Wednesday, May 31, 2006

സര്‍വകലാശാല - രാജുവിനും ജിനുവിനും വേണ്ടി


തീരങ്ങളെ വന്യശക്തിയാല്‍ ഞെരിച്ച്‌ ഗായത്രി പതഞ്ഞൊഴുകി.

അമ്മയുടെ വന്യത കണ്ട്‌ മനം നിറഞ്ഞ മക്കള്‍ തീരത്ത്‌ നിന്ന് അമ്മയോട്‌ അനുവാദം ചോദിച്ചു.

" അമ്മേ, നിന്റെ മടിത്തട്ടില്‍ ഞങ്ങള്‍ അല്‍പ്പനേരം കളിച്ചോട്ടേ?"

ഗായത്രി ഉന്‍മത്തയായിരുന്നു.. നിറഞ്ഞ ചിരിയോടെ അവള്‍ മക്കളെ മടിത്തട്ടില്‍ സ്വീകരിച്ചു..

ഗായത്രി ഭ്രാന്തിയായിരുന്നു..

തന്നെ സ്നേഹിച്ചവരെ, താന്‍ സ്നേഹിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഭ്രാന്തി.. സ്വന്തം മടിത്തട്ടില്‍ ആര്‍ത്തുല്ലസിച്ചവരില്‍ രണ്ടാളെ അവള്‍ കൂടെക്കൊണ്ടു പോയി..

സര്‍വകലാശാലയില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. എങ്കിലും..

ഇപ്പോള്‍ 16 മണിക്കൂര്‍ ആയി. ഇന്നലെ (31.5) വൈകുന്നേരം 4.30 ന്‌ ആണ്‌ രാജുവിനേയും ജിനുവിനേയും പുഴ കൊണ്ടു പോയത്‌. പ്രാര്‍ത്ഥനക്ക്‌ ഇനി അര്‍ത്ഥമുണ്ടോ എന്നറിയില്ല. എങ്കിലും ബോംബെയില്‍ ജോലി കിട്ടിപ്പോയ മകനെ ബിസിനസ്സില്‍ ഇറക്കാന്‍ പൈസ തരാം, വാ, നിന്നെക്കാണാതെ ഇരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ്‌ തിരിച്ചു വിളിച്ച സുന്ദറേട്ടനും, പങ്കജച്ചേച്ചിക്കും വേണ്ടി പ്രാര്‍ത്ഥിച്ചേ മതിയാവൂ.

സര്‍വേശ്വരന്‍ രക്ഷിക്കട്ടെ.

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:59 PM 1 comments

Blogging A Story - സ്പര്‍ശം

URL:http://kathakal.blogspot.com/2006/06/blog-post.htmlPublished: 6/1/2006 10:18 AM
 Author: പെരിങ്ങോടന്‍

പിന്നെ അവന്‍ പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
“മാറിപ്പോകുവിന്‍; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
(മത്തായി 9: 23-25)


അങ്ങിനെയിരിക്കുമ്പോഴാണു്, വെളുത്ത പരുത്തിത്തുണിയില്‍ ചുവന്ന പൊട്ടുകളെന്നോണം അവ വന്നെത്തിയതു്. അനാദിയായ കാലം മുതല്‍ മനുഷ്യനൊപ്പം ജീവിക്കുന്ന മൂട്ടകള്‍. ആശുപത്രിക്കിടക്കയുടെ വെള്ളവിരിയിലേയ്ക്കു കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ അവ അരിച്ചെത്തി. അമ്പരന്നു കിടക്കയില്‍ നിന്നും എഴുന്നേറ്റിരിക്കുന്നതിനു പകരം ഞാന്‍കിടന്നു കൊടുത്തു. ഏറെക്കാലത്തിനുശേഷം മുന്‍‌വിധികളൊന്നുമില്ലാതെ, ജീവനുള്ള മറ്റൊരു സൃഷ്ടി എന്നെ സ്പര്‍ശിക്കുന്നു. ആ സ്പര്‍ശം വേദനയായി ചൊറിച്ചിലായി ഒരു അസുഖമായി ഏറെക്കാലം നിലനില്‍ക്കട്ടെ എന്നായി എന്റെ പ്രാര്‍ത്ഥന.

ഗൌതമന്റെ ശാപവും പേറി ശിലപോലായ അഹല്യയെ, പാദസ്പര്‍ശം കൊണ്ടു പൂര്‍ണ്ണനാരീസ്വരൂപമാക്കിയ രാമന്റെ കഥ ചെറുപ്പത്തിലെപ്പോഴോ കേട്ടിരിക്കുന്നു. മുനിയുടെ ശാപം യഥാര്‍ത്ഥത്തില്‍ അഹല്യയെ വിഷഗ്രസ്തയാക്കുന്ന വിധത്തിലുള്ളതായിരുന്നെങ്കില്‍? ഇന്ദ്രനെ കാമിച്ച അഹല്യയ്ക്കു രാമന്റെ സ്പര്‍ശം മറുമരുന്നായെന്നു കരുതേണം. ധനുര്‍വേദിയായ രാമനു് ഇങ്ങിനെയും ചില ഭാഷ്യങ്ങളോ, ഇതിഹാസകാരന്മാര്‍ ശപിച്ചെന്നു വരും, ഞാന്‍ ചിരിയൊതുക്കി. ചേതന പകരുന്ന സ്പര്‍ശത്തെ കുറിച്ചോര്‍ത്തു, ഭിഷഗ്വരന്റെ ക്രിയാത്മക സ്പര്‍ശചികിത്സയെ കുറിച്ചല്ല, രാമന്‍ അഹല്യയെ ഉണര്‍ത്തിയ സ്പര്‍ശത്തെ കുറിച്ചു്, നസ്രേത്തിലെ യേശു മരണപ്പെട്ടവനെ പുനരുജ്ജീവിപ്പിക്കുന്ന സ്പര്‍ശത്തെ കുറിച്ചു്, സ്പര്‍ശമെന്ന നഷ്ടസുഖത്തെ കുറിച്ചു്, ഓര്‍ത്തോര്‍ത്തിരുന്നു, പിന്നെ ചുമച്ചു ചുമച്ചു് ആശുപത്രിയുടെ ശബ്ദകോലാഹലത്തില്‍ ഒടുങ്ങിപ്പോയി.

യാന്ത്രികമായ ഹസ്തദാനങ്ങള്‍ക്കപ്പുറം സ്പര്‍ശമെന്ന പേരില്‍ മറ്റൊരു അനുഭവവും ഇല്ലാതിരുന്ന കാലത്തെ, ഒരു പകലില്‍ നിന്നു്, ഇരുട്ടിലെ ഏതോ വഴിയമ്പലത്തിലേയ്ക്കു നടന്നു കയറിയതോര്‍ക്കുന്നു. ആതിഥേയയോടു പതിയ സ്വരത്തില്‍ പറഞ്ഞുവച്ചു: വിവസ്ത്രയാകുവാന്‍ മെനക്കെടേണ്ടതില്ല, ഞാനിവിടെ കിടന്നുറങ്ങുവാന്‍ പോകുന്നു, കഴിയുമെങ്കില്‍ എന്നെ തൊട്ടിരിക്കൂ. മറുപടിയായി, ഒരു രാത്രിയിലെ താണ്ഡവങ്ങളില്‍ നിന്നു രക്ഷനേടിയ ആശ്വാസത്തില്‍ ആ പെണ്ണു കിടന്നുറങ്ങി. തലയില്‍ ഞാവിക്കൊണ്ടു് ഈരെടുക്കുന്ന അമ്മയെ അന്നു രാത്രി ഞാന്‍ സ്വപ്നം കാണുകയുണ്ടായി. പിന്നെ ആ വഴി പോയിട്ടില്ല.

ഔപചാരികതകളില്ലാതെ സ്പര്‍ശം അനുഭവവേദ്യമല്ലാതായി തീര്‍ന്നതു് എന്നുമുതലായിരുന്നു? സ്പര്‍ശമെന്ന അനുഭവം നഷ്ടമാകുന്നതു യാത്രയുടെ ഏതു നാള്‍വഴിയിലാണു്?

പിന്നീടും എത്രയെത്ര വഴികളിലൂടെ നടന്നിരിക്കുന്നു, പലപ്പോഴും സുഹൃദ്‌ഭവനങ്ങളിലെത്തി. ഒരു വേള, രാത്രി ഏറെ വൈകിയനേരത്തു പിരിയുമ്പോള്‍ കൂട്ടിനു രണ്ടുപേര്‍ ഒപ്പം വന്നിരുന്നു. അവരെന്റെ കൈകള്‍ മുറുകെ പിടിച്ചിരുന്നു. ബിയറൊഴിച്ചിട്ടായിരുന്നല്ലോ! അതുകൊണ്ടാണു്, അവര്‍ അഭിപ്രായപ്പെട്ടു. ഈ കോലത്തില്‍ പുറത്തിറങ്ങിയാല്‍ നിയമപാലകര്‍ സോഷ്യല്‍ നൂയിസന്‍സിനു കേസെടുക്കും, അതൊരു ഗുരുതരമായ കുറ്റമാണു താനും. നീയാ വാഷ്‌ബേസിന്‍ ശരിക്കും അഴുക്കാക്കി, കൂടെയുള്ളവര്‍ കുറ്റപ്പെടുത്തി. പണ്ടു ബാല്യത്തില്‍ അനാരോഗ്യത്തിന്റെ ദിനങ്ങളായിരുന്നപ്പോള്‍ ഛര്‍ദ്ദിക്കുമ്പോള്‍ ചെറിയമ്മ വന്നു പുറം ഉഴിഞ്ഞു തരാറുള്ളതോര്‍ത്തു.

ഇറങ്ങുന്നതിനു മുമ്പേ ഒന്നുകൂടി ആവാമായിരുന്നു, അതാ അതിന്റെ ശരി, ഞാന്‍ പരിഭവിച്ചു. ആവാമായിരുന്നല്ലോ എന്തേ ചെയ്തീല്ലാ? നിങ്ങള്‍ തല്ലുമെന്നല്ലേ കരുതിയതു്, സത്യം പറയുവാനാണു തോന്നിയതു്; കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു, കൈകളിലെ പിടി അയഞ്ഞു.

നാളെ കാണാം, ശുഭരാത്രി, അവര്‍ കൈകള്‍വീശി നടന്നുമറഞ്ഞു. പല സൌഹൃദങ്ങളും ഏതോ ചില രാത്രികളിലായി അന്യം നിന്നുപോയി. വെറുതെ കിടക്കുമ്പോള്‍ മുഖം ചേര്‍ത്തുപിടിച്ചു "വെള്ളത്തുള്ളി" കണ്ണിലെഴുതി തന്നിരുന്ന ബാല്യകാലസഖിയെ കുറിച്ചോര്‍ത്തിരുന്നു. നനവിന്റെ സ്പര്‍ശം. സ്പര്‍ശം എന്നുള്ളതു ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുക്കേണ്ട അനുഭൂതിയായി മാറുന്ന വേളയിലെല്ലാം, ദൃശ്യവും ശ്രവ്യവുമായ അനുഭൂതികളും തേടി ഓര്‍മ്മകളിലേയ്ക്കു കൂപ്പുകുത്തേണ്ടി വരുന്ന കാലത്തെയോര്‍ത്തു ഞാന്‍ ഭയപ്പെട്ടിരുന്നുവെന്നുള്ളതു തീര്‍ച്ച.

