു പകരം ഈ ഫ്ലൈറ്റ്‌ യാത്ര നിലക്കാതിരുന്നെങ്കില്‍ എന്നായിരുന്നു!

എവിടെ ഇറങ്ങണം എന്ന ആലോചനക്കൊടുവിലും, തന്നിരുന്ന രണ്ടു ബിയറു തീരുന്നതിന്‌ മുന്‍പായും, ഞാന്‍ വീണ്ടും ബട്ടണ്‍ അമര്‍ത്തി.

ഇത്തവണ ചോദിക്കാതെ തന്നെ മദാമ്മ രണ്ട്‌ കയ്യിലും ഓരോ ബിയറുമായി വന്നു. പഴയ പുഞ്ചിരി ഇപ്പോഴും മുഖത്തുണ്ട്‌.

ഒരു ബിയറെനിക്കും, മറ്റേതെന്റെ അയല്‍ക്കാരനും നീട്ടി. അയല്‍ക്കാരന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. ഞാന്‍ നിരസിക്കുന്നതിന്നു മുന്‍പായി പറഞ്ഞു. ബിയറിന്നുവേണ്ടിയല്ല വിളിച്ചത്‌. എന്റെ ടിക്കറ്റ്‌ ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ്‌, പക്ഷെ എനിക്ക്‌ പാരിസില്‍ ഇറങ്ങിയാല്‍ കൊള്ളാമെന്നുണ്ട്‌. പാരിസില്‍ എന്റെ ഒരു ബാഗ്‌ ഇറക്കികിട്ടിയാല്‍ വളരെ നല്ലതായിരുന്നു.

ഓക്കെ, താങ്കള്‍ക്ക്‌ വാലിഡ്‌ ഷെങ്ഗന്‍ വിസ ഉണ്ടല്ലോ അല്ലെ?

ഉവ്വല്ലോ?

എങ്കില്‍ ശരി ഞാന്‍ ഒരു ഫോം കൊണ്ടു വരാം അത്‌ ഫില്‍ ചെയ്ത്‌ തരൂ. താങ്കളുടെ ലഗേജ്‌ പാരിസില്‍ ഇറക്കുവാന്‍ റിക്വസ്റ്റ്‌ ചെയ്യാം എന്നും പറഞ്ഞ്‌ മദാമ്മ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ബുദ്ധിമുട്ടി കൊണ്ടുവന്നതല്ലേ എന്നു കരുതി, കയ്യിലിരുന്ന രണ്ടു ബിയറും ഞാന്‍ ചോദിച്ചു വാങ്ങി. മദാമ്മയുടെ പുഞ്ചിരി എന്തോ ഇത്തവണ അവരുടെ മുഖത്തുണ്ടായിരുന്നില്ല.

മദാമ്മ കൊണ്ടു വന്ന ഫോം ഞാന്‍ പൂരിപ്പിച്ചു നല്‍കി. അവര്‍ അതുമായി തിരിച്ചുപോയപ്പ്പോള്‍ ബിയര്‍ ക്യാനും, ഞാനും വീണ്ടും ഉമ്മവച്ചു കളിച്ചു.

മദാമ്മമാര്‍ അതാ ട്രോളിയുമായ്‌ വീണ്ടും ഗോദായില്‍ ഇറങ്ങിയിരിക്കുന്നു. ഉച്ചഭക്ഷണവുമായുള്ള വരവാണ്‌. വാച്ചില്‍ സമയം നോക്കി, വൈകുന്നേരം അഞ്ചു മണി.

ഇത്തവണ കാത്തു നില്‍ക്കാനൊന്നും നിന്നില്ല, ട്രേ വാങ്ങി, തുറന്നു. രാവിലെ കിട്ടിയതില്‍ നിന്നും വലിയ വിത്യാസമൊന്നുമില്ല. കുറച്ച്‌ സലാഡും, റൈസും കൂടുതലുണ്ടെന്നു മാത്രം. മൊത്തമായ്‌ കാലിയാക്കി. ക്യാനിലുണ്ടായിരുന്ന അവസാന തുള്ളി ബിയറും അകത്താക്കി. ട്രേ മദാമ്മക്ക്‌ കൈമാറി. വിശാലമായ ഒരു മയക്കത്തിലേക്ക്‌ വഴുതി വീണു.

