Wednesday, May 10, 2006

കുറുമാന്‍ - ശേഖരന്റെ മൊബൈല്‍ ബാര്‍ബര്‍ ഷോപ്പ്

വെളുത്തിട്ട്‌ നേരം കൊറേ ആയിരുന്നെങ്കിലും, ശേഖരന്‍ ഉറക്കം കഴിഞ്ഞ്‌ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ലെന്നു മാത്രമല്ല, കല്ലേറ്റുങ്കര റെയില്‍വേ സ്റ്റേഷനിലെ ചുവന്ന സിഗ്നല്‍ കിട്ടുമ്പോള്‍, നിറുത്താനായി ജയന്തിജനത ബ്രേക്ക്‌ പിടിക്കുമ്പോള്‍, ചക്രങ്ങള്‍ പാളത്തിലൊരഞ്ഞുണ്ടാകുന്ന ജാതി ചിലമ്പിയ ശബ്ദത്തിലുള്ള അയാളുടെ കൂര്‍ക്കം വലി, ആ കുടിലും കടന്ന് പാടത്തേക്കൊഴുകുന്നുമുണ്ടായിരുന്നു.

അടുപ്പത്തിരുന്ന് വെട്ടിതിളക്കുന്ന അരിക്കലം, പഴംതുണി കൂട്ടിപിടിച്ചെടുത്ത്‌ കാര്‍ത്ത്യായനി, വെള്ളം വാരാന്‍ മറ്റൊരു പാത്രത്തില്‍ ചെരിച്ചു വച്ചു. പിന്നെ ഉണക്കമീന്‍ നാലെണ്ണമെടുത്ത്‌, വെള്ളത്തില്‍ കഴുകി, ഉപ്പും, മുളകും പുരട്ടി. വറുക്കാനായി, ചട്ടി അടുപ്പില്‍ വച്ച്‌, വെളിച്ചെണ്ണ കുപ്പ്പ്പിയെടുത്തു ചട്ടിയിലേക്ക്‌ കമഴ്ത്തി.

എണ്ണ വരുന്നില്ലല്ലോ മുത്തപ്പാ?

വീണ്ടും, വീണ്ടും, കാര്‍ത്ത്യായനി കുപ്പ്പ്പി കമഴ്ത്തി നോക്കി. കുപ്പിയുടെ മൂട്ടില്‍ കയ്യാല്‍ ഇടിച്ചു നോക്കി, പിന്നെ ചൂട്ടു വീശും പോലെ കുപ്പിയെ വീശി കുടഞ്ഞു നോക്കി. രക്ഷയില്ല, കുപ്പിയില്‍ ഒരു തുള്ളി എണ്ണ പോലും ഇല്ല.

ചെക്കന്‌ ഷ്ക്കോളില്‍ പോകാറായല്ലോ ദൈവമേ!! ഇന്നിനി അവന്‌ ചോറില്‍ കൂട്ടാന്‍ എന്താ ഞാന്‍ കൊടുത്തയക്ക്യാ?

ഉത്തരം കിട്ടാത്ത ഒരു മഹാസമസ്യയായ്‌ ആ ചോദ്യം കാര്‍ത്ത്യായനിയുടെ മുന്‍പില്‍ ക്ലോക്കിന്റെ പെന്റുലം പോലെ അങ്ങോട്ടും, ഇങ്ങോട്ടും കിടന്നാടി.

കുടിലിന്റെ വരാന്തയിലുള്ള അര തിണ്ണയില്‍ ഇരുന്ന്, തലേന്ന് രാത്രി ബാക്കി വന്ന ചോറ്‌, ചട്ടിയിലിട്ടു വെള്ളമൊഴിച്ച്‌ വച്ചിരുന്നതില്‍ (പഴം ചോറ്‌), മുറ്റത്തെ മുളകു ചെടിയില്‍ നിന്നും അപ്പോള്‍ പറിച്ചെടുത്ത കാന്താരിമുളകിട്ടു ഞരടുകയായിരുന്നു ചന്തു എന്ന സന്തോഷ്‌.

ശേഖരന്‍ - കാര്‍ത്ത്യായനി ദമ്പതികള്‍ക്ക്‌ ആണായും,പെണ്ണായും ഉള്ള ഒരേ ഒരു സീമന്ത പുത്രന്‍, ഒരേ ഒരു ബന്ധു - ചന്തു.

മോനേ ചന്ത്വോ.........കാര്‍ത്തു നീട്ടിവിളിച്ചു.

എന്താമ്മോ.......മറുവിളി അധിലും ഉച്ചത്തില്‍ മാറ്റൊലി പോലെ വന്നു.

ഡാ, ഇന്നുച്ചക്ക്‌ നിനക്ക്‌ ചോറിലൊഴിക്കാന്‍ കറിയൊന്നൂല്ല്യ. എന്നാ മൂന്നാല്‌ ഒണക്കമീന്‍ വറക്കാമ്ന്നച്ചാ എണ്ണകുപ്പി കാലി.

ഇന്നലെ രാത്രീല്‌ ഒരു തൊടം ബാക്കിയുണ്ടായിരുന്നതാ ആ കുപ്പീല്‌. പണ്ടാറമടങ്ങാനായിട്ട്‌ പാതിരാത്രിക്ക്‌, നിന്റച്ഛന്‍ അതെടുത്ത്‌ ചണ്ണക്കാലില്‍ പൊരട്ടീണ്ടാവും .

ആ കാലിനി എണ്ണ തോണ്യേ ഇട്ടു വച്ചാലും നേരേയാവില്ലാന്ന് പറഞ്ഞാ, ചട്ടുകാലന്‍ കേക്ക്വോ?

പത്തിന്റെ പൈസക്ക്‌ പണിയെടുക്കാതെ, എങ്ങാണ്ടും, വല്ല മീനേം പിടിച്ചു വിക്കുന്ന കാശും പോരാണ്ട്‌, വെളുപ്പാങ്കാലം മുതല്‍ മൂവന്തി വരെ പെടാപാട്‌ പെട്ട്‌ എനിക്കു കിട്ടുന്ന കൂലിയില്‍ മുക്കാലും പിടിച്ച്‌ വാങ്ങി, മൂക്കറ്റം കുടിച്ചും വന്നിട്ട്‌, ഒരു ഒടുക്കത്തെ എണ്ണതേപ്പാ, ആ ചണ്ണക്കാലുമ്മേ.

