Monday, June 19, 2006

കുറുമാന്‍ - ഭാഷാവരം

URL:http://rageshkurman.blogspot.com/2006/06/blog-post_19.htmlPublished: 6/19/2006 6:02 PM
 Author: കുറുമാന്‍
ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം.

***********************************************************************

ദില്ലിയിലെ അവസാനത്തെ ജോലിയും, രാജി വച്ച്‌, ഗോവയില്‍ ഒരുമാസത്തോളം ചിലവഴിച്ച്‌, കയ്യിലെ ജോര്‍ജുട്ടി തീര്‍ന്നപ്പോള്‍, കഴുത്തില്‍ ഇട്ടിരുന്ന മാലയില്‍ ഞാന്നുകിടന്ന്, ഇടവും, വലവും തൂങ്ങിയാടിയിരുന്ന കുതിര ലോക്കറ്റൂരി വിറ്റ്‌, ബസ്സു കയറി നാട്ടിലെത്തി വിശ്രമജീവിതം തുടങ്ങിയിട്ട്‌ അഞ്ചാറുമാസത്തോളമായി.

ഭാവി കരുപ്പിടിക്കാനുള്ള തത്രപ്പാടില്‍ തലൈവര്‍ കുറുമാനും, മധ്യകുറുമാനും, ദുബായിലെ ചൂടിലുരുകിയും, ആദി കുറുമാന്‍, ഫിന്‍ലാന്റിലെ മഞ്ഞിലുറഞ്ഞും ഇരുന്നപ്പോള്‍, നാട്ടില്‍ വീടിന്റെ അരതിണ്ണയില്‍ വെറുതെ ഇരുന്ന് കാലാട്ടി രസിച്ചിരുന്ന കാലം.

ആദിയും, മധ്യവും , നാട്ടിലില്ലാത്ത കാരണം, എന്റെ രസമുകളങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണം അമ്മ കുറുമി സമച്ചു തരുന്നത്‌ അഞ്ചുനേരം മൂക്കുമുട്ടെ കഴിച്ച്‌, സ്വന്തം ശരീരം പോഷിപ്പിച്ചെടുക്കുക എന്നതുമാത്രമായിരുന്നു എനിക്കുള്ള ഒരേ ഒരു ഭാരിച്ച പണി.

കോഴി കൂകിയതിന്നു ശേഷം കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ മണി എഴായി എന്നറിയിക്കുന്ന മണി എന്റെ മുറിയിലെ ക്ലോക്കില്‍ നിന്നും ഉയരുന്നതോടെ ഞാന്‍ എഴുന്നേല്ക്കും. എന്റെ ഒരു ദിനമങ്ങിനെ ആരംഭിക്കുകയായി.

ഏഴുമണിക്കെഴുന്നേല്ക്കും എന്നു പറയുമ്പോള്‍, ന്യായമായും നിങ്ങള്‍ക്ക്‌ തോന്നും, ദെന്തിനാപ്പാ ലവനെന്നും പുലര്‍ച്ചെക്കെഴുന്നേല്ക്കണേന്ന്.

ഏയ്‌, കോളേജില്‍ പോകാനോ, ജോലിക്ക്‌ പോകാനോ ഒന്നുമല്ലന്നേ ഞാന്‍ എഴുന്നേല്ക്കുന്നത്‌. പിന്നെന്തിനാ?

പറയാം.

എഴുന്നേറ്റതും, അമ്മയുണ്ടാക്കി തരുന്ന ചൂടു ചായ, ഊതി, ഊതി കുടിക്കുന്നതിനൊപ്പം, മാതൃഭൂമി ഒന്നു ഓടിച്ചു വായിക്കും.

അതു കഴിഞ്ഞതിന്നു പിറകെ, ഒന്ന്, രണ്ട്‌, പിന്നെ കുളി. കുളി കഴിഞ്ഞു വന്നതും, തലേന്ന് രാത്രി ഇസ്തിരിയിട്ടു വച്ച ഷര്‍ട്ടും, ഡബ്ബിളുമുണ്ടും ഉടുത്ത്‌, യാര്‍ഡ്ലി പൌഡര്‍ മുഖത്ത്‌ തേച്ച്‌ പിടിപ്പിച്ച്‌, ബ്രൂട്ടിന്റെ സ്പ്രേ...ശര്‍ന്ന് മേലാകെ പൂശി ,കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി, ഈ മാതക സൌന്ദര്യം എനിക്കൊരു വിനയാകുമോ ദൈവമേന്ന് അലോചിച്ചൊരുനിമിഷം നില്ക്കും.