അവിശ്രമം ജോലിചെയ്തു നേടിയ അവധിക്കാലങ്ങളിലൊന്നില്‍ കിഴക്കുഭാഗത്തെ കിണറ്റിന്‍ കരയില്‍ ഒട്ടുമുക്കാലും നഗ്നനായി നില്‍ക്കേണ്ടി വന്നതു തീര്‍ത്തും അവിചാരിതമായാണു്. കുളത്തിലെ വെള്ളം മോശമായിരിക്കുന്നു, ജോലിക്കാരനായെന്നു കരുതി ഇത്ര നാണം പാടുണ്ടോ? വന്ദ്യസ്ത്രീജനങ്ങള്‍ ഒരുമിച്ചു ചിരിച്ചു. അമ്മമ്മ പീരക്കായ കൊണ്ടു പുറംതേയ്ക്കുവാന്‍ വന്നെങ്കിലോ, വെറുതെ നാണിച്ചു ഭയന്നു മറുപടിയായി ഞാനും വിഡ്ഢിച്ചിരി ചിരിച്ചു.

ആ അവധിക്കാലത്താവണം ഏടത്തിയെയും മകനെയും കാണുവാനായതു്. അവന്‍ തന്റെ കുഞ്ഞിക്കാലുകള്‍കൊണ്ടു് എന്നെ മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. നീയാരാ കംസന്റെ നെഞ്ചത്തു നൃത്തമാടുവാന്‍ പിറന്ന പുതിയ കൃഷ്ണനോ? സഹോദരീപുത്രനു നേര്‍ക്കു ചാരിക്കിടന്നുകൊണ്ടു ചിരിക്കുകയായിരുന്നു. തനിയെ ചിരിക്കുന്നതെന്തിനെന്നു് അന്വേഷിച്ചു ഏടത്തി വന്നു. അവധിക്കാലം കുറച്ചുദിവസത്തേയ്ക്കു കൂടി നീട്ടിയാലെന്തു്? ഏടത്തിക്കും കുടുംബത്തിനും ആ വേനലില്‍ തിരക്കുണ്ടായിരുന്നെന്നു തോന്നുന്നു, അവര്‍ അക്കുറി നേരത്തേ തിരിച്ചു പറക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ മാതുലന്റെ മാറില്‍ ‍അപ്പോഴും താണ്ഡവമാടുന്നു. ഏടത്തി വാദങ്ങള്‍ക്കു നില്‍ക്കാതെ കുഞ്ഞിനെയെടുത്തു നടന്നു, ആ അവധിക്കാലം പാതിവഴിയെത്തും മുമ്പേ അവസാനിപ്പിച്ചു ഞാനും തിരിച്ചു യാത്രപുറപ്പെട്ടു. ആ ഉണ്ണിക്കൈ സ്പര്‍ശം, അവന്റെ ചുവന്ന വിരലുകളിലെ നേര്‍ത്ത നഖങ്ങള്‍ മുഖത്തുണ്ടാക്കിയ ക്ഷതങ്ങള്‍, എന്നിവയെല്ലാം ഏറെക്കാലം സ്പര്‍ശമെന്ന അനുഭൂതിയുടെ പര്യായമായി മനസ്സിലിട്ടുപോന്നു.

പിന്നെയും ഏറെക്കാലത്തിനു ശേഷം കോടിത്തുണിയുടെ മണമുള്ള വടക്കേ അറയില്‍ ‘തെക്കത്തുകാരുടെ’ തൊടിയും നോക്കി ഉച്ചയ്ക്കുറങ്ങാതെ കിടക്കുന്ന ഇടവേള. ജനിസ്മൃതികളുടെ, വെന്ത നാളികേരത്തിന്റെ എണ്ണയുടെ മണമുള്ള കാലത്തേയ്ക്കു നിറംവറ്റിക്കൊണ്ടിരിക്കുന്ന ഉച്ചവെയില്‍ കൂട്ടിക്കൊണ്ടുപോകുന്നു. വല്യമ്മാവന്റെ ഭ്രാന്തുണ്ടായിരുന്ന ഭാര്യ ഏതോ രാത്രിയില്‍, ഇരുപത്തെട്ടിനു കെട്ടിയ പേരമണികളുടെ രക്ഷയില്‍ കിടന്നുറങ്ങുന്ന ശിശുവിനേയും വാരിയെടുത്തു നിലാവത്തേയ്ക്കിറങ്ങി. വയമ്പിന്റെ, പാലൂട്ടുന്ന നേരം കവിളിലേയ്ക്കു് ഒലിച്ചിറങ്ങിയ മുലപ്പാലിന്റെ, ചന്ദനത്തിന്റെ, വെന്ത എണ്ണയുടെ, തെച്ചിയിലകളുടെ മണം വല്യമ്മായിക്കു ചുറ്റും നിറഞ്ഞുനിന്നു. വിസ്മൃതികളില്‍ ആണ്ടുപോയിരിക്കുന്ന അവരുടെ പ്രജ്ഞയിലേയ്ക്കു ഒരിക്കല്‍ അവര്‍ പ്രസവിച്ചിട്ട സേതുവും കുട്ടനും ഉഷയുമെല്ലാം ശിശുക്കളായ് പുനര്‍‍ജ്ജനിച്ചു. മറ്റൊരു മാതൃസ്പര്‍ശത്തില്‍ ശിശുവായ ഞാന്‍ കണ്ണടച്ചുറങ്ങുവാന്‍ തുടങ്ങി.

ഉണ്ണീ, നോക്കൂ ദാ കിണറ്റിലമ്പിളിമാമ്മന്‍. ഇപ്പോള്‍ വാത്സല്യത്തിന്റെ സുരക്ഷയുടെ മുറുകെപ്പിടുത്തമാണു്, ഒരു തുണിത്തൊട്ടില്‍ പോലെ എന്നെയതു സുഷുപ്തിയിലേയ്ക്കു താളമിട്ടൂയാലാട്ടി വാരിയെടുത്തു കൊണ്ടുപോകുന്നു. അതു ഭ്രാന്തിന്റെ സ്പര്‍ശമായിരുന്നുവെന്നു പഴം‌പുരാണങ്ങള്‍ പറയുന്ന ആരോ പറഞ്ഞുകേട്ടു. ഇപ്പോള്‍ തോന്നുന്നു അതങ്ങിനെ ആയിരുന്നില്ലെന്നു്.

മുതുകില്‍ ആരുടെയോ കരസ്പര്‍ശം അനുഭവിച്ചപ്പോള്‍ കണ്ണുതുറന്നു. കുട്ടി വലുതായിരിക്കുന്നു, പുറം വിരിഞ്ഞതു കണ്ടില്ലേ! അമ്മ അതിശയപ്പെട്ടു. ‘ഭാഗത്തില്‍ കിട്ടിയ തോട്ടത്തിലെ മരമെല്ലാം...’ അമ്മ എന്തോ പറഞ്ഞു തുടങ്ങി. അമ്മയുടെ കൈകള്‍ വാരിയെല്ലുകള്‍ക്കു കുറുകെ ചലിച്ചുകൊണ്ടേയിരുന്നു. ഉറക്കം തുടങ്ങുന്നതിനു മുമ്പേ അമ്മയ്ക്കു പറയുവാനുള്ളതു പറഞ്ഞു തീര്‍ന്നിരുന്നു, അവരെഴുന്നേറ്റു പോയി. ഞാന്‍ പിന്നെ ഉറങ്ങിയില്ല.

പണ്ടു് അമ്മമ്മയും അതിനും മുമ്പെപ്പോഴോ വലിയമ്മായിയും താമസിച്ച മുറിയായിരുന്നു വടക്കേയറ. തലമുറകളുടെ ഗന്ധം കോടിത്തുണികള്‍ പ്രതീകാത്മകമായെങ്കിലും നിലനിര്‍ത്തിപ്പോരുന്നു. സ്പര്‍ശം തിരിച്ചെടുക്കാനാവാത്ത വിധം അന്യമായിരിക്കുന്നു.

ഉടുത്തിരിക്കുന്ന ‘ഒന്നര’ തുടകള്‍ക്കൊപ്പം മുകളിലേയ്ക്കു തെരുത്തുവച്ചു് അമ്മമ്മ കാലുകള്‍ നീട്ടിയിരുന്നു. വെന്ത വെളിച്ചെണ്ണയുടെ മണം പരന്നു. വാര്‍ദ്ധക്യം വാതദോഷങ്ങള്‍ വരുത്തിയ കാലുകള്‍ക്കു മുകളില്‍ എണ്ണയുടെ ഗന്ധം പകര്‍ന്ന ഉന്മാദത്തിലെന്നോണം ഉണ്ണി പാതിമയക്കത്തില്‍ കിടന്നു. ഓരോ തവണയും തെച്ചിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചു തീരുമ്പോഴും അവന്‍ ചുവന്നുവന്നു. തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു കോസ്മിക് ഊര്‍ജ്ജം സ്പര്‍ശത്തിലൂടെ നെറുകയിലൊഴിച്ച എണ്ണപോലെ ഊര്‍ന്നിറങ്ങി. ഉണ്ണി എഴുന്നേറ്റു കണ്ണുതുറന്നു നോക്കി, സ്പര്‍ശം നഷ്ടമായിരിക്കുന്നു. അസംഖ്യം ജീവജാലങ്ങള്‍ പരസ്പരം ബന്ധമില്ലാത്ത ഏതോ കൂടുകളിലായി ഒറ്റപ്പെട്ടു പോയിരിക്കുന്നു, അതിലേതോ ഒരു കൂടൊരുക്കിയ ചെറിയ തുരുത്തില്‍ ഒരു ഉണ്ണി മാത്രം. തലമുറകളില്ലാതെ, സ്പര്‍ശമില്ലാതെ.

പിന്നെയെപ്പോഴോ ആശുപത്രി മുറിയുടെ അകത്തളങ്ങളിലേയ്ക്കു ഞാന്‍ തിരികെ വന്നു. വെള്ള ഉടുപ്പിട്ട മനുഷ്യര്‍ വരിവരിയായി എന്നെയും കടന്നുപോയി. അവരാരും തന്നെ എന്നെ സ്പര്‍ശിച്ചതില്ല. വെളുത്ത വിരിയിട്ട എന്റെ കിടയ്ക്കകരുകിലേയ്ക്കു്, അതിനെ ഉള്‍ക്കൊള്ളുന്ന ആശുപത്രി വൃത്താന്തങ്ങളിലേയ്ക്കു് ഒരു പെണ്‍‌കുട്ടി കടന്നുവന്നു. അവളെ ഞാനറിയും, എങ്കിലും ഞാനവളെ ഇതുവരെ സ്പര്‍ശിച്ചിട്ടില്ല, അവളെന്നെയും. ഞാന്‍ ഒന്നുകൂടി ചുമച്ചു, പിന്നെ മുഖം പ്രസന്നമാക്കി അവളോടു പറഞ്ഞു: ദയവായി എന്നെ തൊട്ടിരിക്കൂ. അവള്‍ മറുത്തൊന്നും പറഞ്ഞതുമില്ല.

