Tuesday, June 20, 2006

പരസ്പരം - എരിഞ്ഞടങ്ങല്‍

URL:http://shibua.blogspot.com/2006/06/blog-post.htmlPublished: 6/20/2006 11:18 AM
 Author: പരസ്പരം

എരിഞ്ഞടങ്ങലിന്റെ ഇടയ്ക്ക് ഭയാനകമായ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത് തലയോട്ടിയോ നട്ടെല്ലോ? തൊട്ടപ്പുറത്ത് ശവമെരിഞ്ഞിട്ടും ഞാനീ മുറിയില്‍ തന്നെ കിടന്നുറങ്ങിക്കോളാമെന്ന് നിര്‍ബന്ധം പിടിച്ചതാണ്. മുന്നറിയിപ്പൊന്നുമില്ലാതെ വല്ലപ്പോഴുമൊക്കെ കടന്നുവരാറുള്ള ഈ വീട്ടില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങാറുള്ള എന്റെ മുത്തശ്ശി.

എന്തിനായിരിക്കും ഈ ചെറിയ പ്രായത്തില്‍ വിധി അവളെ തട്ടിയെടുത്തത്? കേട്ടു കേള്‍വി മാത്രമുള്ള ആ പെണ്‍കുട്ടിയുടെ മരണം എന്നില്‍ ഭാവമാ‍റ്റമൊന്നും വരുത്തിയില്ലെങ്കിലും അവള്‍ എങ്ങനെ മരിച്ചുവെന്നതറിയുവാനുള്ള വ്യഗ്രത എന്നില്‍ നിലനിന്നു. ഒരുപാട് രാത്രിയായതിനാല്‍ ഒന്നും വിശദമായി മുത്തശ്ശിയോട് ചോദിക്കാന്‍ പറ്റിയില്ല. വര്‍ഷങ്ങളായി മിണ്ടാട്ടമൊന്നുമില്ലാത്ത ആ അയല്‍വാസികളെക്കുറിച്ച് കൂടുതല്‍ പറയുവാന്‍ മുത്തശ്ശിയ്ക്കും ഇഷ്ടമില്ലായിരുന്നു.

രൂക്ഷഗന്ധം വരാതിരിക്കാന്‍ ഞാന്‍ ജനാലകള്‍ നല്ലപോലെ അടച്ചിരുന്നുവെങ്കിലും വെന്ത ശരീരത്തിന്റെ ഗന്ധം മുറിയിലെല്ലാം മെല്ലെ പടര്‍ന്നു. എനിക്കുറങ്ങുവാന്‍ കഴിയാത്തതിന്റെ കാരണം അപ്പുറത്തെരിയുന്ന ശരീരമാണൊ? ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ശരീരം ചിതയിലെരിയുമ്പോള്‍ ഞാനെന്തിനു പേടിക്കണം?....എഴുന്നേറ്റ് ലൈറ്റിട്ടലോ? വേണ്ട,ആ കുട്ടിയുടെ ആത്മാവ് ഇവിടെയെല്ലാമുണ്ടാവും, ഈ വെളിച്ചം കണ്ടിങ്ങോട്ട് വന്നെങ്കിലോ? ആത്മാക്കളൊക്കെ വെറും അന്ധവിശ്വാസമെന്ന് സ്വയം വിശേഷിപ്പിക്കുന്ന നീ എന്തിന് അവയെക്കുറിച്ച് ചിന്തിക്കണം?മെല്ലെ കിടക്കയില്‍ നിന്നുമെഴുന്നേറ്റ് ഞാന്‍ ടെറസ്സിലേക്കുള്ള വാതില്‍ തുറന്നു.

