Thursday, May 04, 2006

raayasappura - മരുന്നു മുതലാളിമാര്‍ കരയുമ്പോള്‍...

ലോജിസ്റ്റിക്സ്‌ എന്ന സാധനക്കടത്തുപാധി മുതല്‍ മരുന്നു കച്ചവടവും ഭക്ഷ്യസംസ്കരണവും വരെ ഐടി എന്ന ഇഷ്ടമുള്ള ടെക്നോളജിക്കു പിന്നില്‍ സാമ്പത്തികമുന്നണിയിലെ രണ്ടാം സ്ഥാനത്തിനായി കിണഞ്ഞു ശ്രമിക്കുകയാണ്‌. ഇവര്‍ക്കൊക്കെ സര്‍ക്കാരിണ്റ്റെ സഹായവും സ്വാധീനവും ധാരാളം. എന്നാല്‍ കുറച്ചു കാലമായി നമ്മുടെ മരുന്നു കച്ചവടത്തെ ഒന്നു മൂക്കുകയറിടാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ (അതേതു വിധമെന്നു പുറകേ). കഞ്ഞികുടിച്ചു കിടക്കാന്‍ ചെയ്യുന്ന പണിയെന്ന നിലയ്ക്ക്‌ ഈ മേഖലയെ ആശ്രയിക്കുമ്പോള്‍ കുറച്ചൊക്കെ അതിനെക്കുറിച്ചു പറഞ്ഞുകളയാമെന്നൊരു തോന്നല്‍.

മരുന്നു കച്ചവടത്തിണ്റ്റെ മുതല്‍ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്യുന്ന ആശുപത്രികളുടെ വരെ ഇന്ത്യന്‍ മേന്‍മകളില്‍ അന്ധാളിച്ച്‌ കച്ചവടത്തിണ്റ്റെ ലാഭനഷ്ടങ്ങള്‍ ചുമ്മാ അച്ചുനിരത്തി വിടുന്ന ഈടിയും (എക്സ്റ്റ്രാ ടെറസ്റ്റ്രിയലല്ല, നമ്മുടെ ടൈംസ്‌ ഗ്രൂപ്പിണ്റ്റെ മഞ്ഞപ്പത്രം) എഫ്ഫീയും (മുംബൈ സഖാക്കളുടെ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ്‌) ഒക്കെ ചിലപ്പോഴെങ്കിലും കാണാന്‍ മറക്കുന്ന സത്യങ്ങള്‍...വിവാദങ്ങളില്‍ പ്രത്യേക വിരുതുള്ള നമ്മുടെ മലയാളം പത്രങ്ങളാകട്ടെ ഒരിക്കലും കാണാതെ പോകുന്നതും...

*****************************

"ഈ സര്‍ക്കാരിന്‌ പാവങ്ങളുടെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ല. ഇവര്‍ ആഗോള മുതലാളിമാരെ സഹായിക്കാനാണു നോക്കുന്നത്‌. ഞങ്ങളുടെ കിടപ്പാടം വരെ പണയത്തിലായിരിക്കുന്നു. മിക്കവാറും ഞങ്ങളുടെ വിഭാഗമേ നശിച്ചു പോകും".

വല്ലതും പിടികിട്ടിയോ? ഭരിക്കുന്ന സര്‍ക്കാരിണ്റ്റെ കൊണവതിയാരം കൊണ്ട്‌ ബിപീയെല്‍ എന്ന ദാരിദ്യ്രരേഖയ്ക്കു മുകളിലായിപ്പോയ ഏതോ ഒരു സാധാരണക്കാരന്‍...അല്ലെങ്കില്‍ ഏതെങ്കിലും ട്രേഡ്‌ യൂണിയന്‍ നേതാവ്‌...അതുമല്ലെങ്കില്‍ പുറമേ സമ്മതിച്ചില്ലെങ്കിലും തമിഴ്നാട്ടിലെ പാര്‍ട്ടികളുടെ വോട്ടു ബാങ്കായ ചേരികളിലെ ഒരു പ്രതിനിധി... ഇവരിലാരെങ്കിലുമായിരിക്കും എന്നല്ലെ കരുതിപ്പോയത്‌?

