Monday, May 22, 2006

കുറുമാന്‍ - ഭാംഗിന്‍ പുറത്തൊരു ഹോളി

വെറുതെയിരിക്കണ നായര്‍ക്കൊരു വിളി വന്നു എന്നു എന്റെ വല്ല്യമ്മേടെ മോന്റെ അമ്മേടെ മോന്‍ ഒരു ദിവസം പറഞ്ഞതുപോലെ, പെട്ടെന്നൊരു ദിവസം, ആദി കുറുമാന്‍ ദില്ലിയും, എന്തിന്‌ ഇന്ത്യ തന്നെയും ഉപേക്ഷിച്ച്‌, സ്വന്തം കാര്യം സിന്ദാബാദാക്കി പറക്കമുറ്റാത്ത ഞങ്ങളെ, കാപട്യം നിറഞ്ഞ കിര്‍ക്കിനിവാസികളായ കാപാലികന്മാരുടെ ഇടയില്‍ നിഷ്കരുണം ഒറ്റപ്പെടുത്തി ഫിന്‍ലാന്റിലേക്ക്‌ പറന്നു പോയതിനാല്‍, കിര്‍ക്കി വില്ലേജിലെ വില്ലയില്‍ ഞങ്ങള്‍ രണ്ടാണ്‍കിളികള്‍ മാത്രം ഒറ്റപെട്ടു.

തൃമൂര്‍ത്തികളിലൊന്ന് പറന്നു പോയപ്പോള്‍, ഞങ്ങള്‍ ദ്വ്യമൂര്‍ത്തികള്‍ കുറച്ചൊന്നൊതുങ്ങി എന്ന് കരുതി, കിര്‍ക്കി ഗ്രാമവാസികള്‍, ചൊവ്വാഴ്ചകളില്‍, മന്ദിറില്‍ അര്‍ച്ചനക്കായ്‌ കൊടുക്കുന്ന ബൂന്ദിയുടേയും, ബേസന്‍ കീ ലഡുവിന്റേയും ക്വാണ്ടിറ്റി ഇരട്ടിയായ്‌ കൂട്ടി എന്നു മാത്രമല്ല, മന്ദിറില്‍ നിന്നും വരുന്ന വഴി ഞങ്ങളുടെ ഫ്ലാറ്റിനു മുന്‍പില്‍ എത്തുമ്പോള്‍ ജയ്‌ ബജ്‌ രംഗ്ബലീ ക്കീന്നുള്ള വിളിയുടെ വോള്യവും മോണോവില്‍ നിന്നും സ്റ്റീരിയോ സൌണ്ടിലേക്കുയര്‍ന്നു.

അങ്ങനെ കുറച്ചൊന്നൊതൊങ്ങി കഴിയുന്നതിനിടയില്‍, എന്റെ നാട്ടുകാരനും, സ്നേഹിതനും, വീക്കെണ്ടുകളില്‍ ഞങ്ങളുടെ മുറിയില്‍ വന്ന്, എല്ലിന്മേലുള്ള മാംസം കടിച്ചുവലി, കുടിച്ചു വലി എന്നീ മത്സരങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കുന്നവനും, ജാതിയില്‍ നല്ല നമ്പൂതിരിയുമായ സുഭാഷ്‌, നിങ്ങളില്ലാതെ എന്താഘോഷം എന്നു മോഹന്‍ ലാല്‍ എവിടേയോ പറഞ്ഞ പോലെ,നിങ്ങളില്ലാതെ എന്തലമ്പ്‌ എന്ന മുദ്രാവാക്യവുമായി, പെട്ടി, കിടക്ക, ഇത്യാദി സാധന സാമഗ്രികളുമായി, ഞങ്ങളുടെ മുറിയിലേക്ക്‌ പെര്‍മനന്റായി മൈഗ്രേറ്റു ചെയ്തു.

മുറിയില്‍ വന്നതും, ഉപനയനം കഴിഞ്ഞ ആ നമ്പൂരി ചെക്കന്‍, ഇനി നെയ്യിനും, പരിപ്പിനും, സാമ്പാറിനും പകരം, സില്‍ക്കെറെച്ചി (വിശാലന്റെ സില്ക്ക്‌ തന്നെ), മുട്ടന്‍ ,പ്രാവ്‌,താറാവ്‌,കോഴി, തവള മുതലായ മിണ്ടാ പ്രാണികളുടെ മാംസമല്ലെ, അപ്പോള്‍ പിന്നെ ഇതൊരാഡംബരമല്ലേ എന്നോതിക്കൊണ്ട്‌ തന്റെ പൂണൂലൂരി അഴ (അയ അഥവാ അയക്കോല്‍) കെട്ടി.