പിന്നെ വന്ന് വീടിന്റെ അരതിണ്ണയില്‍ കയറിയിരിന്ന് വെറുതെ, കാലാട്ടികൊണ്ടിരിക്കും.

അങ്ങനെ കാലാട്ടല്‍ പുരോഗമിക്കുന്നതിന്നിടയില്‍, ഒറ്റക്കും, ഈരണ്ടായും, മുമ്മൂന്നായും, നാലെണ്ണമായും, സെന്റ്ജോസഫ്സ്‌ കോളേജിലേക്കുള്ള കുമാരിമാരുടെ കാല്‍ നട ജാഥ തുടങ്ങുകയായി.


മൂന്നുപീടിക, പെരിഞ്ഞനം, എടമുട്ടം, തൃപ്രയാര്‍, കാട്ടൂര്‍, കരാഞ്ചിറ, കാറളം, കാക്കാതുരുത്തി, എടതിരിഞ്ഞി, മതിലകം തുടങ്ങി പഞ്ചായത്തുകളില്‍ താമസിക്കുന്ന പ്രിഡിഗ്രിക്കാരി മുതല്‍, പോസ്റ്റ്‌ ഗ്രാജുവേഷന്നു പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ എന്റെ വീടിന്നു മുന്‍പിലൂടെ അങ്ങനെ ഒഴുകി നീങ്ങുന്നത്‌ കണ്ട്‌ മനം കുളിര്‍ന്ത്‌ അപ്പടിയേ ഇരുന്ത്‌ ഞാന്‍ കാലാട്ടും.

ചിലരെന്നെ കണ്ടാല്‍ പരിചയഭാവം കാണിക്കും, ചിരിക്കും, ചിലപ്പോള്‍ കണ്ണിറുക്കികാണിക്കും.

പക്ഷെ ഭൂരിഭാഗവും, ഈ കോന്തന്ന്, വായേനോട്ടമല്ലാതെ വേറെ പണിയൊന്നുമില്ലേന്നുള്ള ഭാവത്തില്‍ മുഖം കോട്ടിയും, കയറ്റിപിടിച്ചും, റോഡു പണിയാന്‍ നേരത്ത്‌ കല്ലമക്കി ശരിക്കും കയറ്റാത്തതിനാല്‍, ഉറക്കാതെ, പൊളിഞ്ഞു കിടക്കുന്ന ടാറിന്റെ സ്ഥാനത്ത്‌ എന്റെ മുഖമാണെന്ന് സങ്കല്‍പ്പിച്ച്‌, അവനവന്റെ മെതിയടിയാല്‍ ടപ്പേ, ടപ്പേന്ന് ചവിട്ടി മെതിച്ചങ്ങനെ നടന്നു പോകും.

എട്ടുമണിമുതലുള്ള സ്വര, രാഗ, ഗംഗ തുടങ്ങി പേരറിയുന്നവരുടേയും, പേരറിയാത്തൊരു പെണ്‍കിടാങ്ങളുടേയും പ്രവാഹം എട്ടേമുക്കാലാകുമ്പോള്‍ നില്ക്കും.

ബേറ്ററി ഫ്യൂസ്സായ ക്ലോക്കിന്റെ പെന്‍ഡുലം പോലെ, ആടുന്ന എന്റെ കാല്‍ ഡിമ്ന്ന് സ്റ്റില്ലാകും.

ഡെയ്‌ലി പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം, ഏട്ടേ അമ്പതിന്ന് ഞാന്‍ ഡൈനിംഗ്‌ ടേബിളിന്റെ മുന്‍പിലെത്തും എന്നറിയാവുന്നതിനാല്‍, എട്ടേ നാല്‍പ്പത്തെട്ടിന്നു തന്നെ അമ്മ, പുട്ട്‌ - കടല, ദോശ-ചമ്മന്തി, ചപ്പാത്തി-ഉരുളകിഴങ്ങ്‌ മസാല, പൂരി-സ്റ്റ്യൂ, ഉപ്പുമാവ്‌-പഴം, കഞ്ഞി-പയറ്‌, കപ്പ പുഴുങ്ങിയത്‌-കാന്താരിയുടച്ചത്‌, തുടങ്ങിയതില്‍ ഏതെങ്കിലും ഒരൈറ്റം മേശപുറത്ത്‌ പ്ലെയിറ്റില്‍ കുന്നുകൂട്ടി വച്ചിരിക്കും.

