Friday, July 14, 2006

കൊടകര പുരാണം - മുണ്ടാപ്പന്റെ കറാച്ചി

മുണ്ടക്കല്‍ ശ്രീ. മുണ്ടന്‍ അവര്‍കള്‍; മൂന്നേക്കറോളം തെങ്ങും പറമ്പും പത്തുപറക്ക്‌ നിലവും ഒരു ഭാര്യയും മുട്ടനും കൊറ്റിയുമായി മൊത്തം ആറ്‌ 'മുട്ടന്‍' മക്കളും ദിവസവരുമാനത്തിനായി ഒരു കറവമാടുമുള്ള വളരെ ശാന്തമായി, മാന്യമായി ജീവിതം നയിക്കുന്ന പടിഞ്ഞാട്ടുമുറിയിലെ ഒരു പാപ്പനായിരുന്നു.

കറാച്ചി എന്നാല്‍ പാക്കിസ്ഥാനിലെ ഒരു വലിയ പട്ടണമാണെന്നും അവിടെയുള്ള ഭൂരിഭാഗം മനുഷ്യരും അലക്കും പല്ലുതേപ്പും കുളിയും തെളിയുമൊന്നുമില്ലെങ്കിലും അതിസുന്ദരന്മാരായ ഉദ്ദണ്ഠന്മാരാണെന്നും അവര്‍ അടുത്തുവരുമ്പോള്‍ ചാണകക്കുഴിയില്‍ കിടന്ന് പടക്കം പൊട്ടിയാലുണ്ടാകുന്ന സുഗന്ധമായിരിക്കുമെന്നും അവരോട്‌ ഉടക്കാന്‍ നിന്നാല്‍ 'വല്യ മോശം വരില്ല' എന്നതിനെക്കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാതെ കറാച്ചിയെന്നാല്‍ മുന്തിയ ഒരിനം എരുമയുടെ പേര്‍ മാത്രമാണെന്ന് തെറ്റിദ്ധരിച്ച്‌ ആ പേരിനെ ഞങ്ങള്‍ അത്യധികമായി സ്നേഹിച്ചും ബഹുമാനിച്ചും പോന്നു.

അറുപത്‌ പിന്നിട്ട മുണ്ടാപ്പന്‍ എരുമയെ തീറ്റിക്കഴിഞ്ഞ്‌, ഒരു കുട്ടിത്തോര്‍ത്ത്‌ ചുറ്റി തന്റെ പ്രഭവകേന്ദ്രം മാത്രം മറച്ചുകൊണ്ട്‌ തോട്ടിലറങ്ങി എരുമയെ ഫുള്‍ സര്‍വ്വീസ്‌ ചെയ്ത്‌ മൂവന്തിനേരത്ത്‌ തോട്ടുവരമ്പിലൂടെ പോകുന്നത്‌ കണ്ടാല്‍, കാലന്‍ വൈകുവോളം പോത്തിന്‍ പുറത്തിരുന്ന് മൂടുകഴച്ചിട്ട്‌ 'എന്നാല്‍ ഇനി കുറച്ച്‌ നേരം നടക്കാം' എന്ന് പറഞ്ഞ്‌ പോത്തിനു പിറകേ നടക്കുകയാണെന്നേ തോന്നു!

മുണ്ടാപ്പന്റെ എരുമ പരമസുന്ദരിയായിരുന്നു.

വിടര്‍ന്ന കണ്ണുകള്‍, വളഞ്ഞ അഴകാന കൊമ്പുകള്‍, സദാ വാണി വിശ്വനാഥിന്റെ ഭാവമുള്ള മുഖത്തിനഴക്‌ കൂട്ടാന്‍ തിരുനെറ്റില്‍ ചുട്ടി. വിരിഞ്ഞ അരക്കെട്ടിന്‌ താഴെ, കുക്കുമ്പര്‍ പോലെയുള്ള മുലകള്‍ സോള്‍ഡര്‍ ചെയ്ത്‌ പിടിപ്പിച്ചപോലെയുള്ള വിശാലമായ അകിട്‌. ക്ഷീരധാര, ഇളം കറവയില്‍ ഏഴു ലിറ്റര്‍ കാലത്തും മൂന്ന് ലിറ്റര്‍ ഉച്ചക്കും. മിസ്‌. എരുമഴകി. (35:65:35).