പൈയലറ്റിന്റിന്റെ അനൗണ്‍സ്‌മന്റ്‌ കേട്ടപ്പോഴാണ്‌ പിന്നെ ഉണര്‍ന്നത്‌. ലോക്കല്‍ സമയം ഉച്ചക്ക്‌ മൂന്നു മണിയായെന്നും, ഇടത്‌ വശത്ത്‌ ജനലിലൂടെ കാണുന്നതാണ്‌ ആല്‍പ്സ്‌ പര്‍വ്വത നിരകളെന്നും, അര മണിക്കൂറിന്നകം ഫ്ലൈറ്റ്‌ പാരിസ്‌ എയര്‍പോര്‍ട്ടില്‍ ലാന്റു ചെയ്യുമെന്നും അദ്ദേഹം അനൗണ്‍സ്‌ ചെയ്തു.

വാഷ്‌ റൂമില്‍ പോയി മുഖം കഴുകി തുടച്ചു. ടൈ മുറുക്കി. തലമുടി ചീകി വച്ചു. തിരിച്ചു സീറ്റില്‍ വന്നിരുന്നു. മനസ്സ്‌ ആശങ്കാകുലമായിരുന്നു. എമിഗ്രേഷന്‍ കാര്‍ എന്നെ പാരിസ്‌ എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ തിരിച്ചയക്കുമോ എന്ന ഒരു ശങ്ക. താഴ്‌ന്നു പറക്കുന്ന ഫ്ലൈറ്റിന്റെ ജാലകത്തിലൂടെ ഞാന്‍ പാരിസിലെ കെട്ടിടങ്ങളെ കണ്‍ നിറയെ നോക്കി കണ്ടു. ഒരു പക്ഷെ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലോ?

കൃത്യം 3.30 നു തന്നെ ഫ്ലൈറ്റ്‌ പാരിസ്‌ എയര്‍പോര്‍ട്ടില്‍ ലാന്റു ചെയ്തു. ഇറങ്ങാനുള്ള ആളുകളുടെ പിന്‍പെ ഞാനും നടന്നു.

ഫ്ലൈറ്റിറങ്ങി ഇമ്മിഗ്രേഷന്‍ കൗണ്ടറിലെ ക്യൂവില്‍ ഞാന്‍ നിന്നു. ദൈവമെ, വരിയില്‍ നില്‍ക്കുന്ന ഓരോ ആളും തമ്മിലുള്ള ഗ്യാപ്പ്‌ രണ്ട്‌ മീറ്ററോളം!. നാട്ടിലാണെങ്കില്‍ ഇരുപത്തഞ്ച്‌ പേരെങ്കിലും ആ ഗ്യാപ്പില്‍ ഇടിക്കാതെ തന്നെ കയറി നിന്നേനെ.

കൗണ്ടറിന്നടുത്തെത്തും തോറും ഹൃദയം പട പടാ മിടിക്കാന്‍ തുടങ്ങി. എന്റെ ഊഴമടുത്തു. ടൈ ഒന്നുകൂടെ മുറുക്കി തയ്യാറായി ഞാന്‍ നിന്നു.

എന്റെ ഊഴമായി. കൗണ്ടാറിലേക്ക്‌ ഞാന്‍ ചെന്നു. പാസ്പോര്‍ട്ട്‌ അകത്തേക്ക്‌ നല്‍കി. കൗണ്ടറിലിരിക്കുന്ന ഓഫീസര്‍ എന്റെ മുഖത്തേക്ക്‌ നോക്കി. ടിക്കറ്റ്‌ പ്ലീസ്‌. ഞാന്‍ ടിക്കറ്റ്‌ എടുത്തു നല്‍കി. യുവര്‍ ടിക്കറ്റ്‌ ഈസ്‌ അപ്റ്റു ഫ്രാങ്ക്ഫര്‍ട്ട്‌. വൈ യു ഗോട്‌ ഡൗണ്‍ പാരിസ്‌?

നോ, ഐ വാന്റ്‌ റ്റു സീ ദ സിറ്റി, ദാറ്റ്സ്‌ വൈ.

ഹൗ യു വില്‍ ഗോ ടു ഫ്രാങ്ക്ഫര്‍ട്ട്‌ ദെന്‍?

ഐ വില്‍ ഗോ ബൈ ട്രെയിന്‍.

ഓകെ. ആസ്‌ യു വിഷ്‌.

ടപ്പ്‌ ടപ്പ്‌. സ്റ്റാമ്പ്‌ എന്റെ പാസ്പോര്‍ട്ടിന്റെ നെഞ്ചില്‍ പതിഞ്ഞു. എന്റെ മനം കുളിര്‍ത്തു.

