Friday, October 06, 2006

Gurukulam | ഗുരുകുലം - രസകരങ്ങളായ സമസ്യാപൂരണങ്ങള്‍

പണ്ടു തൊട്ടേ സംസ്കൃതകവികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമായിരുന്നു സമസ്യാപൂരണം. പല ഭാഷകളിലും ഇതു പോലെയുള്ള വിനോദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സംസ്കൃതത്തിലും അതിന്റെ ചുവടുപിടിച്ചു മലയാളത്തിലും ഉണ്ടായിട്ടുള്ളതുപോലെ മറ്റൊരു ഭാഷയിലും ഈ വിനോദം വ്യാപകമായിട്ടുണ്ടു് എന്നു തോന്നുന്നില്ല.

ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ടു് ബാക്കി ഭാഗങ്ങളെഴുതി അതു പൂരിപ്പിക്കുവാനുള്ള പ്രശ്നമാണു സമസ്യാപൂരണം. തന്നിരിക്കുന്ന ഭാഗത്തിനെ “സമസ്യ” എന്നും പൂരിപ്പിക്കുന്ന ഭാഗത്തിനെ “പൂരണം” എന്നും വിളിക്കുന്നു.

സമസ്യയുടെ വൃത്തത്തിനും ശൈലിയ്ക്കും മറ്റു രീതികള്‍ക്കും (ഉദാഹരണത്തിനു പ്രാസം) അനുസരിച്ചു്, അര്‍ത്ഥം ശരിയാകത്തക്ക വിധത്തില്‍ പൂരിപ്പിക്കുന്നതാണു് ഇതിന്റെ രസം.


നാലാമത്തെ വരി തന്നിട്ടു് ബാക്കി മൂന്നു വരികളും പൂരിപ്പിക്കുക എന്നതാണു് ഏറ്റവുമധികം കണ്ടുവരുന്ന സമസ്യ. ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളധികവും ഈ വിഭാഗത്തില്‍ പെടുന്നു.

ചിലപ്പോള്‍ നാലാമത്തെ വരിയുടെ ഒരു ഭാഗം തന്നിട്ടു് പൂരിപ്പിക്കാന്‍ പറയും. താഴെക്കൊടുത്തിരിക്കുന്നതില്‍ “ഭ്രഷ്ടസ്യ കാന്യാഗതിഃ”, “സ്വര്‍ല്ലോകമാവില്ലയോ?” എന്നിവ ഉദാഹരണം.

അല്ലാത്തവയും കണ്ടിട്ടുണ്ടു്. ഉദാഹരണത്തിനു്, “കുസുമേ കുസുമോല്‍‌പത്തി ശ്രൂയതേ വാ ന ദൃശ്യതേ” എന്നതില്‍ പൂര്‍വ്വാര്‍ദ്ധം തന്നിട്ടു് ഉത്തരാര്‍ദ്ധം എഴുതാനായിരുന്നു സമസ്യ.


സമസ്യാപൂരണത്തില്‍ ഏറ്റവും പ്രഗല്‌ഭനായി അറിയപ്പെടുന്നതു വിശ്വമഹാകവി കാളിദാസനാണു്. കാളിദാസന്റേതെന്നു പറയപ്പെടുന്ന അനവധി സമസ്യാപൂരണങ്ങള്‍ പ്രസിദ്ധമാണു്. ഇവയില്‍ പലതും കാളിദാസന്റേതു തന്നെയാണോ എന്നു സംശയമാണു്. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസനില്‍ കെട്ടിവെയ്ക്കുന്നതു കണ്ടുവരുന്നുണ്ടു്.

കാളിദാസന്റേതെന്നു പ്രസിദ്ധമായ ചില സമസ്യാപൂരണങ്ങള്‍ താഴെച്ചേര്‍ക്കുന്നു. ഇവയിലേതെങ്കിലും കാളിദാസന്റേതല്ലെന്നു് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി ഒരു കമന്റിടുക.

അര്‍ത്ഥശൂന്യമായ സമസ്യയ്ക്കു പോലും കാളിദാസന്‍ നല്ല പൂരണങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നതാണു് അദ്ദേഹത്തെപ്പറ്റി പറയുന്ന ഒരു മേന്മ. ചില ഉദാഹരണങ്ങള്‍:

  • ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു

    ഒരര്‍ത്ഥവുമില്ലാത്ത ഈ സമസ്യ കാളിദാസന്‍ പൂരിപ്പിച്ചതു് ഇങ്ങനെ:

    ജാംബൂഫലാനി പക്വാനി
    പതന്തി വിമലേ ജലേ
    കപികമ്പിതശാഖാഭ്യാം
    ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു

    കപികമ്പിതശാഖാഭ്യാം (കുരങ്ങന്മാര്‍ കുലുക്കുന്ന കൊമ്പുകളില്‍ നിന്നു്) പക്വാനി ജാംബൂഫലാനി (പഴുത്ത ഞാവല്‍പ്പഴങ്ങള്‍) വിമലേ ജലേ പതന്തി (ശുദ്ധജലത്തില്‍ വീഴുന്നു)-“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”.

    എന്തു മനോഹരമായ പൂരണം!

  • ടം ടം ടടം ടം ടടടം ടടംടം
    ഇതാ മറ്റൊരെണ്ണം. ഇതെന്തു ശബ്ദമാണോ എന്തോ?

    കാളിദാസന്റെ പൂരണം:

    രാജാഭിഷേകേ മദവിഹ്വലായാഃ
    ഹസ്താച്ച്യുതോ ഹേമഘടോ യുവത്യാഃ
    സോപാനമാര്‍ഗ്ഗേഷു കരോതി ശബ്ദം
    ടം ടം ടടം ടം ടടടം ടടംടം

    രാജ-അഭിഷേകേ (രാജാവിന്റെ അഭിഷേകത്തിനു്) മദ-വിഹ്വലായാഃ യുവത്യാഃ (മദം കൊണ്ടു വലഞ്ഞ യുവതിയുടെ) ഹസ്താത് ച്യുതഃ ഹേമ-ഘടഃ (കയ്യില്‍ നിന്നു വീണ സ്വര്‍ണ്ണക്കുടം) സോപാനമാര്‍ഗ്ഗേഷു (കൊണിപ്പടികളിലൂടെ) ശബ്ദം കരോതി (ഉണ്ടാക്കുന്ന ശബ്ദമാണു്)-“ടം ടം ടടം ടം ടടടം ടടംടം”!

  • പിപീലികാ ചുംബതി ചന്ദ്രബിംബം

    ഇതിന്റെ അര്‍ത്ഥം “ഉറുമ്പു് ചന്ദ്രബിംബത്തെ ചുംബിക്കുന്നു” എന്നാണു്. ഇതെങ്ങനെ പൂരിപ്പിക്കും? കാളിദാസനാണോ ബുദ്ധിമുട്ടു്?