എത്ര പറഞ്ഞാലും, ആളു നേരാകില്ലാല്ലോ എന്റെ മുത്തപ്പാ! നീയെങ്കിലും ചന്തൂ, അമ്മക്കു വയസാങ്കാലത്തൊരു തൊണയാവണേ.

പഴംഞ്ചോറുമുണ്ട്‌, കയ്യും കഴുകി, മൂക്കേല്‍ നിന്നൊലിച്ച മൂക്കിള ചീറ്റി കളഞ്ഞ്‌, കൈ ചുമരേല്‍ തേച്ച്‌, ചന്തു കൂവി "അമ്മേ എനിക്ക്‌ സ്ക്കൂള്യേ പോവാറായി".

അതു ആദ്യമായി കേക്കുന്നവരാണെങ്കില്‍ വിചാരിക്കും, എന്തൊരുത്സാഹം ചന്തൂന്‌. പിള്ളാരായാല്‍ ഇങ്ങിനെ വേണം. സ്കൂളില്‍ പോകാന്‍ പിള്ളേര്‍ക്ക്‌ ഇങ്ങനേയും ഉത്സാഹമോ?

അപ്പ്പൊ, ഇനി എന്റെ ചന്തൂട്ടന്‍ ഉച്ചക്ക്‌ ചോറെങ്ങിന്യാ തിന്നാ?

അമ്മേ, കാശിണ്ടങ്കില്‍ ഒരമ്പത്‌ പൈസ താ, ഞാന്‍ ജോസപ്പേട്ടന്റെ കടയില്‍ നിന്നും കടലക്കറി വാങ്ങി ചോറ്‌ തിന്നാം.

എന്റെ പൊന്നു മോനേ, അമ്പത്‌ പൈസയില്ലടാ കണ്ണാ എന്റെ കയ്യില്‍, ഒരിരുപത്തഞ്ചു പൈസയുണ്ട്‌. നീ ഒരരപ്പൊതി കടല വാങ്ങി ചോറ്‌ തിന്ന്. അല്ലെങ്കില്‍, ജോസപ്പിനോട്‌, നാളെ തരാം എന്ന് പറയ്യ്‌.

അര്യേം, മുളകും, എണ്ണേം, പരിപ്പും, സോപ്പും, വാങ്ങ്യേന്റെ ബാക്കി ഒരു നൂറ്റിച്ചില്ല്യാനം രൂപ ആ നാരായണേട്ടന്റെ കടേല്‌ കൊടുക്കാനുണ്ട്‌. ആ പറ്റു തീര്‍ക്കാതെ ഇനി ഒരു നയാ പൈസയ്ക്ക്‌ സാധനം വാങ്ങാന്‍ നീയ്യിനീ വഴി വരണ്ട കാര്‍ത്ത്വാ എന്ന് ഇന്നലേം കൂടി പറഞ്ഞതാന്ന്, പതം പറഞ്ഞുകൊണ്ട്‌ കാര്‍ത്തു, അരിയിട്ടുവെച്ചിരിക്കുന്ന പാട്ടയില്‍ കൈയിട്ടു പരതി, ഒരു ഇരുപതഞ്ചു പൈസാ തുട്ടെടുത്ത്‌ ചന്തുവിനു കൈമാറി. ചന്തുവിനെ തന്റെ മാറോടടുക്കി നെറുകയില്‍ ഉമ്മവച്ചു. നിണ്ടു കണ്ണിലേക്ക്‌ വീണുകിടന്നിരുന്ന അവന്റെ തലമുടി കയ്യാല്‍ മേലേക്കൊതുക്കി വച്ചു.

പുസ്തകകെട്ടിനുമേല്‍, കറുത്ത, കാലിഞ്ചുവീതിയിലുള്ള റബ്ബര്‍ ബാന്റ്‌ രണ്ടുമടക്കില്‍ ചുറ്റിയിട്ട്‌, ഇടത്തേ തോളത്ത്‌, പുസ്തകകെട്ട്‌ വച്ച്‌, ഇടത്തേ കയ്യാല്‍ താങ്ങി, പാടവരമ്പിലൂടെ, ചന്തു, ഓടി.

ചന്തൂന്‌ വയസ്സ്‌ പന്ത്രണ്ടേ ആയിട്ടൊള്ളോ, പക്ഷെ നിങ്ങക്കറിയ്യോ, അവന്‍ അഞ്ചാം ക്ലാസ്സിലാ പഠിക്കണേ. ആറു വയസ്സായപ്പോളാ ഞാന്‍ അവനെ ഷ്ക്കോളില്‍ ചേര്‍ത്തേ, അവനെ സാറമ്മാര്‌ മൂന്നിലും, നാലിനും, ഓരോ കൊല്ലം അധികം പഠിപ്പിച്ചു. കാരണം എന്താ? നിങ്ങക്കറിയ്യോ?

സ്ഥിരമായുള്ള ഈ ചോദ്യം കേട്ടുമടുത്ത, കാര്‍ത്തുവിന്റെ ഒപ്പം പാടത്തും, പറമ്പിലും, പണിക്ക്‌ പോകുന്ന മറ്റു ചുട്ടുവട്ടത്തെ പെണ്ണുങ്ങള്‍, ഇതെത്ര കേട്ടിരിക്കുന്നു എന്ന മുഖഭാവവുമായി മിണ്ടാതിരിക്കുമ്പോ, മടിയില്‍ നിന്നും, ഒരു തുണ്ട്‌ അടക്കയെടുത്ത്‌ കാര്‍ത്തു വായിലോട്ടിടും, എന്നിട്ട്‌ വീണ്ടും പറയും. അതേ, അവന്‍ പഠിക്കാന്‍ മിടുക്കനാ. അതോണ്ടാ സാറമ്മാര്‌ അവനെ വീണ്ടും വീണ്ടും ഒരേ ക്ലാസ്സില്‌ അധികം പഠിപ്പിക്കണത്‌.

