Friday, October 27, 2006

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - ഭാഗം - 2

പാസ്പോര്‍ട്ട്‌ ഭദ്രമയി പോക്കറ്റില്‍ തിരുകിവച്ച്‌, ബൈക്കില്‍ കയറി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു. പതിവിന്നു വിപരീതമായി ബൈക്ക്‌ വളരെ സാവധാനത്തിലാണ്‌ ഞാന്‍ ഓടിച്ചിരുന്നത്‌. വേഗത്തില്‍ ഓടിച്ചാല്‍ എന്റെ യൂറോപ്പ്‌ സ്വപ്നം ദില്ലിയിലെ വല്ല മോര്‍ച്ചറിയിലുമെങ്ങാനും പണ്ടാരമടങ്ങിയാലോ? മൂക്കില്‍ പഞ്ഞിയും തിരുകി, കാലിന്റെ തള്ളവിരലുകള്‍ കൂട്ടികെട്ടി, വെള്ളമുണ്ടും പുതച്ചങ്ങനെ ഞാന്‍ കിടക്കുന്ന രംഗം എന്റെ മനസ്സിലൂടെ ഒരാവശ്യവുമില്ലാതെ ഒന്നു മിന്നിമറഞ്ഞു പോയപ്പോള്‍, വണ്ടിയുടെ വേഗത ഞാന്‍ പിന്നേയും കുറച്ചു. റോഡിന്റെ സൈഡിലൂടെ സൈക്കിളില്‍ പോയിരുന്ന യാത്രക്കാര്‍, എന്റെ പിന്നില്‍ വന്ന് മണിമുഴക്കി എന്നെ ഓവര്‍ടേക്ക്‌ ചെയ്തുപോയി!

വീട്ടില്‍ ചെന്ന് അച്ഛനോടും അമ്മയോടും എനിക്ക്‌ ഷെങ്ഗന്‍ സ്റ്റേറ്റ്സ്‌ വിസകിട്ടിയെന്നു പറഞ്ഞപ്പോള്‍ അവിശ്വാസ ഭാവത്തോടെ അവര്‍ എന്നെ നോക്കി നിന്നു. പോക്കറ്റില്‍ നിന്നും പാസ്പോര്‍ട്ടെടുത്ത്‌ വെട്ടിതിളങ്ങുന്ന വിസകാണിക്കും വരെ അവര്‍ എന്നെ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല എന്നു മാത്രമല്ല, എന്നെ നേരേയാക്കാന്‍ വേണ്ടി നാട്ടില്‍ നിന്നും ദില്ലിയിലേക്ക്‌ വന്നതാണവര്‍, എന്നിട്ട്‌ എന്നെ നേരേയാക്കാനുള്ള ശ്രമം തുടങ്ങുന്നതിനുമുന്‍പു തന്നെ ഞാന്‍ പിടികിട്ടാപുള്ളിയെപോലെ തടിതപ്പുക എന്ന് കാര്യമാണിപ്പോള്‍ ചെയ്തിരിക്കുന്നത്‌.

വീട്ടില്‍നിന്നും പെട്ടെന്നു തന്നെ ഓഫീസിലേക്ക്‌ തിരിച്ചു. അഞ്ചു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഓഫീസാണ്‌. അഞ്ചക്കം ശമ്പളം കിട്ടുന്നില്ലെങ്കിലും, എന്റെ വിവരത്തിന്നും, വിദ്യാഭ്യാസത്തിന്നും അനുസരിച്ച്‌ പ്രതീക്ഷിക്കാവുന്നതിലും അതികം ശമ്പളം തരുന്ന കമ്പനിയാണ്‌. ജോലി സമയത്തു വരെ ഉച്ചക്ക്‌ ഒരു ക്വാര്‍ട്ടര്‍ ജിന്ന് വാങ്ങി ലെമണ്‍ ഒഴിച്ച്‌ അടിച്ച്‌ പണിചെയ്തിരുന്ന ഓഫീസാണ്‌ എന്നു കരുതി, എന്റെ യൂറോപ്പ്യന്‍ സ്വപ്നങ്ങളെ എനിക്ക്‌ വല്ലവന്റേം ഓഫീസിന്നു വേണ്ടി കുരുതികഴിക്കാന്‍ പറ്റുമോ? ഇല്ലേ ഇല്ല. ആയതിന്നാല്‍ ഓഫീസില്‍ ചെന്ന് സീറ്റില്‍ ഇരുന്നതും, രണ്ടു വെള്ളപേപ്പര്‍ എടുത്ത്‌ എന്റെ ഫാസിറ്റ്‌ റ്റൈപ്പ്‌ റൈറ്ററില്‍ കയറ്റി, നടുക്കൊരു കോറസ്സിന്റെ കാര്‍ബണ്‍ പേപ്പറും തിരുകി, അഞ്ച്‌ മിനിട്ടിനകം റെസിഗ്നേഷന്‍ ലെറ്റര്‍ തയ്യാര്‍. നേരെ അതുമായി എക്സ്പോര്‍ട്ട്‌ മാനേജറും, എന്റെ ഡിപ്പാര്‍ട്ട്‌ മെന്റ്‌ ഹെഡും, ബന്ധുവും, എന്റെ ദില്ലി ജീവിതത്തിന്നു കാരണഭൂതനുമായ ഗോപിചേട്ടന്റെ ക്യാബിനില്‍ കയറി റെസിഗ്നേഷന്‍ ലെറ്റര്‍ സമര്‍പ്പിച്ചു.

