Sunday, April 30, 2006

::സാംസ്കാരികം:: - 'ലക്ഷ്‌മണരേഖ' ഓര്‍മ്മയായി

'ലക്ഷ്‌മണരേഖ' ഓര്‍മ്മയായി
ഇന്‍ഡോര്‍: അത്യപൂര്‍വമായേ ആ 'ലക്ഷ്‌മണരേഖ' കടന്ന്‌ പന്തു ഗോള്‍വലയത്തിലേക്ക്‌ കുതിച്ചിട്ടുളളൂ. കണ്ണഞ്ചിക്കുന്ന റിഫ്‌ളക്‌സുകളും അവിശ്വസനീയ സെയ്‌വുകളുമായി ഒരു വ്യാഴവട്ടക്കാലത്തിലേറെക്കാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്രോസ്ബാറിനടിയില്‍ വിരാജിച്ച ശങ്കര്‍ ലക്ഷ്‌മണ്‍, ശനിയാഴ്ച വിധിയുടെ അനിവാര്യമായ പെനാല്‍റ്റി സ്‌ട്രോക്കിനു മുന്നില്‍ കീഴടങ്ങി. 72-ാ‍ം വയസ്സിലായിരുന്നു ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറുടെ അന്ത്യം.
ഇന്ത്യയുടെ രണ്ടു ഒളിമ്പിക്‌ സ്വര്‍ണ വിജയങ്ങളില്‍ (മെല്‍ബണ്‍ 1956, ടോക്കിയോ 1964) പങ്കാളിയായ ലക്ഷ്‌മണ്‍ ക്രൂരമായ അവഗണനയും നിരന്തര രോഗപീഡകള്‍ക്കുമൊടുവിലാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. അര്‍ജുന അവാര്‍ഡും പത്‌മശ്രീയും നേടിയ ഈ ലോകോത്തര ഗോള്‍കീപ്പറുടെ വാര്‍ദ്‌ധക്യം ദുരിതമയമായിരുന്നു. ഇന്‍ഡോറിനടുത്ത്‌ മോവില്‍ മിക്കവാറും അജ്ഞാതനായി അന്ത്യദിനങ്ങള്‍ ചെലവിട്ട ലക്ഷ്‌മണിന്റെ വലംകാല്‍ മുറിച്ചു നീക്കേണ്ട അവസ്ഥയിലായിരുന്നുവെന്ന്‌ പേരക്കുട്ടി വിക്രം പറഞ്ഞു. വിധി ഏതായാലും, നിശ്ശബ്‌ദമായ പാദപതനങ്ങളോടെ വന്ന്‌ അനിവാര്യമായ ആ ദുരന്തത്തില്‍ നിന്നും ലക്ഷ്‌മണെ രക്ഷിച്ചു.
മദ്‌ധ്യപ്രദേശ്‌ സ്‌പോര്‍ട്‌സ്‌ മന്ത്രാലയം കനിഞ്ഞു നല്‍കിയ 25000 രൂപയാണ്‌ ചികിത്‌സാ ചെലവുകള്‍ക്ക്‌ ലക്ഷ്‌മണു ലഭിച്ച ഏക സഹായം. ലക്ഷ്‌മണിന്റെ ദുരന്തകഥ ശ്രദ്‌ധയില്‍പ്പെടുത്തിയിട്ടും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ തിരിഞ്ഞു നോക്കിയില്ലെന്ന്‌ വിക്രം പറയുന്നു. അദ്‌ദേഹം ജീവിച്ചിരിപ്പുള്ള കാര്യം പോലും മറന്ന മട്ടിലാണ്‌ പലരും പെരുമാറിയത്‌. മുന്‍ മധ്യപ്രദേശ്‌ രഞ്ജി ക്രിക്കറ്റ്‌ താരവും കുടുംബസുഹൃത്തുമായ രമേഷ്‌ പവാര്‍ മുന്‍കൈയെടുത്ത്‌ ലക്ഷ്‌മണിന്‌ പ്രകൃതി ചികിത്‌സാ സൌകര്യം ലഭ്യമാക്കിയതോടെ സ്ഥിതിഗതികള്‍ അല്‌പം മെച്ചപ്പെട്ടുവരികയായിരുന്നു.
മറാത്താ ലൈറ്റ്‌ ഇന്‍ഫന്‍ട്രിയില്‍നിന്ന്‌ ഓണററി ക്യാപ്‌ടനായി 1979 ല്‍ വിരമിച്ച ശങ്കര്‍ ലക്ഷ്‌മണ്‍ ഒരു കാലത്ത്‌ ലോക ഹോക്കിയിലെ ഏതു മികച്ച സ്‌ട്രൈക്കറുടെയും പേടിസ്വപ്‌നമായിരുന്നു. 1956 ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച്‌ ഒളിമ്പിക്‌ സ്വര്‍ണം നേടിയ ബല്‍ബീര്‍സിംഗിന്റെ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ലക്ഷ്‌മണ്‍ പിന്നീട്‌ രണ്ട്‌ ഒളിമ്പിക്‌സുകളില്‍ കൂടി ഇന്ത്യക്കു കളിച്ചു. 1960 ല്‍ റോമില്‍ പാകിസ്ഥാനോട്‌ ഫൈനലില്‍ തോറ്റ ഇന്ത്യയ്ക്ക്‌ 64 ല്‍ സ്വര്‍ണം വീണ്ടെടുത്തുകൊടുത്തത്‌ ലക്ഷ്‌മന്റെ ഉജ്ജ്വല പ്രകടനമാണ്‌. പാകിസ്ഥാന്റെ ആപല്‍ക്കാരിയായ ഫോര്‍വേഡ്‌ മുനീര്‍ അഹമ്മദ്‌ ധറിനു മുന്നില്‍ ലക്ഷ്‌മണ്‍ ഉയര്‍ത്തിയ കോട്ട ഹോക്കി ചരിത്രത്തിലെതന്നെ സുവര്‍ണ അദ്‌ധ്യായങ്ങളിലൊന്നായി നിലനില്‍ക്കുന്നു.
"ശങ്കര്‍ ലക്ഷ്‌മണേയും ജോഗീന്‌ദര്‍ സിംഗിനേയും ഞങ്ങള്‍ക്കു തരൂ. ഇന്ത്യയെ തോല്‍പ്പിച്ചു തരാം" മത്‌സരത്തിനു മുന്‍പ്‌ പാകിസ്ഥാന്‍ സംഘത്തലവന്‍ മേജര്‍ ജനറല്‍ മൂസ പറഞ്ഞു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ്‌ അശ്വനികുമാര്‍ മൂസക്ക്‌ നല്‍കിയ മറുപടിയും പ്രസിദ്‌ധമായിരുന്നു." അതിന്‌ ഇനിയുമൊരു യുദ്‌ധം വേണ്ടിവരും നിങ്ങള്‍ക്ക്‌."
1968 ലെ മെക്‌സിക്കോ ഒളിമ്പിക്‌സിലേക്കും ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും വിനയപൂര്‍വം അതു നിരസിക്കുകയായിരുന്നു ലക്ഷ്‌മണ്‍. യാദൃച്ഛികമാകാം, ഇന്ത്യന്‍ ഹോക്കിയുടെ പതനത്തിന്റെ തുടക്കവും ആ ഗെയിംസോടെയായിരുന്നു.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 1:04 AM

0 Comments:

Post a Comment

<< Home