അല്ലെങ്കി നിങ്ങ പറ, ആ നങ്ങ്യാരുവീട്ടിലെ മോനുണ്ടല്ലോ, ആ ഉണ്ടകണ്ണന്‍, അവനും എന്റെ മോനേം ഒപ്പത്തിനൊപ്പമാ ഷ്ക്കൂളില്‍ ചേര്‍ത്തേ. എന്നിട്ട്‌ ആ കുട്ട്യേ മാഷമ്മാര്‌ എന്ത്യേ ഒോരോ ക്ലാസ്സിലും, ഓരോ കൊല്ലം പഠിപ്പിച്ചപ്പം, എന്റെ ചന്തൂനെ മാത്രം രണ്ടു കൊല്ലം പഠിപ്പിച്ചേ? അല്ലാ, നിങ്ങള്‍ ഒന്ന് ആലോചിച്ച്‌ നോക്കെന്റെ മാത്വേ, എന്റെ സുമത്യേ.

ങാ.....അതാ പറഞ്ഞത്‌, എന്റെ ചന്തു, മിടുക്കനാ. പഠിക്കാനും മിടുക്കനും, മീന്‍ പിടിക്കാനും മിടുക്കനാ, അവന്റെ അച്ഛനെ പോലെ ...മിടുമിടുക്കന്‍!!

കാര്‍ത്ത്വോ, ട്യേ കാര്‍ത്ത്വോ.....കിടക്കപ്പായില്‍ കിടന്നു തന്നെ ശേഖരന്‍ വിളിച്ചു.

ഇറയ്ക്കാലില്‍ ഉമിക്കരിയുമായ്‌ നിന്നു പല്ലു തേയ്ക്കുകയായിരുന്ന കാര്‍ത്തു വിളികേട്ടിട്ടും, കേള്‍ക്കാത്ത ഭാവത്തില്‍ പച്ചീര്‍ക്കിലി രണ്ടായി കീറി, നാക്കുവടിച്ചു.

രാവിലെ ഒരു തുള്ളി കാപ്പീടെ വെള്ളം അനത്തി തരാതെ, ഈ എരണം കെട്ടവള്‍ എവിടെ പോയി കെടക്കാ?

മുഖം കഴുകി, മുണ്ടിന്റെ കോന്തലകൊണ്ട്‌ മുഖം തുടച്ച്‌, കാര്‍ത്തു അകത്തേക്ക്‌ കയറി.

എനിക്കൊരു ഗ്ലാസ്സ്സ്‌ കാപ്പി തരാതെ, നീ രാവിലെ തന്നെ ആരെ കെട്ടിക്കാന്‍ പോയതാടീ?

ദേ മനുഷ്യാ, രാവിലെ തന്നെ നിങ്ങള്‌ എന്റെ വായേന്ന് വരുത്തിച്ചേ അടങ്ങൂ? ഇവിടെ കാപ്പിയിടാന്‍ കാപ്പിപൊടിയുമില്ല, പഞ്ചസാരയുമില്ല. വേണേല്‍ പോയി വല്ല കടേന്നും കടമായി കുടിച്ചൊ.

ഫ്ഫ ചൂലേ, നിന്നെ ഞാന്‍ എന്നും പറഞ്ഞ്‌, കൈയ്യോങ്ങികൊണ്ട്‌ പായില്‍ നിന്നും ശേഖരന്‍ ചാടി എഴുന്നേറ്റു, പക്ഷെ, വലിച്ചുവിട്ട സ്പ്രിങ്ങ്‌ പോലെ, തിരിച്ചും പായിലേക്ക്‌ തന്നെ വീണു.

ട്യേ, എന്റെ വടിയെവിടെ?

ഓ പിന്നെ എന്നെ തല്ലാന്‍ ഞാന്‍ തന്നെ നിങ്ങള്‍ക്ക്‌ വടിയെടുത്ത്‌ തരണം അല്ലെ?

അതിനിമ്മിണി പുളിക്കുമ്ന്ന് പറഞ്ഞ്‌ കാര്‍ത്തു, കട്ടന്‍ ചായയിടാന്‍ അടുക്കളയിലേക്ക്‌ നടന്നു.

പായില്‍ നിന്നും മുട്ടുകുത്തി ശേഖരന്‍ പതുക്കെ നടന്നു, പിന്നെ ഉമ്മറത്തെ ചുമരില്‍ ചാരി വച്ചിരുന്ന വടിയെടുത്തപ്പോഴേക്കും, കയ്യില്‍ ആവി പറക്കുന്ന ചായയുമായ്‌ കാര്‍ത്തു മുന്‍പില്‍.

ദാ ചായേന്റെ വെള്ളം കുടിച്ചോ. മധുരം നന്നേ കുറവാ. പഞ്ചസാരയില്ല. കൊടുക്കാനുള്ള കാശ്‌ കൊടുക്കാതെ ഇനി സാധനങ്ങള്‍ ഒന്നും തരില്ലാന്ന് ഇന്നലെ നാരായണേട്ടന്‍ പറഞ്ഞു.

നങ്ങ്യാരുവീട്ടിലിന്നു തെങ്ങ്‌ കയറ്റമുണ്ട്‌. വൈകുന്നേരം കിട്ടുന്ന കാശിനു കുറച്ചരീം, എണ്ണേം, കാപ്പിപൊടീം, പഞ്ചാരേം ഒക്കെ ഞാന്‍ വാങ്ങിക്കാം.

എന്റെ പൊന്നു ശേഖരേട്ടനല്ലെ, നിങ്ങടെ ഈ കുടിയൊന്നു കുറക്ക്‌. പിന്നെ രാത്രീല്‌ മുട്ടേല്‍ ഇഴഞ്ഞു വന്നിട്ടുള്ള ഒടുക്കത്തെ എണ്ണതേപ്പുണ്ടല്ലോ, അതൊന്ന് നിറുത്ത്‌. ഈ കാലുമ്മേ നിങ്ങളു പത്തു മുപ്പതുകൊല്ലായിട്ട്‌ പെരട്ടണ എണ്ണയുണ്ടായിരുന്നെങ്കില്‍, നമ്മക്കും, ഈ പേര്‍ഷ്യക്കാരെ പോലെ എണ്ണക്കിണറുണ്ടായിരുന്നേനെ.