Click here to get a free 14-day trial of Rhapsody

TRY IT FREE!

posted by സ്വാര്‍ത്ഥന്‍ at 10:47 PM 0 comments

തണുപ്പന്‍ - വൈകുന്നേരം

URL:http://thanuppan.blogspot.com/2006/06/blog-post.htmlPublished: 6/1/2006 2:59 AM
 Author: തണുപ്പന്‍
ഇന്ന് വൈകീട്ട് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിന്‍റെ ആകാശം ചുവന്നപ്പോള്‍.

ഇവിടെ വൈറ്റ്നൈറ്റ്സ് തുടങ്ങുകയാണ് . പകല്‍ നീളം കൂടി വരികയാണിപ്പോള്‍. രാത്രി 11.45 ന് എന്‍റെ ഫോണ്‍ കാമറയില്‍ ക്ലിക്കിയതാണ്.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 7:36 PM 0 comments

Gurukulam | ഗുരുകുലം - ഉത്തമഭാര്യ

URL:http://malayalam.usvishakh.net/blog/archives/129Published: 5/31/2006 11:16 PM
 Author: ഉമേഷ് | Umesh

<meta http-equiv="Content-type" content="text/html; charset=utf-8">ഉത്തമഭാര്യയുടെ ലക്ഷണം. ഒരു പഴയ സംസ്കൃതശ്ലോകം:


കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ

ആറു വിധത്തിലുള്ള സ്ത്രീ (ഷട്‌കര്‍മ്മനാരീ) ആണു കുലത്തിലെ ധര്‍മ്മപത്നി എന്നാണു പറയുന്നതു്‌. ഈ ആറു കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം:

  • കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെയായിരിക്കണം. കാര്യങ്ങളെപ്പറ്റി വേണ്ടതുപോലെ ആലോചിച്ചു്‌ രാജാവിനു നല്ല ഉപദേശം കൊടുക്കുന്ന പഴയ കാലത്തെ മന്ത്രി.
  • കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. വേണ്ട കാര്യങ്ങള്‍ അറിഞ്ഞും കണ്ടും ചെയ്യുന്ന കഠിനാദ്ധ്വാനിയായ ദാസി.
  • രൂപേഷു ലക്ഷ്മീ: രൂപം ലക്ഷ്മീദേവിയെപ്പോലെയായിരിക്കണം. ഐശ്വര്യമുണ്ടായിരിക്കണം എന്നര്‍ത്ഥം.
  • ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമയുണ്ടായിരിക്കണം. ചവിട്ടും തുപ്പുമൊക്കെ ഏറ്റിട്ടും എല്ലാവരെയും താങ്ങുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്ന ഭൂമി.
  • സ്നേഹേഷു മാതാ: സ്നേഹത്തില്‍ അമ്മയെപ്പോലെയാവണം. നിസ്വാര്‍ത്ഥമായ സ്നേഹം.
  • ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെയാവണം. കാമകലകളില്‍ നിഷ്ണാതയായ, പുരുഷനെ
    സുഖിപ്പിക്കുക എന്ന കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തുന്ന, പഴയ കാലത്തെ വേശ്യ.

“പൂമുഖവാതിലില്‍ സ്നേഹം വിടര്‍ത്തുന്ന…” എന്ന സിനിമാഗാനത്തിലെ

കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ

എന്ന ഭാഗം എവിടെ നിന്നു കിട്ടി എന്നു്‌ ഇപ്പോള്‍ മനസ്സിലായല്ലോ.

ഇപ്പോഴത്തെ ഭൂരിഭാഗം ഭാര്യമാര്‍ക്കും ഈ ലക്ഷണം ബാധകമാണു്‌ എന്നു പറയാം. നോക്കുക:

  • കാര്യേഷു മന്ത്രീ: കാര്യങ്ങളില്‍ മന്ത്രിയെപ്പോലെ. കാര്യം കാണാന്‍ ചിരിച്ചും തൊഴുതും കാണിക്കുകയും, പിന്നെ അടുത്ത കാര്യം വരെയും കണ്ട ഭാവം നടിക്കാതിരിക്കുകയും ചെയ്യുന്ന, ഖജനാവു കാലിയാക്കന്‍ വിരുതേറിയ, ഇന്നത്തെ മന്ത്രി.
  • കരണേഷു ദാസീ: പ്രവൃത്തികളില്‍ ദാസിയെപ്പോലെ. എന്തു ചെയ്താലും പ്രതിഫലം ചോദിക്കും. ഓണത്തിനും വിഷുവിനും വാലന്റൈന്‍ ഡേയ്ക്കുമൊക്കെ സമ്മാനങ്ങളും വേണം.
  • രൂപേഷു ലക്ഷ്മീ: രൂപത്തില്‍ ലക്ഷ്മി. ഏതു ലക്ഷ്മി എന്നു ചോദിച്ചാല്‍ മതി. മീന്‍കാരി കുഞ്ഞുലക്ഷ്മിയോ, നൊസ്സിളകിയ ലക്ഷ്മിക്കുട്ടിയമ്മയോ…
  • ക്ഷമയാ ധരിത്രീ: ഭൂമിയെപ്പോലെ ക്ഷമ. അതേ, സുനാമിയും ഭൂകമ്പവും അഗ്നിപര്‍വ്വതവും കത്രീനയും റീത്തയുമൊക്കെ തരുന്ന ഭൂമി തന്നെ.
  • സ്നേഹേഷു മാതാ: അമ്മയെപ്പോലെ സ്നേഹം. അമ്മയെപ്പോലെ. അമ്മയെപ്പോലെയും.
  • ശയനേഷു വേശ്യാ: കിടപ്പറയില്‍ വേശ്യയെപ്പോലെ. “വേഗം കാര്യം കഴിച്ചിട്ടു്‌ എഴുനേറ്റു പോഡേ…” എന്ന മട്ടു്‌.

സ്ത്രീവായനക്കാര്‍ തല്ലാന്‍ വരല്ലേ… തമാശയാണേ…

With TransferBigFiles.com, you can send big files to anyone without hesitation, or wasting time with bounced emails. Files can be as big as 1 Gigabyte (that's 100 times bigger than Gmail allows for attachments). You can send your files to one person or many, use optional password protection, and even receive email notification when the file has been downloaded. If you like useful, free services, TransferBigFiles.com is a site to keep in your toolbox!

Try it Now!

posted by സ്വാര്‍ത്ഥന്‍ at 1:30 PM 0 comments

പടങ്ങള്‍ - പിന്നേം മുളഗപ്പാ

URL:http://patangal.blogspot.com/2006/05/blog-post_31.htmlPublished: 5/31/2006 7:30 PM
 Author: വക്കാരിമഷ്ടാ


സമര്‍പ്പണം, നേരത്തത്തെ മുളകപ്പാ പടം കണ്ട് എരിവു മൂത്ത് അതിന്റെ കൂടെ ഉണ്ടമുളകും ചുമന്ന മുളകും പച്ചമുളകും കാന്താരീം എല്ലാം വെക്കാന്‍ പറഞ്ഞ നമ്മുടെ കുറുമന്.

അപ്പോ കുറുമോ........ ഒരു മുളകിന് 198 യെന്‍. അപ്പോള്‍ രണ്ട് മുളകിന് 198 ഇന്റു 2 സമം (എണ്‍ രണ്ട് പതിന്നാറിന്നാറ്, ശിഷ്ടം ഒന്ന്; ഒമ്പൈറ്റ് രണ്ട് പതിനെട്ട് അധികം ഒന്ന് സമം പത്തൊമ്പതിനൊമ്പത്, ശിഷ്ടം ഒന്ന്; രണ്ടൊന്ന് രണ്ടും ഒന്നും മൂന്ന്. അപ്പം മുന്നൂറ്റിത്തൊണ്ണൂറ്റാറ് യെന്ന് കൌണ്ടറിലടച്ച് രശീതി വാങ്ങിച്ച് മുളകും കൊണ്ടു പൊയ്ക്കോ കേട്ടോ. ദോ താഴെയിരിക്കുന്ന രണ്ടുമൂന്ന് പച്ചമുളക് ഫ്രീ.

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 11:08 AM 0 comments

today's special - Da Vinci Code

URL:http://indulekha.blogspot.com/2006/05/da-vinci-code.htmlPublished: 5/31/2006 12:09 PM
 Author: indulekha I ഇന്ദുലേഖ
The hit novel by best selling author Dan Brown translated into Malayalam by Jomy Thomas and R. Gopikrishnan DC Books Kottayam, Kerala Pages:431 Price: INR 200 HOW TO BUY THIS BOOK പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ്‌ ചിഹ്നശാസ്‌ത്രജ്ഞന്‍ രോബര്‍ട്ട്‌ ലാങ്ങ്ഡണ്‌ അടിയന്തരമായൊരു ഫോണ്‍ സന്ദേശം ലഭിക്കുന്നു. ലൂവ്‌റ്‌ മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഴാക്‌ സൊനീയര് കൊല്ലപ്പെട്ടിരിക്കുന്നു.

With TransferBigFiles.com, you can send big files to anyone without hesitation, or wasting time with bounced emails. Files can be as big as 1 Gigabyte (that's 100 times bigger than Gmail allows for attachments). You can send your files to one person or many, use optional password protection, and even receive email notification when the file has been downloaded. If you like useful, free services, TransferBigFiles.com is a site to keep in your toolbox!

Try it Now!

posted by സ്വാര്‍ത്ഥന്‍ at 10:35 AM 0 comments

മണ്ടത്തരങ്ങള്‍ - അശ്വമേധമണ്ടത്തരം

URL:http://mandatharangal.blogspot.com/2006/05/blog-post_30.htmlPublished: 5/30/2006 10:40 AM
 Author: ശ്രീജിത്ത്‌ കെ
അഹങ്കാരം കേറിയാല്‍ മനുഷ്യന്‍ എന്ത് ചെയ്യുമെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ എന്ത് ചെയ്യുമെന്ന് ഒട്ടും പറയാന്‍ പറ്റില്ല.

ഇന്നലെ എന്റെ സഹമുറിയനുമായി പലതും പറഞ്ഞ് വാഗ്വാദമുണ്ടായപ്പോള്‍ എനിക്ക് അവനേക്കാള്‍ വിവരം ഉണ്ടെന്ന് പറയേണ്ടിവരികയും, അത് സ്ഥാപിച്ചെടുക്കേണ്ടി വരികയും ചെയ്തു. കഷ്ടകാലത്തിന് അപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരേ ഒരു വഴി അശ്വമേധം കളിച്ച് അവനെ തോല്‍പ്പിക്കുക എന്നതാണ്.

അശ്വമേധം എന്നത് കൈരളി ടി.വി-യില്‍ ഗ്രാന്റ്മാസ്റ്റര്‍ എന്ന് (സ്വയം) വിശേഷിപ്പിക്കുന്ന ജി.എസ്.പ്രദീപ് അവതരിപ്പിക്കുന്ന ഒരു പരിപാടി ആണ്. ലോകത്തിലെ ആദ്യത്തെ റിവേഴ്സ് ക്വിസ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കക്ഷി ഇപ്പൊ വലിയ മോഡല്‍ ഒക്കെ ആണെന്ന് തോന്നുന്നു. കുറേ പരസ്യങ്ങളിലൊക്കെ കാണാറുണ്ട് ഇപ്പോള്‍. എന്തായാലും, ഒരിക്കലെങ്കിലും ആ പരിപാടി കാണാത്ത മലയാളികള്‍ കുറവാണ്.