റെസിഗ്നേഷന്‍ ലെറ്റര്‍ നിവര്‍ത്തി ഒന്നു വായിച്ചു, പിന്നെ ചോദിച്ചു, അപ്പോ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ?

അതെ ഗോപ്യേട്ടാ. ഗോപ്യേട്ടനറിയാലോ, എന്റെ ജീവിതത്തില്‍ ഉള്ള ഏറ്റവും വലിയ ആശയാണിത്‌.

അല്ല, നല്ലോരു ജോലിയുള്ളത്‌ കളഞ്ഞിട്ട്‌, ഉത്തരത്തിലുള്ളത്‌ എടുക്കാനും പറ്റീല്ല്യ, എന്നാലൊട്ട്‌ കക്ഷത്തിലുള്ളത്‌ പോകുകയും ചെയ്തു എന്ന അവസ്ഥ വരരുത്‌ എന്ന് കരുതി പറഞ്ഞു എന്നു മാത്രം. എന്നേക്ക്‌ പോകണമെന്നാണ്‌ നിന്റെ ഉദ്ദേശം?

എത്രയും പെട്ടെന്ന്, പറ്റിയാല്‍ ഈ ആഴ്ച തന്നെ പോകാന്‍ പറ്റിയാല്‍ അത്രയും നല്ലത്‌.

അങ്ങനെ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞുപോകന്‍ ഇത്‌ നിന്റെ സ്വന്തം കമ്പനിയൊന്നുമല്ലല്ലോ? നാലഞ്ചു കൊല്ലം നീയിവിടെ ജോലി ചെയ്തതല്ലെ? എന്തായാലും കുറച്ച്‌ ദിവസം ക്ഷമിക്ക്‌. ഒക്റ്റോബര്‍ അവസാനം വരെയെങ്കിലും ഇവിടെ ജോലി ചെയ്യ്‌. അതിന്നിടയില്‍ ഞാന്‍ വേറൊരാളെ ജോലിക്കെടുക്കാം, പിന്നെ നിന്റെ പ്രൊവിഡന്റ്‌ ഫണ്ടിന്റേം മറ്റും പേപ്പറുകളും ശരിയാക്കാം.

ഇന്ന് ഒക്റ്റോബര്‍ പന്ത്രണ്ട്‌. അതായത്‌ ഒക്റ്റോബര്‍ മുപ്പത്തിയൊന്ന് വരെ ജോലിചെയ്യണം എന്നു പറഞ്ഞാല്‍ ഇനി ഇരുപത്‌ ദിവസം. കുഴപ്പമില്ല, അതിന്നിടയില്‍ ടിക്കറ്റ്‌, മറ്റു കാര്യങ്ങള്‍, യാത്രയുടെ ഒരു ഡീറ്റെയില്‍ഡ്‌ പ്ലാന്‍, എല്ലാം ശരിയാക്കണമല്ലോ. ശരി ഗോപ്യേട്ടാ, ഞാന്‍ ഒക്റ്റോബര്‍ മുപ്പത്തിയൊന്നുവരെ ജോലി ചെയ്യാം.

