Tuesday, September 26, 2006

എന്റെ നാലുകെട്ടും തോണിയും - കൊന്നപ്പൂക്കള്‍

ആദ്യമേ യാതൊരു വിധ മുഖവുരയും കൂടാതെ പറഞ്ഞുകൊള്ളട്ടെ, ഇതൊരു പ്രണയനൈരാശ്യത്തിന്റെ കഥയാണ്. അവള്‍, എന്റെ പ്രണയിനി എന്റേതല്ലാതായ കഥ.

അവളെ ഞാന്‍ ആദ്യമായ് കണ്ടത്, മഞ്ഞ മുഴുവന്‍ പാവാടയും അതിന് ചേര്‍ന്ന മഞ്ഞ ജാക്കറ്റുമണിഞ്ഞ്, നെറ്റിയില്‍ വട്ടത്തില്‍ വലിയ ചുവന്ന കുംങ്കുമപ്പൊട്ട് തൊട്ട്, കുഞ്ഞുങ്ങളുടെ പോലെ നൈര്‍മല്ല്യമുള്ള മുഖവുമായൊരു പാവാടക്കാരിയായിട്ടാണ്. അതു മാത്രമോ അവളെ ഇങ്ങിനെ ഞാന്‍ കണ്ടത് പൂത്തു നിന്നൊരു കണിക്കൊന്നയുടെ ചുവട്ടിലും. ആരാണൊന്ന് അവളെ നോക്കി നിന്ന് പോവാത്തത്?

പ്രീഡിഗ്രിക്കാരനായ ഞാന്‍ അവിടെ ബസ്സ് കാത്തു നില്‍ക്കുകയും ഒരു ചെറിയ പുസ്തകക്കെട്ട് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നേരെ എതിര്‍വശത്തേക്കുള്ള ബസ്സും കാത്ത് അവള്‍ അവിടെ വന്നത് ദൈവത്തിന്റെ കരവിരുതോ കുസൃതിയോ? എന്തെങ്കിലുമാകട്ടെ, ആ കുഞ്ഞു മുഖത്തെ ചുവന്ന വലിയ കുങ്കുമപ്പൊട്ടാണ് ഞാന്‍ നോക്കി നിന്നുപോയത്. ആരോടോ പിണങ്ങി നില്‍ക്കുന്നതുപോലെ തോന്നിച്ചിരുന്നു. ഒറ്റക്കാക്കിയിട്ട് പോയ കൂട്ടുകാരികളോട് ആയിരി‍ക്കുമോ പരിഭവം? അന്നവള്‍ ഒറ്റക്ക് ആ മഞ്ഞപൂക്കള്‍ വീണു കിടക്കുന്ന മരച്ചോട്ടിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നില്ലല്ലൊ. അവര്‍ വരാഞ്ഞതു ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ നിമിത്തമായിരുന്നിരിക്കണം.

എന്തായാലും അന്ന് എന്റെ ബസ്സ് വന്നതിനു ശേഷവും അവള്‍ക്കുള്ള ബസ്സ് വരുന്നതുവരേയും ഞാന്‍ അവിടെ നിന്നു. പിന്നെയെന്നും അവളേയും കാത്ത് അവിടെ ചെന്നിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലൊ. അവളുടെ കൂട്ടുകാരികളുടെ കൂടെ കളിയും തമാശയും പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന അവളെ അടുത്തു കാണുവാന്‍, ഒന്ന് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് റോഡ് മുറിച്ച് കടക്കുവാന്‍ എനിക്ക് ധൈര്യം കിട്ടിയത്. അവളുടെ സ്റ്റോപ്പിലേക്ക് നടന്നടുക്കുമ്പോഴും എന്റെ കണ്ണുകള്‍ മൊത്തം അവളില്‍ പതിഞ്ഞിരുന്നത് അവള്‍ ശ്രദ്ധിച്ചതുപോലെ, ഒരു മിന്നായം പോലെ അവള്‍ എന്നെ ആദ്യമായി നോക്കിയതു പോലെ എനിക്ക് തോന്നിയിരുന്നു. അല്ല, അവള്‍ നോക്കിയിരുന്നിരിക്കണം. ഞാന്‍ വന്നതും അവാള്‍ പുറം തിരിഞ്ഞു നിന്നത് അതായിരിക്കുമല്ലൊ കാരണം?