കരയില്‍, ഇരുമ്പമ്പുളി പോലത്തെ മുലകള്‍ ഞെക്കിപ്പിഴിഞ്ഞാല്‍ ദിവസം മൂന്ന് ലിറ്റര്‍ പാല്‌ തികയാത്ത നാടത്തി എരുമകള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത്‌ ഇവളെ, മുണ്ടാപ്പന്റെ എരുമയെ, മറ്റ്‌ എരുമകള്‍ മിസ്സ്‌ കേരള, മിസ്സ്‌ യൂണിവേഴ്സിനെക്കാണുമ്പോലെ 'ഓ, അവള്‍ടെ ഒരു പത്രാസ്‌' എന്ന ഭാവേനെ അസൂയയോടെ നോക്കി.

പക്ഷെ, എന്തുചെയ്യാം, മംഗളത്തിലേയും മനോരമയിലേയും നായികമാരെപ്പോലെ, സൌന്ദര്യം ഇവള്‍ക്കും ഒരു തീരാ...ശാപമായി മാറുകയായിരുന്നു.

ഊരുക്ക്‌ സുന്ദരിയെങ്കിലും മുണ്ടാപ്പന്റെ അരുമയെങ്കിലും ഈ എരുമയുടെ മോറല്‍ സൈഡ്‌ വളരെ വീക്കായിരുന്നു എന്ന് പൊതുജനം പറഞ്ഞു.

കൊടകരക്ക്‌ 3 കിലോമീറ്റര്‍ കിഴക്ക്‌, ആലത്തൂര്‍ എന്ന സ്ഥലത്തുള്ള ഒരുപാട്‌ മാടുകളും അത്യാവശ്യം മാടുകച്ചവടവുമുള്ളൊരു വീട്ടില്‍ നിന്നായിരുന്നു മുണ്ടാപ്പന്‍ ഈ എരുമയെ വാങ്ങിയത്‌. അവിടെയേതോ ഒരു പോത്തുമായി ചെറിയ അടുപ്പുമുണ്ടായിരുന്നു എന്നാരോ പറഞ്ഞ്‌ കേട്ടത്‌ ആരും കാര്യമാക്കിയില്ല.

പക്ഷെ, വീടും നാടും മാറിയാല്‍ പിന്നെ പഴയ ഇഷ്ടങ്ങളും അടുപ്പങ്ങളും ഓര്‍ത്തുവക്കാന്‍ പാടുണ്ടോ ഒരു മാടിന്‌?? ഇല്ല. മാടിനും മനുഷ്യനും.!

മുണ്ടാപ്പന്റെ എരുമ പലരാത്രിയിലും കയര്‍ പൊട്ടിച്ച്‌ ആലത്തൂര്‍ക്ക്‌ പോയി. ചിലപ്പോള്‍ പ്രേമപാരവശ്യത്താല്‍ പരാക്രമിയായി മുണ്ടാപ്പന്റെ വീടുമുതല്‍ ആലത്തൂര്‍ വരെയുള്ള വാഴയായ വാഴകളുടെ റീച്ചബിളായ ഇലകള്‍ തിന്നും കൂര്‍ക്ക, കൊള്ളി, പയര്‍ തുടങ്ങിയവ ചവിട്ടിക്കൂട്ടിയും അപഥ സഞ്ചാരം നടത്തി.

അങ്ങിനെയെന്തായി. ആപരിസരത്ത്‌ ഏതെങ്കിലും പറമ്പില്‍ ഏതെങ്കിലും കൃഷി നശിപ്പിക്കപ്പെട്ടാല്‍, 'ചത്തത്‌ ബിന്‍ലാദനാണെങ്കില്‍ കൊന്നത്‌ ബുഷന്നെ' എന്ന് കണക്കേ വിശ്വസിച്ച്‌ മുണ്ടാപ്പന്റെ കറാച്ചി എരുമയെ നാട്ടുകാരെല്ലാം കുറ്റപ്പെടുത്തി.

ആയിടക്ക് ഒരു ദിവസം, ആനന്ദപുരം തറക്കല്‍ ഭരണി കഴിഞ്ഞ്‌ ബൈപ്പാസ്‌ വഴി പുലര്‍ച്ചെ കൊടകരയിലേക്ക്‌ കൊണ്ടുവന്ന ഒരു ആന പാപ്പാനുമായി ഒന്നും രണ്ടും പറഞ്ഞ്‌ തെറ്റി, ചൂടായി, ആലത്തൂര്‍ പാടത്തേക്ക്‌ ഇറങ്ങുകയും ഇരുട്ടില്‍ ഒന്നുരണ്ടുമണിക്കൂറുകളോളം നേരം അബ്സ്കോണ്ടിങ്ങാവുകയും ചെയ്തു.

