Tuesday, June 27, 2006

നുറുങ്ങു ചിന്തകള്‍ - ചൂത്‌

URL:http://nurungu-chinthakal.blog...pot.com/2006/06/blog-post.htmlPublished: 6/22/2006 10:16 AM
 Author: സൂഫി
തിരുവനന്തപുരത്തെ ആലംകോടന്റെ കുലുക്കിക്കുത്ത്‌ കളിക്കളം മുതല്‍ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രം വരെയുള്ള ദൂരം വളരെ പരിമിതമാണെന്ന സത്യം ഞാനറിയുമ്പോള്‍ വൈകിപ്പോയിരുന്നുവെന്നു വേണം പറയാന്‍.

എന്റെ മുമ്പില്‍ നീണ്ട്‌ നിവര്‍ന്ന് പോകുന്ന ക്യൂവിന്റെ നിരയിലേക്ക്‌ എന്നെ വലിച്ചടുപ്പിച്ചു നിര്‍ത്തിയത്‌ കേവലം കൌതുകമോ ജിജ്ഞാസയോ മാത്രമായിരുന്നില്ല. മറിച്ച്‌ ഒരു നിയോഗം പോലെ ഞാനാ നിരയിലലിഞ്ഞു ചേരുകയായിരുന്നു.അതു കൊണ്ടുതന്നെ കാത്തു നില്‍പ്പിന്റെ വിരസത നിറഞ്ഞ ഓരോ നിമിഷവും എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്‌ കടന്നുപോകുമ്പോഴും എനിക്ക്‌ മടുത്തില്ലെന്നു തന്നെ പറയാം.

അരണ്ട നിലാവും നേര്‍ത്ത മഞ്ഞുമുള്ള ആ തണുത്ത രാത്രി എന്നെ കൊണ്ടു ചെന്നെത്തിച്ചത്‌ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രത്തിലാണോ അതോ ജര്‍മ്മന്‍ തീരദേശപട്ടണമായ ഡസല്‍ഡോര്‍ഫ്ഫിലെ വാതുവെപ്പു ക്ലബ്ബിലാണോ എന്നെനിക്കു തീര്‍ച്ചയില്ലായിരുന്നു. കാരണം രണ്ടു വഴികളും ചെത്തിച്ചീകിയ കരിങ്കല്ല് പാകിയ നനഞ്ഞ നിരത്തുകളായിരുന്നു.

കളി തുടങ്ങിയ മേശക്കരികില്‍ ഇരിക്കുമ്പോള്‍...അപ്പോള്‍ മാത്രമാണ്‌ ഞാന്‍ കളിക്കാരെ തിരിച്ചറിഞ്ഞത്‌.

കറുപ്പും ചുവപ്പും നിറഞ്ഞ കളങ്ങള്‍ക്കു ചുറ്റും നിറഞ്ഞിരുന്നവരില്‍ ചെറുപ്പക്കാരും മദ്ധ്യവയസ്ക്കരും വൃദ്ധരുമുണ്ടായിരുന്നു. മുഷിഞ്ഞ തഴപ്പായ നിരത്തിവിരിച്ച ആലം കോടന്റെ കുലുക്കിക്കുത്തു കളത്തിനും ചൂതാട്ടകേന്ദ്രത്തിലെ നരച്ചമേശവിരിപ്പിനും വാതുവെപ്പ്‌ കേന്ദ്രത്തിലെ എല്‍.സി.ഡി മോനിട്ടറുകള്‍ക്കും ഒരേ മുഖച്ഛായയായിരുന്നു.

ചെറുപ്പക്കാരനായ അലക്സി ഇവാനോവിച്ച്‌ ആര്‍ക്ക്‌ വേണ്ടിയാണ്‌ കളിക്കുന്നത്‌? പ്രാണസഖി പോളിന അലക്സാണ്‍ഡ്രോവ്‌നക്ക്‌ വേണ്ടിയോ അതോ ചൂത്‌ കളിഭ്രാന്ത്‌ മൂത്ത അന്റോണിഡ മുത്തശ്ശിക്ക്‌ വേണ്ടിയോ?

എന്നാല്‍ ഫ്യോദാര്‍ ദസ്തയേവ്‌സ്കിക്കു വേണ്ടിയാണ്‌ അലക്സി കളിക്കുന്നതെന്നറിഞ്ഞപ്പോഴാണ്‌ ഫ്യോദാറിന്റെ പിന്നില്‍ നിന്നിരുന്ന കഷണ്ടി കയറിയ ആ മദ്ധ്യവയസ്ക്കനെ ശ്രദ്ധിച്ചത്‌.

ദസ്തയേവ്‌സ്‌കിയെക്കോണ്ട്‌ കരു നീക്കുന്നത്‌ മറ്റാരുമായിരുന്നില്ല അത്‌ പെരുമ്പടവം ശ്രീധരനായിരുന്നുവെന്നതു എന്റെ ദേശസ്നേഹത്തിനെ ഊതിക്കത്തിച്ചു.

തഴപ്പായില്‍ കുമിഞ്ഞ്‌ വീഴുന്ന നാണയത്തുട്ടുകളില്‍ ആര്‍ത്തിയോടെ നോക്കി ആലം കോടന്‍ ആവേശം പൂണ്ടു.