മുഖത്തു തേച്ചപ്പോള്‍ കയ്യിലായ പൌഡര്‍ മുഴുവന്‍ തേച്ചൊരച്ച്‌ കഴുകി, കസേരയിലേക്കമര്‍ന്നാല്‍, എണ്ണം നോക്കാതെ, വയറ്റില്‍ ഒരു തുടം വെള്ളം കുടിക്കുവാനുള്ള സ്ഥലം മാത്രം ഭാക്കിയാവും വരെ മെടയുന്നതിന്നിടയില്‍ ഉച്ചക്കത്തെ മെനു ചോദിച്ചറിയും. ഉച്ചക്കത്തെ മെനുവും രാത്രിമെനുവും സെയിം പിച്ചായതിനാല്‍ അതിനേക്കുറിച്ച്‌ ചോദിച്ച്‌, കഴിച്ചുകൊണ്ടിരിക്കുന്നതിനില്‍ ഒരൊറ്റ കലോറിപോലും വേയ്സ്റ്റാക്കുവാന്‍ ഞാന്‍ മുതിരാറില്ല.

അങ്ങനെ വിഘ്നേശര കടാക്ഷത്താല്‍, വിഘ്നങ്ങളൊന്നും കൂടാതെ ലൈഫ്‌ സ്മൂത്തായി ഒഴുകുന്നതിന്നിടയില്‍, എന്റെ അമ്മ, അമ്മൂമ്മ, വലിയമ്മ, ചെറിയമ്മമാര്‍കൂടി ആ മഹാപരാധം ചെയ്യുവാന്‍ ഏകകണ്ഠം തീരുമാനമെടുത്തു.

അതായത്‌, അമ്മ വലിയമ്മമാരില്‍ വച്ച്‌ ഏറ്റവും ഇളയ അനുജത്തിയുടെ ബോമ്പേയിലുള്ള വീട്ടിലേക്ക്‌ ഒരു ടെന്‍ ഡേയ്സ്‌ ട്രിപ്പ്‌.

അവരെല്ലാവരും എവിടെപോയാലും എനിക്ക്‌ പ്രശ്നമൊന്നുമില്ല എന്നു മാത്രമല്ല, സന്തോഷമേയുള്ളൂ, പക്ഷെ ഇതിപ്പോള്‍ ഞാനിങ്ങനെ നിറവയറായിരിക്കുന്ന സമയത്ത്‌, അമ്മ എന്നെ തനിച്ചാക്കി പോക്വാന്നു പറഞ്ഞാല്‍ അതിമ്മിണി കഷ്ടം തന്നേയല്ലെ.

പ്രായപൂര്‍ത്തിയെത്തി, പുരനിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ചെക്കനല്ലേന്നുള്ള പരിഗണനയൊന്നും തരാതെ, ഒരു ഞായറാഴ്ച അമ്മയും, അമ്മൂമ്മയും, മറ്റു വലിയമ്മ, ചെറിയമ്മമാരും, ജയന്തി ജനതയില്‍ കയറി ബോമ്പേയിലേക്ക്‌ പോയി.

പത്തു ദിവസത്തേക്ക്‌ സാമാന്യം തരക്കേടില്ലാത്ത ക്ഷാമബത്ത അമ്മ നല്‍കിയിരിക്കുന്നതു കൂടാതെ, അറുനൂറു ഗ്രാം മുതല്‍ രണ്ടര കിലോ വരെ ഭാരം വരുന്ന ഒന്നൊന്നര ഡസന്‍ പൂവന്‍ ആന്റ്‌ പിടാസ്‌ വീട്ടിലെ കോഴികൂട്ടില്‍ പേയിംഗ്‌ ഗസ്റ്റായി താമസിക്കുന്നുമുണ്ടായിരുന്നെന്നു മാത്രമല്ല, എന്തിന്നും ഏതിന്നും കമ്പനി തരുവാന്‍ മൂന്നാലു സുഹൃത്തുക്കള്‍ തൊട്ടയല്‍പ്പക്കക്കങ്ങളിലായി താമസിക്കുന്നുമുണ്ടായിരുന്നു.