എന്നാല്‍ തെറ്റീ. സാമാന്യം ഭേദപ്പെട്ട നിലയില്‍ അശ്വഗന്ധാദിയും രസഗന്ധാദിമെഴുകും മറ്റും ഉണ്ടാക്കി വിറ്റു ജീവിക്കുന്ന ഒരു മരുന്നു കമ്പനി ഉടമസ്ഥണ്റ്റെ, നമ്മുടെ ഭാഷയില്‍ 'മരുന്നു കമ്പനി മുതലാളിയുടെ' വിലാപമാണ്‌. കേട്ടാല്‍ വിശ്വസിക്കാന്‍ തോന്നില്ലെങ്കിലും ഭാരതീയ ചികിത്സാരീതിയില്‍ മരുന്നുണ്ടാക്കുന്ന കമ്പനികളുടെ ഒരു സംഘടനയുടെ പ്രസിഡണ്റ്റു കൂടിയായ മേല്‍പടിയാന്‍ നിറഞ്ഞ കണ്ണുകളോടെയാണ്‌ ഇതു പറഞ്ഞത്‌.

മര്യാദയ്ക്കു കച്ചോടം നടത്തിക്കൊണ്ടിരിക്കുന്ന, നമ്മളൊക്കെ മൊതലാളി എന്നു വിളിക്കുന്ന ഈ കക്ഷി ഇങ്ങനെ ഇരുന്നു കരയുന്നതെന്തിന്‌? അതും പുള്ളീടെ വണ്ടിക്കു പെട്രോളടിക്കാനുള്ള പണം പോലും ഒരു മാസം ശമ്പളമായി കിട്ടാത്ത ഈയുള്ളവണ്റ്റെ മുന്നില്‍?

ഇനിയൊരല്‍പം ഫ്ളാഷ്ബാക്ക്‌

മത്സരിച്ചു മരുന്നുകള്‍ വിപണിയിലിറക്കുക, മത്സരിച്ചു കമ്മീഷന്‍ കൊടുക്കുക എന്നീ വിനോദങ്ങളിലേര്‍പ്പെടുന്ന മരുന്നു നിര്‍മ്മാണമേഖലയില്‍ ബി.ഫാം കഴിഞ്ഞു ചുമ്മാ നില്‍ക്കുന്നവനെല്ലാം കുറച്ചു കാശു മുടക്കിയാല്‍ തുടങ്ങാന്‍ പറ്റിയ ഒരു വ്യവസായമായിരുന്നു മരുന്നു നിര്‍മ്മാണവും കച്ചവടവും. ഒരു ചെറിയ വാടകവീട്ടില്‍ പഴയ യന്ത്രങ്ങള്‍ വച്ച്‌ നിര്‍മ്മാണം തുടങ്ങിയ പലരും വല്യ മരുന്നു കമ്പനികള്‍ക്കുടമകളായി. എന്നാല്‍ കുമ്പിളില്‍ മാത്രം കഞ്ഞി കുടിച്ച കോരന്‍മാരുമുണ്ട്‌ കൂട്ടത്തില്‍.

അങ്ങനെയിരിക്കെ, 2000ത്തിനു ശേഷം സര്‍ക്കാരിനൊരു വിളിയുണ്ടായി. അതുവരെ ഡ്രഗ്സ്‌ ആണ്റ്റ്‌ കോസ്മറ്റിക്സ്‌ ആക്ട്‌ 1945 എന്ന പുസ്തകത്തില്‍ കാര്യമായി ആരും ശ്രദ്ധിക്കാതെ കിടന്ന ചില ഭാഗങ്ങള്‍ അവര്‍ പൊടിതട്ടിയെടുത്തു. കൂട്ടത്തില്‍ ചെറുകിട മരുന്നു കച്ചവടക്കാരെ ഏറ്റവും ബാധിക്കുന്ന ഒന്നായിരുന്നു ഷെഡ്യൂള്‍ എം എന്ന ഇതിലെ ഒരു ഭാഗം (ഇതു മരുന്നുകച്ചവടത്തിലെ ഉപരിവര്‍ഗ്ഗമായ അലോപ്പതിക്കാരെ ബാധിക്കുന്ന ഒന്നാണ്‌). മരുന്നു നിര്‍മ്മാണത്തിന്‌ അനുമതി കിട്ടണമെങ്കില്‍ ഒരു മരുന്നു കമ്പനി പാലിക്കേണ്ട വ്യവസ്ഥകളാണ്‌ ഇതിലാകെ. മരുന്നു നിര്‍മ്മാണശാലയുടെ ഘടന മുതല്‍ യന്ത്രസാമഗ്രികളുടെ ഗുണമേന്‍മയും ജീവനക്കാരുടെ യൂണിഫോമും ചര്യകളും വരെ ഇതില്‍ പറഞ്ഞിട്ടുണ്ട്‌.

