Saturday, October 07, 2006

::സാംസ്കാരികം:: - വേദനകളെ മുത്താക്കുവാന്‍(ഡോ. എം.വി. പിള്ള)

വേദനകളെ മുത്താക്കുവാന്‍
ഡോ. എം.വി. പിള്ള

രോഗം ഭേദമാക്കാനുള്ള വ്യഗ്രത രോഗിയെത്തന്നെ ഇല്ലാ താക്കുന്നു. ആധുനികവൈദ്യശാസ്‌ത്രത്തിനെതിരെ നിലവിലുള്ള ശക്തമായ വിമര്‍ശനങ്ങളിലൊന്നാണിത്‌. സ്‌പെഷ്യലിസ്റ്റുകളും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളും അവയവങ്ങളെയും രോഗങ്ങളെയും മാത്രം ലക്ഷ്യമിടുന്നുവെന്നും അവയുടെ താവളമായ മനുഷ്യനെന്ന വ്യക്തിയുടെ സമഗ്രതയില്‍ ശ്രദ്ധിക്കുന്നില്ലെന്നുമാണ്‌പരാതി. ആയിരം മരം ചേര്‍ന്നാലും വനം ആകില്ലെന്ന പഴമൊഴി പരാതിക്കാര്‍ ഉദ്ധരിക്കുന്നു.

മാറാരോഗങ്ങളോ മാരകരോഗങ്ങളോ പിടിപെടുന്നവരില്‍ രോഗവിമുക്തി അസാദ്ധ്യമാണെന്നുറപ്പായിക്കഴിഞ്ഞാ ല്‍ അവര്‍ക്ക്‌ നല്‍കേണ്ടത്‌ സമഗ്രമായ സാന്ത്വനപരിചരണമാണ്‌. ഈ പരിചരണത്തിന്റെ ശാസ്‌ത്രമാണ്‌ പാലിയേറ്റീവ്‌ കീയര്‍.
വികസിതരാജ്യങ്ങളിലെ ആധുനിക ചികിത്സാസംവിധാനങ്ങളുടെ ഏറ്റവും ശക്തമായ ശാഖയായി സാന്ത്വനചികിത്സാ സേവനരംഗം വളര്‍ന്നുര്‍വരുന്നു. രോഗലക്ഷണങ്ങളുടെ അടിസ്ഥാനമായ രോഗം ഭേദപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ രോഗത്തിന്റെ സര്‍വലക്ഷണങ്ങളെയും അതുനിമിത്തമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെയും ഫലപ്രദമായി മൂടിവയ്ക്കുന്നതാണ്‌ ഈ ചികിത്സാരീതിയുടെ ലക്ഷ്യം. Palliate or cloak എന്ന വാക്കില്‍ നിന്നുദ്ഭവിച്ച സാന്ത്വനചികി ത്സ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ വാക്കുകളിലുണ്ട്‌.
"മൂടുകഹൃദന്തമേ
മുഗ്ദ്ധഭാവനയാലീ
മൂകവേദനകളെ
മുഴുവന്‍ മുത്താകട്ടെ..."
(ജി)

വിശ്വവിഖ്യാതരായ മൂന്ന്‌ വനിതാഡോക്‌ടര്‍മാരാണ്‌ പാശ്ചാത്യരാജ്യങ്ങളില്‍ ഇന്നുനിലവിലുള്ള ആധുനിക പാലിയേറ്റീവ്‌ കീയറിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍. 1940 കളില്‍ ലണ്ടനിലെ സെയ്ന്റ്‌ ലൂക്ക്‌സ്‌ ഹോസ്‌പീസില്‍ നഴ്‌സായി സന്നദ്ധസേവനമനുഷ്ഠിച്ച സിസിലിസാണ്ടേഴ്‌സ്‌ ആസന്നമരണരായി കഴിയുന്ന രോഗികളെ പരിചരിച്ചതില്‍നിന്ന്‌ നേടിയ അനുഭവപരിജ്ഞാനവും ആത്‌മസംതൃപ്‌തിയുമാണ്‌ ഇതിന്‌ തുടക്കംകുറിച്ചത്‌. ഇതേ കാലഘട്ടത്തില്‍ ചിക്കാഗോയില്‍ മനോരോഗവിദഗ്ദ്ധയായിരുന്ന ഡോ. എലിസബ ത്ത്‌ കൂബ്‌ളര്‍ റോസ്‌ ആസന്നമരണരായി കഴിയുന്ന രോഗികളുടെ മനോനിലയെപ്പറ്റി പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ശാസ്‌ത്രലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. മാരകരോഗങ്ങളുടെ സാന്ത്വനചികിത്സയില്‍ ഈ നിരീക്ഷണങ്ങള്‍ക്കുള്ള സ്വാധീനം പില്‍ക്കാലത്ത്‌ നിര്‍ണായകമായിത്തീര്‍ന്നു.