ഇനി ബാക്ക് റ്റു കഥ.

ആ പരിപാടിയിലെപ്പോലെ എന്റെ സഹമുറിയന്‍ മനസ്സില്‍ കാണുന്ന ആളിനെ ഞാന്‍ ഇരുപത്തി ഒന്ന് ചോദ്യങ്ങള്‍ കൊണ്ട് കണ്ട് പിടിക്കും എന്നതാണ് പന്തയം. എന്റെ വാശിക്ക് അപ്പോള്‍ എന്റെ പര്‍‍സില്‍ ഉണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് തന്നെ ഞാന്‍ പന്തയം വയ്ക്കുകയും ചെയ്തു.

പന്തയത്തിന്റെ ഉറപ്പിനായി എന്റെ ഒന്ന് രണ്ട് കൂട്ടുകാരെ വിളിച്ച് വരുത്തി. അവരെ പിടിച്ച് പാനലും ആക്കി. ചുമ്മാ കിടക്കട്ടെ പാനല്‍, ഒരു ജാഡയ്ക്ക്.

അങ്ങിനെ എന്റെ അശ്വമേധം ആരംഭിച്ചു.

എന്റെ സഹമുറിയന്‍ മനസ്സില്‍ കണ്ട ആളെ പാനലിനോട് പറഞ്ഞു.

ഞാന്‍: പാനല്‍, ഈസ് ഇറ്റ് അപ്പ്‌റൂവ്ഡ്?
പാനല്‍: ഓ, തന്നെ തന്നെ.
ഞാന്‍: വെല്‍ക്കം റ്റു ദ ബാറ്റില്‍ ഓഫ് അശ്വമേധം.
സഹു: താങ്ക്സ്.
ഞാന്‍: ക്യു1:- താങ്കള്‍ മനസ്സില്‍ കണ്ട വ്യക്തി ഭാരതീയനാണോ?
സഹു: അതെ
ഞാന്‍: ക്യു2:- കേരളീയന്‍?
സഹു: അതെ
ഞാന്‍: ക്യു3:- പുരുഷന്‍?
സഹു: അതെ
ഞാന്‍: ക്യു4:- ജീവിച്ചിരിപ്പുണ്ടോ?
സഹു: ഉണ്ട്.
ഞാന്‍: ക്യു5:- അന്‍പത് വയസ്സിനു മുകളില്‍ പ്രായം?
സഹു: ഇല്ല.
ഞാന്‍: ക്യു6:- തെക്കന്‍ കേരളം?
സഹു: അല്ല.
ഞാന്‍: ക്യു7:- വടക്കന്‍ കേരളം?
സഹു: അതെ.
ഞാന്‍: ക്യു8:- രാഷ്രീയം, കല, സാഹിത്യം?
സഹു: അതും ഇത്തിരി കയ്യില്‍ ഉണ്ട്.
ഞാന്‍: മതപരം, ആത്മീയം, സാമൂഹ്യപ്രവര്‍ത്തനം?
സഹു: പാനലിനോട് ചോദിക്കണം
പാനല്‍: അതിനൊന്നും പോന്ന ആളല്ല.
ഞാന്‍: അപ്പൊ അല്ല എന്നുത്തരം. ഹ്‌മ്‌മ്. ക്യു9:- ശാസ്ത്രം, സാങ്കേതികം?
സഹു: അതെ.
ഞാന്‍: ക്യു10:- ബന്ധുക്കള്‍ ആരെങ്കിലും പ്രശസ്തരാണോ?
സഹു: അല്ല.
ഞാന്‍: ക്യു11:- എന്തെങ്കിലും കണ്ടുപിടുത്തം നടത്തിയിട്ടുള്ള ആളാണോ?
സഹു: ഒട്ടുമല്ല.
ഞാന്‍: ക്യു12:- പേരിനൊപ്പം വിട്ടുപേരോ ജാതിപ്പേരോ ഉള്ള ആളാണോ?
സഹു: അതെ.
ഞാന്‍: പന്ത്രണ്ട് ചോദ്യങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇനി രാജസൂയം
ഞാന്‍: ക്യു13:- പേരിനൊപ്പം വീട്ടുപേര്?
സഹു: അതെ.
ഞാന്‍: ക്യു14:- എന്തെങ്കിലും വിശേഷണങ്ങള്‍ പേരിനൊപ്പം ചേര്‍ക്കപ്പെടാറുണ്ടോ?
സഹു: ഉണ്ട്.
ഞാന്‍: ക്യു15:- അന്താ‍രാഷ്ട്രതലത്തില്‍ പ്രസക്തി?
സഹു: അങ്ങിനെയും പറയാം.
ഞാന്‍: ക്യു16:- പ്രസക്തി നല്ല രീതിയില്‍ ആണോ അതോ കുപ്രസിദ്ധി ആണോ?
സഹു: പാനല്‍, എന്താ അഭിപ്രായം?
പാനല്‍: ആണെന്നും അല്ലെന്നും പറയാം.
ഞാന്‍: എന്ന് പറഞ്ഞാല്‍ പറ്റില്ല. പതിനാറ് ചോദ്യങ്ങള്‍ കഴിഞ്ഞു. എനിക്ക് ശരിയായ ഉത്തരം കിട്ടിയേ മതിയാകൂ
പാനല്‍: എന്നാല്‍ കുപ്രസിദ്ധി എന്ന് കൂട്ടിക്കോ.
ഞാന്‍: ഓക്കെ. പതിനാറ് ചോദ്യങ്ങള്‍ കഴിഞ്ഞു. ഇനി പണ്ടാരസൂയം.
ക്യു17:- അടുത്ത കാലത്ത് പ്രശസ്തനായ ഒരാളാണോ?
സഹു: അതെ.
ഞാന്‍: ക്യു18:- എന്തെങ്കിലും ഒരു പ്രത്യേക സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശസ്തി ആണോ?
സഹു: അല്ല.
ഞാന്‍: പിന്നെ എന്ത് പണ്ടാരമാണ്...
പാനല്‍: ഗ്രാന്‍ഡ് മാസ്റ്റര്‍ സഭ്യത പാലിക്കണം.
ഞാന്‍: ഓകെ. ക്യു19:- പത്രങ്ങളിലോ മാഗസിനുകളിലോ പേരു വന്ന ആളാണോ?
സഹു: അല്ല.
ഞാന്‍: ക്യു20:- സ്വന്തമായി വെബ്സൈറ്റ് ഉള്ളതോ, ഏതെങ്കിലും വെബ്സൈറ്റുകളില്‍ പേരുവരികയോ ചെയ്ത ആളാണോ?
സഹു: അല്ല.
ഞാന്‍: ക്യു21:- അറ്റ്ലീസ്റ്റ്, സ്വന്തമായി ഒരു ബ്ലോഗ് എങ്കിലും ഉള്ള ആ‍ളാണോ?
സഹു: അതെ.
ഞാന്‍: എന്റെ ചോദ്യങ്ങള്‍ ഒക്കെ കഴിഞ്ഞിരിക്കുന്നു. ഇനി ഉത്തരം പറയാന്‍ മാത്രം അവസരം. ഓകെ. നിങ്ങള്‍ ഊഹിച്ച വ്യക്തി ഹായ് ഫ്രന്‍ഡ്സ് എന്ന ബ്ലോഗ് എഴുതുന്ന അരുണ്‍ജിത്ത് അല്ലേ?
സഹു: എടാ‍ മണ്ടാ, മണ്ടന്‍ എന്ന് വിശേഷണമുള്ള, പേരിനൊപ്പം കുളങ്ങരത്ത് എന്ന വീട്ട്പേരുള്ള ഞാന്‍ വിചാരിച്ച വ്യക്തി നീയാടാ.
ഞാന്‍: അയ്യോ !!! എന്റെ അഞ്ഞൂറ് രുപ.
...

അങ്ങിനെ എന്റെ മണ്ടത്തരങ്ങള്‍ക്ക് ഇന്ന് ഒരു വില വീണിരിക്കുന്നു. അഞ്ഞൂറ് രുപ. ഞാന്‍ പാപ്പരായേ !!!

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 7:45 AM 0 comments

Gurukulam | ഗുരുകുലം - ഗ്രിഗറി/മാധവശ്രേണിയുടെ സാമാന്യരൂപം

URL:http://malayalam.usvishakh.net/blog/archives/126Published: 5/31/2006 7:37 PM
 Author: ഉമേഷ് | Umesh

മാധവ ഗ്രിഗറി ശ്രേണിയെപ്പറ്റി പറഞ്ഞപ്പോള്‍ നാം ഈ സമവാക്യം കലനമുപയോഗിച്ചു് ഉണ്ടാക്കിയെടുത്തിരുന്നു.

ഇവിടെ, എന്നു കൊടുത്താല്‍ താഴെക്കൊടുത്തിരിക്കുന്ന സാമാന്യനിയമം കിട്ടും.

ഈ സമവാക്യം കണ്ടുപിടിച്ച ആളായി ഗ്രിഗറി, ലൈബ്‌നിറ്റ്സ്, മക്ലാരിന്‍ എന്നിവരുടെ പേരുകള്‍ കേള്‍ക്കാറുണ്ടു്. ഇതും മാധവന്‍ കണ്ടുപിടിച്ചിരുന്നു എന്നാണു വാസ്തവം. മാധവന്റെ ശ്ലോകം ഞാന്‍ കണ്ടിട്ടില്ല. പുതുമന സോമയാജി (പതിനഞ്ചാം ശതകം) കരണപദ്ധതിയില്‍ ഇങ്ങനെ പറയുന്നു:


വ്യാസാര്‍ധേന ഹതാദഭീഷ്ടഗുണതഃ കോട്യാപ്തമാദ്യം ഫലം
ജ്യാവര്‍ഗേണ വിനിഘ്നമാദിമഫലം തത്തത്ഫലം ചാഹരേത്
കൃത്വാ കോടിഗുണസ്യ തത്ര തു ഫലേഷ്വേകത്രിപഞ്ചാദിഭിര്‍-
ഭക്തേഷ്വോജയുതൈസ്ത്യജേത് സമയുതിം ജീവാധനുഃ ശിഷ്യതേ

ജ്യാവിനെ വ്യാസാര്‍ദ്ധം കൊണ്ടു ഗുണിച്ചിട്ടു് കോടി കൊണ്ടു ഹരിച്ചതാണു് ആദ്യത്തെ പദം. തൊട്ടു മുമ്പുള്ള പദത്തെ ജ്യാവിന്റെ വര്‍ഗ്ഗം കൊണ്ടു ഗുണിച്ചിട്ടു് കോടിയുടെ വര്‍ഗ്ഗം കൊണ്ടു ഹരിച്ചാല്‍ അടുത്ത പദം കിട്ടും. ഇങ്ങനെ കിട്ടുന്ന പദങ്ങളെ 1, 3, 5, … എന്നിങ്ങനെ ഒറ്റസംഖ്യകള്‍ കൊണ്ടു ഹരിച്ചു് ഒന്നിടവിട്ട പദങ്ങളെ കൂട്ടിയും കുറച്ചും (ഒറ്റപ്പദങ്ങളെ കൂട്ടിയും ഇരട്ടപ്പദങ്ങളെ കുറച്ചും) കണക്കുകൂട്ടിയാല്‍ ചാപം കിട്ടും.