തുടര്‍ന്നുവന്ന ദിനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ്‌ നീങ്ങിയത്‌. ഓഫീസ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയാല്‍ രാത്രി ഉണ്ണാനും, ഉറങ്ങാനും പോകുന്നതുവരേയുള്ള സമയം, യൂറോപ്പിന്റെ ഭൂപടം നിവര്‍ത്തി നിലത്ത്‌ വിരിച്ച്‌ അതിന്റെ മുന്നിലായി മുട്ടുകുത്തി ഇരുന്നും, കിടന്നും ഞാന്‍ ചിലവഴിച്ചു.

എയര്‍ ഫ്രാന്‍സിന്റെ ഫ്ലൈറ്റില്‍ നവംബര്‍ അഞ്ചാം തിയതിയിലേക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. റൂട്ട്‌ - ദില്ലി-പാരിസ്‌-ഫ്രാങ്ക്‌ ഫര്‍ട്ട്‌-പാരിസ്‌-ദില്ലി. കയ്യില്‍ സ്വരുകൂട്ടിയിരുന്നതിന്റെ നല്ലൊരു പങ്ക്‌ ടിക്കറ്റ്‌ കൊണ്ട്‌ പോയി.

അത്യാവശ്യം ഉപയോഗിക്കുവാന്‍ വേണ്ട സാധനങ്ങള്‍ കെട്ടിചുമന്ന് നടക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഇരുമുടി സഞ്ചി (ഹാവര്‍സാക്ക്‌) കരോള്‍ബാഗിലെ ഒരു കടയില്‍ നിന്നും വാങ്ങി.

ദിവസങ്ങള്‍ കടന്നുപോയികൊണ്ടേയിരുന്നു. പോകാനുള്ള ദിവസം അടുക്കും തോറും, മാനസികമായി ചെറുതായി ഒരു പിരിമുറുക്കം തോന്നാന്‍ തുടങ്ങി. ഒന്നുമില്ലെങ്കിലും, ഇരുപത്തിനാലു വയസ്സ്‌ കഴിഞ്ഞതല്ലെ ഉള്ളൂ, മാത്രമല്ല, ഉറ്റവരും, ഉടയവരും, എന്തിന്ന് ഒരു സുഹൃത്തുപോലും, ഇല്ലാത്ത, ഭാഷയും, ഭക്ഷണവും പോലും പരിചയമില്ലാത്ത രാജ്യത്തേക്ക്‌.

ഞാന്‍ ജെര്‍മ്മനിയിലേക്ക്‌ പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്തും, വക്കീലുമായ ആന്‍സിചേച്ചി, ഒരു ദിവസം കുടുംബസമേതം വീട്ടില്‍ വരുകയും, കോളൊണിലവരുടെ ചേച്ചിയും കുടുംബവും താമസിക്കുന്നുണ്ടെന്നും, ബുദ്ധിമുട്ടാവില്ലെങ്കില്‍ രണ്ട്‌ കിലോ കാഷ്യൂനട്ട്‌ കൊണ്ട്‌ പോകാമോ എന്നും ചോദിച്ചപ്പ്പോള്‍, എനിക്കെന്തു ബുദ്ധിമുട്ട്‌ എന്ന വാചകം എന്റെ വായില്‍ നിന്നു പുറത്തുവരുന്നതിന്നു മുന്‍പ്‌ തന്നെ കാഷ്യൂനട്ടിന്റെ രണ്ട്‌ പായ്ക്കറ്റുകള്‍ കയ്യിലെ ബാഗില്‍ നിന്നും അവര്‍ പുറത്തെടുത്ത്‌ എന്റെ കയ്യില്‍ നല്‍കിയപ്പോള്‍ തോന്നിയ ഈര്‍ഷ്യ, ചേച്ചിയെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ പറയാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അവരോട്‌ ചോദിക്കാന്‍ മടിക്കേണ്ട എന്നുമുള്ള വാചകം തുടര്‍ന്നു വന്നപ്പോള്‍, ഈര്‍ഷ്യ മാറി സന്തോഷമാകാന്‍ മനസ്സിന്‌ ഇത്രയും കുറച്ച്‌ സമയം മതിയോ, ഈ മനസ്സിന്റെ ഒരു കാര്യം എന്നോര്‍ത്ത്‌ ഞാന്‍ അത്ഭുതപെട്ടു.