ഇന്ന് ചെക്കനു,ഷ്ക്കോളേ കൊണ്ടോവാന്‍ രാവിലെ രണ്ടൊണക്കമീന്‍ വറുത്ത്‌ കൊടുക്കാമ്ന്ന്ച്ചിട്ട്‌ ചട്ടി വച്ചപ്പോ, എണ്ണേമില്ല, വെണ്ണേമില്ല. അവന്‍ അമ്പതു പൈസ കടലക്കറി വാങ്ങാന്‍ ചോദിച്ചപ്പോ, എന്റേലുള്ള ഇരുപത്തഞ്ചു പൈസ ഞാന്‍ കൊടുത്തു. പാവം ചെക്കന്‍. വയറുപൊരിഞ്ഞിരുന്ന് പഠിക്കണകാര്യം ആലോചിക്കുമ്പോള്‍ ചങ്കും കരളുവൊക്കെ പൊട്ടുണു.

ശേഖരേട്ടന്‍ - പ്രായം നാല്‍പ്പ്പതു കഴിഞ്ഞെങ്കിലും, കണ്ടാല്‍ ഒരു മുപ്പത്തൊമ്പതേ പറയൂ. അഞ്ചടി മൂന്നിഞ്ച്‌ ഉയരം, പ്രായത്തിന്റെ അതേ ഭാരം. പടവലങ്ങ പോലെയുള്ള ഇടത്തേ കാലും, വാടിയ മുരിങ്ങക്ക പോലത്തെ വലത്തേ കാലും. പണ്ട്‌ ശേഖരേട്ടന്‌ പത്തുവയസ്സുള്ളപ്പോള്‍, പോളീടെക്നിക്കില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ മുതല്‍ വടി സന്തത സഹചാരിയായ്‌ കൂടെ കൂടിയതാണ്‌. അതിനാല്‍ എന്തു ചെയ്യുമ്പോഴും, താന്‍ ഒറ്റയ്ക്കല്ല എന്ന ഒരു തോന്നല്‍ മൂപ്പര്‍ക്കെപ്പോഴും ഉണ്ട്‌ താനും. മൊത്തത്തില്‍ ശേഖരേട്ടനെ കാണാന്‍, കുമ്പളകണ്ടത്തില്‍ കുത്തിനിറുത്തിയ നോക്കുകുത്തി പോലെ ഉണ്ടാകും.

ശേഖരേട്ടന്റെ പണി, മീന്‍ പിടുത്തം. മീന്‍പിടുത്തമെന്ന് വച്ചാല്‍ കടലിലും, പുഴയിലുമൊക്കെ പോയി വലയിട്ടുള്ള, അമരത്തില്‍ മമ്മൂട്ടി കാണിക്കുന്ന മീന്‍ പിടുത്തമല്ല. ബ്രഹമകുളം, മഞ്ഞളിയുടെ കുളം, പാടത്തെ കുളം, നങ്ങ്യാരുവീട്ടിലെ മൂന്ന് കുളങ്ങള്‍,കനാല്‍ ബാസിന്‍ തോട്‌. ഇത്രയും സ്ഥലങ്ങളിലെ മീനുകളേ മാത്രമേ ശേഖരേട്ടന്‍ ചൂണ്ടക്കിരയാക്കൂ.

നല്ല നീണ്ട മുളക്കമ്പിന്മേല്‍ (ചൂണ്ട കണ), ടാങ്കീസ്‌ നൂല്‌ കെട്ടി, അതിന്ററ്റത്ത്‌, ചൂണ്ടകൊളുത്ത്‌ കെട്ടിയ നാടന്‍ ചൂണ്ട. അതില്‍ കോര്‍ക്കാന്‍, വൈകീട്ട്‌ ഷാപ്പീന്നെറങ്ങുമ്പോ, ആലിന്നെതിരായുള്ള, ഇടവഴിയിലുള്ള റപ്പായേട്ടന്റെ കോഴിഫാമില്‍ നിന്നും, കോഴിപണ്ടം ശേഖരിച്ച്‌, ശേഖരന്‍ നിത്യവും മുണ്ടിന്റെ കുത്തില്‍ വയ്ക്കും. കൂടാതെ, ഞാഞ്ഞൂള്‍, പാറ്റ മുതലായ വീട്ടുവളര്‍ത്തു മൃഗങ്ങളേയും തരം പോലെ, മീനിനിരയാക്കും.

പാറ്റിയ ബ്രാലിനെ പിടിക്കാന്‍ ശേഖരേട്ടനെ കഴിഞ്ഞിട്ടേ ഇരിങ്ങാലക്കുടയിലെ കണ്ടേശ്വരം, പൂച്ചക്കുളം, ചേലൂര്‍ മാവട്ടം സ്വദേശത്തെ വേറെ ആരും ഉള്ളൂ.

ബ്രാലെവിടേയെങ്കിലും പാറ്റീന്നറിഞ്ഞാ പിന്നെ ശേഖരേട്ടന്‍ ഒറ്റ വിടലാ ഇരിഞ്ഞാലക്കുട നടയിലേക്ക്‌. ബ്രാലും, കരിപ്പിടിയും, കരിമീനും വിക്കുന്ന ഷോബീടടുത്ത്‌ കാര്യം പറയും. വൈകുന്നേരം ബ്രാല്‌ കടയിലെത്തിക്കാം എന്ന ഉറപ്പിന്മേല്‍ ഇരുപത്‌ രൂപ അഡ്വാന്‍സ്‌ കൈപറ്റും.

ഷോബിക്കറിയാം, പാറ്റിയ ബ്രാലിന്ന് ശേഖരേട്ടന്‌ അഡ്വാന്‍സുകൊടുത്താല്‍ ഒറ്റ മീനുമ്മെ തന്നെ തനിക്കും, പത്തുമുപ്പതു രൂപയുടെ ലാഭം വൈകീട്ടൊറപ്പെന്ന്.