    അസജ്ജനം സജ്ജനസംഗിസംഗാത്
    കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം
    പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
    പിപീലികാ ചുംബതി ചന്ദ്രബിംബം

    അസജ്ജനം (സജ്ജനം അല്ലാത്തവര്‍) സജ്ജന-സംഗി-സംഗാത് (സജ്ജനത്തോടു കൂട്ടുകൂടുന്നവരുടെ കൂട്ടുകൊണ്ടു്) ദുസ്സാദ്ധ്യം അപി സാദ്ധ്യം കരോതി (ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും ചെയ്യുന്നു); പുഷ്പ-ആശ്രയാത് (പുഷ്പത്തിനെ ആശ്രയിച്ചിട്ടു്) ശംഭു-ശിരഃ-അധിരൂഢാ (ശിവന്റെ തലയില്‍ കയറിയ) പിപീലികാ (ഉറുമ്പു്) ചന്ദ്രബിംബം (ചന്ദ്രബിംബത്തെ) ചുംബതി (ചുംബിക്കുന്നു).

    എത്ര മനോഹരമായ പൂരണം! ശിവന്റെ തലയില്‍ ചന്ദ്രനും കൈതപ്പൂവുമുണ്ടു് എന്ന സങ്കേതത്തെ അടിസ്ഥാനമാക്കിയുള്ള ഈ ശ്ലോകം ഒരു സമസ്യാപൂരണമാണെന്നു തോന്നില്ല.

    സജ്ജനത്തിന്റെ കൂട്ടുകെട്ടു കൊണ്ടല്ല, സജ്ജനത്തിന്റെ കൂട്ടുകാരുടെ കൂട്ടുകെട്ടു കൊണ്ടാണെന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഒരു സുഭാഷിതം എന്ന നിലയ്ക്കാണു് ഇതിനു കൂടുതല്‍ പ്രശസ്തി.


“ക്രമം” എന്നൊരു അലങ്കാരമുണ്ടു സംസ്കൃതത്തില്‍. ക്രമത്തില്‍ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടു് അതുമായി ബന്ധപ്പെട്ട കുറേക്കാര്യങ്ങള്‍ ക്രമമായി പിന്നീടു പറയുന്നതാണു് ഇതിന്റെ രീതി. മലയാളത്തില്‍ ഇതു് അഭംഗിയാണെങ്കിലും സംസ്കൃതത്തില്‍ ഇതു ഭംഗിയാണു്. തുളസി ചൊല്ലിയ ശ്ലോകം എന്ന ലേഖനത്തില്‍ ഞാന്‍ ഇതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്.

ബുദ്ധിമുട്ടുള്ള ചില സമസ്യകള്‍ പൂരിപ്പിക്കാന്‍ കവികള്‍ ഇതുപയോഗിച്ചിട്ടുണ്ടു്. കാളിദാസന്റെ തന്നെ ചില ഉദാഹരണങ്ങള്‍:

  • പിപീലികാ ദന്തിവരം പ്രസൂതേ

    ഇതു് അപകടം പിടിച്ച ഒരു സമസ്യയാണു്. “ഉറുമ്പു് ആനയെ പ്രസവിക്കുന്നു” എന്നര്‍ത്ഥം. കാളിദാസനുപോലും ക്രമാലങ്കാരത്തെ ആശ്രയിക്കേണ്ടി വന്നു. മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു് അവയുടെ ഉത്തരങ്ങളായാണു് നാലാമത്തെ വരി.

    കാ ഖാദതേ ഭൂമിഗതാന്‍ മനുഷ്യാന്‍?
    കം ഹന്തി സിംഹപ്രകടപ്രഭാവഃ?
    കരോതി കിം വാ പരിപൂര്‍ണ്ണഗര്‍ഭാ?
    പിപീലികാ ദന്തിവരം പ്രസൂതേ

    ഭൂമി-ഗതാന്‍ മനുഷ്യാന്‍ (ഭൂമിയില്‍ നടക്കുന്ന മനുഷ്യരെ) കാ ഖാദതേ (എന്തു കടിക്കുന്നു?), സിംഹ-പ്രകട-പ്രഭാവഃ (സിംഹത്തിന്റെ പ്രകടമായ പ്രഭാവം) കം ഹന്തി (എന്തിനെയാണു കൊല്ലുന്നതു്?), പരിപൂര്‍ണ്ണ-ഗര്‍ഭാ (പൂര്‍ണ്ണഗര്‍ഭിണി) കിം കരോതി (എന്തു ചെയ്യുന്നു?) (എന്ന മൂന്നു ചോദ്യങ്ങളുടെ ഉത്തരം യഥാക്രമം) പിപീലികാ (ഉറുമ്പു്), ദന്തി-വരം (ശ്രേഷ്ഠനായ ആനയെ), പ്രസൂതേ (പ്രസവിക്കുന്നു) (എന്നിവയാണു്).

    ഇതിനെക്കാള്‍ മനോഹരമാണു് അടുത്തതു്.

  • ആയാതി നായാതി ന യാതി യാതി

    “വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു” (മലയാളസിനിമാനിര്‍മ്മാതാക്കള്‍ കേള്‍ക്കണ്ട, അവരിതൊരു സിനിമാപ്പേരാക്കും :-) ) എന്നാണു സമസ്യ. ഇതെന്തു കുന്തം? പൂരണം നോക്കുക.

    വീടീകരാഗ്രാ വിരഹാതുരാ സാ
    ചേടീമവാദീദിഹ - ചിത്തജന്മാ
    പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
    ആയാതി നായാതി ന യാതി യാതി

    വിരഹ-ആതുരാ സാ (വിരഹാതുരയായ അവള്‍) വീടീ-കര-അഗ്രാ (കയ്യില്‍ മുറുക്കാനും പിടിച്ചു കൊണ്ടു്) ചേടീം (തോഴിയോടു്) അവാദീത് (പറഞ്ഞു): ചിത്ത-ജന്മാ പ്രാണേശ്വരഃ ജീവിതം അര്‍ദ്ധ-രാത്രം (കാമദേവനും പ്രാണേശ്വരനും ജീവിതവും അര്‍ദ്ധരാത്രിയും) ആയാതി, ന ആയാതി, ന യാതി, യാതി (വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു).

    പ്രാണേശ്വരനെ കാത്തിരിക്കുകയാണു പാവം, കയ്യില്‍ അയാള്‍ക്കു കൊടുക്കാന്‍ മുറുക്കാനും പിടിച്ചുകൊണ്ടു്. കാമവികാരം വരുന്നു, പ്രാണേശ്വരന്‍ വരുന്നില്ല, രാത്രി പൊയ്ക്കൊണ്ടിരിക്കുന്നു, ജീവിതം പോകുന്നുമില്ല (മരിക്കുകയാണു് ഇതില്‍ ഭേദമെന്നു വ്യംഗ്യം) എന്നാണു തോഴിയൊടു പറയുന്നതു്.

