Monday, August 21, 2006

കൊടകര പുരാണം - ഊരാക്കുടുക്ക്‌

URL:http://kodakarapuranams.blogsp....com/2006/08/blog-post_19.htmlPublished: 8/20/2006 11:03 AM
 Author: വിശാല മനസ്കന്‍
കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' എന്ന് പറയുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യമില്ലാതിരുന്ന എന്റെ ടീനേജ്‌ കാലം.

എന്റെ സഹോദരീഭര്‍തൃസഹോദരന്‍ (അളിയന്റെ ചേട്ടന്‍) ഗള്‍ഫിലേക്ക്‌ തിരിച്ചുപോകുന്ന നേരം, ഗള്‍ഫിലുള്ള എന്റെ സഹോദരന്‌ അദ്ദേഹത്തിന്റെ ഫേവറൈറ്റ്‌ 'ഉണക്കമീനും അച്ചാറും കായവറുത്തതും' കൂട്ടത്തില്‍ പുത്തൂക്കാവില്‍ നിന്ന് ജപിച്ച്‌ വാങ്ങിയ നൂല്‍ അടക്കം ചെയ്ത കത്തും ഡെലിവറി ചെയ്യാന്‍ പോയതായിരുന്നു ഞാന്‍.

'അവിടെ ചെല്ലുക, അളിയന്റെ ചേട്ടനെ കാണുക, പന്തല്ലൂക്കാരന്‍ ടെക്സ്റ്റെയില്‍സിന്റെ കവറില്‍ ഭദ്രമായി വരിഞ്ഞുമുറുക്കിയ പൊതികള്‍ കൈമാറുക, എല്ലാവരും സുഖമായിരിക്കുന്നറിയിക്കുക, തിരിച്ചുപോരുക. അതൊക്കെയായിരുന്നു എന്റെ അജണ്ട.

പക്ഷെ, 'ഇന്നിനി നീ പോണ്ട്രാ.. നാളെ കാലത്ത്‌ എയര്‍പോര്‍ട്ടില്‍ പോകും വഴി നിന്നെ വീട്ടില്‍ വിടാം' എന്ന സ്‌നേഹത്തോടെയുള്ള ആ നിര്‍ബന്ധത്തിന്‌ മുന്‍പില്‍ ഞാന്‍ 'ബസ്‌ കൂലിയും കളഞ്ഞ്‌ വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ' എന്നോര്‍ത്ത്‌ കീഴടുങ്ങുകയായിരുന്നു.

'ഇന്ന്‌ അത്താഴത്തിന്‌ നമുക്ക്‌ പൊറോട്ടയും ചിക്കനും ആക്കിയാലോ' എന്നവിടെ ആരോ പറഞ്ഞത്‌ കേട്ടപ്പോള്‍ എന്റെ തീരുമാനം വളരെ ശരിയായിത്തോന്നിയെന്നത് നേര്. പക്ഷെ, അന്നവിടെ തങ്ങാന്‍ പ്ലാനിട്ടത്‌ ഇത്‌ കേട്ടതുകൊണ്ടൊന്നുമല്ലായിരുന്നു. സത്യം.

ഹവ്വെവര്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇങ്ങിനെ വേണം. കൊല്ലത്തില്‍ മുന്നൂറ്റി അറുപത്ത്ഞ്ച്‌ ദിവസോം കഞ്ഞീം ചോറുമല്ലാതെ, വല്ലപ്പോഴെങ്ങിലും ഒരു ചെയ്ഞ്ച്‌ ഒക്കെ വേണം. എന്റെ അളിയനെയും അവരുടെ ഫാമിലിയെയും കുറിച്ചോര്‍ത്ത്‌ എനിക്ക്‌ വല്ലാത്തൊരു മതിപ്പ്‌ തോന്നി.