വലുതായും ചെറുതായും കറുപ്പുമാറ്റുന്ന മഞ്ഞവെളിച്ചം ആദ്യമെന്നെ അമ്പരിപ്പിച്ചു. ചിതയുടെ എരിഞ്ഞടങ്ങലിന്റെ പ്രതിഫലനങ്ങള്‍ ഭിത്തിയില്‍ സ്രഷ്ടിക്കുന്ന പ്രഹേളികയാണതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തു. നിശ്ചലമായ ചലനങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ കാലുകള്‍ മുന്നോട്ടെടുത്തു വച്ചു. നഗ്നപാദങ്ങള്‍ തറയോടുകളുടെ പ്രതലത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മുന്‍പൊക്കെ ലഭിച്ചിരുന്ന തണുപ്പ് അന്യമായി നിന്നു. കരിമരുന്നു പ്രകടനത്തിനൊടുവില്‍ പൊട്ടാതെ കിടക്കുന്ന പടക്കങ്ങളുടെ വിട്ടുവിട്ടുള്ള രോദനം പോലെ ചെറിയ പൊട്ടിത്തെറികള്‍ മാത്രം ആ ചിതയില്‍ നിന്നുമുതിര്‍ന്നുകൊണ്ടിരുന്നു. വെന്തെരിയാന്‍ മടികാണിക്കുന്ന ഉറപ്പുള്ള ഭാഗങ്ങളുടെ വൈകിയുള്ള എരിഞ്ഞടങ്ങല്‍.

യാന്ത്രികമായിരുന്ന എന്റെ ചലനങ്ങളെ ടെറസ്സിന്റെ ഒരു മൂലയില്‍ അവസാനിപ്പിച്ചു. മൂന്നുവശവും ചിതയെ മറച്ച ടെറസ്സിന്റെ അരമതിലുകള്‍ക്കുള്ളിലെ മുകള്‍ഭാഗം തുറന്ന ഇടത്ത് ഞാനെന്റെ സുരക്ഷിതത്വം കണ്ടെത്തി. നാലാം വശത്തെ തുറസ്സായ ഇരുണ്ട പ്രതലത്തില്‍ അവ്യക്തമായ വെള്ളിവരകള്‍ സ്രിഷ്ടിക്കുന്ന തറയോടുകള്‍ വിരിച്ച ടെറസ്സിന്റെ കറുപ്പില്‍ വെള്ളചായമൊഴിച്ച് പുകച്ചുരുളുകള്‍ എങ്ങോട്ടോ നീങ്ങുന്നു. മുകളില്‍ മേഘാവ്രതമായി കാണപ്പെട്ട മാനം,മഴപൊഴിക്കാന്‍ വെമ്പല്‍ കാട്ടുന്നതോ അതോ ചിതയുടെ പുകച്ചുരുളുകള്‍ സമ്മാനിച്ച ക്ഷണികമായ ഭാവത്തില്‍ അങ്ങനെ തോന്നിപ്പിക്കുന്നതോ? വാസ്തവം ആദ്യത്തേതാകാതിരിക്കാന്‍ മനസ്സാഗ്രഹിച്ചു. ചിത പൂര്‍ണ്ണമായി എരിഞ്ഞടങ്ങി ചാരമായിത്തീരാന്‍ ഇനിയും ഒരുപാട് മണിക്കൂറുകള്‍ വേണ്ടി വന്നേക്കാം.

എല്ലുകളുടെ പൊട്ടലുകളില്‍ അന്തരീക്ഷം ഇടയ്ക്കൊക്കെ ശബ്ദമുഖരിതമാക്കപ്പെട്ടു.നിശ്ചലമായ ശരീരത്തെ ചാരമാക്കി മാറ്റി മണ്ണിലേക്ക് ചേര്‍ക്കപ്പെടുന്നു. അവിചാരിതമായി ജീവന്‍ നഷ്ടപ്പെട്ട ആ പെണ്‍കുട്ടിയെക്കുറിച്ചുള്ള ചിന്തകളില്‍ എന്റെ ശരീരത്തിന്റെ ഒരു വശത്തെ പൂര്‍ണ്ണമായി തറയോടുകളോട് സ്പര്‍ശിപ്പിക്കപ്പെടുത്തി. മാനം നോക്കിയുള്ള ആ കിടപ്പില്‍ ജീവനുള്ള എന്റെ ശരീരത്തിന്റെ ചൂട് തറയോടുകള്‍ വലിച്ചെടുക്കുന്നതായി അനുഭവപ്പെട്ടു.നിദ്രയെ ആശ്ലേഷിക്കുവാന്‍ എന്റെ കണ്‍പോളകള്‍ വ്യഗ്രത കാട്ടി. അസ്വസ്തമായ ശരീരത്തില്‍ കണ്‍പോളകളുടെ വാഞ്ച നാടീസ്പന്ദനങ്ങള്‍ അറിഞ്ഞില്ല.