ക്രമം ഉപയോഗിച്ചുള്ള സമസ്യാപൂരണങ്ങളുടെ പരമകാഷ്ഠയാണു് താഴെക്കൊടുക്കുന്നതു്.

  • വീരമര്‍ക്കടകമ്പിതാ

    “വീര-മര്‍ക്കട-കമ്പിതാ” എന്നു വെച്ചാല്‍ “വീരനായ കുരങ്ങന്‍ വിറപ്പിച്ചതു്” എന്നര്‍ത്ഥം. സമസ്യ പൂരിപ്പിച്ച ആള്‍ ഈ അര്‍ത്ഥം കൂടാതെ ഇതിനെ പലതായി മുറിച്ച അര്‍ത്ഥവും പരിഗണിച്ചു.

    വീരമര്‍ക്കടകമ്പിതാഃ = വിഃ + രമാ + ഋക് + കടകം + പിതാ

    പൂരണം ഇങ്ങനെ:

    കഃ ഖേ ചരതി, കാ രമ്യാ
    കിം ജപ്യം, കിന്തു ഭൂഷണം,
    കോ വന്ദ്യഃ, കീദൃശീ ലങ്കാ,
    വീരമര്‍ക്കടകമ്പിതാ

    കഃ ഖേ ചരതി (ആരാണു് ആകാശത്തു സഞ്ചരിക്കുന്നതു്?), കാ രമ്യാ (ആരാണു രമ്യ?), കിം ജപ്യം (എന്താണു ജപിക്കേണ്ടതു്?), കിം തു ഭൂഷണം (എന്താണു് അലങ്കാരം?), കഃ വന്ദ്യഃ (ആരെയാണു വന്ദിക്കേണ്ടതു്?), ലങ്കാ കീദൃശീ (ലങ്കാ എങ്ങനെയുള്ളതാണു്?); (ഉത്തരങ്ങള്‍:) വിഃ (പക്ഷി), രമാ (ലക്ഷ്മീദേവി), ഋക് (ഋഗ്വേദസൂക്തം), കടകം (വള), പിതാ (അച്ഛന്‍), വീരമര്‍ക്കടകമ്പിതാഃ (വീരനായ കുരങ്ങന്‍-ഹനുമാന്‍-വിറപ്പിച്ചതു്)!

    ഇതു് ആരുടേതെന്നു് അറിയില്ല.



കാളിദാസന്റെ മറ്റു പല സമസ്യാപൂരണങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

  • ഭ്രഷ്ടസ്യ കാന്യാഗതിഃ
    “ഭ്രഷ്ടനു വേറേ എന്തു വഴി?” എന്നര്‍ത്ഥം.

    “ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
    “മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
    “വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
    “ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

    അര്‍ത്ഥത്തിനും പരിഭാഷയ്ക്കും “ഷോലേ സിനിമയും കാളിദാസനും” എന്ന ലേഖനം നോക്കുക.

  • ഭോജനം ദേഹി…
    ഇതൊരു സമസ്യയാണെന്നും, അല്ല ഒരു ബ്രാഹ്മണനെഴുതിയ ശ്ലോകം കാളിദാസന്‍ പൂരിപ്പിച്ചതാണെന്നും രണ്ടു കഥയുണ്ടു്.

    ഭോജനം ദേഹി രാജേന്ദ്ര,
    ഘൃതസൂപസമന്വിതം

    രാജേന്ദ്ര (രാജാക്കന്മാരുടെ രാജാവേ,) ഘൃത-സൂപ-സമന്വിതം (നെയ്യും പരിപ്പും ചേര്‍ത്ത) ഭോജനം (ഭക്ഷണം) ദേഹി (തന്നാലും).

    എന്നതാണു ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം (സമസ്യ). പൂരണത്തില്‍ കാളിദാസന്‍ അത്യാവശ്യം വേണ്ട ഒരു സാധനം കൂടി ചേര്‍ത്തു.

    മാഹിഷഞ്ച ശരച്ചന്ദ്ര-
    ചന്ദ്രികാധവളം ദധി

    ചന്ദ്രികാ-ധവളം (നിലാവു പോലെ വെളുത്ത) മാഹിഷം ദധി ച (എരുമത്തൈരും) (വേണം)

    അപ്പോള്‍ “നെയ്യും പരിപ്പും നിലാവുപോലെ വെളുത്ത എരുമത്തൈരും കൂട്ടി ഭക്ഷണം തരിക” എന്നര്‍ത്ഥം. രാജാവു് ഈ പൂരണത്തില്‍ വളരെ തൃപ്തനായി എന്നാണു് ഐതിഹ്യം.




ഒരു സമസ്യാപൂരണമാണു കാളിദാസന്റെ മരണത്തിനിടയാക്കിയതെന്നും ഒരു കഥയുണ്ടു്. അജ്ഞാതവാസത്തിലായിരുന്ന കാളിദാസനെ കണ്ടുപിടിക്കാന്‍ വേണ്ടി ഒരു രാജാവു് (അദ്ദേഹത്തിനു് ഈ സമസ്യ കാളിദാസനു മാത്രമേ നന്നായി പൂരിപ്പിക്കാന്‍ പറ്റൂ-അല്ലെങ്കില്‍, കാളിദാസന്റെ പൂരണം കണ്ടാല്‍ അദ്ദേഹത്തിനു മനസ്സിലാകും എന്നു്-ഉറപ്പുണ്ടായിരുന്നത്രേ!) താഴെപ്പറയുന്ന സമസ്യ പ്രസിദ്ധീകരിച്ചു:

കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ വാ ന ദൃശ്യതേ

കുസുമേ (പൂവിനുള്ളില്‍) കുസുമ-ഉത്‌പത്തിഃ (പൂവുണ്ടാകുന്നു) ന ശ്രൂയതേ വാ ന ദൃശ്യതേ (കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല) എന്നര്‍ത്ഥം.

ഇതു് ആദ്യത്തെ രണ്ടു വരിയാണു്. ബാക്കി രണ്ടു വരികള്‍ പൂരിപ്പിക്കണം.

കാളിദാസന്‍ എഴുതിയ ഉത്തരാര്‍ദ്ധം ഇങ്ങനെ:

ബാലേ, തവ മുഖാംഭോജാ-
ദക്ഷിരിന്ദീവരദ്വയം

ബാലേ (പെണ്ണേ), തവ (നിന്റെ) മുഖ-അംഭോജാത് (മുഖമാകുന്ന താമരയില്‍ നിന്നു്) അക്ഷിഃ (കണ്ണുകളാകുന്ന) ഇന്ദീവര-ദ്വയം (കരിം‌കൂവളപ്പൂവുകള്‍) (ഉണ്ടായതു കാണാമല്ലോ!)