എങ്കിലും ചന്ദ്രികേ, നാലഞ്ചുമാസമായി അടുപ്പും, തീയുമായി ഡയറക്റ്റയൊരു കോണ്ടാക്ടുണ്ടായിരുന്നത്‌, വില്‍സ്‌ കത്തിക്കാന്‍ തീപെട്ടി കാണാതെ വരുമ്പോള്‍, ഗ്യാസടുപ്പില്‍ നിന്നും കത്തിക്കുമെന്നത്‌ മാത്രമായിരുന്നു. ആയതിനാല്‍ എന്റെ ഉള്ളിലുണ്ടായിരുന്ന പാചകം എന്ന കല തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങിയിരുന്നു.

അങ്ങനെ അമ്മയെ തനിച്ചാക്കി പോയ വൈകുന്നേരം, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൌണ്ടിന്റെ മതിലിന്മേല്‍ കാലാട്ടി ഇരിക്കുന്നതിന്നിടയില്‍, എന്റെ സുഹൃത്തുക്കളായ ജോഷിയും, ഷിബുവും ഒരാശയം ഞാനുമൊത്ത്‌ പങ്കു വെച്ചു.

പഠിപ്പു കഴിഞ്ഞ നാള്‍ മുതല്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ, സ്വന്തം വീട്ടില്‍ വെറുതെ ഇരുന്നു മടുത്തതിനാല്‍, ആറു ദിവസത്തെ ധ്യാനത്തിനായി അവര്‍ വീടിന്നടുത്തുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ പിറ്റേന്ന് പോകുന്നുണ്ട്‌, നീയും വരുന്നോഡാ ഞങ്ങക്കൂടേ?

ചോദ്യത്തിന്നു പിന്നാലെ, സേല്‍സ്‌ റെപ്സ്‌ പറയുന്നതുപോലെ നിറുത്താതെ, അതിന്റെ ഗുണഗണങ്ങളും അവര്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി.

വെറും അമ്പത്തഞ്ചുരൂപ കൊടുത്താല്‍, ആറു ദിവസം, ഫ്രീ ഫുഡ്‌ അക്കോമഡേഷന്‍, ബിജലി, പാനി ഇങ്ക്ലുസീവ്‌.

കേരളത്തിന്റെ എല്ലാ മുക്കിലും, മൂലയില്‍ നിന്നുമുള്ള പല പല കളറുകളെ കാണാന്‍ കഴിയും, കൂടാതെ, ഉണ്ണിമേരി, ഉണ്ണാത്ത മേരി, തുടങ്ങിയ പല പല പഴയ സിനിമാനടികളും അവിടെ തന്നെ സ്ഥിരം താമസമാ.

ധ്യാനത്തിന്നു പോയി പരിചയപെട്ടവര്‍ എത്രയോ പേര്‍ ഇന്ന് കല്യാണം കഴിച്ച്‌ സുഖമായി താമസിക്കുന്നുണ്ടെന്നറിയാമോ?

അവസാനമായി ഞാന്‍ ധ്യാനിച്ചത്‌, ഹരിദ്വാറില്‍ വച്ച്‌ ഒരു യോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയ കഞ്ചാവുബീഡി വലിച്ചിട്ടായിരുന്നു. അന്ന് ഗംഗാതീരത്ത്‌ മണിക്കൂറുകളോളം ധ്യാനനിമഗ്നനായിരുന്നതിന്റെ ഓറമ്മകള്‍ എന്റെ ഉള്ളില്‍ ഗംഗയിലെ അലകളേ പോലെ ഓളം തല്ലി.

ഇനിയെന്താലോചിക്കാന്‍, നാളെ തന്നെ നമുക്ക്‌ ധ്യാനത്തിന്നു പോകാമെന്നും പറഞ്ഞ്‌, മൂവര്‍ സംഘം സെവന്‍ സീസില്‍ പോയി, ഒരു പൈയ്ന്റ്‌ വാങ്ങി അടിച്ച്‌, മൂക്കുമുട്ടെ ചപ്പാത്തിയും, പൊരിച്ച കോഴിയും തിന്ന് അവനവന്റെ വീട്ടിലേക്ക്‌ പോയി.