കൗണ്ടറിനപ്പുറത്തുകൂടെ എയര്‍പോര്‍ട്ടിന്നകത്തേക്ക്‌ കയറി ലഗേജ്‌ കളക്റ്റു ചെയ്യുന്ന സ്ഥലത്തെത്തി. ലഗേജ്‌ കളക്റ്റ്‌ ചെയ്യാനുള്ള കണ്‍ വെയര്‍ ബെല്‍റ്റില്‍ കണ്ണുകളൂന്നി ഞാന്‍ നിന്നു. എന്റെ ഫ്ലൈറ്റില്‍ വന്നവരുടെ ലഗേജുകള്‍ എടുത്ത്‌ അവര്‍ പോയി എന്നു മാത്രമല്ല, എന്റെ ഫ്ലൈറ്റ്‌ കഴിഞ്ഞ്‌ വന്ന ഫ്ലൈറ്റില്‍ വന്നവര്‍ പോലും അവനവന്റെ ലഗേജെടുത്ത്‌ പോയി. ഞാന്‍ മാത്രം അവിടെ തനിച്ചായി എന്നു പറയുകയാവും ഉത്തമം.

എന്തു ചെയ്യണം എന്നറിയാതെ പകച്ച്‌ നില്‍ക്കുമ്പോള്‍ അതാ, എന്റെ ബാഗ്‌ മന്ദം മന്ദം കണ്‍ വെയര്‍ ബെല്‍റ്റിലൂടെ ഒഴുകി വരുന്നു. ഇങ്ങോട്ട്‌ വരുന്നതു വരെ കാത്തു നില്‍ക്കാനുള്ള ക്ഷമയില്ലാതെ ഞാന്‍ അങ്ങോട്ട്‌ ചെന്ന് ബാഗെടുത്തു. ടൈ ഊരി ബാഗില്‍ ഇട്ടു. ബാഗെടുത്ത്‌ തോളത്തിട്ടു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത്‌ കടന്ന് സ്വതന്ത്രമായി യൂറോപ്പിന്റെ മണ്ണില്‍ കാലു കുത്തി നിന്നിട്ടു വേണം ഭാവി പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കുള്ള ഡോര്‍ അന്വേഷിച്ച്‌ ഞാന്‍ ആ ഹാളില്‍ അങ്ങുമിങ്ങും മയക്കുവെടികൊണ്ട ആനയേ പോല്‍ നടന്നു. എങ്ങും ഒരു ഹാന്‍ഡില്‍ പോലും കാണ്മാനില്ല. വിശാലമായ ആ ഹാളില്‍ ഹാന്‍ഡില്‍ തപ്പി തപ്പി ഞാന്‍ തളര്‍ന്നു.

ദൈവമേ, ഇതെന്തു മറിമായം. എങ്ങിനെ ഞാന്‍ പുറത്തിറങ്ങും എന്നാലോചിച്ച്‌ ഒരു വേള ഞാന്‍ നിന്നു. അതാ ഡ്രിം......എന്നൊരു ശബ്ധം. എന്റെ പുറകില്‍ രണ്ടു ചില്ലു വാതിലുകള്‍ മെല്ലെ തുറക്കുന്നു.

പണ്ടാരം. ദില്ലിയില്‍ നിന്നു വന്നവനുണ്ടോ, സെന്‍സര്‍ ഉപയോഗിച്ചു തുറക്കുന്ന വാതിലുകളേ കുറിച്ചുള്ള അറിവ്‌? തുറന്ന വാതിലുകളിലൂടെ പെട്ടെന്നെങ്ങാനുമതടഞ്ഞാലോ എന്ന ശങ്കയാല്‍ എയര്‍പോര്‍ട്ടിന്റെ പുറത്തേക്ക്‌ ഞാന്‍ നടന്നു.

പുതുമയേറിയ, കേട്ടുപഴക്കമില്ലാത്ത, രുചിച്ചിട്ടില്ലാത്ത തരം ശുദ്ധമായ വായുവും ഗന്ദവും എന്റെ നാസാരന്ധ്രങ്ങളിലേക്കൊഴുകിയെത്തി. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം. തവിട്ടും സ്വര്‍ണ്ണനിറവും ഇടകലര്‍ന്ന നിറമാര്‍ന്ന ഇലകളോടുകൂടിയ മരങ്ങള്‍ക്കൊപ്പം തന്നെ ഇലകൊഴിഞ്ഞ ചില മരങ്ങളും കാണായി.

എന്തായാലും ഞാന്‍ യൂറോപ്പിലെ മണ്ണില്‍ കാല്‍ കുത്തിയിരിക്കുന്നു. പുല്ല്ല് തിന്നായാലും ഈ മണ്ണിലെനിക്ക്‌ ജീവിക്കണം എന്ന ദൃഡ നിശ്ചയത്തോടെ, ഞാന്‍ മുന്നോട്ട്‌ നടന്നു.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 7:44 AM

0 Comments:

Post a Comment

<< Home