Wednesday, March 29, 2006

മൌനം - സ്വന്തം കൂട്ടിലേക്ക്‌

ചുറ്റിനുമാടിക്കളിക്കും ലതകളും
കാറ്റില്‍ വിരിഞ്ഞിടും തെങ്ങണിപ്പീലിയും
മാടിവിളിക്കവെ, ഏകയായ്‌ ഞാനൊരാ
നാലുകെട്ടിന്നകം മൂകയായ്‌ നിന്നു പോയ്‌!

പത്തരമാറ്റൊളിപ്പൂമെയ്യുടയവന്‍
എത്തുന്നു സൂര്യന്‍ തുടുത്ത മുഖവുമായ്‌
ചക്രവാളം തന്നിലൂഴി തന്‍ തോഴിയാം
ചേലലയാഴിയെ തൊട്ടു തഴുകുവാന്‍.

കാവിലെക്കാവല്‍ മരത്തിന്റെ ചില്ലമേല്‍
കാക്കയൊരുങ്ങുന്നു കൂടണഞ്ഞീടുവാന്‍
നീങ്ങുന്നു ലോകം പെരിയോരിരുട്ടിന്റെ
നീഡത്തിലേക്കെന്നു തോന്നുകയാണുമേ.

എകാന്തതയോടു സല്ലപിച്ചങ്ങനെ
എതോ കിനാവിന്റെ വക്കത്തിരുന്ന ഞാന്‍
നേരമൊട്ടേറെയായ്‌ എന്തോ തിരയുന്നു
നേരിന്‍ നടയില്‍ നിഴലെന്ന പോലവെ

അസ്വസ്ഥമാകുന്നു മാമക മാനസം
അസ്തമയദ്യുതി വിട്ടകന്നീടവെ
ചേതോഹരത്വം മറഞ്ഞൊരീ സന്ധ്യയില്‍
ചേക്കേറിടട്ടെ ഞാന്‍ എന്നുള്ളിലേക്കിനി!

(1992-ല്‍ എഴുതിയത്‌)

posted by സ്വാര്‍ത്ഥന്‍ at 7:28 PM

0 Comments:

Post a Comment

<< Home