ചിന്തകള്‍ ആ പെണ്‍കുട്ടിയിലും അവളുടെ ചിതയിലും പിന്നീടവളുടെ എല്ലുകളിലും ചെന്നു നിന്നു. എല്ലുകള്‍ കൂട്ടിമുട്ടുമ്പോളുള്ള ഞെരുക്കങ്ങള്‍ എന്റെ ചെവിയില്‍ ആഞ്ഞടിച്ചു. ആ ശബ്ദത്തിന്റെ ആക്കം കൂടി കൂടി വന്നു. എന്റെ ശരീരം വിയര്‍ത്തു. വിയര്‍പ്പിന്റെ അസ്വസ്തതയിലോ എല്ലുകളുടെ കൂട്ടിമുട്ടലുകളുടെ ഭയാനകതിയിലോ എനിക്ക് ടെറസ്സിന്റെ സുരക്ഷിതത്വം നഷ്ടപ്പെടുന്നതായി തോന്നി. എഴുന്നേറ്റ് ടെറസ്സിലെ ലൈറ്റിട്ടു. ഞാന്‍ കിടന്നിരുന്ന സ്ഥലം വിയര്‍പ്പുതുള്ളികളില്‍ ശരീരത്തിന്റെ ആകാരം വെളിവാക്കപ്പെട്ട് മഹസര്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥന് സഹായകരമാകും വിധം കിടന്നു. ടെറസ്സിന്റെ വിശാലതയില്‍ നിന്നും നാലു ചുറ്റും ഉയര്‍ന്ന ഭിത്തികളാല്‍ സംരക്ഷിതമാക്കപ്പെട്ട മുറിക്കുള്ളിലേക്ക് ഞാന്‍ കടന്നു. വെളിയിലെ പുകചുരുളുകള്‍ അകത്തേക്ക് കയറപ്പെട്ട മുറിയില്‍ വെന്ത ശരീരത്തിന്റെ രൂക്ഷ ഗന്ധം പടര്‍ന്നുകിടന്നു. ലൈറ്റിട്ടിട്ടും ഘനീഭവിച്ച പുകച്ചുരുളുകളില്‍ എല്ലാറ്റിന്റെയും വ്യക്തത നഷ്ടപ്പെട്ടു.

കാലുകള്‍ ശരീരത്തിന്റെ ഭാരത്തെ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. വലിച്ചടക്കപ്പെട്ടതില്‍ ചുളിവുകള്‍ സ്രഷ്ടിക്കപ്പെട്ട കണ്‍പോളകളുടെ പുറമേയുള്ള ലോകം അവ്യക്തത നിറഞ്ഞ് ഭയാനകമായി കാണപ്പെട്ടു. മരണപ്പെട്ട പെണ്‍കുട്ടിയുടെ മുഖം മുന്‍പു കണ്ടിട്ടുള്ളതിലും വ്യക്തതയോടെ തെളിഞ്ഞുവന്നു. കൂര്‍ത്ത എല്ലിന്‍ കഷണങ്ങള്‍ എന്റെ നെഞ്ചിനു നേരെ നീക്കപ്പെടുന്ന ആ പെണ്‍കുട്ടിയുടെ കൈകളുടെ ചലനങ്ങളില്‍നിന്ന് രക്ഷതേടി ഞാന്‍ ശരീരത്തെ ആ ദിശയില്‍ നിന്നും മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചു. വിഫലമായ ആ ശ്രമത്തിനൊടുവില്‍ എല്ലിന്റെ കൂര്‍ത്ത അറ്റം എന്റെ നെഞ്ചില്‍ അവള്‍ കുത്തിയിറക്കി. അയ്യോ എന്ന നിലവിളിയില്‍ അവാസ്തവികതയില്‍നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് ഞാനെത്തപ്പെട്ടു.