അങ്ങനെ ഇരട്ടകള്‍ (പരട്ടകള്‍) വീണ്ടും തൃമൂര്‍ത്തികളായി. ജനതാ ഫ്ലാറ്റൊരു തീന്‍ മൂര്‍ത്തി ഭവനുമായി!

പിടിച്ചേലും ഇമ്മിണി ബല്യേത്‌ അളയില്‍ എന്നു പറഞ്ഞതുപോലെ, ആദികുറുമാനെ കവച്ച്‌ വയ്ക്കുന്ന തരത്തിലുള്ള പോക്കണം കേടാണ്‌ സുഭാഷിന്റെ കൈവശം.

എന്തായാലും അവന്റെ വരവോടെ, നാട്ടുകാര്‍ മന്ദിറില്‍ പ്രസാദം അര്‍ച്ചന ചെയ്യുന്നത്‌ അപ്പാടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലായി വെട്ടികുറക്കുകയോ ചെയ്തെന്നു മാത്രമല്ല, വീടിന്റെ മുന്‍പിലെത്തുമ്പോഴുള്ള ജയ്‌ ബജ്‌ രംഗ്‌ ബലിക്കീന്നുള്ള വിളിക്ക്‌ കമ്പ്ലീറ്റായി ഫുള്ള്‌, ഹാഫ്‌, ക്വാര്‍ട്ടര്‍ സ്റ്റോപ്പുമിട്ടു. എങ്കിലും അവരുടെ മുഖഭാവത്തില്‍ നിന്നും, ഞങ്ങളുടെ മാവും ഒരു നാള്‍ പൂക്കുംണ്ട മക്കളേ, അപ്പോ കാണിച്ച്‌ തരാം എന്ന ഒരേ ഒരു വാചകം മാത്രമേ ഞങ്ങള്‍ക്കെപ്പോഴും വായിക്കാന്‍ കഴിഞ്ഞത്‌.

ചൂടുകാലത്തിന്റെ വരവറിഞ്ഞ, മരം കോച്ചുന്ന തണുപ്പു കാലം, തന്റെ ഈ.മ.യൌ. അടിച്ച്‌ പുറത്തിറക്കി.

ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ഒരേ ഒരു വിഷമം, ഇനിയിപ്പോള്‍, പുറത്തേക്ക്‌ പോകുമ്പോഴും, ഓഫീസില്‍ പോകുവാമ്പോഴും, ധരിക്കുവാന്‍ പുതിയ ഷര്‍ട്ടുകള്‍ വാങ്ങണമെന്നായിരുന്നു. തണുപ്പുകാലം മുഴുവന്‍, പിഞ്ഞിയതും, കീറിയതും, ബട്ടന്‍സില്ലാത്തതും, എന്തിനേറെ, വെറും കോളര്‍ മാത്രം വെട്ടിയെടുത്ത്‌ സ്വെറ്ററിന്നു പുറത്തേക്ക്‌ വരത്തക്കവിധം സെറ്റ്‌ ചെയ്ത്‌ ഞങ്ങള്‍ ഓഫീസിലേക്ക്‌ ചെത്തി നടന്നു.

ദിവസവും, പുതിയ പുതിയ ഷര്‍ട്ടിട്ടു ഞങ്ങള്‍ ഓഫീസില്‍ വരുന്നത്‌ കണ്ട്‌, സഹപ്രവര്‍ത്തകരും, സഹപ്രവര്‍ത്തിനികളും അത്ഭുതം കൂറി. “ഇവര്‍ക്കിത്രയതികം ഷര്‍ട്ടുകളോ”!!!

തണുപ്പ്‌ കുറഞ്ഞതും, ഗോസായിമാര്‍, പാമ്പ് ഉറയൂരുന്നതുപോലെ, തണുപ്പുകാലത്തിന്റെ ആരംഭത്തില്‍ ശരീരത്തില്‍ കയറ്റിയ, ബനിയനുകള്‍, അതിനു മുകളില്‍ കയറ്റിയ ഹാഫ്‌ സ്വെറ്റര്‍, അതിനും മുകളിലായി കയറ്റിയ ഫുള്‍ സ്വറ്റര്‍ (പാവം ക്വാര്‍ട്ടര്‍ സ്വെറ്ററു മാത്രം ഇല്ല) തുടങ്ങിയവ, കത്തി, പിച്ചാത്തി, തുടങ്ങിയവ ഉപയോഗിച്ച്‌ മുറിച്ചും, ചുരണ്ടിയും മാറ്റി. മൂന്നാലു മാസത്തിനുശേഷം അവരില്‍ പലരും മതിവരുവോളം, ചെളി കുതിരുവോളം കുളിച്ചു. ബാക്കിയുള്ളവര്‍ ഹോളി വരുന്നത്‌ വരെ കുളി പോസ്റ്റ്‌ പോണ്ട്‌ ചെയ്തു.