പൂവില്‍ നിന്നു പൂവുണ്ടായതു കണ്ടല്ലോ. മുഖം താമര പോലെ ചുവന്നതും മൃദുലവുമാണെന്നും, കണ്ണുകള്‍ കരിം‌കൂവളപ്പൂവിതള്‍ പോലെ കറുത്തതും നീണ്ടതുമാണെന്നു വ്യംഗ്യം.

ഇതു പൂരിപ്പിച്ച സമയത്തു കാളിദാസന്‍ വേഷപ്രച്ഛന്നനായി ഒരു വേശ്യയുടെ കൂടെ താമസിക്കുകയായിരുന്നു എന്നും,സമസ്യാപൂരണത്തിനു വാഗ്ദാനം ചെയ്തിരുന്ന സമ്മാനം കിട്ടാന്‍ അവള്‍ ആളറിയാതെ അദ്ദേഹത്തെ കൊന്നിട്ടു് ശ്ലോകവുമായി രാജസന്നിധിയില്‍ പോയെന്നും, രാജാവു് അതു കണ്ടുപിടിച്ചെന്നുമാണു് ഐതിഹ്യം. എത്രത്തോളം വാസ്തവമാണെന്നറിയില്ല. എന്തായാലും കാളിദാസനെയും പുഷ്കിനെയും പോലെയുള്ള പല കവികളും പെണ്ണു മൂലം നശിച്ചിട്ടുണ്ടു് എന്നു കഥകള്‍ പറയുന്നു. “ഇന്തിരന്‍ കെട്ടതും പെണ്ണാലേ, ചന്തിരന്‍ കെട്ടതും പെണ്ണാലേ,…”


മറ്റു ചില സംസ്കൃതസമസ്യാപൂരണങ്ങള്‍:

  • ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ

    “കാമദേവന്‍ ശിവനെ ചുട്ടുകരിച്ചു പോലും” എന്നാണു സമസ്യ. ഇതെന്തു കാര്യം, തിരിച്ചാണല്ലോ കേട്ടിരിക്കുന്നതു്?

    വൈക്കത്തു പാച്ചുമൂത്തതിന്റെ പൂരണം:

    ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം:
    “മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം;
    നോ ചേദ്‌ ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
    ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ”

    ഗിരിശഃ (ശിവന്‍) ക്രുദ്ധാം ഗിരി-രാജ-കന്യാം (ദേഷ്യപ്പെട്ടു നില്‍ക്കുന്ന പാര്‍വ്വതിയോടു) ഉവാച (പറഞ്ഞു): ദയിതേ (പ്രിയേ), മഹ്യം പ്രസീദ (എന്നില്‍ പ്രസാദിക്കണം), വൈപരീത്യം ത്യജ (ഈ എടങ്ങേടു കളയണം). നോ ചേത് (അല്ലെങ്കില്‍) ജഗതി (ഭൂമിയില്‍) അധുനാ (ഇപ്പോള്‍) വാര്‍ത്താ ഭവിഷ്യതി ഏവ (ഇങ്ങനെയൊരു വാര്‍ത്ത ഉണ്ടാകും): “ചിത്ത-ജന്മാ (കാമദേവന്‍) ഗിരിശം (ശിവനെ) ഭസ്മീചകാര കില (ചാമ്പലാക്കി പോലും)!”

    നീ കനിഞ്ഞില്ലെങ്കില്‍ ഞാന്‍ ചത്തുപോകും എന്നു വ്യംഗ്യം. രസികന്‍ പൂരണം!

  • അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ
    സമുദ്രത്തിന്റെ ആറു പര്യായങ്ങള്‍ പറഞ്ഞിരിക്കുകയാണു സമസ്യയില്‍-അംബോധി, ജലധി, പയോധി, ഉദധി, വാരാന്നിധി, വാരിധി. ഈ സമസ്യ എങ്ങനെ പൂരിപ്പിക്കും?

    ശിവനും മകന്‍ സുബ്രഹ്മണ്യനുമായുള്ള ഒരു സംഭാഷണമായി ഒരു കവി ഇതു പൂരിപ്പിച്ചു:

    “അംബാ കുപ്യതി താത, മൂര്‍ദ്ധ്നി വിധൃതാ ഗംഗേയമുത്സൃജ്യതാം”
    “വിദ്വന്‍, ഷണ്മുഖ, കാ ഗതിര്‍മ്മയി ചിരാദഭ്യാഗതായാ വദ”
    രോഷാവേശവശാദശേഷവദനൈഃ പ്രത്യുത്തരം ദത്തവാന്‍
    “അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ”

    • സുബ്രഹ്മണ്യന്‍: താത (അച്ഛാ), അംബാ കുപ്യതി (അമ്മ ദേഷ്യപ്പെടുന്നു). മൂര്‍ദ്ധ്നി വിധൃതാ (തലയില്‍ ധരിച്ചിരിക്കുന്ന) ഇയം ഗംഗാ ഉത്സൃജ്യതാം (ഈ ഗംഗയെ എടുത്തു കളയൂ).
    • ശിവന്‍: വിദ്വന്‍, ഷണ്മുഖ! (ആറു മുഖമുള്ള മിടുക്കാ) മയി ചിരാത് അഭി-ആഗതായാഃ (എന്നെ വളരെക്കാലമായി ആശ്രയിക്കുന്ന അവള്‍ക്കു്) കാ ഗതിഃ (പിന്നെ എന്താണു ഗതി)? വദ (പറയൂ)

    (സുബ്രഹ്മണ്യന്‍) രോഷ-ആവേശ-വശാത് (കോപവും ആവേശവും കലര്‍ന്നു്) അശേഷവദനൈഃ (എല്ലാ മുഖങ്ങളും ഉപയോഗിച്ചു്) പ്രത്യുത്തരം ദത്തവാന്‍ (മറുപടി പറഞ്ഞു):

    • സുബ്രഹ്മണ്യന്‍: 1) അംബോധിഃ 2) ജലധിഃ 3) പയോധിഃ 4) ഉദധിഃ 5) വാരാന്നിധിഃ 6) വാരിധിഃ (ഓളു കടലിലോ കടലിലോ കടലിലോ കടലിലോ കടലിലോ കടലിലോ പൊയ്ക്കോട്ടേ!)

    ആറു മുഖങ്ങളില്‍ ഓരോന്നു കൊണ്ടും “സമുദ്രം” എന്നു പറഞ്ഞതാണു് നാം അവസാനത്തെ വരിയില്‍ കേട്ടതെന്നാണു സമസ്യ പൂരിപ്പിച്ച ആളിന്റെ അഭിപ്രായം.

    ഏതായാലും, സമുദ്രത്തിന്റെ പര്യായങ്ങള്‍ വേണമെങ്കില്‍ ഈ ശ്ലോകം ഓര്‍ത്താല്‍ മതി. “സമുദ്രോऽബ്ധിരകൂപാരഃ പാരാവാരഃ സരിത്‌പതിഃ” എന്നു് അമരകോശം.