എന്തായാലും, ബിസിനസ്സ്‌ വിസയിലല്ലേ പോകുന്നത്‌. അപ്പോ ഡ്രസ്സ്‌ ചെയ്യുമ്പോള്‍ ഒരു ടൈ കൂടി കെട്ടുന്നത്‌ നല്ലതായിരിക്കും എന്ന ആശയം ഉള്ളില്‍ ഉദിച്ചതും, സരോജിനി മാര്‍ക്കറ്റില്‍ പോയി, മുന്തിയ ക്വാളിറ്റിയുള്ള, വളരെ വിലകൂടിയ, ഒരു ടൈ ഇരുപത്‌ രൂപ കൊടുത്ത്‌ വാങ്ങി. (ഇത്രയും വലുപ്പം കുറഞ്ഞ കഴുത്തില്‍ കെട്ടുന്ന കോണകത്തിന്നിത്ര വിലയോ എന്ന് ഞാന്‍ അതിശയിച്ചു).

അന്നു വൈകുന്നേരം തന്നെ, ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമസ്ഥന്റെ മകനും, ദില്ലിയില്‍ തന്നെ ഉദ്യോഗസ്ഥനുമായ വിവേക്‌ എന്നെ ചെറുപ്പക്കാരന്റെ കീഴില്‍, കാലില്‍ വീഴാതെ, കാലണ ദക്ഷിണ വക്കാതെ തന്നെ ടൈ കെട്ടുവാന്‍ പഠിക്കാന്‍ ഞാന്‍ ശിഷ്യപെട്ടു. രണ്ടുമണിക്കൂര്‍ നീണ്ട തിയറി കം പ്രാക്റ്റിക്കല്‍ ക്ലാസിന്നൊടുവില്‍, മുന്തിയ ക്വാളിറ്റികാരണം, ടൈ ചുളുങ്ങി ചുരുങ്ങി ഒരു വഴിക്കായതല്ലാതെ മര്യാദക്ക്‌ ഒരു ക്നോട്ട്‌ ഇടാന്‍ എന്നെകൊണ്ട്‌ കഴിയാതെ വന്നതിനാല്‍ ഈ പണി എനിക്ക്‌ പറ്റിയതല്ല എന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച്‌ വിവേകിനെകൊണ്ട്‌ തന്നെ മാന്യമായ രീതിയില്‍ എന്റെ പാകത്തിന്നു ടൈ കെട്ടിപ്പിക്കുകയും,പതിയെ വാലില്‍ പിടിച്ച്‌ വലിച്ച്‌, കഴുത്തിലൂടെ ഊരി ഹാങ്ങറില്‍ ഞാത്തുകയും, ചെയ്തു (ആവശ്യം വരുമ്പോള്‍ കഴുത്തില്‍ ഇട്ട്‌ കുരുക്ക്‌ മുറുക്കുന്നതിലും എളുപ്പം വേറെയെന്തുണ്ട്‌, അല്ലാ പിന്നെ).

യാത്രക്കുള്ള കാശ്‌ ഫോറിന്‍ കറന്‍സിയാക്കി മാറ്റാന്‍ വേണ്ടി പിറ്റേ ദിവസം രാവിലെ തന്നെ ബാങ്കില്‍ പോയി. റിസര്‍വ്വ്‌ ബാങ്ക്‌ നിയമപ്രകാരം ഒരാള്‍ക്ക്‌ വിദേശത്തേക്ക്‌ യാത്രചെയ്യുവാന്‍ അക്കാലത്ത്‌ വര്‍ഷത്തില്‍ 520 അമേരിക്കന്‍ ഡോളര്‍ മാത്രമെ അനുവദിച്ചിരുന്നൂള്ളൂ, എന്നതിനാല്‍ ഒരു പ്ലാസിക്‌ കവര്‍ നിറച്ചും പല പല ഡിനോമിനേഷനിലുള്ള ഇന്ത്യന്‍ രൂപയുടെ നോട്ട്‌ കെട്ടുകള്‍ കൊടുത്തത്‌ (എന്റെ കയ്യിലെ അവസാന നീക്കിയിരുപ്പം തീര്‍ത്തതിന്നു പുറമേ, കുറച്ച്‌ കടവും വാങ്ങിയിട്ടാണ്‌ ഞാന്‍ ഇത്രയും കാശുമായി വിദേശയാത്രക്കൊരുങ്ങിയിരിക്കുന്നത്‌), വായിലുള്ള തുപ്പല്‍ മുഴുവന്‍ വലതു കയ്യിന്റെ ചൂണ്ടുവിരലില്‍ മുക്കി, നോട്ടിലേക്ക്‌ പകര്‍ന്ന് എണ്ണിതീര്‍ത്ത്‌ കാഷിയര്‍ ഒരഞ്ച്‌ നൂറിന്റേം, ഒരിരുപതിന്റേം ഡോളര്‍ പകരം തന്നു. പത്തുരൂപാ വലുപ്പത്തിലുള്ള പച്ചനിറത്തിലുള്ള ആ നോട്ടുകളാണ്‌ എന്റെ യൂറോപ്പിലെ ജീവിതത്തിലെ, താമസം, ഭക്ഷണം, പാനീയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നതിനാല്‍ ഭദ്രമായി എന്റെ പഴ്സില്‍ ഞാന്‍ ആ ഡോളറുകള്‍ നിക്ഷേപിച്ചു.