ഹോളിക്കൊരുദിനം മാത്രം ബാക്കി. ഹോളിയെങ്ങനെയാഘോഷിക്കണം എന്നതിനെകുറിച്ച്‌, ഞങ്ങള്‍ മൂവര്‍സംഘവും, പിന്നെ ഞങ്ങളുടെ അഭ്യദയകാംക്ഷികളായ മറ്റ്‌ നാലു സുഹൃത്തുക്കളും കൂടി, ഹോളി തലേന്ന് മുറിയില്‍ കട്ടിലിലും, നിലത്തുമായ്‌ കുത്തിയിരുന്ന്, കുലുങ്കഷമായി ചര്‍ച്ച ചെയ്തു.

പരസ്പരം തായ്‌, തന്തൈ, അക്ക, അണ്ണന്മാരെ ബഹുമാനിക്കല്‍,അടിപിടി, മുടിയില്‍ പിടിച്ച്‌, തല ചുമരേലിടിക്കല്‍, മലര്‍ന്നു കിടന്നു തുപ്പല്‍ തുടങ്ങിയ കലാപരിപാടികള്‍ക്കൊടുവില്‍ ഹോളി അജണ്ട ഏഴില്‍ അഞ്ചു വോട്ടുകള്‍ക്കു പാസ്സായി.

മദ്യം വിഷമാണ്‌, അതു കഴിക്കുന്നത്‌ അതിലേറെ വിഷമമാണ്‌ എന്ന മഹത്തായ തത്വത്തിന്റെ അന്തഃസത്ത ഞങ്ങള്‍ക്കുള്‍ക്കൊള്ളാനായതിനാല്‍, ഹോളിക്ക്‌ മദ്യം വേണ്ട പകരം ഭാംഗ്‌ ആവാം എന്ന എന്റെ അഭിപ്രായത്തിനേഴില്‍ ഏഴു വോട്ടും കിട്ടി.

പണ്ടെങ്ങാണ്ടൊരു മൂന്നാലു തവണ പപ്പടം വില്ക്കാന്‍ നടക്കുന്ന പാപ്പഡ്‌ വാലയുടെ കയ്യില്‍ നിന്നും, ഗ്യാപ്പില്‍ രണ്ടോ, മൂന്നോ ഭാംഗിന്റെ പപ്പടം വാങ്ങി പങ്കിട്ടു തിന്നതിന്നു കിട്ടിയ ലഹരി എന്നു പറഞ്ഞാല്‍, തലക്കേറുകൊണ്ടതു പോലെ ചെറിയ ഒരു മന്ദതയും, കണ്ണുകള്‍ ഉപ്പന്റെ പോലെ ചുവന്നു തുടുത്തു പുറത്തേക്കുന്തിയതും, കൂടാതെ കാര്യമായുണ്ടായ മാറ്റം മൂന്നാലാള്‍ക്കു തിന്നേണ്ട ചോറൊറ്റയ്ക്കു തിന്നുതീര്‍ത്തു എന്നതുമാത്രമാണ്‌ ഭാംഗടിയിലെ ഞങ്ങള്‍ക്കുള്ള ഒരേയൊരു എക്സ്‌പീരിയന്‍സ്‌.

പണ്ടാരാങ്ങാണ്ട്‌, പണ്ടാറമടങ്ങാനായ്‌ പറഞ്ഞു കേട്ട ഭാംഗ്‌ റസീപ്പിയുമായി, ഞാനും, ഡൊമിനിയും, വച്ചു പിടിച്ചു ആശ്രമത്തില്‍ നിന്ന് നിസാമുദ്ദീനിലേക്ക്‌ പോകുന്ന വഴിക്കുള്ള ബോഗലിലെ ഭാംഗ്‌ കീ ടേക്കയിലേക്ക്‌ (ഭാംഗ്‌ വില്ക്കുന്ന അംഗീകൃത കട).

പണ്ട്‌ മാവേലി സ്റ്റോറില്‍ മണ്ണെണ്ണക്കു ക്യൂവില്‍ നില്ക്കുന്നതുപോലെ, ജനശതങ്ങള്‍ അവിടെ വരിവരിയായി നിരന്നു നിന്നിരുന്നതിന്റെ പിന്നില്‍ അവരിലിരുവരായ്‌ ഞങ്ങളും നിന്നു.