'പൊറോട്ട' മുതിര്‍ന്നവര്‍ക്ക്‌ മൂന്നെണ്ണം, ടീനേജേഴ്സിന്‌ രണ്ടെണ്ണം, ക്ടാങ്ങള്‍ക്ക്‌ ഓരോന്ന്‌ എന്ന് രീതിയില്‍ കണക്കെടുപ്പ്‌ നടത്തിയപ്പോള്‍ എനിക്ക്‌ അതങ്ങ്‌ട്‌ ബോധിച്ചില്ല. എങ്കിലും, മാറ്റാന്റെ വീട്ടില്‍ കഴിയുന്ന എന്റെ ചേച്ചിയെ കരുതിയും 'ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം' എന്നോര്‍ത്തും ഞാന്‍ ഒന്നും പറയാതെ ഇരുന്നു.

മൊത്തം എണ്ണമെടുത്ത്‌ ഒരു അഞ്ചാറെണ്ണം സ്പെയര്‍ ആയി കണക്കാക്കി ടൌണിലെ ഒരു കടയില്‍ നിന്ന് വാങ്ങാം എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും!

അപ്പോളാരോ പറഞ്ഞു.

അല്ലാ നമ്മുടെ പാറുക്കുട്ട്യേച്ചി പൊറോട്ട ഉണ്ടാക്കില്ലേ?

'പിന്നേ. അമ്മേടെ പൊറോട്ട സൂപ്പറല്ലേ! ഞങ്ങടോടെ ആഴ്‌ചേല്‌ അഴ്ചേല്‌ ഉണ്ടാക്കും. കുഴക്കുന്നതും വീശിപരത്തുന്നതും ഞാനാ'

എന്ന മറുപടി പറഞ്ഞത്‌ പാറുക്കുട്ട്യേച്ചിയുടെ മോനായ ഗിരിയാണ്‌.

വിനാശകാലേ വിപരീത വിസ്ഡം എന്നാണല്ലോ. നമ്മളറിഞ്ഞോ പുറത്തിറങ്ങി നിന്നാല്‍ തലയില്‍ ഉല്‍ക്ക വന്ന് വീഴുമായിരുന്നത്ര ദോഷ സമയം ആയിരുന്നു അവനെന്ന്!

പാറുക്കുട്ടേച്ചി ആറുമണീടേ സെന്റ്‌. ഫ്രാന്‍സിസിന്‌ വരും ന്നല്ലേ പറഞ്ഞേക്കണേ?

അതെ.

എന്നാപ്പിന്നെ എന്തിനാ കടേന്ന് വാങ്ങണേ. ചേച്ചി വന്ന് ഇണ്ടാക്കിക്കൊള്ളും!

മതി.

‘എന്നാ ഗിര്യേ.. നീയന്നാ അതിന്റെ സാധനങ്ങളൊക്കെ എത്ര്യാന്ന് വച്ചാ ചെക്കനോട്‌ പറഞ്ഞ്‌ വാങ്ങിപ്പിച്ച്‌, അമ്മ വരുമ്പോഴേക്കും കുഴച്ച്‌ തുടങ്ങിക്കോ‘

ഓ.

ഇതൊക്കെ കേട്ടിട്ടും അത്രയും നേരം പ്രത്യേകിച്ചൊന്നും പറയാതെ, 'കടേന്ന് വാങ്ങിയാലും കൊള്ളം വീട്ടിലുണ്ടാക്കിയാലും കൊള്ളാം; ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങണ നേരത്തേക്ക്‌ നമുക്ക്‌ കഴിക്കാന്‍ കിട്ടണം' എന്ന് റോളില്‍ ഇരുന്നിരുന്ന ഞാന്‍ എന്നാല്‍ അതിന്റെ റെസീപ്പിയൊന്ന് അറിഞ്ഞിരിക്കാമെന്നോര്‍ത്ത്‌ ഗിരിയുടെ കൂടെ കൂടാന്‍ തീരുമാനിച്ചു.