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, അവളുടെ ബസ്സില്‍ തന്നെ, അവളുടെ വഴികളിലൂടെ ഞാനും എന്റെ പ്രണയത്തിനു വേണ്ടി യാത്രയായി. അവളിറിങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങാനും അവള്‍ നടന്ന് കയറുന്ന മുറ്റവും വീടും കണ്ടുപിടിക്കാനും പിന്നേയും കുറേയധികം നാളെടുത്തു. എന്നെ കാണുമ്പോള്‍ അവള്‍ തല പെട്ടെന്ന് താഴ്ത്തുന്നതും, അവളുടെ നടത്തത്തിനു ഒരു പ്രത്യേക മാര്‍ദ്ദവവും താളവും വരുന്നതും, അവളുടെ പുസ്തകക്കെട്ടുകളെ മുറുക്കെ നെഞ്ചോടു ചേര്‍ക്കുന്നതും, അവളുടെ നെറ്റിത്തടത്തിലെ ഇല്ലാത്ത മുടിയിഴകളെ അവള്‍ മാടിയൊതുക്കാന്‍ ശ്രമിക്കുന്നതും, എല്ലാം എന്റെ മനസ്സിലെ പ്രണയത്തിനെ ആഴത്തിലുറപ്പിച്ചു.

ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് എന്റെ അവസ്ഥ മനസ്സിലാവുമല്ലൊ. ഒരു നിമിഷം പോലും ആ പാവാടക്കാരി എന്റെ മനസ്സില്‍ നിന്നു മാഞ്ഞില്ല. അടുത്തു ചെന്ന് അവളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരിക്കല്‍ പോലും അടുത്തു വരുമ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് നേരെയൊന്ന് നോക്കിയിട്ടില്ല. എന്നെ കാണുമ്പോള്‍ മുഖത്തെ അവളുടെ പരിഭവം എന്നോടുള്ള പ്രണയമായിരിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു.

പിന്നീട് കുറച്ച് കാലം എനിക്കവളെ കാണുവാന്‍ സാധിച്ചില്ല. വളരെ ഉയര്‍ന്ന മാര്‍ക്കോടെ പത്ത് പാസ്സായ ഞാന്‍ ഒന്നാംവര്‍ഷം പ്രീഡിഗ്രിക്ക് രണ്ട് വിഷയങ്ങള്‍ക്ക് തോറ്റുപോയതും എന്റെ പ്രണയ ഏടുകളിലെ ഒരു സത്യം. എനിക്കതില്‍ പരാതിയോ പരിഭവമോ ഇല്ലായിരുന്നു. അവളെ എന്നിനി കാണാന്‍ പറ്റുമെന്ന് മാത്രമായിരുന്നു ചിന്ത. ഇത്തവണയെങ്കിലും അവളുടെ കണ്ണുകളിലേക്ക് നോക്കുവാന്‍ സാധിക്കണം. എന്തെങ്കിലും രണ്ട് വാക്ക് മിണ്ടുവാന്‍ സാധിക്കണം. പേരൊന്ന് അറിയണം. ഇത്രയും വലിയ കുംങ്കുമപ്പൊട്ട് എന്തിനെന്ന് ചോദിക്കണം. കൊന്നപ്പൂക്കളിഷ്ടമാണെന്നെനിക്കറിയാമെന്ന് പറയണം.