കാത്തിരിപ്പിന്നവസാനം കൌണ്ടറില്‍ എത്തിയപ്പോള്‍,കിത്നാ മാംഗ്താഹേ ഭായിസാബ്‌ എന്ന ചോദ്യത്തിനു മുന്‍പില്‍ പകച്ചുനില്ക്കാന്‍ സമയമില്ലാതിരുന്നതിനാല്‍, ആറുണ്ട ഭാംഗുണ്ട വാങ്ങി ഞങ്ങള്‍ കുയിലുകളും, മയിലുകളും നിറഞ്ഞ ഞങ്ങളുടെ കിര്‍ക്കി ഗ്രാമത്തിലേക്ക്‌ മടക്കയാത്ര തുടങ്ങി.

മദ്യമായാലും, ഭാംഗായാലും, ലഹരിയെന്തു തന്നെയായാലും, വാങ്ങിയതല്‍പ്പം കൂടിയാലും, കുറയരുത്‌ എന്ന പോളിസിയില്‍ ഞങ്ങള്‍ അടിയുറച്ചു വിശ്വസിച്ചിരുന്നതിനാല്‍ പോകുന്ന വഴിക്ക്‌, വണ്ടി നിറുത്തി, റസീപ്പിയിലെ മറ്റു ചേരുവകളായ, പാല്‍,കശുവണ്ടി, ബദാം, ഏലയ്ക്ക, പഞ്ചസാര തുടങ്ങിയ ഐറ്റംസ്‌ ആവശ്യം പടിയില്‍ അധികമായി തന്നെ വാങ്ങി.

പോകുന്ന വഴിക്ക്‌ ഹോളിയ്ക്ക്‌ നാട്ടുകാരെ പൂശുവാനുള്ള, തേച്ചാലും, മായ്ച്ചാലും പോകത്ത വിവിധ നിറത്തിലുള്ള ചായങ്ങള്‍, പിച്ച്ക്കാരി (പിച്ചക്കാരിയല്ല - ചാമ്പുപൈപ്പ്‌), വെള്ളം നിറച്ചെറിയാന്‍ ബലൂണുകള്‍ തുടങ്ങിയവ വാങ്ങിയതുകൂടാതെ, പോകുന്ന വഴി എന്റെ ഓഫീസില്‍ ഇറങ്ങി, ഫോട്ടോകോപ്പിയുടെ ടോണര്‍ കാര്‍ട്രിഡ്ജില്‍ നിന്നും വേയ്സ്റ്റായി പോകുന്ന ടോണാര്‍ ഒരൊന്നന്നര കിലോ ശത്രുക്കള്‍ക്ക്‌ മാത്രമായി പ്രത്യേകം, പൊതിഞ്ഞെടുത്തു (ഈ ടോണര്‍ ബക്കറ്റിലെ വെള്ളത്തില്‍ കലക്കി, ശത്രുവിന്റെ തലവഴി ഒഴിച്ചാല്‍ വെള്ളം താഴേക്കൊലിച്ചിറങ്ങുകയും, തലമുതല്‍ പാദം വരെ, രക്തസാക്ഷി കറുപ്പു നിറമായ്‌ തീരുകയും ചെയ്യും എന്നു മാത്രമല്ല, വിം, ലക്സ്‌, ലൈഫ്ബോയ്‌,റെക്സോണ,ക്ലോറോക്സ്‌ തുടങ്ങിയവ ഉപയോഗിച്ചു ആഴ്ചകളോളം കുളിച്ചാല്‍ മാത്രമേ യവന്റെ വിശ്വരൂപം തിരികെ ലഭിക്കൂ.

ഞങ്ങള്‍ തൃമൂര്‍ത്തികളും, ഞങ്ങളുടേ ഹോളി പരിപാടിയിലെ മറ്റു നാലു മെമ്പര്‍മാരും ഹോളി ദിനത്തില്‍, ഗ്രാമവാസികളെ മൊത്തം വൈവിധ്യമാര്‍ന്ന നിറത്താല്‍ അഭിഷേകം ചെയ്യുന്നത്‌ അവനവന്റെ ഭാവനയ്ക്കനുസരിച്ച്‌ സ്വപ്നം കണ്ട്‌ അന്നു രാത്രി കിടന്നുറങ്ങി.

