Tuesday, June 20, 2006

Ente Malayalam - നിറങ്ങള്‍, ഭൂതങ്ങള്‍

വരമ്പിലേക്ക് നടന്നു കയറിയപ്പോഴാണ് ഓര്‍ത്തത്, കണ്ണട മറന്നിരിക്കുന്നു.

വായന ദുഷ്ക്കരമാവും, എങ്കിലും ഇനി തിരികെചെന്ന് അതെടുത്തു വരാനുള്ള നേരമില്ല. കയറ്റം കയറുന്ന വണ്ടിയുടെ ഇരമ്പില്‍ ഉച്ചത്തിലാവുന്നതറിഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതു തന്നെ. സ്റ്റോപ്പിലെത്താന്‍ ഏകദേശം ആറ് മിനിറ്റുണ്ട്, ഇത് പോയാലിനി അടുത്തത് ഒന്നരമണിക്കൂര്‍‌ കഴിഞ്ഞേയുള്ളൂ.

തോട്ടരികില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ല് കറുമുറെ ചവച്ചു തിന്നുന്ന പശു. വഴിപോക്കനെ ഗൌനിക്കാതെ തീറ്റ തുടരുകയാണ്.

എന്തായാലും വഴിമുടക്കിയല്ല അതിന്റെ നില്പ്, ഭാഗ്യം.

എത്ര വര്‍ഷമായി കണ്ണട ഉപയോഗിച്ച് തുടങ്ങിയിട്ട്? പതിനെട്ട്?

അമ്മാള്‍ ടീച്ചറ് ബോര്‍ഡേലെഴുതുന്നതൊന്നും കാണാനാവാതെ, എട്ടാം ക്ളാസ്സിലെ കണക്കിന് കഷ്ടിച്ച് മാത്രം ജയിച്ചതിന് കുറേ തല്ല് കൊണ്ട് വലഞ്ഞൊടുക്കമാണ് കണ്ണ് പരിശോധിപ്പിക്കാമെന്ന് അച്ഛന് തോന്നിയത്.

അതില്ലാതെ ഒരു വക കാണാനാവില്ലെന്നായിരിക്കുന്നു.

വയലിനക്കരെ, ഏതോ വീട്ടില്‍ അലക്കിയുണക്കാനിട്ടിരിക്കുന്ന തുണികള്‍ അവ്യക്തമായിക്കാണാം. ചുവപ്പ് നിറത്തിലുള്ള കൈലിമുണ്ടാണെന്ന് തോന്നുന്നു ഒരെണ്ണം. ബാക്കിയുള്ളവ എന്താണെന്ന് ഇത്ര ദൂരത്ത് നിന്ന് പറയാന്‍ പ്രയാസം.

നിറങ്ങള്‍ കാണാനാവത്ത തരം അന്ധതയുണ്ടെന്ന് എങ്ങോ വായിച്ചിരുന്നു. ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നിറങ്ങള്‍ എല്ലാം കാണാനുള്ള കഴിവില്ലത്രെ, അവര്‍ക്കെല്ലാം കറുപ്പും വെളുപ്പും നിറഭേദങ്ങളും മാത്രം.

ഒരുപാട് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കണ്ട് കൂട്ടിയതില്‍ നിന്നുരുവായ ഒരു മിഥ്യാധാരണ ഏറെ നാള്‍ കൊണ്ടു നടന്നിരുന്നു -- പഴമക്കാര്‍ കണ്ടിരുന്നതെല്ലാം കറുപ്പും വെളുപ്പുമാണെന്ന്.

മുത്തശ്ശിയോട് ഒരിക്കല്‍ ചോദിച്ചതോര്‍ക്കുന്നു, മുത്തശ്ശിയുടെ ഓര്‍മ്മകളും ദൃശ്യങ്ങളും ബഹുവര്‍ണ്ണങ്ങളിലായത് എന്നു മുതല്‍ക്കാണെന്ന്. കുടമ്പുളിയുണക്കാനായി നിരത്തുകയായിരുന്ന മുത്തശ്ശി മറുപടിയായി പൊട്ടിചിരിച്ചതിന്റെ കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മനസ്സിലായത്.