  • പലിതാനി ശശാങ്ക…
    ഇതൊരു സമസ്യാപൂരണമല്ല. ഇതിന്റെ പൂര്‍വ്വാര്‍ദ്ധം വൃദ്ധനായ ചേലപ്പറമ്പു നമ്പൂതിരി ഉണ്ടാക്കിയപ്പോള്‍ ഉത്തരാര്‍ദ്ധം മനോരമത്തമ്പുരാട്ടി ഉണ്ടാക്കിച്ചൊല്ലിയതാണു്.

    പലിതാനി ശശാങ്കരോചിഷാം
    ശകലാനീതി വിതര്‍ക്കയാമ്യഹം

    പലിതാനി (നരച്ച മുടികള്‍) ശശാങ്ക-രോചിഷാം (ചന്ദ്രകിരണങ്ങളുടെ) ശകലാനി ഇതി (കഷണങ്ങളാണു്) അഹം വിതര്‍ക്കയാമി (എന്നാണു് എന്റെ സംശയം)

    മൂപ്പര്‍ കണ്ണാടിയില്‍ നോക്കി നരച്ച മുടികള്‍ പിഴുതുകൊണ്ടിരിക്കുമ്പോള്‍ ചൊല്ലിയതാണത്രേ. അതു കേട്ടുകൊണ്ടു വന്ന മനോരമത്തമ്പുരാട്ടി ഇങ്ങനെ പൂരിപ്പിച്ചു:

    അത ഏവ വിതേനിരേതരാം
    സുദൃശാം ലോചനപദ്മമീലനം

    അതഃ ഏവ (ചുമ്മാതല്ല) സുദൃശാം (സുന്ദരിമാരുടെ) ലോചന-പദ്മ-മീലനം വിതേനിതേതരാം (കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!)

    ഉരുളയ്ക്കു് ഉപ്പേരി പോലെയുള്ള ഉത്തരം!

    ഇതൊരു സമസ്യാപൂരണമല്ലെങ്കിലും ഇവിടെ ചേരുമെന്നു തോന്നുന്നു.


സംസ്കൃതത്തിന്റെ ചുവടുപിടിച്ചു് മലയാളത്തില്‍ ധാരാളം സമസ്യാപൂരണങ്ങള്‍ ഉണ്ടായിട്ടുണ്ടു്. വെണ്മണിപ്രസ്ഥാനത്തിന്റെ കാലമായിരുന്നു ഇതിന്റെ സുവര്‍ണ്ണകാലം. വെണ്മണി നമ്പൂതിരിമാര്‍, ഒറവങ്കര, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, പന്തലം കേരളവര്‍മ്മ, കെ. സി. കേശവപിള്ള, കുണ്ടൂര്‍ നാരായണമേനോന്‍ തുടങ്ങിയവര്‍ ഇതില്‍ വിദഗ്ദ്ധരായിരുന്നു.

ചില ഉദാഹരണങ്ങള്‍:

  • മലമകളേ, ജാതകം ജാതിതന്നെ

    സ്രഗ്ദ്ധരയിലുള്ള ഒരു ശ്ലോകത്തിന്റെ നാലാം വരിയുടെ ഭാഗം മാത്രം കൊടുത്തിരിക്കുന്നു. പാര്‍വ്വതിയെപ്പറ്റിയാണെന്നു വ്യക്തം. വളരെയധികം സാദ്ധ്യതയുള്ള ഒരു സമസ്യ. പാര്‍വ്വതിയുടെ കുടുംബത്തിന്റെ സ്ഥിതി വിസ്തരിച്ചാല്‍ത്തന്നെ മതിയാകും. എങ്ങനെ ചെയ്യുന്നു എന്നതാണു പ്രധാനം. മൂന്നു പൂരണങ്ങള്‍ താഴെ:

    1. ഒറവങ്കര:

      മുപ്പാരും കാക്കുവാനില്ലപര,നൊരു മകന്‍ ഭുക്തിയില്‍ തൃപ്തിയില്ലാ-
      തെപ്പോഴും വന്നലട്ടും, പരിണയമണയാപ്പെണ്‍കിടാവുണ്ടൊരുത്തി,
      വില്‍പ്പാനുള്ളോരു പണ്ടം നഹി, പകലുദധൌ സോദരന്‍, തെണ്ടി ഭര്‍ത്താ-
      വിപ്പാടാര്‍ക്കുള്ളു വേറേ? തവ മലമകളേ, ജാതകം ജാതി തന്നെ!

    2. വെണ്മണി മഹന്‍:

      എല്ലായ്പോഴും കളിപ്പാന്‍ ചുടല, വിഷമഹോ ഭക്ഷണത്തിന്നു, മെന്ന-
      ല്ലുല്ലാസത്തോടു മെയ്യാഭരണമരവമാ, യിങ്ങനേ തീര്‍ന്നു കാന്തന്‍,
      ചൊല്ലേറും മക്കളാനത്തലവനൊരു മകന്‍, ഷണ്മുഖന്‍; വിസ്തരിച്ചി-
      ന്നെല്ലാം നോക്കുന്ന നേരം തവ മലമകളേ, ജാതകം ജാതിതന്നെ!

    3. നടുവത്തച്ഛന്‍:

      മെയ്യില്‍പ്പാമ്പുണ്ടനേകം ഗളമതില്‍ വിലസും കാളകൂടം കഠോരം,
      കയ്യില്‍ ശൂലം, കഠാരം, തിരുമിഴിയിതു തീക്കട്ട, വേഷം വിശേഷം,
      അയ്യോ! നിന്‍കാന്തനൊത്തുള്ളൊരു പൊറുതി മഹാദുര്‍ഘടം തന്നെ, യോര്‍ത്താല്‍
      വയ്യേ! മറ്റാര്‍ക്കുമില്ലിങ്ങനെ മലമകളേ! ജാതകം ജാതി തന്നെ!

    4. (ഇതാരുടേതെന്നു് എനിക്കറിയില്ല)

      പെറ്റോരാ മക്കളെല്ലാമപകട, മൊരുവന്നാറു മോറുണ്ടു കഷ്ടേ!
      മറ്റേവന്‍ കൂറ്റനാനത്തലയ, നയി മണാളന്‍ മഹാപിച്ചതെണ്ടി;
      ചിറ്റം മറ്റൊന്നിനോടുണ്ടവ, നൊരുനനമുണ്ടെങ്കിലും ചുറ്റുവാനായ്‌–
      പ്പറ്റീട്ടില്ലിത്രനാളും, തവ മലമകളേ, ജാതകം ജാതിതന്നെ!

  • ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ

    കെ. സി. കേശവപിള്ളയുടെ പൂരണം:

    ഉള്‍ക്കാമ്പിനേറീടിന ബാധ നല്‍കും
    ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
    തീര്‍ക്കായ്കില്‍ വേഗത്തില്‍ വളര്‍ന്നുകൂടും
    ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ.