പൈസയുമായ്‌ നേരെ പോകും, ചാരായഷാപ്പിലേക്ക്‌, ഒരു നൂറ്റമ്പത്‌ അവിടെ ഇരുന്നു തന്നെ വെള്ളമൊഴിക്കാതെ അടിക്കും, പിന്നെ ഒരു മുന്നൂറ്‌ കുപ്പിയിലാക്കി, റപ്പായേട്ടന്റവിടുന്ന്, കോഴിപണ്ടം, കുടല്‍ മുതലായവ പൊതിഞ്ഞെടുത്ത്‌ മടിയില്‍ വച്ച്‌, ആരുടെയെങ്കിലും സൈക്കിളില്‍ കയറിയിരുന്ന്‌ വീടണയും.

പിന്നെ, ഫിന്നിഷ്‌ കാര്‌, ഫിഷിങ്ങ്‌ റോഡും,രണ്ടു കുപ്പി ഫിന്‍ലാന്റിയ വൊഡ്ക്കയും എടുത്ത്‌ സാല്‍മണ്‍ മല്‍സ്യത്തെ പിടിക്കാന്‍, ലാപ്‌ ലാന്റില്‍ പോകുന്നതുപോലെ, ശേഖരേട്ടന്‍, മുന്നൂറ്‌ മില്ലി, വലിയ കുപ്പിയിലാക്കി, പാകത്തിനു വെള്ളവും ചേര്‍ത്ത്‌, തന്റെ ചൂണ്ടയുമായിട്ടിറങ്ങും. ബ്രാലു പാറ്റിയ കുളത്തിനരികില്‍ ചെന്ന്, ഒരു രണ്ടു റൌണ്ട്‌ കുളത്തിനു ചുറ്റും നടക്കും.

ചുവന്ന ബ്രാലുംകുഞ്ഞുങ്ങള്‍ വെള്ളത്തിന്നു മേലെ പുളഞ്ഞുകളിക്കുന്നതുകാണുമ്പോള്‍, ശേഖരേട്ടന്റെ മനം കുളിരും. പിന്നെ സഹചാരിയായ വടിയുടെ, പൊസിഷന്‍ മാറ്റി നെഞ്ചോടുചേര്‍ത്ത്‌ പിടിച്ചതിനുശേഷം, പാമ്പ്‌ മരത്തേല്‍ ചുറ്റുന്നതുപോലെ, വലത്തേക്കാലെടുത്ത്‌ വടിയില്‍ ചുരുട്ടിപിടിച്ച്‌, ചൂണ്ടക്കണയെടുത്ത്‌, കൊളുത്തിന്മേല്‍ നല്ല ഒരു കിടിലന്‍ കഷ്ണം കോഴികുടല്‍ കുത്തും. ബ്രാലുംകുഞ്ഞുങ്ങള്‍ പുളഞ്ഞുകളിക്കുന്നതിനല്‍പം അകലേയായി, വെള്ളത്തിലെ ചണ്ടിയൊന്നു ചൂണ്ടകണയാല്‍ ക്ലം, ക്ലം എന്ന് പറഞ്ഞ്‌ വകഞ്ഞുമാറ്റും, ശേഷം ചൂണ്ട ആ കളത്തിലേക്കിട്ട്‌, കണയുടെ അറ്റം കയ്യേല്‍ പിടിച്ച്‌, പരമാവധി ദൂരെ മാറിയിരിക്കും.

ബീഡിപൊതികള്‍ ഒന്നിനുപുറകെ, ഒന്നായി, മൂന്നും നാലും തീരും, ചൂണ്ടകണ പൊങ്ങിയും, താണും, വീണ്ടും, കോഴികുടല്‍ കൊരുത്തും, മൂന്നും നാലും, ചിലപ്പോള്‍, അഞ്ചും, ആറും മണിക്കൂര്‍ ഒരേ ഇരിപ്പിരിക്കും ശേഖരേട്ടന്‍. അങ്ങിനെയിരിക്കുന്നതിന്നിടയില്‍ തലവര മാച്ചാലും, കുളിച്ചാലും പോകില്ല എന്നു പറയുന്നതുപോലെ, നമ്മടെ കഥാ നായകന്‍ ബ്രാല്‌, ക്ഷമകെട്ട്‌, ഗതികെട്ട്‌, കൊതികെട്ട്‌, ശേഖരേട്ടന്റെ കോഴിക്കുടല്‍ മിഴുങ്ങും.

ബ്ലും, ഒറ്റവലിക്ക്‌ ഒന്നരക്കിലോയില്‍ കുറയാത്ത ഭാരമുള്ള ബ്രാല്‌ കരയില്‍ കിടന്നു പിടക്കും. ആയിരക്കണക്കിനു ബ്രാലുംകുഞ്ഞുകള്‍ ആ നിമിഷം മുതല്‍ അമ്മയില്ലാ പൈതങ്ങള്‍ ആയി മാറുന്ന ആ ശുഭ മുഹൂര്‍ത്തത്തില്‍ ശേഖരേട്ടന്‍ ആര്‍ത്തു ചിരിക്കുന്നത്‌ കേള്‍ക്കാത്ത നാട്ടുകാര്‍ ആ ദേശത്തു വളരെ കുറവ്‌.

ഗ്ലാസ്സില്‍ നിന്നും ചായ മെല്ലെ മെല്ലെ ഊതി കുടിക്കുന്നതിന്നിടയില്‍ ശേഖരന്‍ ചോദിച്ചു. ഡ്യേ കാര്‍ത്ത്വോ, നീ ചായകുടിച്ചാ?

ഇല്ല, ചായപൊടിം തീര്‍ന്നു. പിന്നെ പഞ്ചാര പാട്ടേടെ അടി വടിച്ചാ നിങ്ങക്ക്‌ ഞാന്‍ ചായയിട്ടത്‌.

എന്തൊരു സ്നേഹമുള്ള ഭാര്യ. ശേഖരന്റെ കണ്ണു നിറഞ്ഞു. കണ്ണിലുരുണ്ടുകൂടിയ കണ്ണുനീര്‍മുത്തുകളെ, കാര്‍ത്തു തന്റെ മുണ്ടിന്റെ കോന്തല കൊണ്ടൊപ്പി.

ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്ന കാല്‍ ഗ്ലാസ്സ്‌ ചായ ശേഖരന്‍ കാര്‍ത്തുവിന്നു കൊടുത്തു.