ഓം ജയ്‌ ജഗദീശ്‌ ഹരേ
സ്വാമി ജയജഗദീശ്‌ ഹരേ
ഭക്തജനോം കീ സംങ്കട്‌,
പാപ്‌ ജനോം കീ സംങ്കട്‌
ക്ഷണ്‌ മേം ദൂര്‍ കരേ
സ്വാമി ജയജഗദീശ്‌ ഹരേ....
മന്ദിറിലെ മൈക്കിലൂടെ, ഭക്തിഗാനം ഒഴുകി, ഒഴുകി, ഞങ്ങളുടെ മുറിയിലെക്കെത്തിയപ്പോള്‍, പതിവിന്നു വിപരീതമായ്‌, റെജായ്ക്കുള്ളിലേക്ക്‌ (കംഫര്‍ട്ടര്‍) ഒന്നുകൂടെ നുഴഞ്ഞു കയറികിടക്കാതെ, ഞങ്ങള്‍ മൂവരം എഴുന്നേറ്റു.

ഒന്നുമില്ലെങ്കിലും ഹോളിയല്ലെ? എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്നു.

മൂവരും കുളിച്ച്‌, വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ചു തയ്യാറായപ്പോഴേക്കും, മറ്റു നാലു ടീമംഗങ്ങളും എത്തി ചേര്‍ന്നു.

ഭാംഗ്‌ തയ്യാറാക്കുന്ന പരിപാടി ഞാന്‍ സ്വമനസ്സാലെ ഏറ്റെടുത്തു, മറ്റുള്ളവര്‍, ബക്കറ്റുകളില്‍ ടോണര്‍, ചായം, തുടങ്ങിയവ കലക്കല്‍, ബലൂണില്‍ വെള്ളം നിറക്കല്‍,ഇത്യാദി പണികളും ഏറ്റെടുത്തു.

കുതിര്‍ത്തു വച്ച കശുവണ്ടിപരിപ്പും, ബദാമും, ഏലക്കായകുരുവും, ആറിന്നാറു ഭാംഗുണ്ടയും, മിക്സിയില്‍ ഇട്ട്‌ വെണ്ണപോലെ അടിച്ചെടുത്തതില്‍, ആറുലിറ്റര്‍ പാലും, പാകത്തിനു പഞ്ചസാരയും ചേര്‍ത്ത്‌, പാലടയെ വെല്ലുന്ന രുചിയിലുള്ള ഭാംഗ്‌ ഷേക്ക്‌ കൃത്യം ഒന്‍പതു മണിക്കകം ഞാന്‍ തയ്യാറാക്കി.

ചെറിയ ചെറിയ തിലകകുറികളണിന്യാന്യം തൊടുവിച്ചുകൊണ്ട്‌ ഞങ്ങള്‍ ഹോളി ആശംസകള്‍ നേര്‍ന്നതിന്നു തൊട്ടുപിന്നാലെയായി, ചായപോലും കുടിക്കാതെ, വെറും വയറ്റില്‍ ഒന്നും രണ്ടും ഗ്ലാസ്സ്‌ വീതം ഭാംഗ്ഷേക്ക്‌ ഞങ്ങള്‍ ഏഴുപേരും, അയല്‍ വാസികളായ മറ്റു ചില പിള്ളേര്‍സും ചേര്‍ന്നകത്താക്കി. ആഹഹാ.....എന്തൊരു സ്വാദ്‌.

മുറിക്കകത്തുനിന്നും കസേരകളെടുത്ത്‌ ഞങ്ങള്‍ വീടിന്റെ മുന്‍ വശത്ത്‌ റോഡിന്നരികിലായിട്ടു. അതിന്നടിയിലേക്ക്‌ കലക്കി വച്ചിരുന്ന ചായക്കുട്ടുകളുടെ ബക്കറ്റ്‌, ചായം കലക്കിയ വെള്ളം നിറച്ചു വച്ച ബലൂണുകള്‍, പിച്ക്കാരി തുടങ്ങിയവയും എടുത്ത്‌ വച്ചു.

നാട്ടുകാര്‍ ഉറക്കമെഴുന്നേറ്റ്‌ ഒറ്റയ്ക്കും, ഇരട്ടയ്ക്കും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാലു പരിചയക്കാര്‍ ഞങ്ങളുടെ ഫ്ലാറ്റിന്നു മുന്‍പിലൂടെ കടന്നുപോയപ്പോള്‍, ഞങ്ങള്‍ അവരെ ചായം തേപ്പിച്ചു മുഖത്തിന്റെ ഛായ തന്നെ മാറ്റി വിട്ടു. കിട്ടിയ വേഗതയില്‍ സ്ഥലം കാലിയാക്കിയിരുന്നവരെ ഞങ്ങള്‍ വെള്ളം നിറച്ച ബലൂണെറിഞ്ഞ്‌ കുളിപ്പിച്ചു.

ആകെ രസം പിടിച്ചു വരുന്നതിനിടയിലും, ചെറിയ ഒരു വശപിശകില്ലേ എന്നെനിക്കൂ തോന്നി.