    ഉള്‍ക്കാമ്പു് = മനസ്സിന്റെ കാമ്പെന്നും അകവശമെന്നും, ശയ്യ = കാവ്യഗുണമെന്നും കിടക്കയെന്നും.

    ഈ പൂരണം കേശവപിള്ളയെ ഒരു മത്സത്തില്‍ സമ്മാനാര്‍ഹനാക്കിയതാണു്.

  • പ്രാണന്‍ ത്യജിക്കിലതു തന്നെ ഗുണം മഹാത്മന്‍!

    കൊച്ചുനമ്പൂതിരിയുടെ പൂരണം:

    ഓണത്തിനും വിഷുവിനും തിരുവാതിരയ്ക്കും
    പ്രാണാധിനാഥയെ വെടിഞ്ഞു വസിക്കയെന്നും
    വാണീവരന്‍ മമ ശിരസ്സില്‍ വരച്ചതോര്‍ത്താല്‍
    പ്രാണന്‍ ത്യജിക്കിലതു തന്നെ ഗുണം മഹാത്മന്‍!

  • വെളുത്തുപോമെന്നിഹ തോന്നിടുന്നു

    വെണ്‍‌മണി അച്ഛന്റെ പൂരണം:

    കുളുര്‍ത്ത ചെന്താമര തന്നകത്തെ-
    ദ്ദളത്തിനൊക്കും മിഴിമാര്‍മണേ! കേള്‍
    തളത്തില്‍ നിന്നിങ്ങനെ തന്നെ നേരം
    വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    “ചെറുപ്പകാലത്തു തനൂരുഹങ്ങള്‍…” എന്നു തുടങ്ങുന്ന ഒരു പൂരണം കൊച്ചുനമ്പൂതിരിയുടേതായിട്ടുണ്ടു്. “ഐതിഹ്യമാല” കയ്യിലുള്ളവര്‍ അതിലെ “കൊച്ചുനമ്പൂതിരി” എന്ന ലേഖനത്തില്‍ നിന്നു് ഈ ശ്ലോകം കണ്ടെടുത്തു് കമന്റായി ഇടാന്‍ അപേക്ഷ.


പലപ്പോഴും സമസ്യാകര്‍ത്താവുദ്ദേശിക്കാത്ത അര്‍ത്ഥം പൂരിപ്പിക്കുന്നവര്‍ കണ്ടുപിടിക്കാറുണ്ടു്. ചില ഉദാഹരണങ്ങള്‍:

  • കട്ടക്കയം ക്രൈസ്തവകാളിദാസന്‍
    “ശ്രീയേശുവിജയം” എന്ന മനോഹരമായ മഹാകാവ്യമെഴുതി മഹാകവികളുടെ ഗണനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ അഭിനന്ദിക്കാന്‍ ഒരാള്‍ ഇട്ട സമസ്യയാണിതു്. അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു ധാരാളം പൂരണങ്ങള്‍ വരുകയും ചെയ്തു. അവയെല്ലാം എല്ലാവരും മറന്നു പോയിട്ടും, ഇപ്പോഴും ആരും മറക്കാത്ത ഒരു പൂരണമുണ്ടു്. ഒരു പരിഹാസം. ആരെഴുതിയതെന്നു് എനിക്കറിയില്ല.

    പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍;
    തട്ടിന്‍‌പുറത്താഖു മൃഗാധിരാജന്‍;
    കാട്ടാളരില്‍ കാപ്പിരി കാമദേവന്‍;
    കട്ടക്കയം ക്രൈസ്തവകാളിദാസന്‍!

    ആഖു = എലി.

    കട്ടക്കയം ഈ പൂരണം വായിച്ചിട്ടു കുലുങ്ങിച്ചിരിച്ചു എന്നാണു കഥ.

  • കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം
    തവനൂര്‍ നിന്നു പുറപ്പെടുന്ന “ധര്‍മ്മകാഹളം” എന്ന ആദ്ധ്യാത്മികമാസികയില്‍ രാവണപ്രഭു എന്ന സരസകവി എണ്‍‌പതുകളുടെ ആദ്യത്തില്‍ പ്രസിദ്ധീകരിച്ചതാണു് ഈ സമസ്യ. ഇതിന്റെ വാച്യാര്‍ത്ഥത്തില്‍ കൂടുതല്‍ അദ്ദേഹം ഉദ്ദേശിച്ചതു തന്നെയില്ല. അദ്ദേഹത്തിന്റെ പൂരണം ഇങ്ങനെയായിരുന്നു:

    പാലക്കാട്ടൊരു യോഗമുണ്ടതിനു ഞാന്‍ പോകാന്‍ പുറപ്പെട്ടതാ-
    ണാലത്തൂര്‍ വരെ വണ്ടി കിട്ടി, യവിടുന്നങ്ങോട്ടു കാല്‍‌യാത്രയായ്,
    ശീലക്കേടു തുടങ്ങിയെന്റെ വയറും-കക്കൂസുമില്ലെങ്ങുമേ
    കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം!

    പക്ഷേ, ഇതു പൂരിപ്പിച്ച യശോദാമ്മ എന്ന കവയിത്രി അങ്ങനെയല്ല അര്‍ത്ഥം കല്പിച്ചതു്. “കാലം എന്ന സങ്കല്പത്തിനു കേടു വരുമ്പോള്‍ എല്ലാം ഒരുമിച്ചാണു്” എന്നൊരു വേദാന്തതത്ത്വം ഇതില്‍ നിന്നു് ഉണ്ടാക്കി അവര്‍. യശോദാമ്മയുടെ പൂരണം:


    ചാലേയൊമ്പതു വാതിലാര്‍ന്നരമനയ്ക്കുള്ളാളുമത്തമ്പുരാന്‍
    കാലേലൊന്നു തൊടേണമെന്നു കരുതിക്കാത്തങ്ങു നിന്നീടവേ
    മേലും കീഴുമുണര്‍ന്നുയര്‍ന്നനലനൊന്നൂണാക്കിനാന്‍ സര്‍വ്വതും-
    കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം.

  • ആറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊഴേഴായ് വരും
    സമസ്യയില്‍ത്തന്നെ അപകടമുണ്ടു്. ആറും ആറും കൂട്ടിയാല്‍ ഏഴാകുമത്രേ! എങ്കിലും രണ്ടുപേര്‍ രണ്ടു വിധത്തില്‍ ഇതു പൂരിപ്പിച്ചു.

    1. ആറു സാധനവും പിന്നെ ആറും (നദിയും)

      നീറും തീപ്പൊരി കണ്ണിലും, നിറമെഴും ചന്ദ്രന്‍ ശിരസ്സിങ്കലും,
      ചീറും പാമ്പു കഴുത്തിലും ചെറുപുലിത്തോല്‍ നല്ലരക്കെട്ടിലും,
      സാരംഗം മഴുവും കരങ്ങളിലുമങ്ങീശന്നു ചേരും പടി–
      യ്ക്കാറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊളേഴായ്‌ വരും.