ഇവിടെ ജ്യാ = , കോടി = എന്നാണര്‍ത്ഥം. (നിര്‍വ്വചനങ്ങള്‍ ഇവിടെ കാണുക.)
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കോടി = OB = a, ജ്യാ = AB = o എന്നു സങ്കല്പിച്ചാല്‍,

ഇവിടെ ആയതുകൊണ്ടു്

ഇതിനു് സരളജ്യാമിതി ഉപയോഗിച്ചു് ഉപപത്തികളും ഭാരതീയഗണിതജ്ഞര്‍ നല്‍കിയിട്ടുണ്ടു്.

കടത്തനാടു് ശങ്കരവര്‍മ്മയുടെ സദ്രത്നമാലയിലും ഈ സമവാക്യം കാണുന്നു.


കോടീഹൃതത്രിഗുണബാഹുവധേ ച തസ്മാ-
ത്തത്തത് ഫലാച്ച ഭുജവര്‍ഗ്ഗഹതാത്തു കോട്യാഃ
കൃത്യാ കൃതേഷു ച ധരാഗ്നിശരാദിഭക്തേ-
ഷ്വോജൈക്യതസ്ത്യജതു യുഗ്മയുതിം ധനുസ്തത്.

വ്യാസാര്‍ദ്ധത്തെ കോടികൊണ്ടു ഗുണിച്ചു് ബാഹു (ഭുജം) കൊണ്ടു ഹരിക്കുക. പിന്നീടുള്ള പദങ്ങള്‍ കിട്ടാന്‍ മുമ്പുള്ളതിനെ കോടിയുടെ വര്‍ഗ്ഗം കൊണ്ടു ഗുണിച്ചു ഭുജവര്‍ഗ്ഗം കൊണ്ടു ഹരിക്കുക. ഈ പദങ്ങളെ ക്രമേണ ഒന്നു് (ധര = ഭൂമി), മൂന്നു് (അഗ്നി), അഞ്ചു് (ശരം = 5) തുടങ്ങിയ ഒറ്റസംഖ്യകള്‍ കൊണ്ടു ഹരിച്ചു് ഒറ്റപ്പദങ്ങളെ കൂട്ടുകയും ഇരട്ടപ്പദങ്ങളെ കുറയ്ക്കുകയും ചെയ്താല്‍ ചാപം കിട്ടും.

ഇവിടെ ഭുജം, ബാഹു എന്നിവയെക്കൊണ്ടു OB-യെയും കോടി എന്നതിനെക്കൊണ്ടു് AB-യെയും ആണു് ഉദ്ദേശിച്ചിരിക്കുന്നതു്. “കോടി” എന്ന പേരു് രണ്ടര്‍ത്ഥത്തില്‍ ഈ രണ്ടു ശ്ലോകങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതു നോക്കുക.

EasySearchASP.NET is an easy-to-install, easy-to-use and super powerful search engine that can be incorporated into any ASP.NET web site in minutes. Automatically indexes sites in seconds and provides auto-complete for users. Try it now on your site using our Live Demo.

Use Discount Code "squeet" for 20% off until May 31st!

posted by സ്വാര്‍ത്ഥന്‍ at 7:45 AM 0 comments

Tuesday, May 30, 2006

പ്രാണിലോകത്തിലേക്കു സ്വാഗതം - സുരേഷ് ഗോപി

URL:http://pranilokam.blogspot.com/2006/05/blog-post_30.htmlPublished: 5/31/2006 8:38 AM
 Author: seeyes
സുരേഷ് ഗോപി. അ, ആ, ഇ, ഈ, ഉ, ഊ, ക, ഖ, ഗ, ഘ.

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 10:48 PM 0 comments

അശ്വമേധം - ഫുട്ബോള്‍ ഫീല്‍ഡിലെ തെമ്മാടി

URL:http://ashwameedham.blogspot.com/2006/05/blog-post_31.htmlPublished: 5/31/2006 4:49 AM
 Author: Adithyan
അഞ്ചടി എട്ടിഞ്ച് ഉയരവും ഉരുണ്ട ശരീരവുമുള്ള ഒരു അര്‍ജന്റീനക്കാരന്‍ ഒരു പന്തിന്റെ പുറകെ ഓടുന്നതും, ആ പന്തും സ്വന്തം കാലുകളും ഉപയോഗിച്ച്‌ മാന്ത്രിക വിദ്യകള്‍ പലതും കാണിക്കുന്നതും, തടുക്കാന്‍ വരുന്ന എതിരാളിയെ പലതവണ കബളിപ്പിക്കുന്നതും, പിന്നെ അവനാല്‍ വീഴ്ത്തപ്പെടുന്നതും, ആ പന്ത്‌ ‘ലക്ഷ്യം’ എന്ന വലയില്‍ എത്തിക്കാനായി അശാന്തം പരിശ്രമിക്കുന്നതും, ആ പരിശ്രമത്തില്‍ വിജയിക്കുമ്പോഴൊക്കെ ചൂണ്ടു വിരല്‍ വായുവില്‍ ഉയര്‍ത്തി വീശി മൈതാനം മുഴുവന്‍ ഓടി നടക്കുന്നതുമൊക്കെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളായിരുന്നു എനിക്ക്‌.

ലാറ്റിനമേരിക്കന്‍ ജനതയുടെ സിരകളിലലിഞ്ഞിരിക്കുന്ന ആ ആവേശം, സോക്കര്‍ എന്നു സായിപ്പും ഫുട്‌ബോള്‍ എന്നു നമ്മളും വിളിക്കുന്ന നിര്‍വചനങ്ങളില്ലാത്ത ആ അനുഭൂതിയുടെ മുടിചൂടാ രാജകുമാരനായി രണ്ടു പതിറ്റാണ്ടോളം വാണ ഡിയഗോ അര്‍മാന്‍ഡോ മറഡോണ…. ലോകമെമ്പാടുമുള്ള പല സുന്ദരിമാരുടെയും സ്വപ്നകാമുകന്‍… യുവാക്കളുടെയും കുട്ടികളുടെയും മാത്രകാപുരുഷന്‍… ഫുട്‌ബോളിനെക്കുറിച്ചു അറിയാവുന്നവരുടെയൊക്കെ ദൈവം.

60-ല്‍ ജനിച്ച്‌ 75-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ പ്രതിഭ. 86-ല് ‘സ്വയം’ ജയിച്ച ഒരു ലോകക്കപ്പും‌, ലോകമെമ്പാടുമുള്ള മൈതാനങ്ങളില്‍ നേടിയ എണ്ണം പറഞ്ഞ ഗോളുകളും, പിന്നെ അത്ര മാന്യമല്ലാത്ത ചില മരുന്നുകളും, കയറിയിറങ്ങിപ്പോയ ചില വനിതകളും, ഇടയ്ക്ക്‌ അത്യാവശ്യത്തിനു ജയില്‌വാസവും… അങ്ങനെയങ്ങനെ ആ ജീവിതം വളരെ സംഭവബഹുലമായിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2001-ല്‍ അവസാന അന്തര്‍ദേശീയ മത്സരവും കളിച്ച്‌ വിടവാങ്ങിയപ്പോഴെക്കും ആ രാജകുമാരന്‍ ആരാധകരോടൊപ്പം ആവശ്യത്തിലധികം വിമര്‍ശകരെയും നേടിയിരുന്നു. പക്ഷെ ഫുട്‌ബോള്‍ മനസില് ‍കൊണ്ടു നടക്കുന്ന അനേകര്‍ക്ക്‌ (ഞാനടക്കം) ‘ദി കിംഗ്‌‘ എന്നറിയപ്പെടുന്ന അദ്ദേഹം ഇന്നും ദൈവമായി തുടരുന്നു. ഫുട്‌ബോളിന്റെ ചരിത്രം ചികയുന്നവര്‍ക്ക്‌ എതിരഭിപ്രായങ്ങളുണ്ടായേക്കാമെങ്കിലും, ലോകത്തിലെ ഏറ്റവും നല്ല ഫുട്‌ബോള്‍ കളിക്കാരനാര് എന്ന ചോദ്യത്തിനെനിക്കൊരു ഉത്തരമേയുള്ളു. പെലെ എന്നാല്‍ കേട്ടും വായിച്ചും മാത്രം അറിയാവുന്ന ഒരു മാന്ത്രികനാണ് (അദ്ദേഹത്തിന്റെ കളിയുടെ വളരെ കുറച്ചു ക്ലിപ്പിങ്ങുകള്‍ കാണാനുള്ള ഭാഗ്യമേ ഉണ്ടായിട്ടുള്ളു). കണ്ടറിഞ്ഞ മാന്ത്രികന്‍ കേട്ടറിഞ്ഞ മാന്ത്രികനെക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രാധാന്യം സ്വയം നേടിയെടുത്തതാവാം…

ബ്യൂണസ്‌ അയേഴ്സിനടുത്തുള്ള ഒരു ചേരിയിലായിരുന്നു രാജകുമാരന്റെ ജനനം. പത്താം വയസില്‍ അര്‍ജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയര്‍ ടീം ആ‍യ Los Cebollitas-ലാണ് അഭ്യാസങ്ങള്‍ തുടങ്ങിയത്‌. പരിശീലകന്‍ കുട്ടി-മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ ഗ്രൂപ്പില്‍ തുരുപ്പു ചീട്ടായി ഇറക്കാറുണ്ടായിരുന്നത്രെ. 16 വയസാവുന്നതിനു മുമ്പെ (കുറച്ചു കൂടി ക്രിത്യമായി പറഞ്ഞാല്‍,10 ദിവസം മുമ്പെ) അര്‍ജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഫസ്റ്റ്‌ ഡിവിഷണില്‍ അങ്കം കുറിച്ചു. പരിശീലകന്‍ മറഡോണയെ കളത്തിലിറക്കിയപ്പോള്‍ ആര്‍പ്പു വിളിച്ചത്‌ ഫുട്‌ബോള്‍ ലോകം ഇന്നും ഓര്‍മ്മിയ്ക്കുന്നു. “Go, Diego, play like you know“. 76 മുതല്‍ 80 വരെയുള്ള ആ കാലയളവിനുള്ളില്‍ 166 മത്സരങ്ങളും 111 ഗോളുകളും. ജൂനിയേഴ്സിനെ വിജയങ്ങളിലേക്കു നയിച്ച വീരനാ‍യകന്‍ - പള്ളിയില്‍ കുറ്ബാനക്കു പോകുന്നതു പോലെ ഒരു മത്സരം പോലും വിടാതെ കാണാനെത്തിക്കൊണ്ടിരുന്ന ജൂനിയേഴ്സ്‌ ആരാധകര്‍ - ഫുട്‌ബോള്‍ എന്ന ഭ്രാന്തിന്റെ പരസ്പര പൂരകങ്ങളായ രണ്ടു പകുതികള്‍.

1981-ല്‍ ബൊകാ ജൂനിയേഴ്സിലേക്കൊരു മാറ്റം. ഫുട്‌ബോളിലെ വളരെ പ്രശസ്തമായ ഒരു സമവാക്യമാണ് ഉരുത്തിരിഞ്ഞത്‌. ബൊക എന്നാല്‍ മറഡോണ, മറഡോണ എന്നാല്‍ ബൊക. അവസാനം പല ക്ലബുകള്‍ കറങ്ങി മറഡോണ 1995-ല്‍ ബൊക-യില്‍ തിരിച്ചെത്തി. തന്റെ ഏറ്റവും പ്രിയപ്പെട്ടെ ഫീല്‍ഡായ ല-ബൊമൊനര-യില്‍ ബൊക-യെ വീണ്ടും ഒരു 1-0 വിജയത്തിലേക്കു നയിക്കാന്‍.