പച്ചപ്പിന്റെ സൌന്ദര്യം, നിറങ്ങളുടെ ഘോഷയാത്രയൊരുക്കുന്ന ലോകം.

ഈ താഴ്വാരത്തിന്റെ ഒരു ചിത്രം വരയ്ക്കുകയാണെങ്കില്‍, കാല്പനികമായൊരു സൌന്ദര്യത്തിന് അത് കറുപ്പും വെളുപ്പുമാകുന്നതാവും കൂടുതല്‍ യോജ്യം.

അങ്ങിനങ്ങ് തറപ്പിച്ചു പറയാനാവുമോ? ഇവിടെ തോട്ടരികില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ ലോകത്തെ ആവാഹിക്കാന്‍ നിറങ്ങളൊഴിഞ്ഞ ചിത്രക്കൂട്ടിനാവുമോ?

ഹേയ്, പ്രകൃതിയുടെ നിറങ്ങളെ അതേ പോലെ പകര്‍ത്താന്‍ ഏത് ചിത്രകാരനാവും?

തോട്ടിലൊഴുകുന്ന വെള്ളത്തിന് , പ്രതിഫലനങ്ങളാല്‍ അനേകം നിറങ്ങളാണ്.

ഇവയെല്ലാം അതേപടി പകര്‍ത്താന്‍ ആര്‍ക്കാവും?

ഒരു സംശയം, ഇവിടെയുള്ള നിറങ്ങളത്രയും‍ ഞാന്‍ കാണുന്നുണ്ടോ?

ഞാന്‍ കാണുന്ന പച്ചയാണോ, വേറൊരുവന്‍ കാണുന്ന പച്ച? ഫ്രീക്വന്‍സി ഒന്ന് തന്നെയെങ്കിലും, പച്ച നിറം കാണുമ്പോള്‍ എന്റെ തലച്ചോറിലുരുവാകുന്ന സങ്കേതം -- അത് തന്നെയാണോ മറ്റുള്ളവരും അതേ നിറം കാണുമ്പോള്‍ അവര്‍ക്കും ഉണ്ടാ‍വുക?

മേഘങ്ങള്‍ക്ക് പിന്നിലെ നീലാ‍കാശം. നീല എന്ന് കാണുന്ന ഞാനും മറ്റൊരാളും പറയുന്നു. ഞാന്‍ നീല കാണുമ്പോള്‍ അനുഭവിക്കുന്ന സങ്കേതം, നീലയെന്ന പേരിന് ഞാന്‍ കാണുന്ന നിറം, അത് അപരനുണ്ടാവുന്നത് ചുവപ്പ് കാണുമ്പോഴാണെങ്കിലോ?

പറഞ്ഞു പഠിച്ച പേരുകള്‍ മാത്രമാവാം നിറങ്ങളുടേത്.

പച്ചയും ചുവപ്പും ചേരുമ്പോള്‍ മഞ്ഞയാകുന്നു -- ഗുണനപട്ടിക പോലെ, അക്കങ്ങള്‍ക്ക് പകരം നിറങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പുതിയ നിറങ്ങള്‍.

അക്കങ്ങളെ പോലെ, നിറങ്ങളും ഇന്ദ്രിയപരിധിക്കിങ്ങേപ്പുറം വാഴുന്ന ഭൂതങ്ങളാണ്, ഗോസ്റ്റ്സ്.

ചിന്ത കാട് കയറുന്നു.

“ണിം ണീം ണിം...” സൈക്കിളിന്റെ ബെല്ലടി.

തിരിഞ്ഞു നോക്കി, അച്ഛനാണ്. അടുത്തു വന്ന് നിര്‍ത്തി.

“ദാ, നീ കണ്ണട മറന്നു...”

“ഓ...”

posted by സ്വാര്‍ത്ഥന്‍ at 8:25 AM

0 Comments:

Post a Comment

<< Home