റെസീപ്പി പറഞ്ഞു തന്നവര്‍, ഒരു ഗ്ലാസ്‌ ഭാംഗടിച്ചാല്‍ മതി ഒരു മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും, തലയും, തലച്ചോറും, മറ്റു ചിന്തകളും ഒരു വഴിയ്ക്കാകും എന്ന്‌ പറഞ്ഞു തരാന്‍ വിട്ടുപോയതിനാലോ, അതോ മനപൂര്‍വ്വം പറഞ്ഞു തരാതിരുന്നതിനാലോ, വീണുകിട്ടിയ ഗ്യാപ്പിന്നിടയിലെല്ലാം വേണ്ടവര്‍ വേണ്ടവര്‍, മുറിക്കുള്ളിലേക്ക്‌ ചെന്നു സ്വാദേറിയ ഭാംഗ്‌ പിന്നേയും പിന്നേയും അകത്താക്കി. പൊതുവെ ആര്‍ത്തി മൂത്ത ഞാനും, ഡൊമിനിയും, ഓരോ ട്രിപ്പിലും മറ്റുള്ളവരെക്കാള്‍ അല്‍പം അതികം ഭാംഗ്‌ അകത്താക്കി.

കല്ക്കാമന്ദിറില്‍ പോയി തൊഴുത്‌ ഹോളികളിക്കാനായിറങ്ങിയ ടീമുകളുടെ തപ്പടി, തകിലടി നാദങ്ങള്‍ ദൂരെ നിന്നടുത്തടുത്തു വരാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങള്‍ പുറത്തിട്ടിരുന്ന കസേരയിലേക്കമര്‍ന്നു.

ഓരോന്നു മിണ്ടിയും പറഞ്ഞും അങ്ങനെ ഞങ്ങള്‍ ഇരിക്കുന്നതിനിടയില്‍ പൊടുന്നനെ ഞാന്‍, ചിരിക്കാന്‍ തുടങ്ങി.

ആദ്യം പുഞ്ചിരിയിലാണ്‌ തുടങ്ങിയത്‌, പിന്നെ പല്ലുകള്‍ മുഴുവനും വെളിയില്‍ വരുന്നവിധത്തില്‍ ചിരിക്കാന്‍ തുടങ്ങിയതില്‍ നിന്നും ചിരി വളര്‍ന്ന്, വളര്‍ന്ന്, പൊട്ടിച്ചിരിയിലേക്കെത്തി.

എന്റെ മുഖത്തേക്ക്‌ നോക്കിയിരുന്ന ഡൊമിനിയുടെ ചിരിവള്ളിയും നിമിഷങ്ങള്‍ക്കകം പൊട്ടി.

പൊട്ടിപൊട്ടി ചിരിക്കുന്ന ഞങ്ങളെ നോക്കി, മറ്റു ഗഡികള്‍ പറഞ്ഞു.ഇവരെ നമ്മളെ പറ്റിക്കാന്‍ ചിരിക്കുന്നതാ, വാ നമുക്ക്‌ പോയി ഓരോ ഗ്ലാസ്സുംകൂടി അടിക്കാം.

മുറിയില്‍ കയറി ഭാംഗ്‌ അടിച്ചവര്‍ തിരികെ വന്നു ഞങ്ങളോടൊപ്പം ഇരിക്കുകയും, നില്ക്കുകയും ചെയ്യുമ്പോഴും, ഞാനും ഡൊമിനിയും മത്സരിച്ചുള്ള ചിരിയാണ്‌. ചിരി നിര്‍ത്താനായി ഞങ്ങള്‍ ശ്രമിക്കും തോറും ചിരിയുടെ ശക്തി കൂടി കൂടി വന്നു. മുറിയില്‍ നിന്നും തിരികെ വന്നവരില്‍ ചിലര്‍ ഞങ്ങളുടെ ചിരിയില്‍ പങ്കുചേര്‍ന്നപ്പോള്‍, മറ്റു ചിലര്‍ താടിക്കു കൈയ്യും കൊടുത്ത്‌, അഗാധചിന്തയിലാണ്ടു പോയി.

താളമേളങ്ങളോടെ, കല്ക്കാമന്ദിറില്‍ പോയി വന്നിരുന്ന ടീമിനു ഞങ്ങളെ കണ്ടതും കാര്യം വ്യക്തമായി.