82-ല്‍ ബൊകയില്‍ നിന്ന് ലോകത്തിന്റെ ഒത്ത നടുവിലേക്ക്‌ - ബാഴ്സിലോണ ഫുട്‌ബോള്‍ ക്ലബ്-ലെക്ക്‌. റിയലിനെതിരെ മൈതാനം മുഴുവന്‍ ഓടി നടന്നു നേടിയ ആ ഗോള്‍ (അവസാന നിമിഷം ഓടിയടുത്ത ഡിഫന്‍ഡറെ സ്പെയിനിലെ പോരുകാളയെ ഒഴിവാക്കുന്ന മറ്റഡോറിനെ പോലെ ഒഴിവാക്കി നേടിയ അതേ ഗോള്‍) വരാനിരുന്ന മറ്റൊരു ഗോളിനായുള്ള പരിശീലനമായിരുന്നോ? അടുത്ത ക്ലബ്‌ നാപോളി ആയിരുന്നു. 84 മുതല്‍ 91 വരെ അസംഖ്യം ട്രോഫികള്, UEFA കപ്പടക്കം. നാപോളിയിലെ മറഡോണയുടെ തുടക്കവും അവസാനവും തോല്‌വിയോടെയായിരുന്നു, ബാക്കിയെല്ലാം തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതും. അവസാനം ഒരു ലഹരി മരുന്നു പരിശോധന, 15 മാസത്തേയ്ക്ക്‌ ലോകത്തിനു മറഡോണയുടെ കളി ആസ്വദിക്കുന്നതില്‍ നിന്നും വിലക്ക്‌… സടകള്‍ കൊഴിഞ്ഞു തുടങ്ങിയിരുന്ന സിംഹം പിന്നീടു പോയതു സെവില്ല-ക്ലബിലെക്കായിരുന്നു, 1992-ല്‍. സ്പെയിനിലെ പഴയ എതിരാളികളുടെ ഇടയിലേക്കൊരു മടക്കയാത്ര. ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന മധുവിധു. 1993-ല്‍ ജന്മനാട്ടിലേക്കു മടക്കം- നെവെത്സ്- ക്ലബിലേക്ക്‌. അവസാന കാലത്തു ‘സ്വന്തം’ ബൊകയിലെയ്ക്കും.

ഇതൊക്കെ ക്ലബുകളുടെ മാത്രം ചരിത്രം. ലോകം മറഡോണയെ മാറോടടക്കിയത്‌ വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല. പന്തു കാലില്‍ കിട്ടിക്കഴിഞ്ഞാല്‍ ആ മാന്ത്രികന്‍ കാണിച്ചിരുന്ന ഭ്രാന്ത്‌ കണ്ടിട്ടാ‍യിരുന്നു. പന്തടക്കത്തില്‍ മറഡോണയെ വെല്ലാന്‍ ആളുകള്‍ കുറവാണ്. എതിരാളികള്‍ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാര്‍ക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും ക്രിത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഈ തടയാനാവാത്തെ പ്രതിഭാസത്തെ നേരിടാന്‍ പലപ്പോഴും എതിരാളികള്‍ക്ക്‌ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു - പന്തുമായി വരുന്ന മറഡോണയെ വെട്ടി വീഴ്ത്തുക, ഫൌള്‍ ചെയ്യുക. ഒരു പക്ഷെ ലോകത്ത്‌ ഏറ്റവും അധികം തവണ ‘ടാക്കിള്‍’ ചെയ്യപ്പെട്ടിട്ടുള്ള ഫുട്‌ബോള്‍ താരം മറഡോണ തന്നെയായിരിയ്ക്കും.

ഇളം നീലയും വെള്ളയും വരകളുള്ള അര്‍ജന്റീനിയന്‍ കുപ്പായമണിഞ്ഞ്‌ 91 മത്സരങ്ങളിലായി 34 ഗോളുകള്‍. ദേശീയ ടീമിന്റെ അമരക്കാരനായിരിന്നിട്ടും പരിചയക്കുറവെന്ന കാരണത്താ‍ല്‍ മറഡോണയ്ക്ക്‌ 78 ലോകകപ്പ്‌ കളിക്കാനായില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വീണുകിടന്നു കരയുന്ന മറഡോണയെയാണു ലോകം കണ്ടത്‌.

82-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ ബെല്‍ജിയത്തിനോടും പിന്നെ ഇറ്റലിയോടും ബ്രസീലിനോടും തോല്‌വികള്‍. തോല്‌വി എന്ന പരിചയമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ എതിര്‍ കളിക്കാരനെ ചവിട്ടിയതിനു ചുവപ്പു കാര്‍ഡും വാങ്ങി മറഡോണ പുറത്താക്കപ്പെടുകയും ചെയ്തു. അര്‍ജന്റീനയ്ക്ക്‌ തൊട്ടതെല്ലാം പിഴച്ച ഒരു ലോകകപ്പ്‌.

എല്ലാ കണക്കുകളും തീര്‍ക്കാന്‍, എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ കാത്തിരിയ്ക്കേണ്ടി വന്നത്‌ നാലു വര്‍ഷങ്ങള്‍. ക്യാപറ്റനായി മറഡോണ 86 മെക്സിക്കോ ലോകകപ്പിന് ഇറങ്ങിയത്‌ തീര്‍ച്ചയായും ജയിക്കാനായിത്തന്നെയായിരുന്നു. തിരിച്ചു പോയത്‌ ഇടം കൈയിലൊരു ട്രോഫിയും പിന്നെ ലോകത്തിന്റെ മുഴുവന്‍ വാത്സല്യവുമായായിരുന്നു. ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ഗോള്‍ പിറന്നത് ആ ലോകകപ്പിലായിരുന്നു. ഇന്ഗ്ലണ്ടിനെതിറ്റെയുള്ള മത്സരത്തില്‍, ആറ്‌ എതിരാളികളെ കബളിപ്പിച്ചു കൊണ്ട്‌ 60 മീറ്റര്‍ ഓടി മറഡോണ നേടിയ ഗോള്‍… പിന്നെ ഒരു കുസൃതിത്തരമെന്നപോലെ ‘ദൈവത്തിന്റെ കൈ’ കൊണ്ടു നേടിയ ഗോളും പിറന്നത്‌ അതേ മത്സരത്തില്‍ തന്നെയായിരുന്നു എന്നതൊരു ആകസ്മികത. ഫ്രാന്‍സിനെ ക്വാര്‍ട്ടറില്‍, ബെല്‍ജിയത്തെ സെമിയില്‍, പിന്നെ ജര്‍മ്മനിയെ ഫൈനലില്‍… മാന്ത്രികന്‍ താന്‍ വന്ന കാര്യം സാധിച്ച്‌ മടങ്ങി.

കാലത്തിന്റെ സീ-സോ കളി അവസാനിച്ചിരുന്നില്ല. 90 ഇറ്റലി ലോകകപ്പില്‍ വീണ്ടും. ആദ്യ മത്സരത്തില്‍ കാമറൂണിനോടു പരാജയം. അടി പതറാതെ പൊരുതിയ അര്‍ജന്റീന്‍ ഫൈനല്‍ വരെയെത്തിയതു പലര്‍ക്കും അത്ഭുതമായിരുന്നു. ജര്‍മ്മനിയും അര്‍ജന്റീനയും തമ്മില്‍ വീണ്ടും ഒരു സ്വപ്ന ഫൈനല്‍. എന്നാല്‍ ഇത്തവണ ഭാഗ്യം അര്‍ജന്റീനയെ തുണച്ചില്ല. ഒരു പെനാല്‍റ്റിയില്‍ എല്ലാം അവസാനിച്ചു. മറഡോണയ്ക്ക്‌ ആവശ്യമില്ലാത്ത ഒന്നാണ് ആ ലോകകപ്പ്‌ സമ്മാനിച്ചത്‌ - രണ്ടാം സ്താനം. ഫീല്‍ഡില്‍ വീണു കിടന്നു കരയുന്ന മറഡോണയെ ലോകം ഒരിക്കല്‍ കൂടി കണ്ടു.

94 അമേരിക്ക ലോകകപ്പിനിടയ്ക്ക്‌ പരാജയപ്പെട്ട ഒരു ലഹരി മരുന്നു പരീക്ഷ. തലകുനിച്ച്‌ ഇറങ്ങിപ്പോയ മറഡോണ പിന്നെ ലോകവേദികളിലധികം പ്രത്യക്ഷപ്പെട്ടിട്ടില്ല.

എത്ര തന്നെ അപവാദങ്ങളില്‍ പെട്ടാലും കാല്‍പ്പന്തുകളിയുടെ ആ രാജകുമാരന്‍ ഇന്നും അനേകായിരങ്ങളുടെ മനസില്‍ ജീവിക്കുന്നു. ഒരു ഇതിഹാ‍സമായി, ഒരു സ്വപ്നമായി…

Reference - http://www.diegomaradona.com/ingles/ihistoria.html

With TransferBigFiles.com, you can send big files to anyone without hesitation, or wasting time with bounced emails. Files can be as big as 1 Gigabyte (that's 100 times bigger than Gmail allows for attachments). You can send your files to one person or many, use optional password protection, and even receive email notification when the file has been downloaded. If you like useful, free services, TransferBigFiles.com is a site to keep in your toolbox!

Try it Now!

posted by സ്വാര്‍ത്ഥന്‍ at 10:47 PM 0 comments

തണുപ്പന്‍ - മാര്‍ - ജാരന്‍

URL:http://thanuppan.blogspot.com/2006/05/blog-post_31.htmlPublished: 5/31/2006 4:18 AM
 Author: തണുപ്പന്‍
ബോറിസ് ഇവാനോവിച്ചിന്‍റെ സ്വൈര്യവും ഏകാന്തവുമായ ജീവിതത്തില്‍ ആദ്യമൊരു കല്ലുകടിയായെത്തിയത് ഒരു പെണ്‍ പൂച്ചയായിരുന്നു. അയാളാകട്ടെ, അക്കാലത്ത് ഏകാന്തത മടുത്തു എന്ന ന്യായീകരണത്തിലൂന്നി വിവിധ തരം മദ്യങ്ങളും അതിനു ചേര്‍ന്ന സംഗീതങ്ങളും രുചിച്ച് നോക്കി കാലം തള്ളിനീക്കുകയായിരുന്നു. തോരാതെ മഴ പെയ്യുന്ന ഒരു രാത്രിയില്‍ അയാളുണരുമ്പോള്‍ നനവേറുന്ന ഒരു ചൂടുമായി അത് അരികിലുണ്ടായിരുന്നു. കറുത്ത്, എല്ലിച്ച്, ഒറ്റച്ചെവിമാത്രമുള്ള ഒരു പെണ്‍പൂച്ച.എന്തെന്നില്ലത്ത അധികാരവുമായി തന്‍റെ ജീവിതത്തെ ആക്രമിച്ച അത് അയാള്‍ക്കുണ്ടാക്കിയ ധാര്‍മിക പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ലായിരുന്നു.