രാവിലെ മുറ്റമടിക്കാന്‍ തങ്കേച്ചി വന്നപ്പോള്‍, ഒരാഴ്ച ഞാന്‍ ഇവിടെ ഉണ്ടാകില്ലെന്നു പറഞ്ഞ്‌, കോഴിക്കൂടിന്റെം, കോഴികളുടേയും, സംരക്ഷണാവകാശം, അവര്‍ക്ക്‌ ഞാന്‍ കൈമാറി.

അന്നുച്ചക്ക്‌, തോര്‍ത്ത്‌, ചീര്‍പ്പ്‌, പൌഡറ്‌, വെളിച്ചെണ്ണ, തുടങ്ങിയ പാക്കേജില്‍ അടങ്ങിയിട്ടില്ലാത്ത സൌന്ദര്യ വര്‍ദ്ധക ഐറ്റംസ്‌ തിരുകികയറ്റിയ ബാഗുമായി, എന്റെ വീടിന്റെ പടിയില്‍ ഒരു നിമിഷം ധ്യാനനിമഗ്നനായി നിന്നതിന്നു ശേഷം ഞാന്‍ പടിയിറങ്ങി.

ഒരു പക്ഷെ ധ്യാനം കഴിഞ്ഞ്‌ തിരിച്ചീ പടി കയറാന്‍ വരുമ്പോള്‍ ഒരു യോഗിയായിട്ടെങ്ങാനുമാണോ ഞാന്‍ വരുക എന്നറിയാന്‍ പാടില്ലല്ലോ?

അങ്ങിനെ ഒരു മുക്കാല്‍ മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ നമ്മുക്കെല്ലാം ചിരപരിചിതനായ ഒരു ബ്ലോഗറുടെ വീട്ടിന്നയല്‍പ്പക്കത്തുള്ള ധ്യാനകേന്ദ്രത്തിന്നകത്തു പാദ സ്പര്‍ശനം നടത്തി.

കൌണ്ടറില്‍ പണമടച്ചു, പേരെഴുതിയ ബാഡ്ജ്‌ കുത്താന്‍ തന്നു, കൌണ്ടമണി (കൌണ്ടറില്‍ മണി കളക്റ്റ്‌ ചെയ്യാന്‍ ഇരിക്കുന്നവന്‍ എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ) വിശാലതയിലേക്ക്‌ വിരല്‍ ചൂണ്ടി പറഞ്ഞു, മുന്നോട്ടു നടന്നോളൂ കുഞ്ഞാടുകളെ, നടന്ന് നടന്ന് കാലു കഴക്കുമ്പോളേക്കും നിങ്ങള്‍ തൊഴുത്തിലെത്തിയിരിക്കും.

ആദ്യ പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റുമായി പരിചയമില്ലാത്ത കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികളെ പോലെ, ആളുകള്‍ തലങ്ങും, വിലങ്ങും, ആകെ മൊത്തം കണ്‍ഫ്യൂഷനായി നടക്കുന്ന കാഴ്ച കണ്ട്‌ ഞങ്ങള്‍ നടന്നു.

നടന്നു നടന്ന്, ചെരിപ്പു പകുതി തേഞ്ഞതിന്നൊടുവില്‍, വിശാലമായ മൂരികള്‍ക്കായുള്ള കാലിതൊഴുത്തില്‍ ഞങ്ങളെത്തി. പശുക്കളുടെ തൊഴുത്ത്‌ കുറച്ച്‌ അപ്പുറത്ത്‌ മാറിയായിരുന്നു.

വെറും വിശാലമല്ല, അതി വിശാലമായ അക്കോമഡേഷന്‍. രണ്ടു നിലയുള്ള രണ്ടായിരത്തോളം കട്ടിലുകള്‍ അച്ചടക്കത്തോടുക്കൂടി നിരന്നങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ തന്നെ ആരും ഒന്നു ധ്യാനിച്ചു പോകും.

കാസര്‍ക്കോട്‌ മുതല്‍ കന്യാകുമാരിവരേന്ന് വന്ന പതിഞ്ചിന്നും, തൊണ്ണൂറ്റിയാറിന്നും മധ്യേ പ്രായമുള്ളവര്‍ താന്താങ്ങളുടെ കട്ടിലില്‍, ഇരുന്നും, കിടന്നും, നിന്നും, പുതുതായി വരുന്ന മൂരിക്കുട്ടന്മാരെ നോക്കി.