മൂടി വെച്ചിരുന്ന പ്രണയം കൂട്ടുകാരറിഞ്ഞതോട് കൂടി സംഗതി ഉഷാറായി. അവളുടെ ഫോണ്‍ നമ്പറും പേരും ഒക്കെ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ എനിക്ക് കിട്ടി. അവളുടെ നമ്പര്‍ കറക്കി അവളുടെ ശബ്ദമാണെന്ന് എനിക്ക് തോന്നുമ്പോള്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്യാതെ, ഒന്നും മിണ്ടാതെ, അവളുടെ നിശ്വാസം മാത്രം ഞാന്‍ കേട്ടിരുന്നു. ഹല്ലോ എന്നല്ലാതെ അവളും ഒരക്ഷരം മിണ്ടിയതുമില്ല. ഒന്നും മിണ്ടാന്‍ എനിക്കാവുമായിരുന്നില്ല. എന്തെങ്കിലും സാംസാരിച്ച് സ്വര്‍ഗ്ഗത്തിലെ എന്റെ പ്രണയത്തെ ഭൂമിയിലെക്ക് കൊണ്ടുവരാന്‍ എന്തോ എനിക്ക് തോന്നിയില്ല എന്ന് വേണം കരുതുവാന്‍.

പ്രണയത്തില്‍ മുഴുകി അവളുടെ നിശ്വാസങ്ങള്‍ മാത്രം കേട്ടു ഞാന്‍ സ്വപ്നങ്ങള്‍ ഒരുപാട് കണ്ടുകൂട്ടി. എന്റെ സ്വപ്നങ്ങളില്‍ എന്നും പൂക്കുന്ന കണിക്കൊന്ന മരവും, മുറ്റം നിറയേ മഞ്ഞപൂക്കള്‍ ഉതിര്‍ത്ത് ഞങ്ങളെ കോരിത്തരിപ്പിക്കുന്ന കണിക്കൊന്നയുമുണ്ടായിരുന്നു.

അങ്ങിനെ ഞങ്ങളറിയാതെ പ്രണയം നീണ്ടുപോവുമ്പോഴാണ് അവള്‍ സാരിയുടുത്ത് ഞാന്‍ ആദ്യമായി കണ്ട്. പച്ച നിറമുള്ള സാരി ചുറ്റി, കൈ നിറയെ പച്ച കുപ്പിവളകളിട്ട്, മുടി നിറയെ മുല്ല്ലപ്പൂ ചൂടി, കണ്ണുകളില്‍ മഷി പടര്‍ത്തിയ എന്റെ മഞ്ഞ പാവാടക്കാരി. അന്ന് അവളെ നോക്കിനില്‍ക്കുമ്പോള്‍ എന്റെ ഇമകള്‍ ഒരിക്കല്‍ പോലും വെട്ടിയിരുന്നൊയെന്ന് എനിക്ക് സംശയമാണ്. ബോധം നശിച്ച ഒരു അവസ്ഥ പോലായായിരുന്നു അവളെ അന്ന് അങ്ങിനെ കണ്ടപ്പോള്‍. മനസ്സിലും ദേഹം മുഴുവനും നിലക്കാത്ത വിദ്യുത്ച്ഛക്തി പ്രവാഹം. പ്രണയത്തിന്റെ അനുഭൂതിക്ക് പുത്തന്‍ നിറങ്ങള്‍. എന്നിട്ടും അവളെന്നെ നേര്‍ക്കു നേര്‍ അന്നും നോക്കിയില്ല. നന്നായി. അന്നെന്നെ അവളൊന്നു നോക്കിയിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ പ്രജ്ഞയറ്റു പോയേനെ.

പിന്നേയും കുറെ പ്രണയവസന്തങ്ങള്‍ക്ക് ശേഷം, ആരോ പറഞ്ഞ് ഞാനറിഞ്ഞു അവളുടെ വിവാഹമാണെന്ന്.