നിലവിലുള്ള പാലിയേറ്റീവ്‌ കീയര്‍ സംവിധാനങ്ങളിലെ പ്രമുഖഘടകമായ സമഗ്രവേദന നിവാരണത്തിന്‌ ഗവേഷണയത്‌നങ്ങളിലൂടെ വിലയേറിയ സംഭാവനകള്‍ നല്‍കിയ മറ്റൊരു വനിതാഡോക്‌ടറുണ്ട്‌. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഡോ. കാത്തലീന്‍ഫോളി. വേദനയുടെ ചികിത്സയില്‍ ലോകത്തെ മികച്ച വിദഗ്ദ്ധയായി അറിയപ്പെടുന്ന ഡോ. ഫോളി കേരളത്തിലെ പാലിയേറ്റീവ്‌ കീയര്‍ സംരംഭങ്ങളുടെ അഭ്യുദയകാംക്ഷിയും മാര്‍ഗ്‌ഗദര്‍ശിയും കൂടിയാണ്‌.

പാലിയേറ്റീവ്‌ കീയര്‍ പ്രത്യേകപരിശീലനം ലഭിച്ച ഒരുസംഘം വിദഗ്ദ്ധരുടെ കൂട്ടായ പ്രവര്‍ത്തനമാണ്‌. മികവുറ്റ സമഗ്രപരിചരണത്തിലൂടെ ജീവിതാന്ത്യംവരെ സ്വസ്ഥവും സജീവവുമായ ദിനചര്യ പുലര്‍ത്താന്‍ രോഗിയെ പ്രാപ്‌തനാക്കുന്നതുകൂടാതെ, രോഗിയെ ശുശ്രൂഷിക്കുന്ന ബന്‌ധുമിത്രാദികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും രോഗിയുടെ നിര്യാണത്തെത്തുടര്‍ന്ന്‌ കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കാനും പാലിയേറ്റീവ്‌ കീയര്‍ ശ്രദ്ധിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ ചികിത്സാരംഗത്തുണ്ടായ പുരോഗതി അദ്ഭുതാവഹമായിരിക്കുന്നു. അമേരിക്കയിലെ ഏഴ്‌ സ്‌പെഷ്യാലിറ്റി ബോര്‍ഡുകള്‍ ഈ ശാസ്‌ത്രശാഖയ്ക്ക്‌ ഔദ്യോഗിക അംഗീകാരം നല്‍കുകയും ഇതിനെ സിലബസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ലോകപ്രശസ്തിനേടിയ 20 കാന്‍സര്‍ സെന്ററുകള്‍ ഒത്തുചേര്‍ന്നാരംഭിച്ച നാഷണല്‍ കോംബ്രിഹെന്‍സീവ്‌ കാന്‍സര്‍ നെറ്റ്‌വര്‍ക്ക്‌ (എന്‍.സി.സി.എന്‍) സമഗ്രമായ പാലിയേറ്റീവ്‌ കീയറിനുള്ള ഏറ്റവും പുതിയ മാര്‍ഗ്‌ഗനിര്‍ദ്ദേശങ്ങള്‍ 2006 സെപ്‌തംബറില്‍ പുറത്തിറക്കി.

പാലിയേറ്റീവ്‌ കീയര്‍ നാളെ
കാന്‍സര്‍രോഗികളുടെ വേദനനിവാരണത്തിനും സമഗ്രമായ സാന്ത്വനപരിചരണത്തിനും ആരംഭിച്ച പാലിയേറ്റീവ്‌ കീയര്‍ പുതിയ മേഖലകളിലേക്ക്‌ നീങ്ങുന്ന ദൃശ്യമാണ്‌ നാളെയുടെ സവിശേഷത. എല്ലാത്തരം മാറാരോഗങ്ങളുടെയും സമഗ്രചികിത്സയില്‍ പാലിയേറ്റീവ്‌ കീയറിനുള്ള സ്ഥാനം പ്രകടമായിത്തുടങ്ങിയിരിക്കുന്നു.

