Monday, August 21, 2006

::സാംസ്കാരികം:: - രാമായണസന്ധ്യകളേ വിട

രാമായണസന്ധ്യകളേ വിട

രാമായണകഥയുമായി സാമ്യമുള്ള സന്ദര്‍ഭങ്ങള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ഉണ്ടായിട്ടുണ്ട്‌.
ഇപ്പോഴത്തെ മഹാരാജാവായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാമായണമാസം പൂര്‍ത്തിയാകവെ
ആ സുവര്‍ണ സ്‌മരണകളില്‍ മുഴുകുന്നു

കൊട്ടാരത്തില്‍ ഒരു കുഞ്ഞുണ്ടായാല്‍ 56-ാ‍മത്തെ ദിവസം ആ കുഞ്ഞിനെ പത്‌മനാഭസ്വാമി ക്ഷേത്രത്തില്‍ കൊണ്ടുപോകും. അവിടെ ഒറ്റക്കല്‍മണ്‌ഡപത്തില്‍ തുണിയൊന്നും വിരിക്കാതെ വെറുതേ കിടത്തും. അവനവിടെ ഉരുണ്ടും കളിച്ചുമൊക്കെയിരിക്കും. അന്നു തുടങ്ങുന്നതാണ്‌ ക്ഷേത്രവുമായിട്ടുള്ള ആ കുഞ്ഞിന്റെ ബന്‌ധം.

പത്‌മനാഭസ്വാമിയെ തൊഴുതുകഴിഞ്ഞാല്‍ പിന്നെ തൊഴുന്നത്‌ ശ്രീരാമനെയാണ്‌ പിന്നെ നിര്‍മ്മാല്യമൂര്‍ത്തി, നരസിംഹമൂര്‍ത്തി, വേദവ്യാസന്‍, ശ്രീകൃഷ്‌ണന്‍ ഇങ്ങനെയാണ്‌ ഞങ്ങള്‍ തൊഴുന്ന രീതി.
ശ്രീരാമനും ശ്രീകൃഷ്‌ണനും മാത്രമാണ്‌ പൂര്‍ണ അവതാരങ്ങള്‍. മറ്റ്‌ അവതാരങ്ങള്‍ അവതാരോദ്ദേശ്യം നടത്തി മടങ്ങിപ്പോയപ്പോള്‍ ശ്രീരാമനും ശ്രീകൃഷ്‌ണനും ഒരു പുരുഷായുസ്സ്‌ മുഴുവനും ഇവിടെ ജീവിച്ചു. മഹാഭാരത യുദ്ധസമയത്ത്‌ ശ്രീകൃഷ്‌ണന്‌ 103 വയസ്സായിരുന്നു. അര്‍ജ്ജുനന്‌ 88- ഉം.
ഈ രാമായണ മാസത്തില്‍ ഞാനിതൊക്കെ പറയുന്നത്‌ പുരാണങ്ങളിലെ കഥകള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ നന്നായി സ്വാധീനിച്ചിട്ടുള്ളതുകൊണ്ടാണ്‌. അതാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌. ഈ കുടുംബത്തിന്‌ രാമായണമെന്നു പറഞ്ഞാല്‍ മധുപര്‍ക്കം പോലെയാണ്‌. ഒത്തിരി ബന്‌ധമുണ്ട്‌ രാമായണവുമായിട്ട്‌. നാലുകെട്ട്‌ എന്ന സങ്കല്‍പം നടപ്പിലാക്കിയത്‌ തിരുവിതാംകൂര്‍ രാജാക്കന്മാരാണ്‌, നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌. ഇത്‌ രാമായണകഥയില്‍ നിന്ന്‌ രൂപപ്പെട്ടതാണ്‌. രാമനെ തിരികെ കൂട്ടിക്കൊണ്ടുവരാന്‍ ഭരതനും അമ്മമാരും പതിനായിരം ഭടന്മാരുമാണ്‌ പോകുന്നത്‌. ഭരദ്വാജാശ്രമം കടന്നുവേണം ഇവര്‍ക്ക്‌ പോകാന്‍. തന്റെ ആതിഥ്യം സ്വീകരിക്കണമെന്ന്‌ ഭരദ്വാജന്‍ അവരോടു പറഞ്ഞു. ഇത്രയും പേര്‍ക്ക്‌ ആശ്രമത്തില്‍ സൗകര്യം കൊടുക്കാന്‍ പറ്റില്ലല്ലോ. മുനി യജ്ഞശാലയില്‍ ചെന്ന്‌ കൈയില്‍ വെള്ളമെടുത്ത്‌ ധ്യാനിച്ച്‌ വിശ്വകര്‍മ്മാവിനെ വിളിച്ചു. പതിനായിരം ഭടന്മാര്‍ക്കു താമസിക്കാന്‍ സൗകര്യമുള്ള മണിമന്ദിരവും ഭരതന്‌ താമസിക്കാന്‍ പ്രത്യേകം ഒരു മാളികയും ഒരുക്കാന്‍ ആവശ്യപ്പെട്ടു. അന്ന്‌ വിശ്വകര്‍മ്മാവ്‌ ചതുരാകൃതിയില്‍ ഭടന്മാര്‍ക്കും മധ്യത്തില്‍ ഭരതനും താമസസൗകര്യമുള്ള ഒരു മന്ദിരമാണുണ്ടാക്കിയത്‌. ഈ സങ്കല്‍പത്തില്‍ നിന്നുണ്ടായതാണ്‌ നാലുകെട്ട്‌. ഇത്‌ ഒരു രാമായണബന്‌ധം.

