Wednesday, August 30, 2006

ദുര്‍ഗ്ഗ - ഓണപ്പാട്ട്.

മലനാടന്‍ ചരിവുകള്‍ തഴുകും നാടന്‍ കാറ്റേ,
തെല്ലിട നില്ക്കൂ ചൊല്ലീടുക നീ പോകുവതെങ്ങോട്ട്?

തിരുവോണത്തപ്പനെ സാമോദം വരവേല്‍ക്കാനായ്
പോകുന്നൂയിതുവഴി യൊരുപിടി തുമ്പപ്പൂക്കളുമായ്.
തൃക്കാക്കരയമ്പലനടയില്‍ നാളെ കൊടിയേറ്റം,
പത്താം നാള്‍ തിരികെവരുമ്പോള്‍ ശേഷം ചൊല്ലീടാം.

മുറ്റം വെടിപ്പായ് മെഴുകിടേണം,
ഓണത്തറയൊന്നു തീര്‍ത്തിടേണം.
ഒത്തനടുവില്‍ വിശുദ്ധിക്കായി,
തുളസിക്കതിരൊന്നു വെച്ചിടേണം,
കതിരതില്‍ തുമ്പപ്പൂമൂടിടേണം,
ചുറ്റുമേ പൂക്കളം തീര്‍ത്തിടേണം.
മൂലത്തിന്‍ നാളന്നു നാലുചുറ്റും,
പൂരാടത്തിന്‍ നാള്‍ പടി വരേയും,
ഉത്രാടത്തിന്‍ നാളോ പടിപ്പുറത്തും
പൂക്കളം വീട്ടിലെഴുതിടേണം.

തിരുവോണനാളതു വന്നിടുമ്പോള്‍
പുലരിക്കുമുന്നേയുണര്‍ന്നീടേണം,
നന്നായ് കുളിച്ചങ്ങൊരുങ്ങീടേണം,
മാവേലിത്തമ്പ്രാനെയെതിരേല്‍ക്കുവാന്‍.
പടിവരെ പൂക്കളമോരോന്നിലും,
തൃക്കാക്കരയപ്പന്‍ വെച്ചിടേണം,
തുമ്പക്കുടത്താലോ മൂടീടേണം,
സ്വാഗതം മന്നനതോതിടേണം.
ആനയിച്ചീടണം തമ്പുരാനെ,
അറയതു തന്നിലിരുത്തിടേണം.
പൂവടയൊന്നു നിവേദിക്കേണം, പിന്നെ
സദ്യയൊരുക്കേണം പുത്തരിയാല്‍.

മാവേലിനാടിന്റെയോര്‍മ്മകളില്‍
ഓണക്കളികളിലേര്‍പ്പെടേണം.

posted by സ്വാര്‍ത്ഥന്‍ at 1:25 AM

0 Comments:

Post a Comment

<< Home