ഗിരി ലിസ്റ്റിട്ടു.

മൂന്ന് കിലോ മൈദ, ആവശ്യത്തിന്‌ കോഴിമുട്ട, പാകത്തിന്‌ നെയ്യ്‌!

ആവശ്യത്തിന്‌ എന്നു വച്ചാല്‍ എത്രയാടാ? എന്ന്‍ ചോദിച്ചപ്പോള്‍ ഗിരി പറഞ്ഞു.

മുട്ട ഒരു ട്രേ ആയിക്കോട്ടേ. ബാക്കി വന്നാല്‍ ഓമ്പ്ലൈറ്റുണ്ടാക്കാലോ! പിന്നെ, നെയ്യ്‌ അരക്കിലോ ആയിക്കോട്ടേ!

അവിടെ എനിക്കെന്തോ വശപ്പെശക്‌ തോന്നിയെങ്കിലും ഞാന്‍ അത്‌ കാര്യമാക്കിയില്ല. രുചി ഇത്തിരി കുറഞ്ഞാലും സാരല്യ, മൂന്നുകിലോ മൈദക്ക് പൊറോട്ടയടിച്ചാല്‍, എന്തായാലും രണ്ടെണ്ണത്തിനേലും കൂടുതല്‍ കിട്ടും എന്നാലോചിച്ചപ്പോള്‍ എന്നില്‍ ആവേശം തിരയടിച്ചു.

പതിനഞ്ച്‌ മിനിറ്റുകൊണ്ട്‌ വീട്ടുവേലക്ക്‌ നില്‍ക്കുന്ന പാലക്കാടന്‍ പയ്യന്‍ റോ മെറ്റീരിയല്‍സുമായി വന്നു.

ഷര്‍ട്ടിന്റ്‌ മൂന്ന് ബട്ടണ്‍സ്‌ അഴിച്ച്‌ ഗിരി വര്‍ക്ക്‌ ഏരിയയില്‍ മുട്ടിപ്പലകയിട്ട് കവച്ചിരുന്നു.

ആദ്യമായി മൈദ വട്ടകയില്‍ ഇട്ട്‌, കുറച്ച്‌ ഉപ്പ്, ഒരു നുള്ള്‌ പഞ്ചസാര എന്നിവ ചേര്‍ത്ത്‌, രണ്ടര കപ്പോളം വെള്ളം ഒഴിച്ച്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ ഗിരി ചെറിയ ചട്ടകം കൊണ്ടൊന്നിളക്കി.

രണ്ട് ഇളക്ക് കഴിഞ്ഞ്, ഇത്‌ 'മൈദ മാവ്‌ തന്നെയല്ലേ?' എന്ന് പതിയ പറഞ്ഞ്‌ ടെസ്റ്റ്‌ ചെയ്യാന്‍ ഗിരി മാവെടുത്ത്‌ ഒന്ന് മണത്തു, പിന്നെ അലപമെടുത്ത്‌ വായിലിട്ട്‌ രുചിച്ചു.

ഇവന്‍ ആളൊരു പൊറോട്ട മാഷ് തന്നെ. ഞാന്‍ ഉറപ്പിച്ചു.

രണ്ടു മൂന്ന് മിനിറ്റു കൂടി ഇളക്കിയതിന്‌ ശേഷം, ഗിരി ഇളക്കല്‍ നിര്‍ത്തിയിട്ട് പറഞ്ഞു:

'വെള്ളം കുറച്ച്‌ കൂടിപ്പോയെന്നാ തോന്നുന്നേ. ഒരു കിലോ മൈദ കൂടി വേണ്ടി വരും'

വീണ്ടും എണ്ണം കൂടുമല്ലോ എന്നാലോചിച്ചപ്പോള്‍, വെള്ളം കൂടിയതില്‍ സത്യത്തില്‍ എനിക്ക് ഉള്ളിന്റെയുള്ളില്‍ ഉള്‍പുളകമുണ്ടായത് ഞാന്‍ നോട്ട് ചെയ്തു.