ഭരതന്‍ എത്ര നിര്‍ബന്‌ധിച്ചിട്ടും ശ്രീരാമന്‍ വഴങ്ങാതെ വന്നപ്പോള്‍ രാമന്റെ മെതിയടി വാങ്ങി അത്‌ ശിരസ്സിലേറ്റി അയോദ്ധ്യയില്‍ കൊണ്ടുവന്ന്‌ സിംഹാസനത്തില്‍ വച്ച്‌ പൂജിച്ച്‌ അതിന്റെ ദാസനായിട്ടായിരുന്നല്ലോ ഭരതന്‍ രാജഭരണം നടത്തിയത്‌. ഞങ്ങളും അതുപോലെയല്ലേ ചെയ്തത്‌? 1750-ല്‍ രാജ്യം ഞങ്ങള്‍ പത്‌മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചില്ലെ? ഉടവാള്‍ ഞങ്ങള്‍ ആ കാല്‍ക്കല്‍ വച്ച്‌ പത്‌മനാഭദാസന്മാരായിട്ടല്ലെ രാജ്യം ഭരിച്ചത്‌? ഇതും ഒരു രാമായണബന്‌ധം.
ഞങ്ങളുടെ രാജ്യത്ത്‌ രാമന്‍ വന്നു എന്ന്‌ പുരാണങ്ങള്‍ തന്നെ പറയുന്നുണ്ട്‌. ശബരിമലയില്‍ രാമന്‍ വന്നുവെന്നും ശബരിക്ക്‌ മോക്ഷം നല്‍കിയെന്നും വായിച്ചിട്ടില്ലേ, അതുപോലെ രാമന്‍ അയ്യപ്പനെ കണ്ടു എന്നും ആ ദിവസമാണ്‌ മകരവിളക്കെന്നും പറയുന്നുണ്ടല്ലോ. ഇതൊക്കെ രാമായണവുമായി ഞങ്ങളുടെ കുടുംബത്തിന്റെ ബന്‌ധം അറിയിക്കുന്ന കാര്യങ്ങളാണ്‌.