ഇന്നാ, ഇത്‌, നീ കുടിച്ചോ. ശേഖരന്റെ കണ്ഠമിടറി.

കാര്‍ത്തു ഗ്ലാസ്സുവാങ്ങി, ബാക്കിയുള്ള ചൂടാറിയ ചായ ഒറ്റ വലിക്ക്‌ കുടിച്ചുതീര്‍ത്തു. പിന്നെ ചാണകം മെഴുകിയ നിലത്ത്‌ ശേഖരന്നരികിലായി ഇരുന്നു.

അതേ, ഞാന്‍ ഒരുകാര്യം പറഞ്ഞാല്‍ നിങ്ങളനുസ്സരിക്കുമോ?

നീ കാര്യം പറയടി കാര്‍ത്ത്വോ, എന്നിട്ടാകാം അനുസരിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

നിങ്ങളിങ്ങനെ, കരിപ്പിട്യേം, മുഷുവിനേം, ബ്രാലിനേം പിടിച്ച്‌ നടന്നാ എന്തു കിട്ടാനാ? നമ്മുടെ ചെക്കന്‍ വലുതായി വരുകയല്ലെ? അവനെ നമുക്ക്‌ പഠിപ്പിക്കണ്ടെ?

അതിനിപ്പം ഞാന്‍ എന്തു ചെയ്യണമെന്നാ നീയിപ്പോള്‍ പറയണെ?

നിങ്ങക്ക്‌ എന്തെങ്കിലും കൈതൊഴില്‍ പഠിച്ചൂടെ?

ഇനി ഈ വയസ്സാം കാലത്ത്‌, ചണ്ണക്കാലും വെച്ച്‌, ഞാന്‍ എന്ത്‌ പഠിക്കാനാ?

നിങ്ങക്ക്‌ മുടിവെട്ടാന്‍ പഠിച്ചൂടെ മനുഷ്യാ. ഒരു തലവെട്ട്യാല്‍, അഞ്ചും,എട്ടും ഉറുപ്പികയാ ഇപ്പോള്‍. ഇന്നലേം എന്റെ അനിയന്‍ വിജയന്‍ വന്നപ്പോ പറഞ്ഞു. നിങ്ങളോടൊന്ന് പറയാന്‍.

ങാ, ഞാനൊന്ന് ആലോചിക്കട്ടെ.

പല്ലു തേച്ച്‌, കൈയും മുഖവും കഴുകി, ശേഖരന്‍ ചൂണ്ടയുമായി പുറത്തേക്കിറങ്ങിയതിനൊപ്പം തന്നെ, നങ്ങ്യാരുവീട്ടിലെ വീട്ടു പണിചെയ്യാന്‍ കാര്‍ത്തുവും കുടില്‍ ചാരിയിറങ്ങി.

പാടവരമ്പിലൂടെ ആ മധ്യവയസ്ക്കരായ മിഥുനങ്ങള്‍ നടന്നുപോകുന്നത്‌ കണ്ട്‌, നെല്‍കതിരുകള്‍ പുഞ്ചിരിച്ചു.

തുടര്‍ന്നുവന്ന ദിവസങ്ങളില്‍, ശേഖരന്‍ ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ വിറ്റ്‌ കിട്ടുന്ന കാശില്‍ പകുതി കാര്‍ത്തുവിനെ ഏല്‍പ്പിക്കുകയും, ബാക്കി പകുതിയില്‍നിന്നും, ഇരുപതഞ്ചു പൈസ സ്ഥിരമായ്‌ മിട്ടായി, ഐസ്ഫ്രൂട്ട്‌ ഇത്യാദി ഈറ്റബിള്‍സ്‌ വാങ്ങാന്‍ ചന്തുവിനും നല്‍കിയതിന്നുശേഷം വരുന്ന ബാക്കി, ചാരായസേവക്കും മാറ്റിവച്ചു. മാത്രമല്ല, നിത്യേന വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെ ശേഖരന്‍, പൂച്ചക്കുളത്തെ സോമന്റെ,സീമാ സലൂണിലെ ഒരു നിത്യ സന്ദര്‍ശകനായി മാറി.

ദിവസേന മൂന്നുമണിക്കൂര്‍ നേരത്തെ ഗഹനമായ വീക്ഷണത്താല്‍, പ്രാക്റ്റിക്കല്‍ ഇല്ലാതെ, ഗുരുദക്ഷിണ നല്‍കാതെ, മൂന്നേ മൂന്നാഴ്ച കൊണ്ട്‌, ശേഖരന്‍ മുടിവെട്ടിന്റെ തിയറി പഠിച്ച്‌, സീമാ സലൂണിന്റെ പടിയിറങ്ങി.

തിയറിമാത്രമല്ലെ പഠിച്ചിട്ടുള്ളൂ. ഇനി പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സെങ്ങിനെ തരപ്പ്പെടുത്തും എന്ന് ചാരായഷാപ്പിലെ ബഞ്ചിലിരുന്ന് ശേഖരന്‍ തലപുകഞ്ഞാലോചിച്ചു.

ഇരുന്നൂറു മില്ലി അകത്തു ചെന്നപ്പോള്‍, ശേഖരന്റെ മനസ്സില്‍ അതിനുള്ള പ്രതിവിധി ഉരുത്തിരിഞ്ഞു.

കൃത്യം നാലുമണിക്ക്‌ ഷാപ്പില്‍ നിന്നുമിറങ്ങി, ശേഖരന്‍, ഷാപ്പിലെ തന്റെ ബെഞ്ചുമേറ്റായ ബാലേട്ടന്റെ ടെയിലറിങ്ങ്‌ ഷോപ്പിലെത്തി.

എന്തടാ ശേഖരാ പതിവില്ലാതെ ഈ നേരത്ത്‌?

ബാലേട്ടനെനിക്കൊരു സഹായം ചെയ്യണം.ഞാന്‍ എന്തു സഹായാടാ നിനക്ക്‌ ചെയ്യണ്ടേ? നൂറുമില്ലിക്കിള്ള കാശ്‌ വേണാ?

ഏയ്‌, ഇരുന്നൂറിപ്പോ, അടിച്ചിട്ടാ ഞാന്‍ വരണേ.