    2. ഗണിതം തന്നെ ഉപയോഗിച്ചു്:

      കൂറും നന്മയുമേറിടും പ്രിയതമേ, പൊന്‍പണ്ടമുണ്ടാക്കിയാല്‍
      മാറും സങ്കടമെങ്കിലോ പുനരിതാ നാലുണ്ടിതൊറ്റപ്പവന്‍
      ഏറും ഭംഗി കലര്‍ന്നു കാണ്‍, പവനിതാ കാല്‍കാലതായ്‌ കയ്യിലി-
      ന്നാറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊളേഴായ്‌ വരും.

      ആദ്യത്തേതിന്റെ അര്‍ത്ഥം വ്യക്തമാണു്. ശിവനുള്ള ആറു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു-തീക്കണ്ണു്, ചന്ദ്രക്കല, കഴുത്തില്‍ പാമ്പു്, അരയില്‍ പുലിത്തോല്‍, മാന്‍, മഴു എന്നിവ. പിന്നെ ഗംഗ എന്ന ആറും (നദിയും) കൂടി കൂട്ടിയാല്‍ ഏഴു സാധനങ്ങളായി. രണ്ടാമത്തേതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചിട്ടും നടന്നില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി പറയുക. സ്വര്‍ണ്ണം തൂക്കുന്ന എന്തോ ക്രിയയാണു് ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.


ദ്വിതീയാക്ഷരപ്രാസവാദം (മലയാളകവിതയില്‍ ദ്വിതീയാക്ഷരപ്രാസം വേണമെന്നും വേണമെന്നില്ലെന്നും ഉള്ള തര്‍ക്കം-ഇന്നതു വളരെ ബാലിശമായിത്തോന്നും) കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തു്, ദ്വിതീയാക്ഷരപ്രാസത്തിനെതിരായിരുന്ന കെ. സി. കേശവപിള്ള രണ്ടു സമസ്യകള്‍ പ്രസിദ്ധീകരിച്ചു-ദുഷ്ഷന്തനും നൈഷധനും സമാനര്‍ എന്നും കാര്‍ത്സ്ന്യേന കാണാന്‍ കഴിയാ ജഗത്തില്‍ എന്നുമായിരുന്നു അവ. ദുഷ്കരങ്ങളായ ഷ്ഷ, ര്‍ത്സ്ന്യേ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ചു് ഇതു പൂരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന കണക്കുകൂട്ടലിലായിരുന്നു ഇവ പ്രസിദ്ധീകരിച്ചതു്. പ്രാസപക്ഷപാതിയായിരുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അവ ഇങ്ങനെ പൂരിപ്പിച്ചു.

നൈഷ്ഷമ്യവല്‍ കൌതുകമോടരീണാം
യഷ്ഷണ്ഡമേവന്‍ സമരത്തില്‍ വെന്നു
ദുഷ്ഷഡ്‌രിപുക്കള്‍ക്കനധീനനാമാ
ദുഷ്ഷന്തനും നൈഷധനും സമാനര്‍

മാര്‍ത്സ്ന്യേകയാ മണ്ണിനു ഭംഗിയേകും
മാര്‍ത്സ്ന്യേക താനോ വിളവിന്‍ വിഭൂതി?
കാര്‍ത്സ്ന്യേകരൂപം കമനീയതയ്ക്കു
കാര്‍ത്സ്ന്യേന കാണാന്‍ കഴിയാ ജഗത്തില്‍

ഇവയ്ക്കു ദ്വിതീയാക്ഷരപ്രാസമില്ലാതെയും ഓരോ പൂരണം തമ്പുരാന്‍ പ്രസിദ്ധീകരിച്ചു. അവ ഇവയെക്കാള്‍ നന്നായിരുന്നു താനും. ഫലത്തില്‍ രണ്ടു കൂട്ടരുടെയും വാദത്തിനു താങ്ങായി-കഴിവുള്ളവര്‍ക്കു പ്രാസത്തോടു കൂടി എഴുതാന്‍ കഴിയും എന്നതിന്റെയും, പ്രാസമില്ലാതെ എഴുതിയാല്‍ അര്‍ത്ഥഭംഗി കൂടും എന്നും. എനിക്കു് ആദ്യത്തേതിന്റെ പൂരണം മാത്രമേ ഓര്‍മ്മയുള്ളൂ.

സമിത്യതിപ്രീണിതവീരസേനന്‍
അമര്‍ത്യവര്യാജ്ഞയെയാശ്രയിച്ചോന്‍
ശകുന്തലാഭാധികമോദിതാത്മാ
ദുഷ്ഷന്തനും നൈഷധനും സമാനര്‍.




സമസ്യയുടെ കാലം കഴിഞ്ഞും പൂരിപ്പിക്കപ്പെടുന്ന ചില സമസ്യകളുമുണ്ടു്. സിനിമാ-നാടകനടനും കവിയുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മംഗളത്തില്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ച സമസ്യയാണു് കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍ എന്നതു്. ദ്രുതവിളംബിതവൃത്തത്തില്‍ സാധാരണ ഉപയോഗിക്കുന്ന യമകത്തെ പരിഹസിക്കുവാന്‍ കൂടി എഴുതിയതാണിതു്. മംഗളത്തില്‍ത്തന്നെ ധാരാളം പൂരണങ്ങള്‍ വന്നിരുന്നു. അതിനു ശേഷവും ധാരാളം പേര്‍ ഇതു പൂരിപ്പിച്ചിട്ടുണ്ടു്. രണ്ടു സരസകവികള്‍ ഈയിടെ കവനകൌതുകത്തില്‍ പ്രസിദ്ധീകരിച്ച പൂരണങ്ങള്‍ നോക്കുക:

  • ഡോക്ടര്‍ ആര്‍. രാജന്‍

    അധികരിച്ച രുജയ്ക്കഥ ഹോമിയോ-
    വിധിയിലുള്ള മരുന്നു കഴിക്കവേ
    നലമെഴുന്നൊരു കാപ്പി വെടിഞ്ഞു പെണ്‍-
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

  • കെ.വി.പി. നമ്പൂതിരി

    ജലഭരങ്ങളൊഴിഞ്ഞതിവേനലീ
    നിലയിലാതപമാര്‍ക്കുമണയ്ക്കവേ
    അലമിതെന്തൊരു ശങ്ക, വരാംഗനാ–
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

അക്ഷരശ്ലോകസദസ്സിനു വേണ്ടി കഴിഞ്ഞ വര്‍ഷം രാജേഷ് വര്‍മ്മയും ഞാനും ഇതു പൂരിപ്പിച്ചിട്ടുണ്ടു്.