ആ ബ്രേയ്ക്കില്‍ ഗിരി പൊറോട്ടയുണ്ടാക്കുന്നതിന്റെ വിശദാംശങ്ങളെപ്പറ്റി വാചാലനായി.

'കുഴച്ചു പാകമായ മാവ്‌, ഒരു നനഞ്ഞ തോര്‍ത്ത്‌ മുണ്ട്‌ കൊണ്ട്‌ മൂടിയിടണം, ഒരു അര മണിക്കൂര്‍. പിന്നെ, ഒരോ കുഞ്ഞു ബോളുകളാക്കി അതും തോര്‍ത്തുകൊണ്ട്‌ കുറച്ച്‌ നേരം മൂടിയിടണം. പിന്നെ കൈ കൊണ്ട്‌ പരത്തി ദോശക്കല്ലില്‍ വേവിച്ചെടുക്കാം. അത്രേ ഉള്ളൂ'

സൈക്കിളെടുത്ത്‌ ചന്തയില്‍ പോയ പാലക്കാടന്‍ പയ്യന്‍ പറഞ്ഞ നേരം കൊണ്ട്‌ മൈദയുമായി വന്നു.

ഗിരി അതുമിട്ട്‌ ഇളക്ക്‌ തുടര്‍ന്നു. ശേഷം കുറേ മുട്ടകള്‍ പൊട്ടിച്ച്‌ അതിന്റെ വെള്ളമാത്രം ചേര്‍ത്തു, കുറച്ച്‌ നെയ്യും.

പിന്നെ ഇളക്കല്‍ കൈ കൊണ്ടായിരുന്നു. 'ഇതെന്താ കയ്യിലൊട്ടി പിടിക്കുന്നേ?' എന്ന് ഗിരി പതിയ പറഞ്ഞത്‌ ഞാന്‍ കേട്ടപ്പോഴാണ് എന്റെ മോഹത്തിന്റെ ആന്റി ക്ലൈമാക്സിനെ പറ്റി മനസ്സിലൂടെ ഒരു കൊള്ളീയാന്‍ മിന്നിയത്.

‘ഈശ്വരാ ഇവന് അപ്പോള്‍ ഇതുണ്ടാക്കാന്‍ അറിയില്ലായിരിക്ക്വോ?

ഏയ്. അങ്ങിനെ വരാന്‍ വഴിയില്ല. ഞാന്‍ സ്വയം സമാധാനിപ്പിച്ചു.

ഗിരി കുഴക്കലോട് കുഴക്കല്‍.

'എന്താടാ ഇത്‌ ചക്ക മുളഞ്ഞീന്‍ പോലെയിരിക്കണേ?' എന്നാരോ ചോദിച്ചതുമുതല്‍ ഗിരി വല്ലാതെ വിയര്‍ത്തുതുടങ്ങി. രക്ത സമ്മര്‍ദ്ദം കൂടിക്കൂടി ഗിരി വല്ലാത്തൊരു അവസ്ഥയിലെത്തുന്നത്‌ ഞാനറിഞ്ഞു.

അന്നേരം ഗിരി എന്നോട്‌ പറഞ്ഞു. 'എത്രയോ തവണ ഞാന്‍ കുഴച്ചിരിക്കുന്നു... പക്ഷെ, ഇതേ പോലെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല'

എനിക്കവനെയങ്ങ് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ തോന്നി! ദരിദ്രവാസി. ഇവിടെയൊരുത്തന്‍ ആറ്റുനോറ്റ് പൊറോട്ട തീറ്റയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ മൊഹിച്ച് വേണ്ട ദഹനരസവും ഓര്‍ഡര്‍ ചെയ്തോണ്ടിരിക്കുമ്പോള്‍, അവന് ഇതുപോലെ ഒരു അനുഭവം ഇതേവരെ ഉണ്ടായിട്ടില്ലാത്രേ! അറിയാന്‍ പാടില്ലായിരുന്നെങ്കില്‍, ഇവനിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍!