ഇപ്പറഞ്ഞ ഷെഡ്യൂള്‍ സര്‍ക്കാര്‍ ഒന്നു പുതുക്കിപ്പണിഞ്ഞു-2002ലോ മറ്റോ. എത്രയും വേഗം അതു നടപ്പാക്കണമെന്നു നാട്ടിലാകെ മരുന്നു കമ്പനികള്‍ക്ക്‌ നിര്‍ദ്ദേശവും കൊടുത്തു. രണ്ടു മുറിയും അടുക്കളയും ചേര്‍ത്തു വാടകയ്ക്കെടുത്ത്‌ പത്തു പൈസയ്ക്കു മരുന്നുണ്ടാക്കിയിരുന്നവരൊക്കെ ഇതോടെ നെട്ടോട്ടമായി (കൂട്ടത്തില്‍ ഭേദപ്പെട്ട ചെറുകിടക്കാരും ധാരാളമുണ്ട്‌). മരുന്നു നിര്‍മ്മാതാക്കളുടെ സംഘടനകളുടെ സമ്മര്‍ദ്ദവും അപേക്ഷയും കണക്കിലെടുത്ത്‌ സര്‍ക്കാര്‍ ഇതു നടപ്പാക്കാനുള്ള അവധി നീട്ടാന്‍ ആരംഭിച്ചു.

ഒടുവില്‍ 2005 ജൂലായില്‍ സംഭവം നിയമമാക്കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനിയും സമയം പ്രതീക്ഷിച്ച ചെറുകിടക്കാരെല്ലാം അതോടെ ആപ്പിലായി. ഒരു വല്യ കൂട്ടം ചെറുകിടക്കാരെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുന്ന ഈ ചെകുത്താനെ കണ്ടിട്ടാണ്‌ നമ്മുടെ മരുന്നു വ്യവസായി കരച്ചിലിണ്റ്റെ വക്കു വിട്ടത്‌.

വിഷം വിറ്റു കാശുണ്ടാക്കുന്നവരുടെ കണ്ണീരിനു നമുക്കെന്തുവേണം എന്നു ചോദിക്കാന്‍ തുടങ്ങുമ്പോഴാണ്‌ അഭിപ്രായങ്ങളുടെയും വിരുദ്ധാഭിപ്രായങ്ങളുടെയും ചിലന്തിവലയില്‍ ചെന്നു വീഴുക. പത്തു പൈസക്കു വിറ്റാമിന്‍ ഗുളികയുണ്ടാക്കുന്നവന്‍ അതു പന്ത്രണ്ടു പൈസക്കാവും വില്‍ക്കുക. എന്നാല്‍ ബ്രാന്‍ഡഡ്‌ എന്ന ഉപരിവര്‍ഗ്ഗക്കാരനാവട്ടെ അതിന്‌ അമ്പതുപൈസ ഈടാക്കും(മരുന്നു വില്‍പനയിലെ കള്ളക്കളികളില്‍ ചിലതു വേറെ. അത്‌ ഇനിയൊരു പ്രാവശ്യം). ചെറുകിടക്കാരന്‍ മരുന്നു വില അധികം ഉയരാതെ പിടിച്ചു നിര്‍ത്തുന്നുവെന്നു സാരം. ഈ ചെറുകിടയുടെ പേരില്‍ തൊഴില്‍ കിട്ടുന്നവരും കുറച്ചുണ്ട്‌-കമ്പനി വാച്ചുമാന്‍ മുതല്‍ മെഡിക്കല്‍ റെപ്രസണ്റ്റേറ്റീവ്‌ വരെ.