ഒടുവിലായപ്പോള്‍ ദിവസങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞു പോകുന്നോ എന്നു വരെ ഞാന്‍ സംശയിച്ചു. അമ്മയേ, അച്ചനെ, ഉറ്റ ചങ്ങാതിമാരെ, മറ്റു ബന്ധുക്കളെ, അതൊന്നും കൂടാതെ, എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മറ്റൊരുവളെ, ഇവരേയെല്ലാം വിട്ടിട്ട്‌ പോണോ എന്നു വരെ എന്റെ മനസ്സ്‌ ചിലനിമിഷങ്ങളില്‍ ശങ്കിച്ചു, പക്ഷെ മനസ്സില്‍ വേരോടിയിരുന്ന യൂറോപ്പെന്ന ആഗ്രഹം, ആ ഇച്ഛാശക്തി ഒന്നുമാത്രം യൂറോപ്പില്‍ പോയേ മതിയാവൂ എന്ന തീരുമാനത്തിലെന്നെ പിടിച്ചു നിര്‍ത്തി.

നവംബര്‍ നാലാം തിയതി, ശനിയാഴ്ച, നാളെ രാവിലെ പത്ത്‌ മണിക്കാണ്‌ ഫ്ലൈറ്റ്‌. ബാഗില്‍ അവശ്യം വേണ്ടുന്ന സോപ്പ്‌, ചീപ്പ്‌ (അന്നു പനങ്കുലപോലെ മുടിയുണ്ടായിരുന്നു കൂട്ടുകാരെ), പേസ്റ്റ്‌,വില്‍സ്‌ നേവി കട്ട്‌ സിഗററ്റിന്റെ ഒരു പത്ത്‌ പായ്ക്കറ്റ്‌, ഡ്രെസ്സുകള്‍, മേപ്പ്‌, ഡയറി, പേന, പെന്‍സില്‍, തുടങ്ങിയ എല്ലാ സാധനങ്ങളും എടുത്തു പായ്ക്ക്‌ ചെയ്തു വച്ചു. വൈകുന്നേരം വീട്ടില്‍ ഒരു ചെറിയ ഒരു പാര്‍ട്ടി അറേഞ്ജ്‌ ചെയ്തിട്ടുണ്ടായിരുന്നു. ഡൊമിനി, തുടങ്ങിയ ഉറ്റ ചങ്ങാതിമാര്‍ക്കു മാത്രമായി.

വൈകുന്നേരം ഒന്നു പുറത്തിറങ്ങി, ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു. കണ്ടു. ഒരുപാടു നേരം സംസാരിച്ചിരുന്നു. രാവിലെ നേരിട്ട്‌ കാണാന്‍ പറ്റില്ലെങ്കിലും, ദൂരെ നിന്നെങ്കിലും കാണാമല്ലോ എന്നും, രാത്രി മുഴുവന്‍ ഫോണില്‍ സംസാരിക്കാമെന്നും പറഞ്ഞ്‌ സമാധാനിപ്പിച്ച്‌, കണ്ണില്‍പോയ കരടു ഇടതുകയ്യാല്‍ തുടച്ച്‌ അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഉയരുന്നുണ്ടായിരുന്ന ഏങ്ങലടി കേട്ടില്ല എന്നു നടിച്ച്‌ ഞാന്‍ കാലുകള്‍ വലിച്ച്‌ വച്ച്‌ പുറത്തേക്ക്‌ നടന്നു.