കസേരയില്‍ ഇരുന്നു ചിരിക്കുകയും, ചിന്തിക്കുകയും ചെയ്യിരുന്ന ഞങ്ങള്‍ക്ക്‌ ചുറ്റും കൂടി നിന്നവര്‍ മേളം കൂടുതല്‍ ഉച്ചത്തിലാക്കി. ആളുകള്‍, മാറി മാറി ഞങ്ങളെ ചായം പൂശി, പൂശി മടുത്തപ്പോള്‍, അടുത്ത ഗലിയിലേക്കവര്‍ കൊട്ടും പാട്ടുമായ്‌ നീങ്ങിയതിന്നു തൊട്ടുപിന്‍പിലായ്‌, ഞങ്ങളുടെ ശത്രു പക്ഷത്തെ വലിയവര്‍ മുതല്‍ കൊച്ചുപിള്ളാര്‍ വരെ ഞങ്ങള്‍ക്കു ചുറ്റും കൂടി.

പ്രതികരണശേഷി നഷ്ടപെട്ടിരുന്ന് ചിന്തിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഞങ്ങളെ, ഓരോരുത്തരേയായ്‌ നാട്ടുകാര്‍, ഞങ്ങള്‍ വാങ്ങിയ ചായത്താല്‍ തന്നെ ചായം പൂശുകയും, ഫോട്ടോകോപ്പി ടോണര്‍ കലക്കി വച്ചിരുന്ന ബക്കറ്റിലെ വെള്ളം ഞങ്ങളുടേ (പ്രത്യേകിച്ചും, എന്റേയും, ഡൊമിനിയുടേയും, സുഭാഷിന്റേയും) തലവഴി കമിഴ്ത്തുകയും ചെയ്തു.

ഗലിയിലെ കൊച്ചുകുട്ടികള്‍ വരിവരിയായി വന്ന്, ഞങ്ങള്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന ബലൂണ്‍ കൈക്കലാക്കി, ശബരിമല യാത്രക്കിടെ അയ്യപ്പന്മാര്‍ പമ്പാ ഗണപതിക്കു തേങ്ങയടിക്കുന്നതുപോലെ ഞങ്ങളുടേ മുഖത്തും, നെഞ്ചത്തും, പുറത്തും, ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും യഥേഷ്ടം എറിഞ്ഞു പൊട്ടിച്ചു.

നെറികെട്ട പിള്ളാരെ കഴുത്തു ഞരിച്ചുകൊല്ലണമെന്നുള്ള ആശ ഉള്ളിലുണ്ടെങ്കിലും, വെറുതെ, പൊട്ടി പൊട്ടി ചിരിക്കാനെ ഞങ്ങള്‍ക്ക്‌ കഴിഞ്ഞുള്ളൂ.

ഞങ്ങള്‍ ചിരിക്കുകയാണെങ്കില്‍, സുഭാഷ്‌ കസേരയില്‍ ചാരിയിരുന്ന് കരയുകയാണ്‌. കയ്യിലുള്ള വെള്ളകുപ്പിയിലേക്ക്‌ നോക്കും തോറും അവന്റെ ഏങ്ങലടി കൂടുതുന്നു.

കാരണമെന്താണെന്നു ചിരിക്കിടയിലും വിക്കി വിക്കി ഞങ്ങള്‍ ചോദിച്ചപ്പോള്‍, ആ കുപ്പിയിലെ വെള്ളം തീര്‍ന്നാല്‍ ലോകാവസാനമാണത്രെ. പാവം എന്തെല്ലാം ആലോചിച്ചുകൂട്ടുന്നു. ഞങ്ങളുടെ ചിരി പിന്നേയും, കൂടി.

ചിരിച്ച്‌, ചിരിച്ച്‌, തൊണ്ട വറ്റി വരണ്ടുണങ്ങിയിട്ടും, നെഞ്ചുംകൂടു പൊളിയുന്ന വേദന തുടങ്ങിയിട്ടും, അടപ്പെളകുന്ന തരത്തിലുള്ള, പണ്ടാര ചിരിയൊന്നടക്കാന്‍ പറ്റാത്ത തരം, ഒടുക്കത്തെ ചിരി.

വെള്ളമെടുക്കാന്‍ വീട്ടിനുള്ളില്‍ കയറിപോയ വിക്കിയെ കാണാഞ്ഞ്‌ അനിയന്‍ റിങ്കു, വീടിന്നകത്തേക്ക്‌ കയറിപോയ്‌ കുറച്ചു സമയത്തിനകം മുറിയ്ക്കു പുറത്തേക്ക്‌ വരും വഴി, വീടിന്റെ ചവിട്ടുപടിയില്‍ തന്നെ ഇരുപ്പുറപ്പിച്ചു. കാര്യങ്ങള്‍ അറിയുവാന്‍ ചിരിച്ചു ചിരിച്ചുകൊണ്ടാനെണെങ്കിലും ഞങ്ങള്‍ അവിടേയും എത്തി.