ചുറ്റുമുള്ള യാഥാര്‍ത്യത്തെ മനസ്സിലാക്കുവാന്‍ കൈവിരലുകള്‍ സ്വിച്ചിന്റെ സ്ഥാനം പരതി.പ്രകാശിതമാക്കപ്പെട്ട മുറിയില്‍ രക്ഷപ്പെടുവാന്‍ പഴുതുകളില്ലാതെ പുകച്ചുരുളുകള്‍ വിറങ്ങലിച്ചു നിന്നു. ചേതനയറ്റപ്പെട്ടുവെന്നു കരുതിയ ശരീരത്തിന്റെ അകാരണമായ തണുപ്പില്‍ സംശയാലുവായ ഞാന്‍ നഖമുനകള്‍ക്കൊണ്ട് തുടയെ വേദനിപ്പിച്ചു നോക്കി. മുത്തശ്ശിയുടെ മുറിയിലേക്കുള്ള ധ്രുത ഗതിയിലുള്ള നീക്കങ്ങളില്‍ ഗോവണിപ്പടികളില്‍ കാല്‍തെറ്റി വീണു. ഉറക്കമുണര്‍ന്ന മുത്തശ്ശിയുടെ അന്വേഷണത്തിന് മുകളിലെ ഫാനിനെ കുറ്റം പറഞ്ഞ്,ഞാന്‍ മുത്തശ്ശിയുടെ മുറിയില്‍ കിടക്കുന്നുവെന്നറിയിച്ചു.

മുത്തശ്ശിയുടെ കിടക്കയുടെ താഴെ ആ കട്ടിലിന്റെ കാലുകളില്‍ ശരീരം മുട്ടിച്ചു കിടന്നു. ചുടുചോരയൊഴുക്കുന്ന എന്റെ ശരീരത്തിന് മുത്തശ്ശിയുടെ വാര്‍ധക്യം നിറഞ്ഞ ശരീരത്തിന്റെ സാന്നിധ്യത്തിലൂടെ നല്‍കപ്പെട്ട സുരക്ഷിതത്തില്‍ ഞാനാശ്വാസം കൊണ്ടു. ഉടുതുണിയെ പുതപ്പാക്കിയിട്ടും എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

തുറക്കപ്പെട്ട ഭാരമേറിയ കണ്‍പോളകളുടെ ചെറിയ വിടവിലൂടെ ലാഘവത്തോടെയുള്ള ഫാനിന്റെ കറക്കം കണ്ടു. മരുന്നുകളുടെ മണം നിറഞ്ഞ ആ മുറിയില്‍ മുത്തശ്ശി വെള്ള വസ്ത്രധാരിയായ സ്ത്രീയോടിങ്ങെനെ പറയുന്നതു കേട്ടു,

“ ഞാന്‍ പറഞ്ഞതാ,അപ്പുറത്ത് ചിതയെരിയുന്നതുകൊണ്ട് മുകളില്‍ പോയി കിടക്കേണ്ടായെന്ന്, വലിയ ധൈര്യശാലിയാണെന്നാ ഭാവം, എന്നിട്ടിപ്പൊയെന്തായി..പേടികിട്ടിയതാ..ഈശ്വരന്‍ കാത്തു.”

എന്റെ ചുണ്ടുകളും അറിയാതെയനങ്ങി...‘ദൈവമേ’.

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 8:26 AM

0 Comments:

Post a Comment

<< Home