  • രാജേഷ്

    വലിയ ശമ്പളമപ്പടി നിന്റെ കൈ-
    മലരില്‍ വെയ്ക്കുവതെന്‍ പതിവല്ലയോ?
    സ്ഖലിതമിന്നു പൊറുക്കണമേ, വധൂ-
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

  • രാജേഷ്

    വില പെരുത്തു കൊടുത്തു കിടച്ചിടും
    പലയിനങ്ങളിലുള്ളൊരു കോളകള്‍
    ചിലതിലുണ്ടു വിഷാംശ,മതോര്‍ക്കയാല്‍
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

  • (ഉമേഷ്)

    പല വിധത്തിലുമുണ്ടു കുടിക്കുവാന്‍
    വിലയെഴും മധുരം; ബത ദോഹദേ
    പുളിയെനിക്കു ഹിതം, രസികോത്തമര്‍-
    ക്കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!

    (ദോഹദം = ഗര്‍ഭകാലം)

  • (ഉമേഷ്)

    ലളിതമാണിതു കൂട്ടുവതിന്നു, മെയ്‌
    തളരുമേവനുമേറ്റവുമാശ്രയം,
    വളരെ വൈറ്റമിനു, ണ്ടതിനാല്‍ ഭിഷക്‌-
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!



ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പു് സമസ്യകളും പൂരണങ്ങളും പ്രസിദ്ധീകരിച്ചിരുന്ന പല പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. അടുത്ത കാലത്തായി അവ കുറവാണു്.

  • കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിദ്ധീകരണമായ ശാസ്ത്രകേരളത്തില്‍ ശാസ്ത്രസമസ്യാപൂരണങ്ങള്‍ വരാറുണ്ടായിരുന്നു എഴുപതുകളില്‍. “ശാസ്ത്രം പിഴച്ചോ, മനുജന്‍ പിഴച്ചോ?”, “നരനില്‍ നിന്നു ജനിച്ചു വാനരന്‍”, “മര്‍ത്ത്യന്‍ മരിക്കുന്നു മരുന്നു മൂലം” എന്നീ സമസ്യകള്‍ ഓര്‍മ്മയുണ്ടു്. പൂരണങ്ങളൊന്നും ഓര്‍മ്മയില്ല.
  • തവനൂര്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ആദ്ധ്യാത്മികമാസികയായ ധര്‍മ്മകാഹളത്തില്‍ സ്ഥിരമായി സമസ്യകള്‍ വരുമായിരുന്നു. അതു നടത്തിയിരുന്ന ശ്രീ പി. ആര്‍. നായര്‍ അന്തരിച്ചതോടുകൂടി മാസികയും സമസ്യയും നിന്നു.

    “കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വജ്ജനം” ധര്‍മ്മകാഹളത്തില്‍ വന്നതാണു്.

  • എഴുപതുകളിലും എണ്‍‌പതുകളിലും ഭാഷാപോഷിണിയില്‍ സമസ്യാപൂരണങ്ങളുണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും നല്ല സമസ്യാപൂരണങ്ങള്‍ വന്നിരുന്നതു് ഇവിടെയാണു്.

    ഭാഷാപോഷിണിയെ ഈയിടെ പെങ്കിളിസ്റ്റൈലിലേക്കു പറിച്ചുനട്ടപ്പോള്‍ സമസ്യയെ വിട്ടു.


    ഒരു ഉദാഹരണം: സ്വര്‍ല്ലോകമാവില്ലയോ?

    • (ആരുടേതെന്നറിയില്ല)

      ആവും മട്ടു പരിശ്രമിച്ചിടുകയാലീയേറ്റുമാനൂരെഴും
      ദേവന്‍ തന്‍ മുതല്‍ കട്ട കള്ളനൊടുവില്‍ പെട്ടൂ വലയ്ക്കുള്ളിലായ്;
      “ദൈവത്തിന്നൊരു കാവലെന്തി?”നിദമോര്‍ത്തീടാതെ പോലീസുകാ-
      രീവണ്ണം നിജ ജോലി ചെയ്കിലിവിടം സ്വര്‍ല്ലോകമാവില്ലയോ?

      ഏറ്റുമാനൂര്‍ അമ്പലത്തിലെ വിഗ്രഹം സ്റ്റീഫന്‍ എന്നൊരാള്‍ മോഷ്ടിച്ചതും, അന്നു മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാര്‍ വേറൊരു സന്ദര്‍ഭത്തില്‍ “ഭഗവാനെന്തിനാ പാറാവു്?” എന്നു ചോദിച്ചതും, വിഗ്രഹം ഇളക്കാന്‍ ഉപയോഗിച്ച പാര പൊതിഞ്ഞിരുന്ന കടലാസ് നാഗര്‍കോവിലോ മറ്റോ ഉള്ള ഒരു സ്കൂള്‍‌വിദ്യാര്‍ത്ഥിനിയുടെ കോമ്പോസിഷന്‍ ബുക്കിലെയാണെന്നു കണ്ടുപിടിച്ചു് (ആ കുട്ടിയുടെ വിലാസം ആ കടലാസിലുണ്ടായിരുന്നു-ഒരു കത്തായിരുന്നു ആ പേജിലെ കോമ്പോസിഷന്‍) അവിടെ പോയി അന്വേഷിച്ചു് കേരളാ പോലീസ് സ്തുത്യര്‍ഹമായ രീതിയില്‍ മോഷ്ടാവിനെ പിടികൂടിയതും ആണു് ഈ ശ്ലോകത്തിന്റെ അവലംബമായ സംഭവങ്ങള്‍.

    • (ആരുടേതെന്നറിയില്ല)

      നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്‍
      വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
      നോട്ടിന്‍ പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
      ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?

  • മംഗളം വാരികയില്‍ എണ്‍പതുകളില്‍ സമസ്യാപൂരണമുണ്ടായിരുന്നു. ഇപ്പോഴില്ല.

    “കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍” എന്നതു മംഗളത്തില്‍ വന്നതാണു്.

  • ഇപ്പോള്‍ സമസ്യാപൂരണങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരേയൊരു മാസിക കേരള അക്ഷരശ്ലോകപരിഷത്തിന്റെ മുഖപത്രമായ കവനകൌതുകം മാത്രമാണെന്നു തോന്നുന്നു.

ഇനിയുമുണ്ടു് ഒരുപാടു സമസ്യാപൂരണങ്ങളെപ്പറ്റി പറയാന്‍. വിസ്തരഭയത്താല്‍ തത്‌കാലം നിര്‍ത്തുന്നു. കൂടുതല്‍ ഇനി വേറേ ലേഖനങ്ങളില്‍ എഴുതാം.

ഈയിടെ തുടങ്ങിയ “ബുദ്ധിപരീക്ഷ” ബ്ലോഗില്‍ സമസ്യകളും ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി എന്തു പറയുന്നു?

posted by സ്വാര്‍ത്ഥന്‍ at 2:21 PM

0 Comments:

Post a Comment

<< Home