തിരിച്ചു വീട്ടിലെത്തിയപ്പ്പ്പോഴേക്കും അവിടെ പാര്‍ട്ടിക്കെത്തിയ അതിഥികള്‍ കാത്തിരുന്നു മുഷിഞ്ഞിരുന്നൊന്നുമില്ല, കാരണം, ഞാന്‍ പോയിരിക്കുന്നത്‌ ആരുടെ അടുത്തേക്കാണെന്നും, വരാന്‍ സമയം എടുക്കുമെന്നും പറഞ്ഞ്‌ പാര്‍ട്ടി തുടങ്ങി കഴിഞ്ഞിരുന്നു. മകനു പറ്റിയ അച്ഛന്‍ തന്നെ, അതോ അച്ഛനു പറ്റിയ മകനോ?

ബിയര്‍കുപ്പികള്‍ പലതും കാലിയായി, വിസ്കി കുപ്പിയും, എല്ലാവരും നല്ല റോക്ക്‌ ആന്റ്‌ റോള്‍ ഫോമില്‍. അച്ഛന്‍ പെഗ്ഗൊഴിച്ച ഒരു ഗ്ലാസ്‌ എനിക്ക്‌ നല്‍കി, പിന്നെ പതുക്കെ ടെറസില്‍ നിന്നും ഉള്ളിലേക്ക്‌ വലിഞ്ഞതും, കൂട്ടുകാര്‍ പറഞ്ഞു, അച്ഛനു നല്ല വിഷമമുണ്ട്‌. അതിലേറെ അമ്മക്കും. അച്ഛന്‍ ഇനി പുറത്തേക്ക്‌ വരുമെന്നു തോന്നുന്നില്ല. ഒന്നുമില്ലെങ്കിലും, മൂന്നാണ്‍ മക്കളുള്ളതില്‍ താഴേയുള്ളവന്‍ നീയല്ലേ, മാത്രവുമല്ല അച്ഛന്റെ പെറ്റും.

അവര്‍ പറഞ്ഞു വായ പൂട്ടിയില്ല, ഇടതു കയ്യില്‍ എന്റെ പാക്കു ചെയ്തിരിക്കുന്ന ബാഗും, വലതുകയ്യില്‍ ഒരു കടലാസ്സുപൊതിയുമായി, പതുക്കെ രംഗപ്രവേശനം ചെയ്തു.

ഡാ, നീ ഈ ബാഗ്‌ അവിടെ വക്ക്‌, അച്ഛന്‍ എന്റെ ബാഗ്‌ എനിക്കു നല്‍കി. ബാഗ്‌ താഴെ വച്ച്‌ നിവര്‍ന്നതും, കയ്യിലുള്ള കടലാസുപൊതി അച്ഛന്‍ എനിക്കു നല്‍കി. മോനേ, നീ ഇതുകൂടി അതില്‍ വച്ചോ, ഇതു മാത്രമേ ഈ അച്ഛനിപ്പോള്‍ തരാന്‍ പറ്റുകയുള്ളൂ.

പൊതിയിലിരിക്കുന്നതെന്താണെന്ന് കൂട്ടുകാര്‍ക്ക്‌ ആകാംഷ. എല്ലാവരുടേയും ആകാംഷയെ അവസാനിപ്പിച്ചുകൊണ്ടച്ചന്‍ പറഞ്ഞു. അത്‌ രണ്ട്‌ കുപ്പി ബാഗ്‌ പൈപ്പര്‍ വിസ്കിയാ. തണുപ്പുള്ള സ്ഥലമല്ലെ, രാത്രിയില്‍ വല്ല തൊഴുത്തിലോ, കാട്ടിലോ, കടതിണ്ണയിലോ കിടക്കുമ്പോള്‍ തണുപ്പുകുറക്കാന്‍ സഹായിച്ചേക്കും. പിന്നെ നിന്റെ കയ്യില്‍ അത്രയതികം കാശൊന്നുമില്ലല്ലോ? എന്നേകൊണ്ട്‌ ഇതേ പറ്റൂ മോനെ, എന്നും പറഞ്ഞ്‌ അച്ഛന്‍ കയ്യിലെ ഗ്ലാസിലെ വിസ്കി ഒറ്റവലിക്കകത്താക്കി ഗുഡ്‌ നൈറ്റ്‌ പറഞ്ഞുകൊണ്ട്‌ മുറിയിലേക്ക്‌ നടന്നു.