പിന്നേയും അവളെ കണ്ടു, അവളുടെ ഭര്‍ത്താവിന്റെ കൂടെ. എന്നെ കണ്ടതും മുഖം സ്വല്‍പ്പം താ‍ഴ്ത്തി, സാരിയുടെ തുമ്പില്‍ ഇറുക്കെ പിടിച്ച്, അവള്‍ മുടിയിഴകള്‍ മാടിയൊതുക്കി. അതുകൊണ്ട് തന്നെ ചുവന്ന കുങ്കുമപ്പൊട്ടിന് മുകളിലെ ചുവന്ന സിന്ദൂരം കണ്ടില്ലാന്ന് നടിക്കാന്‍ എനിക്കെളുപ്പമായി.

വിരോധാഭാസമോയെന്നറിയില്ല, വിവാഹത്തിനു ശേഷമാണ് അവളെ കൂടുതല്‍ കൂടുതല്‍ കാണുവാന്‍ സാധിച്ചത്. അമ്പലത്തിലും, വഴിയിലും കടകളിലും ഒക്കെയായി ഒറ്റക്കും അല്ലാതെയും. ഞങ്ങളുടെ പ്രണയം പിന്നേയും യാതൊരു ഭംഗങ്ങളുമില്ലാതെ നീണ്ടുപോയി. വല്ലപ്പോഴുമാണെങ്കിലും ഒന്നോ രണ്ടോ നിമിഷത്തേക്കാണെങ്കിലും ഫോണില്‍ കൂടി അവളുടെ നിശ്വാസം വല്ലപ്പോഴുമൊക്കെ ഞാന്‍ പിന്നേയും കേട്ടിരുന്നു. കണിക്കൊന്നകള്‍ പൂക്കുന്നതും മുറ്റം നിറയെ മഞ്ഞപ്പൂക്കളും എന്റെ സ്വപ്നത്തില്‍ എപ്പോഴും നിറഞ്ഞു നിന്നു.

കിട്ടുമായിരുന്ന നല്ല ജോലികള്‍ പലതും അവള്‍ക്ക് വേണ്ടി, അവളെയെന്നും കാണുവാന്‍ വേണ്ടി ഞാന്‍ തള്ളിക്കളഞ്ഞു. വിവാഹാലോചനകള്‍ ഞാന്‍ ചിരിച്ചു തള്ളി. ഒരുവളെ പ്രണയിക്കുമ്പോള്‍ മറ്റൊരുവളെ ഞാന്‍ സ്വീകരിക്കുകയോ? കൂട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപഹാസ്യനായി എപ്പോഴേ തീര്‍ന്നിരുന്നുവെങ്കിലും എനിക്ക് അവളുണ്ടല്ലൊ, എന്റെ മഞ്ഞ പാവാടക്കാരി.

ഇന്നലെ ഞാനവളെ വീണ്ടും കണ്ടു, കുറച്ചധികം നാളുകള്‍ക്ക് ശേഷം. ഒരു കൈക്കുഞ്ഞുമായി. എന്നെ കണ്ടതും, എന്റെ കണ്ണുകളിലേക്ക് ആദ്യമായി തറപ്പിച്ച് നോക്കി, കുഞ്ഞിന്റെ തല പതുക്കെ തലോടി അവള്‍ ചിരിച്ചു. അദ്യമായി, ഞങ്ങളുടെ ഇത്രയും പ്രണയവര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ നോക്കി അവള്‍ ചിരിച്ചു. നാ‍ണത്തില്‍ കുതിരാത്ത, പതറാത്ത, ദൃഡമായ, വിടര്‍ന്ന കളങ്കിമില്ലാത്ത ചിരി.

കൊന്നമരങ്ങള്‍ ഒരിക്കലും പുഷ്പ്പിക്കാത്തതും അവയെല്ലാം എന്റെ മുറ്റത്ത് നിന്ന് വെട്ടിമാറ്റപ്പെടുന്നതും ഏതൊയൊരവസ്ഥയില്‍ കണ്മുന്നില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 9:22 PM

0 Comments:

Post a Comment

<< Home