"വെയ്‌ രാജാ വെയ്‌!"
"ഒന്നു വെച്ചാ രണ്ട്‌... രണ്ട്‌ വെച്ചാ...."

കളിയുടെ ലഹരിയില്‍, അതിന്റെ സുരത താളത്തില്‍ ഞാനും ആനന്ദമൂര്‍ഛയിലാഴുമ്പോള്‍ എനിക്കു ചുറ്റും ആളുകള്‍ കൂടിത്തുടങ്ങിയിരുന്നു.

പച്ചപ്പുല്‍ത്തകിടിയിലെ കളിക്കളത്തില്‍ കാലുകളില്‍ നിന്നു കാലുകളിലേക്കു പന്തുരുണ്ടു നീങ്ങുമ്പോള്‍ ഗ്യാലറികളിലെ ആരവങ്ങള്‍ക്കും, ടി.വി. സ്ക്രീനിലെ ഘോഷങ്ങള്‍ക്കുമപ്പുറം ഡസല്‍ഡോര്‍ഫിലെ വാതു വെപ്പ്‌ ക്ലബ്ബില്‍ നിന്നു തോമസിന്‍ ഷ്വാര്‍സ്‌ യൂറോ കൊണ്ട്‌ പകിട കളിച്ചു.
അതു കണ്ട്‌ ചൂതുകളിയില്‍ ഇതിഹാസമെഴുതിയ എന്റെ ദേശത്തെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ രോമാഞ്ചമണിഞ്ഞു.

പിന്നീട്‌ നടന്നത്‌ കളിക്കളതിലെ പോരാട്ടങ്ങളായിരുന്നു. ചുവപ്പിലും കറുപ്പിലുമുള്ള കളങ്ങളില്‍ ചക്രത്തിന്റെ സൂചികള്‍ തെന്നി നില്‍ക്കുകയും തെന്നി മാറുകയും ചെയ്തു. തകരപ്പാട്ടകളില്‍ കട്ടകള്‍ പല വട്ടം തിരിഞ്ഞ്‌ മറിഞ്ഞു. കാലില്‍ തട്ടിയും തടഞ്ഞും പന്തുകള്‍ വലകളുടെ നേര്‍ക്ക്‌ പാറി നടന്നു...

നിമിഷാര്‍ദ്ധങ്ങളില്‍ ഭാഗ്യനിര്‍ഭാഗ്യം കൊണ്ട്‌ അമ്മാനമാടുന്നവര്‍...
വിജയത്തിന്റെ നുരക്കുന്ന ലഹരിയും, പരാജയത്തിന്റെ കയ്പ്പ്‌ നിറഞ്ഞ നൈരാശ്യവും ചെന്നെത്തുന്നത്‌ ഉറക്കാത്ത കാല്‍വെപ്പുകളിലേക്ക്‌ തന്നെ.

അവസാനത്തെ റൂബിളും കളിച്ച്‌ തീര്‍ത്ത്‌ ഒരു കോപ്പക്കിനുള്ള ചില്ലിക്കാശു പോലും കയ്യിലില്ലാതെ വിഷണ്ണനായി, അന്ന ഗ്രിഗറിവ്‌ന സ്നിറ്റ്‌കിനയുടെ ചുമലില്‍ താങ്ങി നീങ്ങുന്ന ദസ്തയേവ്‌സ്കിയെ നോക്കി പെരുമ്പടവം ഇങ്ങനെ പ്രസ്താവിച്ചു..

"ജീവിതം തന്നെ ഒരു ചൂത്‌ കളിയാണ്‌. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ... ലാഭ നഷ്ടങ്ങളുടെ ഒരു നാശക്കളി. അതിനകത്ത്‌ ആനന്ദമൂര്‍ച്ഛയും, വാശിയും, പകയും, സ്നേഹവും, സഹതാപവും, വഞ്ചനയും, കെണിയും, വ്യാമോഹങ്ങളും, നിരാശയും, ശത്രുതയും, അഹന്തയും, ദൈന്യവും, നാശവും, മരണവുമുണ്ട്‌"

അപ്പോള്‍ ഫ്യോദാര്‍ ദസ്തയേവ്‌സ്കി തിരിഞ്ഞ്‌ നിന്നു മന്ദഹസിച്ചു..

" എന്താണിതിലില്ലാത്തത്‌?"

ഹൃദയത്തിന്റെ മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാളുടെ ചിരി ഞാന്‍ കണ്ടു.

അതെനിക്കൊരു വെളിപാടായിരുന്നു.
------------------------------------------------------------------------------------------

* 10 വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഞാന്‍ ദസ്തയേവ്‌സ്കിയെ വായിക്കുന്നത്‌. ഇപ്പോള്‍ എഴുതി 10 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനവും വായിച്ചു.
അതില്‍ നിന്നുണ്ടായ ഒരു സ്പാര്‍ക്കണ്‌ ഈ രചന.

posted by സ്വാര്‍ത്ഥന്‍ at 7:26 PM

0 Comments:

Post a Comment

<< Home