ചവിട്ടുപടിയില്‍ ഇരുന്ന റിങ്കുവിന്ന്, താഴേക്കു നോക്കുമ്പോള്‍, കൊഡൈക്കനാല്‍ സൂയിസൈഡല്‍ പോയിന്റില്‍ നിന്നും താഴേക്കു നോക്കുന്ന അനുഭവം! പാവം ഇരുന്ന പടി വലിയ വായില്‍ കരച്ചില്‍ തുടങ്ങി.

പുറമെനിന്ന് മുറിയിലേക്കെത്തിനോക്കിയ ഞങ്ങള്‍ക്ക്‌, മുറിയിലെ കട്ടിലിലില്‍ കിടന്നു കൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഒഴിഞ്ഞുമാറുകയും, വെട്ടിതിരിയുകയും ചെയ്യുന്ന വിക്കിയേയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

ചിരിച്ചുകൊണ്ടു തന്നെ,മുറിക്കകത്തേക്ക്‌ കയറിയ ഞങ്ങള്‍ക്ക്‌, കുറച്ചു നേരം വിക്കിയുടെ മൂമെന്റ്സും, പിന്നെ ഉത്തരത്തില്‍ കറങ്ങുന്ന ഫാനും കണ്ടപ്പോള്‍ കാര്യം മനസ്സിലായി. പറന്നു നടക്കുന്നതിനിടയില്‍, കറങ്ങുന്ന ഫാനിന്റെ ലീഫ്‌, ശരീരത്തില്‍ മുട്ടാതിരിക്കാന്‍, മലര്‍ന്നു കിടന്നു ബാലന്‍സ്‌ ചെയ്യുകയാണവന്‍.

ചിരിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ മുറിക്കു പുറത്തിറങ്ങി. കരഞ്ഞു തളര്‍ന്നിരിക്കുന്ന സുഭാഷിന്നും, ചിന്തിച്ചിരിക്കുന്ന സലീം നായര്‍ക്കും, ചിരിച്ചും, ചിന്തിച്ചും, പിന്നേയും ചിരിച്ചും കൊണ്ടിരിക്കുന്ന രാജുവിന്നും അരികിലായ്‌ ഇരുപ്പുറപ്പിച്ചു, പിന്നെ, വീണ്ടും ചിരിയുടെയും, കരച്ചിലിന്റേയി, അഗാധമായ ചിന്തയുടേയും, ലോകത്തിലേക്ക്‌ അവനവന്റെ മാറുന്ന മൂഡനുസരിച്ചൂളയിട്ടു.

ചിരിക്കുകയും, കരയുകയും ചെയ്യുന്ന ഞങ്ങളെ കാണുവാന്‍ ഗലിയിലെ മൊത്തം വീടുകളിലെ ആളുകളും മുറ്റത്തും, ബാല്ക്കണിയിലുമായ്‌ അണി നിരന്നു. ചിലര്‍ ബന്ധുക്കളേയും, സ്നേഹിത, സ്നേഹിതന്മാരേയും, അടുത്ത ഗലികളില്‍ നിന്നും ഫോണ്‍ ചെയ്ത്‌ വരുത്തി, ഞങ്ങളുടെ കോപ്രായങ്ങള്‍ കാണിച്ച്‌ കൊടുത്തു.

രാവിലെ ഒരു പത്തര മുതല്‍ ഉച്ചക്കൊരു രണ്ടുമണിവരെ ഞങ്ങള്‍ ചിരിയ്ക്കുന്നതും, കരയുന്നതും, ചിന്തിക്കുന്നതും, ഭയക്കുന്നതും, എന്തിന്‌ ഞങ്ങളില്‍ ചിലര്‍ തൊണ്ട പൊട്ടി വാളുവെക്കുന്നതുവരെ, കാണാകാഴ്ച പോലെ നോക്കികണ്ട്‌ നാട്ടുകാര്‍ ചിരിച്ചു രസിച്ചു.

അന്നു മുതല്‍ ഇന്നുവരേയായി, ഭാംഗ്, എന്നു കേട്ടാല്‍ ഞങ്ങളുടെ തൊണ്ട വെറുതേ വരളും. ഇപ്പോള്‍ ഇതെഴുതി തീര്‍ന്നപ്പോള്‍ എന്റെ തൊണ്ട വല്ലാതെ വരളുന്നു. ഞാന്‍ അല്പം വെള്ളം കുടിക്കട്ടെ.

Ever try to send a large file, say a 100MB Video or a collection of pictures via email only to have the email bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is to use TransferBigFiles.com. A Free service to send files of up to 1GB in size to anyone. Try it Now

posted by സ്വാര്‍ത്ഥന്‍ at 11:25 AM

0 Comments:

Post a Comment

<< Home