ജീവിതാന്ത്യംവരെ നീക്കിവയ്ക്കാതെ, ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങളുടെ ശുശ്രൂഷയില്‍ തുടക്കം മുതല്‍ പാലിയേറ്റീവ്‌ കീയര്‍ ടീമിനെക്കൂടി ഉള്‍പ്പെടുത്തുന്നതാണ്‌ പുത്തന്‍പ്രവണത.

വിദഗ്ദ്ധപരിശീലനം ലഭിച്ച ഡോക്‌ടര്‍, മനോരോഗവിദഗ്ദ്ധര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്‌, ഡയേറ്റെഷ്യന്‍ സോഷ്യല്‍വര്‍ക്കര്‍ തുടങ്ങിയവരുള്‍പ്പെട്ട പാലിയേറ്റീവ്‌ കീയര്‍ ടീം മാറാരോഗങ്ങളുടെ ചികിത്സയില്‍ തുടക്കംമുതല്‍ സജീവമായി ഇടപെടുകയാണെങ്കില്‍ ചികിത്സയുടെ മുഖ്യചുമതലയുള്ള ഡോക്‌ടറുടെയും നഴ്‌സിന്റെയുമൊക്കെ അദ്ധ്വാനഭാരവും പരിചരിക്കുന്ന ബന്‌ധുമിത്രാദികളുടെ ആയാസവും പിരിമുറുക്കവും മറ്റും ഗണ്യമായി ഒഴിവാക്കാമെന്നും സാന്ത്വനം കൂടുതല്‍ ഫലപ്രദമാകുമെന്നും ആധുനികപഠനങ്ങള്‍ വെളിവാക്കുന്നു.

കേരളത്തില്‍
സ്വന്തം നേട്ടങ്ങളുടെ തടവറയില്‍ ബന്‌ധനസ്ഥനാവുന്നവന്റെ വിധിവൈപരീത്യമാണ്‌ കേരളത്തിലെ വൃദ്‌ധരെ കാത്തിരിക്കുന്നത്‌. വര്‍ദ്ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യം മാറാരോഗങ്ങളോടുമല്ലടിക്കുന്ന വലിയൊരു ജനവിഭാഗത്തെ സൃഷ്‌ടിച്ചിരിക്കുന്നു. നിരവധി രോഗങ്ങള്‍ക്കടിപ്പെട്ട്‌ നിത്യദുരിതമനുഭവിക്കുന്നവരുടെ സംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതേയുള്ളൂ. മരണം അതിന്റെ സ്വാഭാവികമായ ആഗമനം അറിയിക്കുന്നതുവരെ രോഗിക്ക്‌ സമഗ്രവും ഫലപ്രദവുമായ സാന്ത്വനചികിത്സയും പരിചരണവും നല്‍കുകയാണ്‌ കേരളത്തിലെ പാലിയേറ്റീവ്‌ കീയര്‍ പ്രവര്‍ത്തകരുടെ ദൗത്യം.

വികസിതരാജ്യങ്ങള്‍ക്കൊപ്പം പാലിയേറ്റീവ്‌ കീയറിന്‌ ഇന്ത്യയില്‍ നാന്ദികുറിച്ചത്‌ കേരളം ആണെന്നതില്‍ നമുക്ക്‌ അഭിമാനിക്കാം. കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന പ്രസ്തുതകേന്ദ്രം ഏഷ്യയിലെ മികച്ച സംവിധാനങ്ങളിലൊന്നായി ലോകാരോഗ്യസംഘടനയുടെ പ്രശംസനേടിയിട്ടുണ്ട്‌.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ പാലിയേറ്റീവ്‌ കീയര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഈ കേന്ദ്രം നേതൃത്വം നല്‍കി. ഇന്ത്യയൊട്ടാകെ ലോകോത്തരനിലവാരത്തിലുള്ള പാലിയേറ്റീവ്‌ കീയര്‍ സംവിധാനങ്ങള്‍ നിലനിറുത്താന്‍ രൂപംകൊണ്ട 'പാലിയം ഇന്ത്യ'യുടെ വേരുകളും മലയാളമണ്ണില്‍ത്തന്നെ.

കടപ്പാട്‌: കേരളകൗമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 5:26 AM

0 Comments:

Post a Comment

<< Home