പിന്നെന്താന്ന് വച്ചാ വായ്‌ തുറന്ന് പറയടാ നീ.

എനിക്കൊരു പഴേ കത്രിക വേണം.

അത്രയേള്ളോ? പഴേ കത്രിക എന്റേലിണ്ട്‌. പക്ഷെ മൂര്‍ച്ച വളരെ കുറവാ. തുണിമുറിയാണ്ടാവുമ്പോ ഞാന്‍ കത്രിക മാറ്റും. എന്തായാലും, നീ ഇതൊന്ന് മൂര്‍ച്ച കൂട്ടിക്കോന്നും പറഞ്ഞ്‌, ഡ്രോവറ്‌ തൊറന്ന് ബാലേട്ടന്‍ ഒരു തുണിമുറിക്കണ കത്രിക ശേഖരനു നല്‍കി.

പതിവിന്നു വിപരീതമായി വൈകുന്നേരം അഞ്ചുമണിക്ക്‌ തന്റെ കെട്ടിയവന്‍ മുന്‍പിലും, തലയില്‍ വലിയ ഒരു കെട്ട്‌ പ്ലാവിലയുമായ്‌ ചന്തൂട്ടന്‍ പിന്നിലുമായ്‌ പാടവരമ്പില്‍ കൂടി നടന്നു വരുന്നതു കണ്ടപ്പോള്‍ അവരുടെ കൂടെ ആടിനേയോ, ആട്ടിന്‍ കുട്ടിയേയോ കാണാതെ കാര്‍ത്തു വിഷമിച്ചു.

വീടെത്തിയതും കാര്‍ത്തു..

നിങ്ങളെന്താ പ്ലാവിലകെട്ടുമായിട്ട്‌? വല്ല ആട്ടിങ്കുട്ടിയേയും വാങ്ങ്യോ? അതോ, പ്ലാവില കച്ചോടം തൊടങ്ങ്യോ?

അതോക്കെണ്ടടി കാര്‍ത്ത്വോന്നും പറഞ്ഞ്‌, വടി ചുമരേല്‍ ചാരി ശേഖരന്‍ നിലത്തേക്കിരുന്നു.

ടാ ചന്ത്വോ, നീ ആ പ്ലാവിലകെട്ടിങ്ങോട്ടിറക്കി വക്ക്‌.

ചന്തു പ്ലാവിലകെട്ട്‌ നിലത്തോട്ടിട്ടു. അവന്നു തലകറങ്ങുന്നുണ്ടാിയിരുന്നു. അത്രയ്ക്കിണ്ടതിന്റെ ഭാരം.

ശേഖരന്‍ അരയില്‍ തിരുകിയിരുന്ന കത്രിക പുറത്തെടുത്തു, പിന്നെ പ്ലാവിലകള്‍ ഒന്നൊന്നായി വെട്ടിമുറിച്ചു.

ഒന്നും മനസ്സിലാവാതെ, കാര്‍ത്തുവും, ചന്തുവും അന്യോന്യം നോക്കി നിന്നു.

നിങ്ങക്കെന്താ പ്രാന്തായാ മനുഷ്യാ?

ഒന്നും മിണ്ടാതെ, ശേഖരന്‍ പ്ലാവില വെട്ടല്‍ നിരുപാധികം തുടര്‍ന്നു.

അതേ, നിങ്ങളോടാ ചോദിക്കണെ ഞാന്‍. നിങ്ങളുടെ നാവിറങ്ങിപോയാ? ഇതെന്താ നിങ്ങളീ കാട്ടണേന്ന്?

എടീ മണ്ടീ. പച്ച പ്ലാവില വെട്ടിയാല്‍ കത്രികയ്ക്ക്‌ മൂര്‍ച്ച കൂടും. നിന്റേന്നൊം തലേല്‌ ഒരു കുന്തോമില്ലാന്നും പറഞ്ഞ്‌ ശേഖരന്‍ പൊട്ടി ചിരിച്ചു.

അച്ഛന്റെ ബുദ്ധിയോര്‍ത്ത്‌ ചന്തുവും, കണവന്റെ അമാനുഷികമായ വിജ്ഞാനത്തെ ഓര്‍ത്ത്‌ കാര്‍ത്തുവും പൊട്ടി പൊട്ടി ശേഖരന്നൊപ്പം ചിരിച്ചു. മൂവരുടേയും ചിരികള്‍ കേട്ട്‌, പാടത്തെ നെല്‍ കതിരുകളും കൂടെ ചിരിച്ചു.

ഒന്നന്നര മണിക്കുര്‍ നേരത്തെ, പ്ലാവില വെട്ടല്‍ കഴിഞ്ഞ്‌ വെട്ടാന്‍ പ്ലാവില ഇല്ലാതായപ്പോള്‍, ശേഖരന്‍ വെട്ടല്‍ നിര്‍ത്തി എഴുന്നേറ്റു.

പിണ്ടി പെരുന്നാള്‍ കഴിഞ്ഞ സെന്റ്‌ തോമസ്‌ പള്ളിപറമ്പില്‌ കടലാസ്സുകളും, പടക്കത്തിന്റെ ഓലകളും ചിതറികിടക്കുന്ന പോലെ, ശേഖരന്റെ വീട്ടുമുറ്റമെങ്ങും പ്ലാവിലകള്‍ ചിതറികിടന്നു.

അന്നു രാത്രി കുടിക്കാതെ തന്നെ ശേഖരന്‍ കിടന്നുറങ്ങി. താന്‍ വെട്ടുന്ന തലകളെ അയാള്‍ ഉറക്കത്തില്‍ പല തവണ സ്വപ്നം കണ്ടു.

പതിവിന്നു വിപരീതമായ്‌ പകലോന്‍ വരുന്നതിനു മുന്‍പ്‌ തന്നെ ശേഖരന്‍ എഴുന്നേറ്റു. പല്ലുതേച്ച്‌, കിണറ്റിന്‍ വക്കത്ത്‌ കോരിവച്ചിരുന്ന തണുത്ത വെള്ളത്തില്‍ കുളിച്ചു.

കുളിച്ചു വന്ന ശേഖരനെ, ചൂടു കട്ടന്‍ കാപ്പിയുമായ്‌ കാര്‍ത്തു വരവേറ്റു.