എന്തായി? എന്തായി? എന്ന ചോദ്യങ്ങള്‍ ഗിരിയെ വേട്ടയാടി. കുരുത്തിയില്‍ പെട്ട കൂരിമീനെപ്പോലെ ഗിരി രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ പിടഞ്ഞതും ഞാന്‍ മനസ്സിലാക്കി. അവന്റെ സമയ ദോഷം. എന്റെയും.

'ഇപ്പോഴും വെള്ളം കൂടുതലാണ്‌. ഒരു കിലോ കൂടെ മൈദ കൂടെ ഇട്‌' എന്ന് പറഞ്ഞത്‌ ഗിരി അല്ലായിരുന്നു. ഗിരി ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വയം ഈ പരിപാടി ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാനായിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണ ചന്തയിലേക്ക്‌ പോകുന്ന പാലക്കാടന്‍ പയ്യന്‍ രണ്ട്‌ കിലോ മൈദ ഒരുമിച്ച്‌ വാങ്ങി വന്ന് ഇനി ചന്തയില്‍ പോകണ പ്രശ്നമില്ല എന്ന് പറഞ്ഞു.

പയ്യന്‍ കൊണ്ടുവന്ന മൈദ പൊതി മുക്കാലോളം ഇട്ട്‌ ഇളക്കിക്കൊണ്ടിരിക്കുന്ന ഗിരിയിലുള്ള വിശ്വാസം പരിപൂര്‍ണ്ണമായി എല്ലാവര്‍ക്കും നഷ്ടപ്പെട്ട ആ സമയത്ത്‌, ആറുമണീടെ സെന്റ്‌.ഫ്രാന്‍സിസ്‌ വന്നു. പാറുകുട്ടി ചേച്ചിയും.

വന്നപാടെ വര്‍‌ക്ക് ഏരിയായിലേക്ക് വന്ന പാറുക്കുട്ട്യേച്ചി, പൊറോട്ടക്കൂട്ട്‌ കൈ കൊണ്ട്‌ തൊട്ട്‌ മൂക്കിന്റെ ദളങ്ങള്‍ വിടര്‍ത്തി പുരികക്കൊടി വളച്ച്‌ തന്റെ മോന്‍, ഗിരിയെ തുറിച്ച്‌ നോക്കിക്കൊണ്ട്‌ അലറി:

'എടാ കുരുത്തം കെട്ടോനെ, നിന്റെ അമ്മ ചത്തൂന്ന് പറഞ്ഞ്‌ നാട്ടില്‍ മുഴുവന്‍ ‍പോസ്റ്ററൊട്ടിക്കാനാണോഡാ ഈക്കണ്ട മൈദ വാങ്ങി അതില്‌ ചൂടുവെള്ളം ഒഴിച്ച്‌ പശയുണ്ടാക്കി വച്ചേക്കണത്‌?'

പിഫ് പാഫ് അടിച്ച കോക്ക്രോച്ചിനെ പോലെ തളര്‍ന്ന് നിന്ന ഗിരിയെ ദേഷ്യവും സങ്കടവും 60:40 എന്ന അനുപാതത്തില്‍ ചാലിച്ച ഒരു നോട്ടം നോക്കി, ‘ഇവനെയൊന്നും ചീത്ത പറയുകയല്ലാ വേണ്ടത്, ഈ ആറുകിലോ പശയും തീറ്റിക്കണം‘ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുമായി ഞാന്‍ അവിടെ നിന്നെണീറ്റ് പോയി.

posted by സ്വാര്‍ത്ഥന്‍ at 10:32 AM

0 Comments:

Post a Comment

<< Home