അന്നത്തെ ദിവസം, അവിടമാകെ നോക്കി കണ്ടും, മറ്റും കഴിഞ്ഞുപോയി, എട്ടുമണിക്ക്‌ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ രാവിലെ,എട്ടുമണിക്കും, വൈകുന്നേരം ആറുമണിക്കും, അടിക്കുന്ന തിലും ഉച്ചത്തില്‍ സൈറനടിച്ചതും, അവാര്‍ഡ്‌ പടം പോലെ, മൊത്തം ചെരിപ്പുകളും, ഷൂകളും, നടന്നു നീങ്ങുന്ന ശബ്ദം മാത്രം. ഉച്ചക്കൂണുകഴിഞ്ഞിറങ്ങിയതു മുതല്‍ വയറ്റിലൊരുതുള്ളി വെള്ളം പോലും അകത്താക്കാതിരുന്നതിനാല്‍ ഞങ്ങളും, നാടോടിയതിന്റെ പിന്നാലെ ഓടി.

റെഡ്‌ ക്രോസ്സിന്റെ ഭക്ഷണവിതരണശാലക്കുമുന്‍പില്‍ സോമാലിയായിലെ ജനങ്ങള്‍ ക്യൂ നില്ക്കുന്നതുപോലെയുള്ള ക്യൂക്കിടയില്‍, സാന്റുവിച്ചിനുള്ളിലെ ചീസുപോലെ ഞങ്ങള്‍ ഒതുങ്ങിക്കൂടി നിന്നു.

നിരങ്ങി നീങ്ങുന്ന ലൈനില്‍ നിന്നു കാലു കഴച്ചു തുടങ്ങിയപ്പോഴേക്കും, ദൈവകൃപയാല്‍ ഭോജനശാലക്കുമുന്‍പില്‍ ഞങ്ങള്‍ എത്തി.

പ്ലേറ്റെടുത്തു, ഗ്ലാസെടുത്തു,വിളമ്പുന്ന ആളുടെ അരികത്തു ചെന്നു. കുട്ടികളുടെ സ്വിമ്മിംഗ്‌ പൂള്‍ വലിപ്പത്തിലുള്ള രണ്ടുമൂന്നു ചരുവത്തില്‍ നിന്നും ചോറും കറികളും പ്ലേറ്റിലേക്കൊഴിച്ച്‌ തന്നു.

കഴിക്കാനിരുന്നപ്പോള്‍ മണം കൊണ്ട്‌ മനസ്സിലായി ഒന്നു മീഞ്ചാറും, മറ്റൊന്നു ഇറച്ചി ചാറുമാണെന്ന്.

എന്തിറച്ചിയാണെന്നറിയനായി ആ കുട്ടി സ്വിമ്മിംഗ്‌ പൂള്‍ ചരുവത്തില്‍ മുങ്ങാം കുഴിയിട്ടൊന്നു നീന്തി തപ്പിയാലോ എന്നു ഞങ്ങള്‍ അലോചിക്കാതിരുന്നില്ല.

ഒരിക്കല്‍ പറ്റിയ തെറ്റ്‌ തിരുത്തുന്നതല്ലെ, വിവരമുള്ളവരും, വിദ്യാഭ്യാസമുള്ളവരും (ആര്‍ക്ക്‌ എന്നു ചോദ്യം പാടില്ല) ചെയ്യാറുള്ളത്‌. ആയതിനാല്‍ ഇനിമുതല്‍ സൈറന്‍ അടിക്കുന്നതിന്നും അഞ്ചുമിനിട്ടു മുന്‍പ്‌ തന്നെ ജെഴ്സിയും, സ്നീക്കറും അണിഞ്ഞ്‌ ഓടാന്‍ തയ്യാറായി നില്ക്കാം എന്നും ഞങ്ങള്‍ ആ രാത്രിയില്‍ തീരുമാനിച്ചുറപ്പിച്ചു.

രാവിലെ നാലരക്കടിക്കുന്ന അലാറം ശാപ്പാടിനുള്ളതല്ല എന്നും, കുളിക്കേണ്ടവര്‍ക്കെഴുന്നേറ്റ്‌ ഒന്ന്, രണ്ട്‌, മൂന്ന്, നാല്‌ ചൊല്ലി കുളിക്കാനുള്ളതാണെന്ന് പിന്നീടു വന്ന പുലരിയില്‍ ഞങ്ങള്‍ മനസ്സിലാക്കി. മനുഷ്യന്ന് അറിവു വരുന്ന ഓരോ വഴിയേ!!