ആന സ്കൂട്ടായി നേരെ പോയി നിന്നത്‌ സ്ഥലത്തെ പേരുകേട്ട ചട്ട/ഗുണ്ട കാച്ചപ്പിള്ളി സേവ്യര്‍ ചേട്ടന്റെ വീട്ടുപറമ്പിലാണ്.

പുലര്‍ച്ചെ താഴെപ്പറമ്പില്‍ അനക്കം കേട്ടുണര്‍ന്ന സേവ്യര്‍ ചേട്ടന്‍ ഇതും മുണ്ടാപ്പന്റെ എരുമ എന്ന മുന്‍ധാരണയുടെ പുറത്ത്‌,

'എടീ സിസില്യേ... നീയാ പോത്തങ്കോലിങ്ങെടുത്തേ....' ഇന്നാ നശൂലം പിടിച്ച എരുമേനെ ഞാന്‍ തല്ലിക്കൊല്ലും എന്ന് പറഞ്ഞ്‌ കൊള്ളികുത്തിയ വാരത്തിന്റെ ഓരം പിടിച്ച്‌ ഓടി ച്ചെന്നു.

ഇരുട്ടായതുകൊണ്ടാണോ എന്തോ സേവ്യറേട്ടന്‍ വാഴയുടെ മറവില്‍ നിന്ന ആനയെ അടുത്തെത്തും വരെ കണ്ടില്ല. പാവം.

വാഴകള്‍ ചവിട്ടിമെതിച്ച എരുമയോടുള്ള പകയാല്‍ കോപാക്രാന്തനായ സേവ്യറേട്ടന്‍ എരുമയെത്തേടുമ്പോള്‍ പെട്ടെന്നാണ്‌ മഹാമേരു പേലെ നാല്‌ കൈപ്പാങ്ങകലം നില്‍ക്കുന്ന ആനയെക്കണ്ടത്. എരുമയെ പ്രതീക്ഷിച്ചിടത്ത് ആനയെക്കണ്ട ഉടനെത്തന്നെ, അതിന്റെ ആ ഒരു ആഹ്ലാദത്തില്‍ മതിമറന്ന്, സേവ്യര്‍ ചേട്ടന്‍ പരമാവധി ശക്തിയെടുത്ത് മൂന്ന് റൌണ്ട്‌ അകറി. ശബ്ദം പുറത്ത് വന്നില്ലെങ്കിലും...!

പാപ്പാന്മാരുടെ കൂടെ നിന്ന് പൂരപ്പറമ്പിലും ചായക്കടയിലും വച്ച്, വലിയ ധൈര്യശാലി റോളില്‍ ആനയുടെ വായില്‍ പഴം വച്ച് കൊടുത്തിട്ടുണ്ടെങ്കിലും അവനന്റെ പറമ്പില്‍ മിന്നം മിന്നം വെളുക്കുമ്പോള്‍ ഒറ്റക്ക് കണ്ണ് നിറച്ച് ഈ മൊതലിനെ കണ്ടപ്പോള്‍ ആനവൈദ്യന്‍ പണിക്കര് സാര്‍ പോലും പേടിക്കുന്നിടത്ത്, സേവ്യറേട്ടന്റെ കാര്യം പറയാനുണ്ടോ?

കൊള്ളിയുടെ വാരത്തിന്റെ മുകളിലൂടെ ഉത്തേജകമരുന്ന് കുത്തിയ ജോണ്‍സേട്ടന്റെ (ബെന്‍) പോലെയോടുമ്പോള്‍ കരഞ്ഞ നാലമത്തെ കരച്ചിലിന്‌ എന്തായാലും മുന്‍പത്തേതടക്കം ചേര്‍ത്ത ശബ്ദമുണ്ടായിരുന്നു. ആന പോലും ‘യെന്റമ്മോ’ എന്ന് ഞെട്ടിയിരിക്കണം.

ഒരുവല്ലാത്ത മുഖഭാവവുമായി വഴി വെടുപ്പാക്കിയുള്ള സേവ്യറേട്ടന്റെ വരവ്‌ കണ്ട്‌ സിസിലി ചേച്ചി അന്തംവിട്ട്‌ അരിശത്തോടേ പറഞ്ഞു:

" ഹോ.., ഇങ്ങേര്‍ക്കെന്താ... . ഒരു എരുമ കുത്താന്‍ വന്നതിനാണോ ഈ പരാക്രമം! "

posted by സ്വാര്‍ത്ഥന്‍ at 8:30 AM

0 Comments:

Post a Comment

<< Home