അല്ലാ, അച്ഛന്‍ ഭക്ഷണം കഴിച്ചില്ലല്ലോ എന്ന എന്റെ ചോദ്യത്തിന്ന്, എനിക്ക്‌ ഇന്ന് ഭക്ഷണം കഴിച്ചാല്‍ ഇറങ്ങില്ലടാ കുട്ടാ എന്നു പറഞ്ഞ്‌ അച്ഛന്‍ നടന്നുപോയപ്പോള്‍ എന്റെ മാത്രമല്ല, ഒപ്പം ഇരുന്നിരുന്ന കൂട്ടുകാരുടേം കണ്ണു നിറഞ്ഞു പോയി. കുപ്പികള്‍ ഒഴിഞ്ഞു, ഭക്ഷണങ്ങളുടെ പാത്രങ്ങളും. വന്നവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു പോയി, ഡൊമിനിയൊഴികെ.

പുലരും വരെ ഫോണിലായിരുന്നു ഞാന്‍. രാത്രിയുടെ ഏതോ യാമത്തില്‍ ഫോണ്‍ കട്ട്‌ ചെയ്ത്‌ ഉറക്കത്തിലേക്കൂളയിട്ടു. രാവിലെ അമ്മ വിളിച്ചുണര്‍ത്തിയപ്പോള്‍ എഴുന്നേറ്റു. പ്രഭാത കൃത്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. പുതിയതായി വാങ്ങിയ കറുത്ത പാന്റും, വെളുത്ത ഷര്‍ട്ടും ധരിച്ചു. ഹാങ്ങറില്‍ ഞാത്തിയിരുന്ന ടൈ തലയിലൂടെ കടത്തി മുറുക്കി. കൊള്ളാം ഒരു ബിസിനസ്സ്‌ കാരന്‍ ലുക്ക്‌ ചെറുതായൊക്കെ ഉണ്ട്‌ (ആത്മപ്രശംസ പാടില്ലാന്നൊന്നും ഇവിടെ നിയമമില്ലല്ലോ?).

ഏഴുമണിയായപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ പോകാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്ന ടാക്സി എത്തി. അമ്മയോടും, അച്ഛനോടും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി വീടിന്നു പുറത്തേക്ക്‌. പിന്നാലെ അവരും. ടാക്സിയില്‍ കയറ്റാന്‍ എന്റെ ഒരേ ഒരു ബാഗു മാത്രം. അതു ഡൊമിനി ഡിക്കിയില്‍ കയറ്റി വച്ചു.

താഴെ നിന്നു കൊണ്ടു ഇടക്കിടെ, മുകളില്‍ ഒന്നാമത്തെ നിലയില്‍ നോക്കുകയായിരുന്ന എന്റെ കണ്ണുകളിലെ കലക്കത്തിന്റിടയിലേക്ക്‌ കലങ്ങിയ കണ്ണുകളുമായി അച്ഛനും, അമ്മയും താഴോട്ട്‌ ഇറങ്ങി വന്നു.

സമയം ഏഴേകാല്‍ കഴിഞ്ഞു. പോകാന്‍ നോക്ക്‌, അച്ഛന്‍ പറഞ്ഞു.

നിറഞ്ഞ കണ്ണുകളിലേക്ക്‌ തിരികെ നോക്കാതിരിക്കാനായ്‌ അച്ഛന്റേയും, അമ്മയുടേയും, കാല്‍ തൊട്ട്‌ വന്ദിച്ച്‌ ഞാന്‍ ടാക്സിയിലേക്ക്‌ കയറി. തിരിഞ്ഞ്‌ ഒന്നാം നിലയിലേക്ക്‌ നോക്കാതിരിക്കാന്‍ എനിക്കായില്ല. നിറഞ്ഞ കണ്ണുകളുമായ്‌ അവള്‍ നിന്നിരുന്നെങ്കിലും, എന്റെ ലക്ഷ്യത്തിലെത്താന്‍ എനിക്കു പോയേ മതിയാവൂ എന്നതിനാല്‍ കണ്ണുകള്‍ പൂട്ടി ഞാന്‍ വണ്ടിയില്‍ ഇരുന്നു.

ടാക്സി ഇന്ദിര ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ ലക്ഷ്യമാക്കി നീങ്ങി.

posted by സ്വാര്‍ത്ഥന്‍ at 10:40 AM

0 Comments:

Post a Comment

<< Home