നീയും കാപ്പിയെടുത്തു വാ. കാര്‍ത്തുവിന്നോട്‌ സ്നേഹത്തോടെ ശേഖരന്‍ പറഞ്ഞു.

രണ്ടുപേരും നിലത്തൊരുമിച്ചിരുന്നു കാപ്പികുടിക്കുന്നതിനിടയില്‍ ശേഖരന്‍ ആ രഹസ്യം കാര്‍ത്തുവിന്നോടറിയിച്ചു.

ഇന്നുമുതല്‍ ഞാനും മുടിവെട്ടുകാരനാകാന്‍ പോകുന്നു. ശേഖരനമ്പട്ടന്‍.......ബാര്‍ബര്‍ ശേഖരന്‍. ഓര്‍ക്കുമ്പോള്‍ തന്നെ, ശേഖരന്റേയും, കാര്‍ത്തുവിന്റേയും മേല്‍ കുളിരുകോരി!!

അല്ലാ, അതിനിപ്പോ, നിങ്ങള്‍ മുടിവെട്ടൊക്കെ ശരിക്കും പഠിച്ചോ?

പിന്നില്ലേ, മൂന്നാഴ്ച ഞാന്‍ വെറുത്യാണോ സോമന്റെ കടയില്‍ കയിലു കുത്താന്‍ പോയത്‌?

എന്നാലും, നിങ്ങള്‍ കണ്ടതല്ലെ ഉള്ളൂ, ആരുടേം മുടി വെട്ടിയില്ലല്ലോ, പിന്നെങ്ങനെ? കാര്‍ത്തുവിന്നു പിന്നേം സംശയം.

അതൊന്നും അത്ര പണിയുള്ള കാര്യമല്ലടീ. ഇന്നുമുതല്‍ ഞാന്‍ വെറും ശേഖരനല്ല. ബാര്‍ബര്‍ ശേഖരനാ.

എന്നാലും, നിങ്ങളെ ആരാ മുടിവെട്ടാന്‍ വിളിക്ക്യാ. കുറച്ചു പേരുടെ മുടിവെട്ടി പേരൊന്ന് പുറത്തറിഞ്ഞാലല്ലെ നാട്ടുകാര്‍ നിങ്ങളെ മുടിവെട്ടാന്‍ വിളിക്കൂ.

അതൊക്കെ ഞാന്‍ ശരിയാക്കാമടി കാര്‍ത്ത്വോ. നീ പോയി ചന്തൂനെ വിളിച്ചുണര്‍ത്തി കാപ്പി കൊടുത്ത്‌ ഇങ്ങോട്ട്‌ വിട്‌. സ്വന്തം വീട്ടില്‍ നിന്നു തന്നെയാകട്ടെ തുടക്കം.

അതുകേട്ട കാര്‍ത്തു ഒന്നു ഞെട്ടിയെങ്കിലും, പെട്ടെന്നു തന്നെ ഞെട്ടല്‍ മാറി.

മുഖം കഴുകി കാപ്പിയും കുടിച്ചു പുറത്തു വന്ന ചന്തുവിന്നോട്‌, രണ്ട്‌ സ്റ്റൂളെടുത്ത്‌ മുറ്റത്തിടാന്‍ ശേഖരന്‍ പറഞ്ഞു.

ഒരു സ്റ്റൂളില്‍ ചന്തുവിനെ ഇരുത്തി, മറ്റേ സ്റ്റൂളില്‍ കത്രികയും, ചീര്‍പ്പും, തന്റെ വലം കാലും ശേഖരന്‍ കയറ്റി വച്ചു. പിന്നെ ഉടുത്തിരുന്ന മുണ്ടഴിച്ചെടുത്ത്‌(അടിയില്‍ ട്രൌസറിട്ടിട്ടുണ്ട്‌), ചന്തുവിന്റെ കഴുത്തില്‍ കൂടി ചുറ്റികെട്ടി.

ഏകലവ്യന്‍ ദ്രോണാചാര്യരെ ധ്യാനിച്ചതുപോലെ, കണ്ണടച്ച്‌, ശേഖരന്‍ സോമന്‍ ബാര്‍ബറെ ധ്യാനിച്ചു, വലം കയ്യില്‍ കത്രികയും ഇടം കയ്യില്‍ ചീര്‍പ്പുമായി ശേഖരന്‍ മുടിവെട്ടുതുടങ്ങി. അരമണിക്കൂറിന്നകം ഒരുവിധം തരക്കേടില്ലാതെ, ചന്തുവിന്റെ തല ശേഖരന്‍ വെട്ടിമിനുക്കി. കണ്ടുനിന്ന കാര്‍ത്തുവിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായൊഴുകി.

ചന്തുവിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന മുണ്ടഴിച്ച്‌ ശേഖരന്‍ കുടഞ്ഞു, പിന്നെ കുറച്ച് പിന്നിലേക്ക് മാറി നിന്ന് ചന്തുവിനെ നോക്കി. പിന്നെ പൊട്ടി പൊട്ടി ചിരിച്ചു.

പിന്നീട്‌ വന്ന പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പാടവക്കിലെ മുഴുവന്‍ വീട്ടിലെ കുട്ടികളുടേയും മുടി ശേഖരന്‍ ഫ്രീ ആയി വെട്ടി.

കുട്ടികളുടെ മുടി വെട്ടാന്‍ അമ്പട്ടന്‍ ശേഖരനെ ആളുകള്‍ വിളിക്കാന്‍ തുടങ്ങി. മുടിവെട്ടു കഴിഞ്ഞാല്‍ നാലും അഞ്ചും ഉറുപ്പിക ആളുകള്‍ ശേഖരന്നു നല്‍കി.

ക്രമേണ വലിയവരും തലവെട്ടാന്‍ ശേഖരനെ വിളിക്കാന്‍ തുടങ്ങി.

അങ്ങനെ ശേഖരന്നും ഒരു ബാര്‍ബറായി. വെറും ബാര്‍ബറല്ല, മൊബൈല്‍ ബാര്‍ബര്‍.

posted by സ്വാര്‍ത്ഥന്‍ at 9:53 AM

0 Comments:

Post a Comment

<< Home