ബോറിസും അയാളുടെ വ്രദ്ധയായ അമ്മയും പൂച്ചകളെ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.സോവിയറ്റ് കാലഘട്ടത്തില്‍ പതിച്ച് കിട്ടിയ നഗരമദ്ധ്യത്തില്, ഉയരത്തില്‍ സീലിങ്ങുള്ള ആ രണ്ട്മുറിക്വാര്‍ട്ടറില്‍ അവര്‍ തനിച്ചായിരുന്നു.അയാളുടെ അച്ചന്‍ നാസിയുദ്ധത്തില്‍ മരിച്ച് പോയില്ലായിരുന്നെങ്കില്‍ അവര്‍ക്ക് അങ്ങനെ ഒരു കിടപ്പാടം പോലും ഉണ്ടാകുമായിരുന്നില്ല.


ഒരു ദിവസം മുഴുവന്‍ നീണ്ട, വിളറിയ ചിന്തകള്‍ക്കു ശേഷം അയാളതിനെ പോറ്റാന്‍ തന്നെ തീരുമാനിച്ചു.സ്റ്റോര്‍മുറിയില്‍ നിന്നും ഇടക്കെത്തിനോകാറുള്ള എലികളെകുറിച്ച് വരെ പറഞ്ഞിട്ടും തള്ളക്ക് (അങ്ങനെയായിരുന്നു അയാള്‍ അമ്മയെ വിശേഷിപ്പിച്ചിരുന്നത്) അത് സ്വീകാര്യമായിരുന്നില്ല.എങ്കിലും തന്‍റെ ചൂട് പങ്കിടാന്‍ ആദ്യമായെത്തിയ ജീവജാലം എന്ന പരിഗണനയില്‍ അതിനെ ഉപേക്ഷിക്കുവാനും അയാള്‍ക്കായില്ല.താനും മാഷയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് തള്ളയോട് പറയാന്‍ പറ്റില്ലല്ലൊ എന്നോര്‍ത്ത് അയാളും ആശ്വസിച്ചു. (അപ്പോഴേക്കും അയാളതിന്‍റെ നാമകരണവും നടത്തിക്കഴിഞ്ഞിരുന്നു, സ്കൂള്‍ കാലത്തെ അയാളുടെ നിശ്ശബ്ദപ്രണയനായികയയയിരുന്നു മാഷ- ക്ലാസ് വില്ലന്‍ അവളെ കോണിക്കൂടില്‍ വെച്ച് ചുംബിക്കുന്നത് കാണുന്നത് വരെ-) തള്ളയാകെട്ടെ പതിവ് പോലെ സോവിയറ്റ് പോയി,ഇനി ജീവിതമില്ല എന്ന് പയ്യാരവും പറഞ്ഞ്, പെന്‍ഷന്‍ കിട്ടിയ പണമെടുത്ത് വാങ്ങിയ വിലകുറഞ്ഞ വോഡ്കയും വട്ടത്തില്‍ മുറിച്ചിട്ട കൊച്ച് കൊച്ച് കഷണം സോസേജുകളുമായി ഇരിപ്പായി.


ഒരിക്കലും അത് അടുക്കളയിലേക്ക് കടക്കാറില്ലായിരുന്നു. പലപ്പോഴും തീന്മുറിയില്‍ വിളമ്പിച്ച ഭക്ഷണം എല്ലാരും കാണ്‍കെ തന്നെ ഒരു അവകാശമെന്നപോലെ തിന്നുമായിരുന്നു.അത്കൊണ്ടൊന്നും അതിനെ ഒരു കള്ളിപ്പൂച്ചയായിക്കാണാന്‍ അയാള്‍ക്കായില്ല.തള്ളയാകട്ടെ അതിനെ സ്ഥിരമായി ചൂല് കൊണ്ടടിക്കുകയും “ഇറങ്ങിപ്പോ, അസത്ത്, ഇനിയിവിടെ കണ്ട് പോകരുത്” എന്നിങ്ങനെ ആക്രോശിക്കുകയും ചെയ്യുമായിരുന്നു.അതൊന്നും അതിനെ ആ വീടുമായി അകറ്റിയില്ല. തള്ളയുടെ ശല്യം സഹിക്കാതായപ്പോള്‍ പകല് സമയങ്ങളില്‍ വിട്ട് നിന്നു എന്നു മാത്രം.അയാള്‍ ഒരിക്കലും അതിനെ ഒന്നു ലളിക്കുകയോ ഒര് നുള്ള് ഭക്ഷണം കൊടുക്കുകയോ ചെയ്തിട്ടില്ലായിരുന്നു.എന്നിട്ടും വൈകുന്നേരമാകുമ്പോള്‍ ഒരു കള്ളച്ചിരിയുമായി അത് ആ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു.


വെളിയില്‍, ക്വാര്‍ടറിന് മുന്നിലുള്ള ലെനിന്‍റെ പ്രതിമവെച്ച കൊച്ച് പാര്‍ക്കില്‍ വെച്ച് മറ്റ് പൂച്ചകള്‍ക്കൊപ്പം അതിനെ കാണുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത പോലെ അയാള്‍ പൂച്ചകളുടെ ലിംഗനിര്‍ണയം നടത്താന്‍ തുനിയുമായിരുന്നു.എങ്ങിനെയെന്നറിയില്ല,അപ്പോഴൊക്കെ അയാളുടെ നാസദ്വാരങ്ങള്‍ ഒരു ജാരന്‍റെ മണം പിടിക്കാനെന്ന പോലെ വികസിക്കുമായിരുന്നു. എന്തായാലും അയാളുറങ്ങാന്‍ നേരത്ത് കിടക്കക്കരികില്‍ അതുണ്ടാകുമായിരുന്നു.ചിലപ്പോളെക്കെ അയാളുടെ ശരീരത്തില്‍ ഒരു വ്രിത്തികെട്ട ആഭരണം കണക്കെ അത് കിടന്നു മറിയുകയും ചെയ്യുമായിരുന്നു.


ഏതാനും മാസങ്ങള്‍ക്ക് ശേഷം അയാളുടെ മുറിയില്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് മൂലയില്‍ ആറ് ജാരസന്തതികള്‍ പിറന്ന് വീണു.ആദ്യമയാള്‍ക്ക് തോന്നിയത് കടുത്ത നിരാശയായിരുന്നു.പിന്നെ അയാള്‍ നിറങ്ങള്‍ ‍കൊണ്ട് പിത്റ്നിര്‍ണയം നടത്താന്‍ ഒരു വിഫല ശ്രമവും നടത്തി. ആ ക്വാര്‍ടര്‍ സമുച്ചയത്തില്‍ അയാളിന്ന് വരെ കണ്ടിട്ടുള്ള പൂച്ചകളുടെയെല്ലാം ഒരു വര്‍ണസങ്കരമായിരുന്നു അവ.പിന്നെ അവറ്റകളോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നിത്തുടങ്ങി.അക്കാലത്ത് ജോലിപോലും മാറ്റിവെച്ച് ഇറുക്കിപ്പിടിച്ച കണ്ണുകളുമായുറങ്ങുന്ന പൂച്ചക്കുഞ്ഞുങ്ങളേയും, തള്ളപ്പൂച്ചയുടെ ചുരന്ന് ചാടിയ മുലകളും നോക്കിയിരിക്കുമായിരുന്നു.


ഇടക്കിടെ ആ കുഞ്ഞുങ്ങളില്‍ ഓരോന്നോരോന്ന് വീതം അവ മുഴുവനും അപ്രത്യക്ഷയമായി.ഓരോ ദിവസവും അത് മുന്നിലെത്തുമ്പോള്‍ തിന്‍റെ കറുത്തിരുണ്ട മുഖത്ത് അങ്ങിങ്ങായി പറ്റിപ്പിടിച്ചിരിക്കുന്ന നനുത്ത രോമങ്ങള്‍ അയാള്‍ക്ക് തിരിച്ചറിയാമായിരുന്നു.എന്നിട്ടും എന്തിനെന്നറിയാതെ അയാള്‍ സംനയനം പാലിച്ചു.


വേനല്‍ അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയ നാളുകളില്‍ ഇരുളാത്ത ഒരു രാത്രിയില്‍ അത് തിരിച്ചെത്തിയില്ല.വിശേഷിച്ചൊന്നും സംഭവിക്കാത്ത പോലെ അന്നുറങ്ങാന്‍ കിടന്നെങ്കിലും അയാള്‍ക്ക് ശരിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.തീര്‍ച്ചയായും അത് അടുത്ത ദിവസം വന്ന് ചേരുമെന്നും വീണ്ടും തന്‍റെ കിടക്കയില്‍ കെട്ടിമറിയുന്നുമെന്നും പ്രതീക്ഷിച്ച് അന്ന് ജോലിക്ക് പോലും പോകാതെ അയാള്‍ കാത്തിരുന്നു.പക്ഷെ അന്നും വിശേഷിച്ചൊന്നും സംഭവിച്ചില്ല.


പിറ്റേന്ന് പതിവിലും നേരത്തെ ഉണര്‍ന്ന അയാള്‍ അന്നാട്ടിലെ ആണ്‍പൂച്ചകളെയെല്ലാം തിരഞ്ഞ് പിടിച്ച് പരിശോധിച്ചു.അതില്‍ ഒന്ന് പോലും കുറവുണ്ടായിരുന്നില്ല. അന്നാട്ടിലെ തന്‍റെ കാമുകന്മാരെയെല്ലാം പറ്റിച്ച്, പരദേശിയായ ഒരു മാര്‍ജാരന്‍റെ കൂടെ ഒളിച്ചോടിയെന്ന് നിഗമിക്കുവാന്‍ അതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ടായിരുന്നു. അന്നാട്ടിലെ പൂച്ചകളുടെയെല്ലാം മുഖങ്ങളില്‍ വഞ്ചിക്കപ്പെട്ടവന്‍റെ ജാള്യം നിറഞ്ഞ് നിന്നിരുന്നു താനും.


പിന്നെ അയാള്‍ക്കൊന്നും ആലോചിക്കാന്ണ്ടയിരുന്നില്ല. അയാള്‍ കിട്ടിയ പെണ്‍പൂച്ചകളെയെല്ലാം അടിച്ച് കൊന്ന് ഇറച്ചിയാക്കി, പൊരിച്ച ഇറച്ചിക്കഷണങ്ങള്‍ അവിടത്തെ ആണ്‍പൂച്ചകള്‍ക്കെറിഞ്ഞ് കൊടുത്തു. അതെല്ലാം തീക്ഷണമായ ആര്‍ത്തിയോടെ അകത്താക്കി, ഇന്നുവരെ പടിച്ച ജീവശാസ്ത്രത്തിലില്ലാത്ത,അറപ്പുളവാക്കുന്ന സ്രവവും പുറപ്പെടുവിച്ച് വ്രിത്തികെട്ട നോട്ടവുമെറിഞ്ഞ് ഒരേ സ്വരത്തില്‍, ഒരേ രാഗത്തില്‍ വിധേയത്വമുറ്റിനില്‍ക്കുന്ന സ്വരത്തില്‍ ഒന്നിച്ച് പാടാന്‍ തുടങ്ങി. മ്യാവൂ..........