ഞാന്‍ ആദ്യമായി രാമായണകഥ കേള്‍ക്കുന്നത്‌ മുത്തശ്ശിയുടെ മടിയില്‍ കിടന്നാണ്‌. വാലില്‍ തീ പിടിച്ച ഹനുമാന്‍ ലങ്കയിലൂടെ ചാടിച്ചാടി പോകുന്നതും ഒക്കെ അന്ന്‌ അമ്മേടെ അമ്മ പറഞ്ഞു തന്നത്‌ അതുപോലെ നില്‍ക്കുന്നു മനസ്സില്‍. രാമായണമാസത്തില്‍ മാത്രമല്ല, കൊട്ടാരത്തില്‍ രാമായണ പാരായണം എല്ലാ ദിവസവും ഉണ്ട്‌. രാമായണം മാത്രമല്ല, ഭാഗവതം തുടങ്ങി പലതും പാരായണം ചെയ്യാറുണ്ട്‌. അന്ന്‌ പാരായണം കൂടാതെ രാമായണ മാസത്തില്‍ കഥകളി പോലുള്ള കലാരൂപങ്ങളിലൂടെ രാമായണകഥ കൊട്ടാരത്തില്‍ വച്ച്‌ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഞങ്ങളുടെ കുടുംബാംഗമാണ്‌ പലദൈവങ്ങളുടെയും രൂപം വരയിലൂടെ ജനങ്ങള്‍ക്ക്‌ കാട്ടിക്കൊടുത്തത്‌. എന്റെ മുത്തശ്ശീടെ അച്ഛനാണ്‌ രാജാരവിവര്‍മ്മ. സ്വാതിതിരുനാളിന്റെ ദേവീശ്ലോകത്തില്‍, ലക്ഷ്‌മീദേവിയെ വര്‍ണ്ണിക്കുന്നത്‌ ഉള്‍ക്കൊണ്ടാണ്‌ വെള്ളസാരി ഉടുത്ത്‌ താമരയില്‍ നില്‍ക്കുന്നതും ഇരുവശത്തും തുമ്പിക്കൈയില്‍ മാലയുമായി ഓരോ ആന നില്‍ക്കുന്നതുമായ ലക്ഷ്‌മീദേവിയുടെ രൂപം അദ്ദേഹം വരച്ചതെന്ന്‌ മുത്തശ്ശി പറയാറുണ്ടായിരുന്നു.

രാമായണത്തില്‍ എന്നെ സ്വാധീനിച്ചിട്ടുള്ള കഥാപാത്രം രാമന്‍ തന്നെയാണ്‌. പിന്നീട്‌ ലക്ഷ്‌മണനും. ലക്ഷ്‌മണന്‌ വനവാസത്തിനു പോകുംമുമ്പു സുമിത്ര നല്‍കുന്ന ഉപദേശം എത്രയോ ഹൃദയസ്‌പര്‍ശിയാണ്‌. ജ്യേഷ്ഠന്‍ തിരുമനസ്സിനോട്‌ (ശ്രീചിത്തിരതിരുനാള്‍) എനിക്കും ലക്ഷ്‌മണന്‌ രാമനോടുള്ളതുപോലെ ആദരവും സ്‌നേഹവും ഒക്കെയായിരുന്നു. ഞങ്ങളെ രാമലക്ഷ്‌മണന്മാരെന്ന്‌ പലരും വിശേഷിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു വിശേഷദിവസം ബാംഗ്ലൂരിലെ ഞങ്ങളുടെ ഒരു ഫാക്‌ടറിയിലെ തൊഴിലാളികളെ എല്ലാം ഇവിടെ തിരുവിതാംകൂറില്‍ കൊണ്ടുവന്ന്‌ സല്‍ക്കരിച്ചു. അവരാണ്‌ രാമല ക്ഷമണന്‍മാര്‍ എന്ന്‌ ആദ്യം വിശേഷിപ്പിച്ചത്‌. ഇന്നും ഞാനോര്‍ക്കുന്നു ഒത്തിരി സന്തോഷിച്ച ആ നിമിഷം.
രാമായണം ഞാന്‍ പലപ്രാവശ്യം വായിച്ചിട്ടുണ്ട്‌. സുന്ദരകാണ്‌ഡമൊക്കെ ആവര്‍ത്തിച്ച്‌ വായിച്ചിട്ടുണ്ട്‌.
ഒരുപാട്‌ നല്ല കാര്യങ്ങളുണ്ട്‌ രാമായണത്തില്‍. ഇതൊക്കെ പാഠമാക്കണം. ജീവിതത്തില്‍ നടപ്പാക്കണം. രാമരാജ്യം എന്ന ഒരു ഉത്തമമാതൃക മുന്നിലുള്ളപ്പോള്‍ എന്തിന്‌ പിന്നിലേക്ക്‌ പോണം. നല്ല നാളേക്ക്‌ രാമായണത്തിലെ നന്മ ഉള്‍ക്കൊണ്ടുകൊണ്ട്‌ നമുക്ക്‌ ജീവിക്കാം.


കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 10:32 AM

0 Comments:

Post a Comment

<< Home