എന്തായാലും, പിറ്റേന്നു മുതല്‍ അഞ്ചു ദിവസത്തേക്ക്‌ രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്താതുള്ള പ്രാര്‍ത്ഥനയും, പല പല സഹോദരന്മാരുടെ അനുഭവ കഥ പറച്ചിലും, സത്യവാങ്ങ്‌ മൂലവും എല്ലാം കൂടി ആകെ മൊത്തം ഒരു രസം.

പ്രാര്‍ത്ഥനയുടെ ചില നിമിഷങ്ങളില്‍, ഇലഞ്ഞിതറമേളം മുറുകുമ്പോള്‍ കൈ അറിയാതെ തന്നെ ഉയര്‍ത്തി കാണികള്‍ താളം പിടിക്കുന്നതുപോലെ, മൊത്തം പാര്‍ട്ടിസിപ്പന്‍സിന്റേയും കൈകള്‍ വായുവില്‍ കിടന്നാടിയതിന്നൊപ്പം തന്നെ കലേഷിന്റെ കല്യാണത്തിന്ന് നമ്മളെല്ലാം കൂടി കുരവയിട്ടതുപോലെ, ഒരു പ്രത്യേക കുരവിയിടല്‍ പരിപാടിയുമുണ്ട്‌.

ചില നിമിഷങ്ങളില്‍ ചിലര്‍ തുള്ളിവിറച്ചു, ഞങ്ങള്‍ ഇന്നുവരേയായി കേള്‍ക്കാത്ത ഭാഷയില്‍ സംസാരിച്ചു. അവരുടെ തലയില്‍ പല പല അച്ഛന്മാര്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു, പിന്നെ അവര്‍ക്ക്‌ ഭാഷാ വരം ലഭിച്ചതാണെന്നും, അവരേതു ഭാഷയിലാണ്‌ സംസാരിച്ചതെന്നും മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞു.

എന്തെന്തു അത്ഭുതങ്ങള്‍. ഞാനാകെ കോരി തരിച്ചു.

അന്നു രാത്രി ഭക്ഷണം കഴിച്ച്‌ മടങ്ങി വരും വഴി ഞാന്‍ ഷിബുവിനോടും, ജോഷിയോടും പറഞ്ഞു. നാളെ ഉച്ചയോടെ ധ്യാനം അവസാനിക്കുകയല്ലെ? നാളെ എനിക്കും കിട്ടും ഭാഷാ വരം.

അതെങ്ങിനെ?

അതോക്കെ നിങ്ങള്‍ നോക്കി കണ്ടോ.

പിറ്റേന്നുച്ചക്ക്‌ സമയം എതാണ്ടൊരു പന്ത്രണ്ടുമണിയായിക്കാണും. ഇലഞ്ഞിതറമേളവും, കുരവയും, അതിന്റെ പാരതമ്യത്തിലെത്തിയ സമയം.

തുള്ളിവിറച്ചു എന്തെല്ലാമോ അലറിവിളിക്കുന്ന എന്റെ അടുത്തേക്കൊരച്ഛന്‍ ഓടി വന്നു. തലയില്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചു. ചിരിയടക്കാന്‍ പാടുപെട്ടും കൊണ്ട്‌ ഞാന്‍ അവ്യക്തമായ ഭാഷയില്‍ പിറുപിറുക്കുകയും, ഉച്ചത്തില്‍ പലതും പറയുകയും ചെയ്തു.

ഇടതുകൈയില്‍ പിടിച്ചിരുന്ന മൈക്കിലൂടെ അച്ഛന്‍ വിളിച്ചു പറഞ്ഞു, ഇതാ ഒരു ഹിന്ദു സഹോദരന്നു കൂടെ ഭാഷാ വരം ലഭിച്ചിരിക്കുന്നു. ലാറ്റിന്‍ ഭാഷയിലാണീ സഹോദരന്‍ സംസാരിക്കുന്നത്‌!!

ആയിരക്കണക്കിന്നു കൈകള്‍ വായുവില്‍ അങ്ങോട്ടും ഇങ്ങോട്ടും ആടിയതിനൊപ്പം തന്നെ ഭക്തി പാരവശ്യത്താല്‍ കുരവയിടല്‍ അതിന്റെ ഉത്തുംഗശൃഗത്തിലെത്തി.

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 9:09 AM

0 Comments:

Post a Comment

<< Home