എന്നാല്‍ ഇതിനൊരു മറുപക്ഷമുണ്ട്‌. മരുന്ന്‌ ജീവന്‍ രക്ഷയ്ക്കാണ്‌. അതു വൃത്തിയില്ലാത്ത ചുറ്റുപാടിലാണുണ്ടാക്കുന്നതെങ്കിലോ? ലോകവിപണിയില്‍ മരുന്ന്‌ വില്‍ക്കാന്‍ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന ചുറ്റുപാടില്‍ മരുന്നുണ്ടാക്കണം (ഗുഡ്‌ മാനുഫാക്ചറിംഗ്‌ പ്രാക്ടീസ്‌). പേറ്റണ്റ്റുകളുടെ പുറകേ വച്ചുപിടിക്കുന്ന അമേരിക്കയിലും മറ്റും മരുന്നു വില്‍ക്കാന്‍ വമ്പന്‍ കടമ്പകള്‍ കടക്കണം (അതാണ്‌ അമേരിക്കന്‍ എഫ്‌.ഡി.എയുടെ അനുമതിക്ക്‌ സ്റ്റാറ്റസ്‌ കൂട്ടുന്നത്‌). അപ്പോള്‍ ഇന്ത്യയിലും വേണ്ടേ ചില പരിഷ്കാരങ്ങള്‍-പ്രത്യേകിച്ചും മരുന്നു മേഖല റോക്കറ്റു പോലെ കുതിക്കുകയും ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയെ വലിയൊരു വിപണിയായി കാണുകയും ചെയ്യുമ്പോള്‍?

ഗുണമേന്‍മ ഉറപ്പുവരുത്താനുള്ള ഒരു ശ്രമത്തിനും തങ്ങളെതിരല്ലെന്ന്‌ ചെറുകിടക്കാരും പറയുന്നു. പക്ഷെ സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണം. സാമ്പത്തിക സഹായവും. എന്നാല്‍ ഇവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സഹായങ്ങള്‍ അപര്യാപ്തമാണെന്നും പറയുന്നു.

ഇതിനിടെ വ്യവസായത്തെ കുറേനാളായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദഗ്ധനോടു ചോദിച്ചു: പൊതുജനത്തിന്‌ കുറഞ്ഞ വിലയ്ക്ക്‌ മരുന്നു വേണ്ടേ? മറുപടി ഇങ്ങനെ : വേണം. പക്ഷേ ഗുണനിലവാരം ഉറപ്പാക്കേണ്ടതു പ്രധാനം. അപ്പോ ഈ ചെറുകിടക്കാരെല്ലാം എന്തു ചെയ്യും? മറുപടി വന്നത്‌ ഇങ്ങനെ : പക്ഷേ മരുന്നിന്‌ ഗുണനിലവാരം അത്യാവശ്യമാണ്‌. ഇന്ത്യലുണ്ടാക്കുന്ന മരുന്നുകളുടെ 80%വും നിര്‍മ്മിക്കുന്നത്‌ 250ഓളം വന്‍കിട കമ്പനികളാണ്‌. 5000ത്തോളം വരുന്ന ചെറുകിട വ്യവസായികള്‍ എല്ലാം കൂടെ ചമയ്ക്കുന്നത്‌ ബാക്കി 20% മാത്രം. ഈ 20% ഔട്ട്ഡെറ്റഡ്‌ ആയ മോളിക്യൂളുകളാണ്‌, ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനുള്ളതാണ്‌.

പക്ഷേ ഈ 20%ത്തിനു മരുന്നു കമ്പോളത്തെ സാധാരാണക്കാരനിലേക്ക്‌ എത്തിക്കുന്നതില്‍ എന്താണ്‌ പങ്ക്‌? മത്സരിക്കാന്‍ ചെറുകിട-ഇടത്തരം കമ്പനികള്‍ ഇല്ലാതായാല്‍ കമ്പോളം ഈ 250ണ്റ്റെ ചൊല്‍പടിക്കാവില്ലേ എന്നിങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്‌ തിരിച്ചുകിട്ടാത്ത ഈ മുതല്‍മുടക്കിന്‌ നിര്‍ബന്ധിക്കപ്പെട്ടതിണ്റ്റെ ദുഃഖവും ഈ ചെറുകിടക്കാര്‍ക്ക്‌ ഉണ്ടാവാം.

ഇന്ത്യയിലെ മരുന്നു വിപണിയെ ഇതെങ്ങനെ ബാധിക്കുമെന്നു കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു..

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:29 AM

0 Comments:

Post a Comment

<< Home