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 9:32 PM 0 comments

ചിത്രശാല - പേരറിയാത്ത കാട്ടുപൂക്കള്‍

URL:http://chithrasala.blogspot.com/2006/05/blog-post_30.htmlPublished: 5/31/2006 9:27 AM
 Author: മന്‍ജിത്‌ | Manjith




എത്ര പൂവിന്റെ പേരറിയാം?
എത്ര ചെടികള്‍ കണ്ടാലറിയാം?
എന്തറിഞ്ഞെന്നാ?
എന്തുകണ്ടെന്നാ?

Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.

Try it Now!

posted by സ്വാര്‍ത്ഥന്‍ at 9:24 PM 0 comments

കുറുമാന്‍ - മോത്തിയുടെ പിതൃത്വം, ഒരന്വേഷണം

URL:http://rageshkurman.blogspot.com/2006/05/blog-post_30.htmlPublished: 5/31/2006 1:26 AM
 Author: കുറുമാന്‍
അവള്‍ ഒരു ഗ്രാമീണ സുന്ദരിയായിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കത ഉള്‍ക്കൊണ്ട തനി ഒരു നാടന്‍ പെണ്ണ്.

നാട്ടുമ്പുറത്തെ അവളുടേ ജാതിയില്‍ തന്നെ ഉള്ള മറ്റു പെണ്ണുങ്ങളെ പോലെ, നാടുമുഴുവന്‍ അലയുകയോ , ആവശ്യമില്ലാത്ത കൂട്ടുകൂടി, വായിട്ടലച്ചു, നാട്ടുകരുടെ അപ്രീതിക്ക്‌ പാത്രമാവുകയോ അവള്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ല.

എന്തിനതികം? നാലാള്‍ കൂടുന്നിടത്തവള്‍ ഒരിക്കല്‍ പോലും പോയി എത്തിനോക്കിയിട്ടില്ല, എന്നു മാത്രമല്ല, ആള്‍കൂട്ടത്തിന്റെ നാലയല്‍പ്പക്കത്തു വരെ അവള്‍ ഇന്നുവരേയായി അടുത്തിട്ടില്ല.

ആ ശാലീന സുന്ദരിയുടെ പിന്നാലെ, ഗ്രാമത്തിലെ അവളുടെ ജാതിയില്‍ പെട്ട മുഴുവന്‍ ആണുങ്ങളും തേരാ പാരാ നടന്നു. സൌമ്യതയോടെ അടുക്കാന്‍ ശ്രമിച്ചു, അടുക്കാഞ്ഞപ്പോള്‍ ഭീഷണിപെടുത്തി നോക്കി, എന്നിട്ടും അടുക്കുന്നില്ല എന്നു കണ്ടപ്പോള്‍ ആക്രമിച്ചൊതുക്കാം എന്നു കരുതി ആക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ അവളുടെ വീടിന്നടുത്ത്‌ നിന്നും ദൂരെ എങ്ങും അവള്‍ പോകാത്തതിനാല്‍, അവളുടെ വളര്‍ത്തച്ഛനോ, സഹോദരന്മാരോ എല്ലാ തവണയും അവളുടെ രക്ഷക്കെത്തി.

ആണായൊരുത്തന്‍ തന്റെ പിന്നാലെ വരുന്നുണ്ടെന്നറിഞ്ഞാല്‍ അവള്‍ എത്രയും പെട്ടെന്ന് തന്റെ വീട്ടിലേക്ക്‌ ഓടിപോകുകയാണ്‌ പതിവ്‌.

അങ്ങനെ ആ ഗ്രാമവും, ഗ്രാമ വാസികളും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ, നീങ്ങുന്നതിനിടയില്‍ ഒരു ദിവസം, ഒരു അമേരിക്കന്‍ റിട്ടയര്‍,പണക്കാരന്‍, ആ ഗ്രാമത്തിന്റെ കാതും, ചെവിയും, കാതലുമായ ഒരു സ്ഥലം വിലക്കെടുക്കുകയും, കൊട്ടാരം പോലൊരു വീട്‌ ആ സ്ഥലത്തു വച്ച്‌ താമസം ആരംഭിക്കുകയും ചെയ്തു.

നമ്മുടെ കഥാ നായികയുടെ കൂരയില്‍ നിന്നും കഷ്ടി ഒരര നാഴികയകലെ ദൂരത്തുമാത്രമായിരുന്നു അവരുടെ കൊട്ടാരം.

പുതുപണക്കാരന്റെ വിട്ടിലെ, സായിപ്പന്‍ ചെക്കന്‍ തരം കിട്ടുമ്പോഴൊക്കെ വീട്ടില്‍ നിന്നും ചാടി ഗ്രാമം ഊരു ചുറ്റാന്‍ തുടങ്ങി.

അങ്ങനെ ചുറ്റുന്നതിനിടയില്‍ ഒരു ദിവസം അവന്‍ നമ്മുടെ കഥാനായികയെ കാണുവാന്‍ ഇടയായി.

അതിന്നുശേഷം, അവന്റെ ഉള്ളില്‍, അവള്‍,ആ ഗ്രാമീണസുന്ദരി, അവളെ എങ്ങിനെ വളക്കണം എന്നൊരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവസരം ഒത്തു കിട്ടിയപ്പോഴൊക്കെ, അവന്‍ ഗയിറ്റ്‌ ചാടി പുറത്തുകടന്നു, അവളെ തേടി അവന്‍ ഗ്രാമം മുഴുവന്‍ തെണ്ടിയലഞ്ഞു.

പാടവരമ്പിലും, പ്ലാവിന്നടിയിലും, കുളക്കരയിലും അവളെ കണ്ടപ്പോഴെല്ലാം അവന്‍ കടകണ്ണെറിഞ്ഞിട്ടും, അവനെ കാണാത്ത പോലവള്‍ ഓടിയൊളിച്ചെങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളില്‍ അവനോട്‌ എന്തോ ഒരു ഇത്‌ തോന്നിതുടങ്ങിയിരുന്നു.

കര്‍ക്കിടകം പെയ്തൊഴിഞ്ഞു, ചിങ്ങം പൂത്തുലഞ്ഞു, കന്നി മാസം വന്നു.

പാടക്കരയിലൂടെ അവള്‍ നടക്കുകയായിരുന്നു. തന്റെ ഒരിറ്റ്‌ സ്നേഹത്തിനായ്‌ പിന്നാലെ നടന്നിരുന്ന സായിപ്പിനെ കണ്ടിരുന്നെങ്കില്‍ എന്നവളുടെ മനം തേങ്ങി.

തേടിയ വള്ളി കാലില്‍ ചുറ്റി, എന്നു പറഞ്ഞതുപോലെ, അതാ അവന്‍ വരമ്പിലൂടെ തലയുയര്‍ത്തി നടന്നു വരുന്നു.

അവളുടെ അടുത്തെത്തിയ അവന്‍ ഒന്നു മുരണ്ടു, പിന്നെ അവളുടെ ചുറ്റും, രണ്ട്‌ മൂന്ന് തവണ ഒന്നു നടന്നു.

അവള്‍ തന്റെ വാല്‍ കാലിന്നിടയിലാക്കി,നമ്രമുഖിയായ്‌ നിന്നു.

കന്നിമാസത്തിലെ താരകങ്ങളെ സാക്ഷിയാക്കി, അവന്‍ അവന്റെ ബീജം അവളില്‍ നിക്ഷേപിച്ച ആ ശുഭമുഹൂര്‍ത്തത്തില്‍, ഗ്രാമവാസികളായ മറ്റു നായ്‌, പട്ടികള്‍ ഉച്ചത്തില്‍ കുരവയിട്ടു (ഓരിയിട്ടു).

എല്ലാം കഴിഞ്ഞപ്പോള്‍ അവളുടെ ഓടക്കുടിയിലേക്കവള്‍ കുറ്റബോധത്തോടെ കയറിചെന്നു.

ദിവസങ്ങള്‍, മാസങ്ങള്‍ കഴിയവെ, അവളുടെ വയര്‍ നിറഞ്ഞു വന്നു. അവള്‍ നിറവയറായി.

ഓടക്കുടിയിലെ, വിറകിന്‍പുരയില്‍, ചാരം കൂട്ടിയിട്ടിരുന്നിടത്തവള്‍, അമ്മ പെങ്ങന്മാരും,ബന്ധുക്കളും, എന്തിനു, തന്തയായ, സായിപ്പുചേട്ടന്‍ വരെ ഇല്ലാതിരുന്ന സമയം, പെറ്റു വയറൊഴിച്ചു.

നാലുപെറ്റിട്ടതില്‍ ഒരേ ഒന്നിനു മാത്രം ജീവന്‍.

ഫുട്ബാള്‍ പോലെ, ഉരുണ്ട്‌, ഉയരം കുറഞ്ഞ്‌, കറുപ്പില്‍, വെളുപ്പു കലര്‍ന്ന നിറത്തോടുകൂടിയ ഒരു സുന്ദരന്‍ കുട്ടി.

അല്‍സേഷ്യനു, തനി നാടന്‍ ചൊക്ക്ലി പട്ടിക്കുണ്ടായ അരുമയായ സന്താനം!

അവനെ ഞാന്‍ എനിക്കു കിട്ടുന്ന പൈസ ഇട്ടു വച്ചിരുന്ന, മണ്ണിന്റെ, ഭന്ധാരം പൊട്ടിച്ചു കിട്ടിയ അഞ്ചു രൂപ കൊടുത്ത്‌ വാങ്ങി വീട്ടില്‍ കൊണ്ടു വന്നു.

നാലാളെ വിളിക്കാതെ, വിളക്കു കൊളുത്താതെ,നാക്കിലയിട്ട്‌ ഗണപതിക്ക്‌ വിളമ്പാതെ, അവന്റെ അച്ചനമ്മ ബന്ധുമിത്രാതികളില്ലാതെ, വെറും ആകാശം സാക്ഷിയാക്കി, അവന്റെ ചെവിയില്‍ ഞാന്‍ പേരിട്ടു.

മോത്തി, മോത്തി, മോത്തി.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 3:33 PM 0 comments

Gurukulam | ഗുരുകുലം - സുഭാഷിതം

URL:http://malayalam.usvishakh.net/blog/archives/127Published: 5/31/2006 3:25 AM
 Author: ഉമേഷ് | Umesh

ഒരു പുതിയ ബ്ലോഗ് - സുഭാഷിതം.

ബ്ലോഗറിലാണെങ്കില്‍ പുതിയ ബ്ലോഗ്. വേര്‍ഡ്‌പ്രെസ്സിലായതു കൊണ്ടു് പുതിയ ഒരു വിഭാഗം.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള, മുത്തുമണികള്‍ പോലെ മനോഹരങ്ങളായ, ചെറിയ ശ്ലോകങ്ങള്‍ ഉദ്ധരിച്ചു്, അവയുടെ അര്‍ത്ഥം വിശദീകരിച്ചു്, ഇന്നത്തെ ലോകത്തില്‍ അതിന്റെ പ്രസക്തി ചര്‍ച്ച ചെയ്തു്, പറ്റുമെങ്കില്‍ അല്പം നര്‍മ്മം ചാലിച്ചു്, അവതരിപ്പിക്കാനാണു പരിപാടി.

അഭിപ്രായങ്ങളും സംവാദങ്ങളും പ്രതീക്ഷിക്കുന്നു.

ആദ്യത്തേതു് ഇവിടെ.

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 3:24 PM 0 comments