Tuesday, June 27, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - മകന്‍

അവന്‍ വന്നത് ഞാനോര്‍ക്കുന്നു.

അവന്റെ ചുവന്ന കുഞ്ഞി കൈകള്‍ എന്റെ വിരല്‍ത്തുമ്പിനെ മുറുക്കെപിടിക്കുന്നത്. കുളിപ്പിക്കുമ്പോള്‍ അവന്‍ കണ്ണടച്ച് ഉറങ്ങുന്നത്, കുളിപ്പിച്ചു കഴിഞ്ഞ് തോര്‍ത്തുമ്പോള്‍ വാ വിട്ട് നില വിളിക്കുന്നത്. അതു കണ്ട് എല്ലാവരും ചിരിക്കുന്നത്. അവനെ കണ്ണെഴുതി പൊട്ടു തൊടിവീക്കുന്നത്.

അവിടവിടെയായി വട്ടത്തില്‍ നനഞ്ഞ കിടക്കവിരിയില്‍ കിടന്നുറങ്ങാന്‍ അവന്‍ എന്നെ ശീലിപ്പിച്ചത്. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് എന്റെ ഹൃദയം കവര്‍ന്നത്. എന്റെ മുഖത്തോടു ചേര്‍ന്ന് അവന്‍ ഉറങ്ങുന്നത് . അമ്മിഞ്ഞപ്പാലിന്റെ മണം എന്റെ ഉടുപ്പുകള്‍ക്കും വന്നത്.

അവനു വേണ്ടി കുഞ്ഞിപ്പാട്ടുകള്‍ പഠിക്കുന്നത്. അതു പാടി പാടി എന്റെ കൈകളില്‍ അവന്‍ ഉറങ്ങുന്നതും നോക്കി കണ്ണിമക്കാതെ ഇരിക്കുന്നത്, അവനെ കിടക്കിയിലോട്ട് കിടത്താന്‍ നോക്കുമ്പൊള്‍ ഞെട്ടി ഉണര്‍ന്ന് അവന്‍ കരയുന്നത്. പിന്നീട്, എന്റെ കൈകളില്‍ അവനെ വെച്ച് ഞാന്‍ ഉറങ്ങാന്‍ പഠിച്ചത്.

അവന്‍ വാശി പിടിച്ചു കരയുമ്പോള്‍ ഞാനൊപ്പം കരയുന്നത് കണ്ട് കുറച്ച് നേരം എന്നെ നോക്കി അവന്‍ കരയാന്‍ മറന്ന് പോയത് . ചോറും നെയ്യും പീച്ചി പീച്ചി അവന് കൊടുക്കുന്നത്. എന്റെ പുസ്തകങ്ങള്‍ അവന്‍ വലിച്ചു കീറുന്നത്. അതു കണ്ട് ഒരു ചെറു ചിരിയോടെ മാത്രം ഇരിക്കാന്‍ കഴിഞ്ഞത്. അവന് വേണ്ടി രാജാവിനേയും കാട്ടിലെ പുലിയേയും ഞാന്‍ ഓര്‍ത്ത് വെക്കുന്നത്‌. അവന് അച്ഛന്റെ പോലെ അവന് മീശ വരച്ചു കൊടുക്കുന്നത്. അച്ഛന്റെ കുപ്പായം അവന് ഇട്ടു കൊടുക്കുന്നത്.

അവനെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നത്. ചുമരുകള്‍ മൊത്തം അവന്‍ അതു എഴുതി വെക്കുന്നത്. അവന്റെ കൂടെ മണ്ണപ്പം ചുടുന്നത് . കുരിശു വരക്കുമ്പോള്‍ എന്നെ അവന്‍ ചിരിപ്പിക്കുന്നത്‌. സ്തുതി കൊടുക്കാന്‍ അവനെ പഠിപ്പിച്ചത്. മുഖം നിറയെ അവനെ ഞാന്‍ ഉമ്മ വെച്ചത്.

സ്കൂളിലേക്ക് അവനെ കൊണ്ട് പോവുന്നത്. സിസ്റ്റര്‍ റോസിന്റെ പിറന്നാളിന് ഞാന്‍ ചൊല്ലിക്കൊടുത്ത പാട്ട് അവന്‍ പാടിയത്. എല്ലാവരും കൈ അടിച്ചു അഭിനന്ദിച്ചപ്പോള്‍ അവന്‍ എന്നെ നോക്കി നാണത്തോടെ ചിരിച്ചത്. അവന്റെ കുറുമ്പുകള്‍ക്കു കുഞ്ഞടികള്‍ അവന്റെ തുടയില്‍ കൊടുക്കുന്നത്. കരയുമ്പോള്‍ പഞ്ചസാര ഭരണി എടുത്ത് കൊടുക്കുന്നത്.

പേരമരത്തില്‍ നിന്ന് വീണ അവന്റെ കൈകാല്‍ ഒടിഞ്ഞപ്പോള്‍ ഞാന്‍ മോഹാത്സ്യപ്പെട്ടത്. വലത്തെ കാലിലും കയ്യിലും പകുതി ഭാഗം വെളുത്ത പ്ലാസ്റ്ററും ഇട്ട് ചിരിച്ചോണ്ടിരുന്ന അവനെ നോക്കി ഞാന്‍ വിതുമ്പിയത്. പിന്നേയും അവന് ചോറുരുളകള്‍ കൊടുത്തത്. അവന്റെ കോളേജില്‍ ചെന്നത്. അവന്റെ കൂട്ടുകാര്‍‍ക്കൊക്കെ എന്നെ അവന്‍ പരിചയപ്പെടുത്തി കൊടുത്തത്. അവന്റെ ഒരൊ ജയവും ഞാന്‍ ആഘോഷിച്ചത്. അവന്റെ തോല്‍വികള്‍ക്കെല്ലാം ഞാന്‍ ദൈവത്തെ പഴിച്ചത്.

എന്റെ പിറന്നാളുകള്‍ ഞാന്‍ മറന്നത്, അവന്റെ മാത്രം ഓര്‍ത്തുവെക്കു‍ന്നത്. അവന്റെ പുത്തന്‍ ബൈക്കില്‍ അവന്റെ കൂടെ ഞാന്‍ ആദ്യം കയറണം എന്ന് അവന്‍ വാശി പിടിച്ചത്. അവന്റെ ആദ്യത്തെ ശമ്പളത്തില്‍ നിന്നെനിക്ക് പച്ച നിറമുള്ള സാരി മേടിച്ച് തന്നത്. അതു ഉടുക്കാതെ ഉടയാതെ ഞാന്‍ കാത്തു സൂക്ഷിക്കുന്നത്.

അവന്റെ എഴുത്തുകള്‍ ഒരായിരം തവണ വായിക്കുന്നത്. ഫോണില്‍ അവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സ് നിറയുന്നത്. എന്റെ പാത്രത്തില്‍ നിന്ന് ഒരു വറുത്ത മീനിന്റെ കഷണം അവന്‍ കട്ടെടുക്കുന്നത്. അവന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചെവി പൊത്തുന്നത്. അവന്റെ
നിര്‍ത്താതെയുള്ള ചിരിയില്‍ അവനെ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നത്.

എന്റെ അനുജനായി അവന്‍ പിറന്നത്. എനിക്കൊരു മകനെ അമ്മ കൊണ്ടു വന്നത് ഞാന്‍ ഓര്‍ക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 10:33 AM

0 Comments:

Post a Comment

<< Home